28 May, 2025 12:13:37 PM


ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈനിന് കേസുമായി ബന്ധമില്ല, കുറ്റപത്രം ഇന്ന് സമർപ്പിക്കും



ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. ഒന്നാം പ്രതി തസ്ലീമ സുൽത്താന ഉൾപ്പടെ കേസിൽ മൂന്ന് പ്രതികളാണ് ഉള്ളത്. 54 സാക്ഷികളുള്ള കുറ്റപത്രത്തിൽ നടൻ ശ്രീനാഥ് ഭാസിയാണ് പ്രധാന സാക്ഷി. ശ്രീനാഥ്ഭാസി ഉൾപ്പടെ അഞ്ച് സാക്ഷികളുടെ രഹസ്യ മൊഴിയും കോടതിയിൽ രേഖപ്പെടുത്തി. കേസിൽ തസ്ലീമയുടെ പ്രായപൂ‍ത്തിയാകാത്ത രണ്ട് മക്കളും സാക്ഷികളാണ്. അതേസമയം ഷൈൻ ടോം ചാക്കോയ്ക്ക് കേസുമായി ബന്ധമില്ലെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ ഏപ്രിൽ രണ്ടിനായിരുന്നു ആലപ്പുഴയിൽ നിന്ന് രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ സുൽത്താന എക്സൈസിന്റെ പിടിയിലാകുന്നത്. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് യുവതി എറണാകുളത്ത് വിതരണം ചെയ്തിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ആലപ്പുഴയിലും ഇത്തരത്തിൽ ഹൈബ്രിഡ് ക‍ഞ്ചാവ് വിതരണ സംവിധാനം ഉണ്ടാക്കിയതോടെ പ്രതികൾ എക്സൈസിന്റെ പിടിയിലാവുകയായിരുന്നു.

കഞ്ചാവ് കേസന്വേഷണത്തിൽ യുവതിക്ക് സിനിമാ മേഖലയിലെ ഉന്നതരുമായും ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലായിരുന്നു ശ്രീനാഥ്ഭാസിയേയും ഷൈൻ ടോം ചാക്കോയേയും പൊലീസ് ചോദ്യം ചെയ്തത്. എന്നാൽ തസ്ലീമയിൽ നിന്ന് കഞ്ചാവ് വാങ്ങിയിട്ടില്ലെന്നായിരുന്നു ശ്രീനാഥ് ഭാസി പറഞ്ഞിരുന്നത്. കേസ് നടക്കുന്നതിനിടെയായിരുന്നു തസ്ലീമയുടെ ഭർത്താവ് സുല്‍ത്താനെയും എക്സൈസ് സംഘം പിടികൂടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K