• മട്ടാഞ്ചേരി: മമ്മൂട്ടിയുടെ ഭാര്യ സു​ൽഫത്തിന്റെ പി എസ് അബു അന്തരിച്ചു. മുൻ പിടിടിയു മലഞ്ചരക്ക് വിഭാഗം കൺവീനർ ആയിരുന്നു. വിഭാഗം മലഞ്ചരക്ക് കൺവീനറായിരുന്നു. പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ആണ് അന്ത്യം. ഇന്ന് രാവിലെ 9 മണിയോടെയാണ് മരണം സംഭവിച്ചത്. മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷനിലാണ് താമസം. 

    പായാട്ട് പറമ്പ് വീട്ടിൽ പരേതനായ സുലൈമാൻ സാഹിബിൻ്റെയും പരേതയായ ആമിനയുടെയും മകനാണ് പി എസ് അബു. ഭാര്യ:പരേതയായ നബീസ. മറ്റ് മക്കൾ: അസീസ്, റസിയ, സൗജത്ത്. മരുമക്കൾ:ഭരത് മമ്മുട്ടി ( പി.ഐ.മുഹമ്മദ് കുട്ടി),സലീം,സൈനുദ്ദീൻ, ജമീസ് അസീബ്. ഖബറടക്കം 11.06.2025 (ബുധനാഴ്ച്ച) രാത്രി 8 ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ നടക്കും.



  • ചെന്നൈ: തമിഴ് സംവിധായകൻ വിക്രം സുകുമാരൻ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മധുരയിൽ നിന്ന് ചെന്നൈയിലേക്കുള്ള ബസ് യാത്രയ്ക്കിടയിലായിരുന്നു സംഭവം. മധുരയില്‍ ഒരു നിർമാതാവിനോട് അടുത്ത സിനിമയുടെ കഥ പറഞ്ഞ് മടങ്ങവേ ബസിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല.

    ഛായാഗ്രാഹകനും സംവിധായകനുമായ ബാലു മഹേന്ദ്രയുടെ സഹസംവിധായകനായാണ് വിക്രം സുകുമാരൻ സിനിമാ ജീവിതം ആരംഭിച്ചത്. 2013-ല്‍ മദയാനൈ കൂട്ടം എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. വെട്രിമാരന്റെ ആടുകളം എന്ന സിനിമയിൽ ഡയലോഗ് റൈറ്ററുമായിരുന്നു. പൊള്ളാതവൻ, കൊടിവീരൻ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. ശന്തനു ഭാഗ്യരാജ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച രാവണക്കൂട്ടം ആണ് അവസാന ചിത്രം.



  • ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്രതാരം രാജേഷ് (75) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ചെന്നൈ പോരൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ഇന്ന് രാവിലെയാണ് രാജേഷ് അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 150-ൽ ഏറെ സിനിമകളിൽ രാജേഷ് അഭിനയിച്ചിട്ടുണ്ട്.

    കഴിഞ്ഞ അമ്പത് വർഷത്തിലേറെയായി സിനിമാരംഗത്തുള്ള രാജേഷ് നായകനായും സ്വഭാവനടനായും മികവ് തെളിയിച്ചിട്ടുണ്ട്. സീരിയലിലൂടെ അഭിനയരംഗത്തെത്തിയ രാജേഷ് പിന്നീട് സിനിമകളിൽ സജീവമായ. മെറി ക്രിസ്മസ് എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.

    1949 ഡിസംബർ 20 ന് മണ്ണാർഗുഡിയിൽ ജനിച്ച രാജേഷ് 1974 ൽ ബാലചന്ദർ സംവിധാനം ചെയ്ത 'അവൾ ഒരു തുടർകഥൈ' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ആ സിനിമയിൽ ഒരു ചെറിയ വേഷം ചെയ്ത രാജേഷിന് 1979-ൽ പുറത്തിറങ്ങിയ കന്നി പരുവത്തിലെ എന്ന സിനിമയിൽ നായകനാകാനുള്ള അവസരം ലഭിച്ചു.

    ഭാഗ്യരാജിൻ്റെ 7 ഡേയ്‌സ്, കമലഹാസനൊപ്പമുള്ള സത്യ, മഹാനടി, വിരാണ്ടി തുടങ്ങി നിരവധി ചിത്രങ്ങളിൽ രാജേഷ് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 1983 ൽ അദ്ദേഹം ജോൺ സിൽവിയയെ വിവാഹം കഴിച്ചു. ദിവ്യ മകളും ദീപക് മകനുമാണ്. രാജേഷിന്റെ ഭാര്യ 2012 ഓഗസ്റ്റ് ആറിന് അസുഖത്തെ തുടർന്ന് അന്തരിച്ചു.

    സിനിമയ്ക്ക് പുറമേ റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്തിരുന്ന രാജേഷ് അടുത്തിടെ ഒരു യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. ഇന്ന് പുലർച്ചെ പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടപ്പോൾ, രാജേഷിനെ വീട്ടുകാർ ഉടൻ തന്നെ രാമചന്ദ്ര ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.


  • കോഴിക്കോട്: പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു. ഹൃദയാഘാതം കാരണമായിരുന്നു മരണമെന്നാണ് നടന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. ചാര്‍ളി എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് ചുവടുവെച്ചത്.

    ചാര്‍ളിയിലെ 'ഡേവിഡ്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് രാധാകൃഷ്ണന്‍ ചക്യാട്ട് ശ്രദ്ധേയനാവുന്നത്. പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ കൂടിയായ അദ്ദേഹം രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി ഫോട്ടോഷൂട്ടുകള്‍ നടത്തിയിട്ടുമുണ്ട്. ക്യാമറ, ഫോട്ടോഗ്രാഫി വിഷയങ്ങളില്‍ നിരവധി ക്ലാസുകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു.

    ക്യാമറ, ഫോട്ടോഗ്രാഫി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കുന്ന 'പിക്‌സല്‍ വില്ലേജ്' എന്ന യുട്യൂബ് ചാനലിലൂടെയും മറ്റും രാധാകൃഷ്ണന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. രാധാകൃഷ്ണന്‍ ചക്യാട്ടിന്റെ വേര്‍പാടിന്റെ വിവരം 'പിക്‌സല്‍ വില്ലേജും' ഔദ്യോഗികമായി പങ്കുവെച്ചു.



  • കൊല്ലം: സന്തോഷ് ട്രോഫി ജേതാവും മുന്‍ കേരള ഫുട്‌ബോള്‍ ടീം നായകനുമായ എ നജിമുദ്ദീന്‍ (73) അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്നു. കേരള ഫുട്‌ബോള്‍ ടീമിന്റെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായിരുന്ന നജിമുദ്ദീന്‍ കൊല്ലം തേവള്ളി സ്വദേശിയാണ്.

    1973 ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ജേതാക്കളായപ്പോള്‍ ടീമിലെ പ്രധാന താരമായിരുന്നു നജിമുദ്ദീന്‍. കേരളത്തിന്റെ കിരീടനേട്ടത്തില്‍ നജിമുദ്ദീന്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. അന്ന് ഫൈനലില്‍ ഹാട്രിക്കടിച്ച് തിളങ്ങിയത് ക്യാപ്റ്റന്‍ മണിയാണെങ്കിലും രണ്ട് ഗോളുകള്‍ക്ക് അസിസ്റ്റ് നല്‍കിയത് 19കാരനായ നജിമുദ്ദീനായിരുന്നു.

    1973 മുതല്‍ 1981 വരെ കേരളത്തിന് വേണ്ടി നജിമുദ്ദീന്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. 1992 വരെ ടൈറ്റാനിയത്തിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ടൈറ്റാനിയത്തില്‍ നിന്നും അസിസ്റ്റന്റ് കൊമേഴ്‌സ്യല്‍ മാനേജരായി 2009 ല്‍ വിരമിച്ചു. ഭാര്യ: നസീം ബീഗം മക്കള്‍: സോഫിയ, സുമയ്യ, സാദിയ.



  • ചെന്നൈ: രാജ്യത്തെ പ്രമുഖ ആണവ ശാസ്ത്രജ്ഞനും ആണവോര്‍ജ കമ്മിഷന്‍ മുന്‍ ചെയര്‍മാനുമായിരുന്ന ഡോ. എം ആര്‍ ശ്രീനിവാസന്‍ (95) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഊട്ടി-കോത്തഗിരി റോഡിലുള്ള വാസസ്ഥലത്ത് തെന്നി വീണതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചു.

    ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രഥമ ചെയര്‍മാനാണ്. ഇദ്ദേഹത്തിന്റെ കാലത്ത് രാജ്യത്ത് 18 ആണവോര്‍ജ പ്ലാന്റുകള്‍ നിര്‍മിച്ചു. വിയന്ന ആസ്ഥാനമായുള്ള അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഉപദേഷ്ടാവായിരുന്നു. രാജ്യം പദ്മശ്രീയും പദ്മവിഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. 'ഫ്രം ഫിഷന്‍ ടു ഫ്യൂഷന്‍-ദി സ്റ്റോറി ഓഫ് ഇന്ത്യാസ് അറ്റമിക് എനര്‍ജി പ്രോഗ്രാം' എന്ന പുസ്തകത്തിന്റെ രചയിതാവാണ്.

    മാലൂര്‍ രാമസ്വാമി ശ്രീനിവാസന്‍ എന്ന എം.ആര്‍. ശ്രീനിവാസന്‍ 1930-ല്‍ ബെംഗളൂരുവിലാണ് ജനിച്ചത്. മെക്കാനിക്കല്‍ എന്‍ജിനീയറായ ശ്രീനിവാസന്‍ 1955-ലാണ് ആണവോര്‍ജ വകുപ്പില്‍ ചേര്‍ന്നത്. തുടര്‍ന്ന്, ഡോ. ഹോമി ജെ. ഭാഭയുമായി ചേര്‍ന്ന് രാജ്യത്തെ ആദ്യ ആണവ റിയാക്ടറായ 'അപ്സര'യുടെ നിര്‍മ്മാണത്തില്‍ പങ്കാളിയായി. 1959-ല്‍ ആണവോര്‍ജ വിഭാഗത്തില്‍ പ്രിന്‍സിപ്പല്‍ പ്രോജക്ട് എന്‍ജിനീയറായി നിയമിതനായതോടെ ആണവോര്‍ജം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദന പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചു.

    1967-ല്‍ മദ്രാസ് ആറ്റമിക് പവര്‍ സ്റ്റേഷന്റെ ചുമതല വഹിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ആണവനയം രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച ശ്രീനിവാസന്‍ 1987-ലാണ് ആണവോര്‍ജ കമ്മിഷന്‍ ചെയര്‍മാനും ആണവോര്‍ജ വകുപ്പ് സെക്രട്ടറിയുമാകുന്നത്. ഭാര്യ: ഗീത മക്കള്‍: ശാരദ ശ്രീനിവാസന്‍, രഘുവീര്‍. മരുമക്കള്‍: സത്തു, ദ്വിഗ്വിജ്. സംസ്‌കാരം വ്യാഴാഴ്ച 11-ന് വെല്ലിങ്ടണില്‍.


  • പുനെ: പ്രമുഖ ആസ്‌ട്രോഫിസിസിസ്റ്റും ശാസ്ത്ര പ്രചാരകനുമായ പത്മഭൂഷണ്‍ ഡോ. ജയന്ത് വിഷ്ണു നാര്‍ലിക്കര്‍(87) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ പുനെയിലായിരുന്നു അന്ത്യം. ഇടുപ്പ് ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു. ഇന്ത്യയിലെ ശാസ്ത്രരംഗത്തെ പ്രമുഖ വ്യക്തിത്വമായിരുന്നു ഡോ. ജയന്ത് വിഷ്ണു നാര്‍ലിക്കര്‍. പ്രപഞ്ചശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍, രാജ്യത്ത് മുന്‍നിര ഗവേഷണ സ്ഥാപനങ്ങള്‍ സ്ഥാപിച്ച് ശാസ്ത്രത്തെ ജനപ്രിയമാക്കാനുള്ള ശ്രമങ്ങള്‍ എന്നിവ അദ്ദേഹത്തെ പ്രശസ്തിയിലെത്തിച്ചു.

    1938 ജൂലൈ 19 നായിരുന്നു ജനനം. ബനാറസ് ഹിന്ദു സര്‍വകലാശാല (ബിഎച്ച്‌യു) ക്യംപസിലെ വിദ്യാഭ്യാത്തിനു ശേഷം ഉന്നത പഠനം കേംബ്രിഡ്ജിലായിരുന്നു. ഗണിതശാസ്ത്ര ട്രിപ്പോസില്‍ റാങ്ലറും ടൈസണ്‍ മെഡലും നേടി. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ (1972-1989) ചേരാന്‍ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തി. അവിടെ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തിയററ്റിക്കല്‍ ആസ്‌ട്രോഫിസിക്‌സ് ഗ്രൂപ്പ് അന്താരാഷ്ട്ര പ്രശസ്തി നേടി.

    1988-ല്‍, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ഡോ. നാര്‍ലിക്കറെ ഇന്റര്‍-യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ് (ഐയുസിഎഎ) സ്ഥാപിക്കാന്‍ ക്ഷണിച്ചു. 2003-ല്‍ വിരമിക്കുന്നതുവരെ അദ്ദേഹം ഐയുസിഎഎയുടെ ഡയറക്ടറായിരുന്നു. ഇക്കാലയളവില്‍ ആസ്‌ട്രോണമിയിലും ആസ്‌ട്രോ ഫിസിക്‌സിലും അധ്യാപനത്തിലും ഗവേഷണത്തിലും മികവിനുള്ള കേന്ദ്രമെന്ന നിലയില്‍ ഐയുസിഎഎ ലോക പ്രശസ്തി നേടിയിരുന്നു. 2012-ല്‍, തേര്‍ഡ് വേള്‍ഡ് അക്കാദമി ഓഫ് സയന്‍സസ് സ്ഥാപിച്ചു.

    ശാസ്ത്ര ഗവേഷണത്തിനു പുറമേ, ഡോ. നാര്‍ലിക്കര്‍ പുസ്തകങ്ങള്‍, ലേഖനങ്ങള്‍, റേഡിയോ/ടിവി പ്രോഗ്രാമുകള്‍ എന്നിവയിലൂടെ ശാസ്ത്ര പ്രചാരണ രംഗത്തും ശ്രദ്ധനേടി. 1965-ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. 1996-ല്‍ യുനെസ്‌കോ ജനപ്രിയ ശാസ്ത്ര കൃതികള്‍ക്ക് കലിംഗ അവാര്‍ഡ് ലഭിച്ചു. 2004-ല്‍ പത്മവിഭൂഷണ്‍ ലഭിച്ചു, 2011-ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അദ്ദേഹത്തെ സംസ്ഥാനത്തെ പരമോന്നത സിവിലിയന്‍ അവാര്‍ഡായ മഹാരാഷ്ട്ര ഭൂഷണ്‍ നല്‍കി ആദരിച്ചു. 2014-ല്‍, കേന്ദ്ര സാഹിത്യ അക്കാദമി, പ്രാദേശിക ഭാഷാ (മറാത്തി) രചനയ്ക്കുള്ള ഏറ്റവും ഉയര്‍ന്ന പുരസ്‌കാരത്തിനായി അദ്ദേഹത്തിന്റെ ആത്മകഥയെ തെരഞ്ഞെടുത്തിരുന്നു.




  • പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ഡിസിസി വൈസ്പ്രസിഡന്‍റുമായ എം.ജി.കണ്ണന്‍ (42) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംസ്കാരം നാളെ വൈകിട്ട് അഞ്ചിന് വീട്ടുവളപ്പില്‍ നടക്കും.

    കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ അടൂര്‍ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. ചെന്നീര്‍ക്കര മാത്തൂര്‍ സ്വദേശിയായ കണ്ണന്‍ രണ്ടുതവണ ജില്ലാ പഞ്ചായത്ത് അംഗവും ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്നു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് കണ്ണൻ പൊതുരംഗത്തെത്തിയത്.


  • മലപ്പുറം: സാമൂഹിക പ്രവര്‍ത്തക കെ വി റാബിയ അന്തരിച്ചു. 59 വയസ്സായിരുന്നു. ചക്രക്കസേരയിലിരുന്നു നാടിനാകെ അക്ഷരവെളിച്ചം പകര്‍ന്ന സാക്ഷരതാ പ്രവര്‍ത്തകയായ റാബിയയ്ക്ക് 2022ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യുഎന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, കണ്ണകി സ്ത്രീ ശക്തി പുരസ്‌കാരം, വനി താരത്‌നം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

    ഒരു മാസത്തോളമായി റാബിയ കോട്ടക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരൂരങ്ങാടി വെള്ളിലക്കാട് കറിവേപ്പില്‍ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളായി 1966 ഫെബ്രുവരി 25നായിരുന്നു ജനനം. ജന്മനാ കാലിന് വൈകല്യമുണ്ടായിരുന്നെങ്കിലും പഠനത്തില്‍ മിടുക്കിയായിരുന്നു.

    14-ാം വയസ്സില്‍ കാലുകള്‍ തളര്‍ന്നു. എന്നാല്‍ തളരാതെ പഠനം തുടര്‍ന്നു. എസ്എസ്എല്‍സി കഴിഞ്ഞ് തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ ചേര്‍ന്നെങ്കിലും പ്രീഡിഗ്രി പൂര്‍ത്തിയാക്കാനായില്ല. പിന്നെ വീട്ടിലിരുന്ന് പഠിച്ച് ബിരുദങ്ങള്‍ നേടി. സമ്പൂര്‍ണ സാക്ഷരതാ യജ്ഞമാണ് റാബിയയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.

    38-ാം വയസ്സില്‍ കുളിമുറിയുടെ തറയില്‍ തെന്നിവീണ് നട്ടെല്ല് തകര്‍ന്നു. കഴുത്തിനു താഴെ ഭാഗികമായി തളര്‍ന്ന. അസഹനീയ വേദനയില്‍ കിടക്കുമ്പോഴും റാബിയ നോട്ട്ബുക്ക് പേജുകളില്‍ ഓര്‍മകള്‍ എഴുതി. ഒടുവില്‍ 'നിശബ്ദ നൊമ്പരങ്ങള്‍' പുസ്തകം പൂര്‍ത്തിയാക്കി. ആത്മകഥ 'സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട് ഉള്‍പ്പെടെ നാലു പുസ്തകം എഴുതിയിട്ടുണ്ട്.



  • ഉദയ്പൂർ: പൊള്ളലേറ്റ് ചികിത്സയിയിലായിരുന്ന മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് (78) അന്തരിച്ചു. ഉദയ്പൂരിലെ വീട്ടിൽ ആരതി നടത്തുന്നതിനിടെ വിളക്കിൽ നിന്ന് ഗിരിജയുടെ ദുപ്പട്ടയ്ക്ക് തീപിടിച്ചാണ് പൊള്ളലേറ്റത്. ശരീരത്തിന്റെ 90% പൊള്ളലേറ്റിരുന്നു. വ്യാഴാഴ്ച അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

    സഹോദരൻ ഗോപാൽ ശർമയാണ് മരണ വിവരം അറിയിച്ചത്. മൃതദേഹം ഉദയ്പൂരിലെ വീട്ടിലേക്ക് കൊണ്ടുവരും. കേന്ദ്രമന്ത്രിയായും, ദേശീയ വനിത കമീഷൻ ചെയർപേഴ്‌സണായും, രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019-ൽ ഉദയ്പൂർ സിറ്റി അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ബിജെപിയുടെ ഗുലാബ് ചന്ദ് കതാരിയയോട് പരാജയപ്പെട്ടു.

    ഗിരിജയുടെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അനുശോചനം അറിയിച്ചു. ഗിരിജയുടെ വിയോഗം കോൺഗ്രസ് കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ഖർഗെ പറഞ്ഞു. വിദ്യാഭ്യാസം, സാമൂഹിക നീതി, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ ഗിരിജ വ്യാസിന്റെ സംഭാവന വളരെ പ്രധാനപ്പെട്ടതാണെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.


  • കൊച്ചി: അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രമാദമായ നിരവധി കേസുകളിൽ പ്രതിഭാഗത്തിനായി ആളൂർ ഹാജരായിട്ടുണ്ട്. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയായ ബിജു ആന്റണി ആളൂര്‍ എന്ന ബിഎ ആളൂര്‍ വിവാദങ്ങളിടം പിടിക്കുന്ന കേസുകളിലെല്ലാം പ്രതിഭാഗത്തിന് വേണ്ടി ഹാജരായാണ് ശ്രദ്ധേയനായത്. തൃശ്ശൂരിലെ സൗമ്യ വധക്കേസ്, പെരുമ്പാവൂരിലെ ജിഷ കൊലപാതകം, ഇലന്തൂരിലെ നരബലി കേസ്, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് എന്നിവയിലെല്ലാം പ്രതിഭാഗത്തിന് വേണ്ടി ഹാജരായത് ബിഎ ആളൂരായിരുന്നു.


  • തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു. വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ 'പിറവി' യിലായിരുന്നു അന്ത്യം. പിറവി, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് തുടങ്ങിയ കലാമൂല്യമുള്ള സിനിമകൾ ഒരുക്കിയ ഷാജി എൻ കരുൺ 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. ഭാര്യ: അനസൂയ വാര്യർ. മക്കൾ: അപ്പു കരുൺ, കരുൺ അനിൽ.

    1952-ൽ കൊല്ലം ജില്ലയിലെ കണ്ടച്ചിറയിലാണ് ഷാജി എൻ കരുൺ ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബിരുദവും 1974-ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമയും നേടി. 1975-ൽ കേരള സംസ്ഥാന ചലച്ചിത്ര വികസനകോർപ്പറേഷന്റെ രൂപവത്കരണത്തിൽ മുഖ്യ പങ്കുവഹിച്ചു. 1976-ൽ കെഎസ്എഫ്ഡിസിയിൽ ഫിലിം ഓഫീസർ ആയി ചുമതലയേറ്റു. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ചു.

    1988ലാണ് 'പിറവി' എന്ന ഷാജി എൻ കരുൺ സംവിധാനം ചെയ്ത ആദ്യ ചിത്രം റിലീസ് ചെയ്തത്. ചിത്രം കാൻസ് ഫിലിം ഫെസ്റ്റിവൽ ഉൾപ്പടെ എഴുപതോളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും 31 പുരസ്കാരങ്ങൾ നേടുകയും ചെയ്തു. പിന്നാലെ അദ്ദേഹം ഒരുക്കിയ സ്വം എന്ന ചിത്രം കാൻ ചലച്ചിത്രമേളയിൽ പാംദോറിന് നാമനിർദേശം ചെയ്യപ്പെടുകയും 'വാനപ്രസ്ഥം' കാനിൽ ഔദ്യോഗികവിഭാഗത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. 

    സംവിധായകൻ എന്ന നിലയിൽ ഏഴ് വീതം ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം ഒരു തവണയും സംസ്ഥാന പുരസ്‌കാരം മൂന്ന് തവണയും നേടിയിട്ടുണ്ട്. കഴിഞ്ഞവർഷം ജെ സി ഡാനിയേൽ പുരസ്കാരം നേടിയിരുന്നു. ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ 'ദ ഓർഡർ ഓഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ്', പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.





  • കോഴിക്കോട്: ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ (92) അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയില്‍ ആയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് വിയോഗം. കേരളത്തിലെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ പ്രതിഭയാണ് എംജിഎസ് നാരായണന്‍. ഒന്നരപതിറ്റാണ്ടോളം കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ചരിത്രവിഭാഗം മേധാവിയായിരുന്നു. സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീ സെന്ററിന്റെ ഡയറകടറായി പ്രവർത്തിച്ചിരുന്നു.

    മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ചരിത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപകനായിട്ടായിരുന്നു എംജിഎസിന്‍റെ തുടക്കം. 1973 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി. 1970 മുതല്‍ 1992 ല്‍ വിരമിക്കുന്നതു വരെ കാലിക്കറ്റ് സര്‍വകലാശാലയിലെ സോഷ്യല്‍ സയന്‍സ് ആന്റ് ഹ്യൂമാനീറ്റീസ് വകുപ്പിന്റെ തലവനായിരുന്നു. 

    ഇന്ത്യന്‍ ചരിത്രകോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മെമ്പര്‍ സെക്രട്ടറി-ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ലണ്ടന്‍ സര്‍വകലാശാല കോമണ്‍വെല്‍ത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, മോസ്‌കോ ലെനിന്‍ഗ്രാഡ് സര്‍വകലാശാലകളില്‍ വിസിറ്റിങ് ഫെലോ, ടോക്യോവില്‍ വിസിറ്റിങ് പ്രൊഫസര്‍ എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചിരുന്നു

    കേരളത്തിലെ ചേര പെരുമാളുകളെ പരാമർശിക്കുന്ന നിരവധി മധ്യകാല വട്ടെഴുത്തു ലിഖിതങ്ങള്‍ എംജിഎസ് കണ്ടെത്തി പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യന്‍ ചരിത്രപരിചയം, സാഹിത്യ അപരാധങ്ങള്‍, കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകള്‍, കോഴിക്കോടിന്റെ കഥ, സെക്കുലര്‍ ജാതിയും സെക്കുലര്‍ മതവും, ജനാധിപത്യവും കമ്മ്യൂണിസവും, പെരുമാള്‍സ് ഓഫ് കേരള എന്നിവയാണ് പ്രമുഖ പുസ്തകങ്ങള്‍. പെരുമാള്‍സ് ഓഫ് കേരള എന്ന പേരില്‍ പ്രസിദ്ധീകരിച്ച പഠനമാണ് എംജിഎസിന്റെ മാസ്റ്റര്‍പീസ്.

    2019 ല്‍ എംജിഎസിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ജാലകങ്ങള്‍ എന്ന് പുസ്തകത്തിനാണ് പുരസ്കാരം. സ്വാതന്ത്ര്യ സമരകാലഘട്ടം മുതല്‍ ആധുനികാനന്തര കേരളത്തിന്‍റെയും ഇന്ത്യയുടെയും സാമൂഹിക ജീവിതം രേഖപ്പെടുത്തിയ പുസ്തകമായിരുന്നു ജാലകങ്ങള്‍.


  • ബെംഗളൂരു: മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു അദ്ദേഹം. പിന്നീട് 2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായി. പദ്മവിഭൂഷൻ പുരസ്കാരം നൽകി രാജ്യം ആദരിച്ച ശാസ്ത്രജ്ഞൻ.



  • വത്തിക്കാന്‍: ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. 88-ാം വയസ്സിലാണ് അന്ത്യം. വത്തിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കര്‍ദിനാള്‍ കെവിന്‍ ഫെറല്‍ ആണ് വിയോഗ വിവരം അറിയിച്ചത്. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഫെബ്രുവരി 14ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍പാപ്പ അഞ്ച് ആഴ്ചയോളം ചികിത്സയിലായിരുന്നു. മാര്‍ച്ച് 23 നാണ് മാര്‍പാപ്പ തിരിച്ചെത്തിയത്. ആശുപത്രി വാസത്തിനുശേഷം ഫ്രാന്‍സിസ് പാപ്പ പൂര്‍ണമായി ചുമതലകള്‍ ഏറ്റെടുത്തിരുന്നില്ല. പെസഹ വ്യാഴാഴ്ച മാര്‍പാപ്പ റോമിലെ റെജീന കെയ്‌ലി ജയില്‍ സന്ദര്‍ശിച്ചിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസികളെ കണ്ട മാര്‍പാപ്പ ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ശ്വാസകോശ അണുബാധക്കുള്ള ചികിത്സക്ക് ശേഷം വിശ്രമത്തില്‍ കഴിയുന്ന മാര്‍പാപ്പ അല്‍പനേരമാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍ക്കണിയില്‍ വിശ്വാസികള്‍ക്ക് ദര്‍ശനം നല്‍കിയത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ക്ക് നേരെ കൈവീശി ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു.


    1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി. 2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.



  • കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്‍ അന്തരിച്ചു. അന്ത്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു. നിലവില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്നു. വീക്ഷണം മാനേജിംഗ് എഡിറ്ററുമായിരുന്നു. 75 വയസായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക് ചാത്തനൂരിലെ വീട്ടുവളപ്പിൽ .

    കൊല്ലം ശാസ്താംകോട്ട ഡിബി കോളേജില്‍ കേരള വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരന്‍ കെഎസ്‌യു സംസ്ഥാന ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

    സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കൊല്ലം പ്രസ് ക്ലബ്ബ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരളത്തിലെ മികച്ച സഹകാരികളില്‍ ഒരാളാണ്. രാജ്യസഭയിലേക്കും പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്.



  • ചെന്നൈ: തമിഴ്‌നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പിസിസി പ്രസിഡന്റുമായ കുമരി അനന്തന്‍(93) അന്തരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷയും തെലങ്കാന ഗവര്‍ണ്ണറുമായിരുന്ന തമിഴിശൈ സൗന്ദര്‍രാജന്റെ പിതാവാണ്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. 

    പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, വൈക്കോ, കനിമൊഴി, ഗവര്‍ണ്ണര്‍ ആര്‍.എല്‍ രവി എന്നിവര്‍ തമിഴിശൈയുടെ ചെന്നൈയിലെ വസതിയിലെത്തി അനുശോചനം രേഖപ്പെടുത്തി. അഞ്ചുതവണ തമിഴ്‌നാട് നിയമസഭാംഗവും തമിഴ് ഭാഷയും സംസ്‌കാരവും ജനകീയമാക്കാന്‍ അദ്ദേഹം നിരവധി ശ്രമങ്ങള്‍ നടത്തി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും അനുശോചനം. ഓം ശാന്തി', മോദി സന്ദേശത്തില്‍ പറഞ്ഞു. അഞ്ചുതവണ തമിഴ്‌നാട് നിയമസഭാംഗവും 1977ല്‍ നാഗര്‍കോവിലില്‍ നിന്നുള്ള ലോക്‌സഭാംഗവുമായിരുന്നു കുമരി അനന്തന്‍.


  • തൃശൂര്‍: ചലച്ചിത്ര സംവിധായകനും നടനും കലാസംവിധായകനും നര്‍ത്തകനുമായിരുന്ന ടി കെ വാസുദേവന്‍ (89) അന്തരിച്ചു. 1960 കളില്‍ മലയാള സിനിമയില്‍ നിറസാന്നിദ്ധ്യമായിരുന്നു. രാമു കാര്യാട്ട്, കെ എസ് സേതുമാധവന്‍ തുടങ്ങിയ മുന്‍നിര സംവിധായകരോടൊപ്പം നൂറോളം സിനിമകളില്‍ സംവിധാന സഹായിയായിരുന്നു. രാമു കാര്യാട്ടിന്റെ ചെമ്മീന്‍ സിനിമയില്‍ പ്രധാന സംവിധാന സഹായിയായിരുന്നു. ഭാര്യ: പരേതയായ മണി. മക്കള്‍:ജയപാലന്‍, പരേതയായ കല്‍പന, മരുമക്കള്‍: അനില്‍കുമാര്‍, സുനിത. സംസ്‌കാരം തിങ്കള്‍ 2 മണിക്ക്

    പണിതീരാത്ത വീട്, കന്യാകുമാരി, രമണന്‍, മയിലാടുംകുന്ന് തുടങ്ങി സിനിമകളില്‍ പ്രവര്‍ത്തിച്ചു. കല്‍പാന്ത കാലത്തോളം എന്ന ഗാനം ഇദ്ദേഹത്തിന്റെ എന്റെ ഗ്രാമം എന്ന സിനിമയിലാണ്. എം ജി ആര്‍, കമലഹാസന്‍,സത്യന്‍, പ്രേം നസീര്‍,തകഴി, സലില്‍ ചൗധരി, വയലാര്‍ തുടങ്ങിയ പ്രഗത്ഭരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.




  • മുംബൈ: ബോളിവുഡ് നടനും നിർമാതാവുമായ മനോജ് കുമാർ അന്തരിച്ചു. 87 വയസായിരുന്നു. വെള്ളിയാഴ്ച പുലർച്ചയോടെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. ദേശഭക്തി പ്രമേയമായ ചിത്രങ്ങളിലൂടെയാണ് മനോജ് കുമാർ പ്രശസ്തനായത്. ഈ ജനപ്രീതി അദ്ദേഹത്തിന് 'ഭാരത് കുമാർ' എന്ന പേരും നേടികൊടുത്തിരുന്നു. 'പുരബ് ഔർ പശ്ചിമ്, 'ക്രാന്തി', 'റൊട്ടി കപട ഔർ മകാൻ' എന്നിവ അദ്ദേഹത്തിൻ്റെ ഹിറ്റ് ചിത്രങ്ങളാണ്.

    ദേശീയ ചലച്ചിത്ര പുരസ്കാരവും ഏഴ് ഫിലിംഫെയർ പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, ഗാനരചയിതാവ്, എഡിറ്റർ, സംവിധായകൻ എന്നീ നിലകളിലും അദ്ദേഹം തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 1992ൽ പത്മശ്രീയും 2015ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും നൽകി ഇന്ത്യാ ഗവൺമെൻ്റ് അദ്ദേഹത്തെ ആദരിച്ചു. 1964ൽ രാജ് ഖോസ്‌ലയുടെ മിസ്റ്ററി ത്രില്ലറായ 'വോ കൗൻ തി' എന്ന ചിത്രമാണ് നായകനായി മനോജ് കുമാറിന് വലിയ ബ്രേക്ക് നൽകിയ സിനിമ. ഏഴ് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.


  • കോഴിക്കോട്: സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ (100) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ  സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം നാളെ കോഴിക്കോട് ടൗൺഹാളിൽ പൊതു ദർശനത്തിന് വയ്ക്കും. പിന്നീട് ജന്മഗൃഹമായ കോട്ടക്കൽ കിഴക്കേ കോവിലകത്തേക്ക് കൊണ്ടുപോകും. ഇവിടെ സംസ്കാരം നടക്കും.

    കോട്ടക്കൽ കിഴക്കേ കോവിലകത്തെ കുഞ്ഞുമ്പാട്ടിയുടെയും അഴകപ്ര കുബേരൻ നമ്പൂതിരിപ്പാടിൻറെയും മകനായി 1925ലാണ് ഉണ്ണിയനുജൻ രാജ ജനിച്ചത്. കോട്ടക്കലിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഗുരുവായൂരപ്പൻ കോളജിൽ ഉപരിപഠനം നടത്തി. എൻജിനീയറിങ് ബിരുദത്തിന് ശേഷം റെയിൽവേ എൻജിനീയറായി ജോലിക്ക് ചേർന്നു. പിന്നീട് ജാംഷഡ്‌പൂരിൽ ടാറ്റാ കമ്പനിയിലും ജോലിചെയ്‌തു. കളമശ്ശേരി എച്ച്.എം.ടിയിൽ പ്ളാനിങ് എൻജിനീയറായി 1984ൽ വിരമിച്ചു. 12 വർഷം മുൻപാണ് അദ്ദേഹം സാമൂതിരിയായത്. ഭാര്യ മാലതിരാജ. മക്കൾ: സരസിജ, മായ, ശാന്തി. 



  • കോഴിക്കോട്: അധ്യാപകനും എഴുത്തുകാരനും ഭാഷാശാസ്ത്രജ്ഞനുമായ ടിബി വേണുഗോപാല പണിക്കര്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ പത്ത് മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍.

    മഹാരാജാസ് കോളജില്‍നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദവും, മലയാളത്തില്‍ ബിരുദാനന്ത ബിരുദവും നേടി. അഅണ്ണാമലൈ സര്‍വകലാശാലയില്‍നിന്ന് ഭാഷാശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം. സുകുമാര്‍ അഴിക്കോടിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ കേരളപാണിനീയത്തിന്റെ പീഠിക - ഒരു വിമര്‍ശനാത്മകപഠനം എന്ന പ്രബന്ധത്തിന് 1981-ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു് ഡോക്ടറേറ്റ് ലഭിച്ചു.

    1971-ല്‍ മദ്രാസ് സര്‍വകലാശാലയില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ മലയാളവിഭാഗം അധ്യാപകനായും 2003-2005 കാലത്ത് അവിടത്തെ വകുപ്പധ്യക്ഷനായും കണ്ണൂര്‍ സര്‍വകലാശാലയില്‍ ഭാഷാ സാഹിത്യവിഭാഗത്തിന്റെ ഡീനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

    ജര്‍മ്മനിയിലെ കോളന്‍ സര്‍വകലാശാല സ്റ്റട്ഗര്‍ടില്‍ നടത്തിയ ഒന്നാമത് അന്താരാഷ്ട്ര ദ്രവീഡിയന്‍ സെമിനാര്‍ ഉള്‍പ്പെടെ 100 ലേറെ ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. ലക്ഷദ്വീപ് സോഷ്യോ റിസര്‍ച്ച് കമ്മിഷനില്‍ അംഗമായിരുന്നു. മദ്രാസ്, അലിഗഡ്, കേരള, എംജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ യു പി എസ് സി, യു.ജി.സി എന്നിവയുടെ പരീക്ഷാ ബോര്‍ഡുകളിലും തഞ്ചാവൂര്‍ തമിഴ് യൂണിവേഴ്‌സിറ്റിയില്‍ ഇന്ത്യന്‍ ലാംഗ്വേജ് ഫാക്കല്‍റ്റിയിലും അംഗമായിരുന്നു. നോം ചോംസ്‌കി ഇന്ത്യയില്‍ വന്നപ്പോള്‍ കൈരളി ചാനലിനു വേണ്ടി ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. സ്വനമണ്ഡലം, നോം ചോംസ്‌കി തുടങ്ങി ഒട്ടേറെ കൃതികള്‍ രചിച്ചു. തോപ്പില്‍ മുഹമ്മദ് മീരാന്റെ കൂനന്‍ തോപ്പ് വിവര്‍ത്തനത്തിന് കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചു.



  • വഡോദര: മഹാത്മാഗാന്ധിയുടെ പ്രപൗത്രി നിലംബെൻ പരീഖ് (92) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ഗുജറാത്തിലെ നവസാരിയിലെ വസതിയിലായിരുന്നു അന്ത്യം. മുത്തച്ഛന്‍ ഹരിലാലുമായുള്ള മഹാത്മാഗാന്ധിയുടെ ബന്ധത്തെക്കുറിച്ച് എഴുതിയ പുസ്തകത്തിലൂടെയാണ് നിലംബെന്‍ പരീഖ് പ്രശസ്തയാകുന്നത്. ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി അവര്‍ സ്ഥാപിച്ച ദക്ഷിണപാത എന്ന സംഘടനയിലാണ് നിലംബെന്‍ തന്റെ ജീവിതം മുഴുവന്‍ ചെലവഴിച്ചത്.

    പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും തൊഴില്‍ പരിശീലനം നല്‍കുകയുമായിരുന്നു ലക്ഷ്യം. ഹരിലാല്‍ ഗാന്ധിയുടെയും ഭാര്യ ഗുലാബിന്റെയും അഞ്ച് മക്കളില്‍ മൂത്തവളായ റാമി ബെന്നിന്റെ മകളായിരുന്നു നിലംബെന്‍. മകന്‍ സമീര്‍ പരീഖ് നവസാരിയില്‍ നേത്രരോഗവിദഗ്ദ്ധനായി ജോലി ചെയ്യുന്നു. പരേതനായ യോഗേന്ദ്രഭായിയാണ് ഭര്‍ത്താവ്. മകനാണ് മരണവാര്‍ത്ത അറിയിച്ചത്.



  • ഇരിങ്ങാലക്കുട: അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരി ആനക്കച്ചിറ അമ്മിണി (78) നിര്യാതയായി. സംസ്കാരം വ്യാഴം പകൽ മൂന്നിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. ഭർത്താവ്‌: പരേതനായ രാമൻകുട്ടി. മക്കൾ: ബിജു, ബേബി, ഗീത, ഹരിഹരൻ. മരുമക്കൾ: ദീപ, സുബ്രൻ, ബാബു, സ്മിത. സഹോദരങ്ങൾ: തങ്കമണി, ലീല, ശാന്ത, ശാരദ, ആർ എൽ വി രാമകൃഷ്ണൻ, പരേതരായ കലാഭവൻ മണി, വേലായുധൻ.



  • കോഴിക്കോട്: മുതിര്‍ന്ന ബിജെപി നേതാവും ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്ന അഹല്യ ശങ്കര്‍ അന്തരിച്ചു. കോഴിക്കോട്ട് ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അന്ത്യം. മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. മൂന്ന് തവണ ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. രണ്ട് തവണ ബേപ്പൂര്‍, ഒരു തവണ കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്ന് നിയമസഭയിലേക്കും മത്സരിച്ചു.

    1973 ല്‍ കോഴിക്കോട് കോര്‍പറേഷനിലേക്ക് ജനസംഘം സ്ഥാനാര്‍ത്ഥിയായാണ് ആദ്യമായി മത്സരരംഗത്ത് എത്തിയത്. കോഴിക്കോട് കോര്‍പറേഷനിലേക്കാണ് അവസാനമായി മത്സരിച്ചത്.  2000ത്തിലാണ് ഏറ്റവും ഒടുവിലായി കോഴിക്കോട് കോര്‍പറേഷനിലേക്ക് മത്സരിച്ചത്. 1982 അഹല്യ ശങ്കര്‍ ബേപ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍  വാജ്പേയിയും എല്‍.എല്‍.കെ അദ്വാനിയും പ്രചാരണത്തിനായെത്തിയിരുന്നു.



  • കണ്ണൂര്‍: പുരോഗമന കലാ സാഹിത്യ സംഘം മുന്‍ സംസ്ഥാന സെക്രട്ടറിയും കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയുമായ അന്നൂരിലെ പി.അപ്പുക്കുട്ടന്‍ മാസ്റ്റര്‍ (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച 12മണിക്ക് നടക്കും.

    കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. അധ്യാപകന്‍, സാംസ്‌കാരിക പ്രഭാഷകന്‍, സാഹിത്യ നിരൂപകന്‍, നാടകപ്രവര്‍ത്തകന്‍, കലാസ്വാദകന്‍ എന്നീ നിലകളില്‍ ഉത്തരകേരളത്തിലെ സാന്നിധ്യമറിയിച്ച വ്യക്തിത്വമാണ് പി.അപ്പുക്കുട്ടന്‍ മാസ്റ്റര്‍.

    പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി അഞ്ചു കൊല്ലം പ്രവര്‍ത്തിച്ചു. കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി എന്നിവയിലും അംഗമായിരുന്നു. സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയായി അഞ്ചുകൊല്ലം പ്രവര്‍ത്തിച്ചു. അന്നൂര്‍ രവിവര്‍മ കലാനിലയത്തിലൂടെ നാടക രംഗത്ത് സജീവമായി. എ.കെ.കൃഷ്ണന്‍ മാസ്റ്ററുടെ ശിക്ഷണത്തില്‍ വിദ്വാന്‍ പരീക്ഷ പാസായി ഹൈസ്‌കൂള്‍ അധ്യാപകനായി. കാസര്‍കോട് ഗവ. ഹൈസ്‌കൂളില്‍ ഭാഷാധ്യാപകനായി നിയമനം ലഭിച്ചു. 1995 മാര്‍ച്ചില്‍ പയ്യന്നൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍നിന്ന് വിരമിച്ചു. തുടര്‍ന്നും പയ്യന്നൂരിന്റെ സാംസ്‌കാരിക രംഗത്ത് നിറസാന്നിദ്ധ്യവുമായിരുന്നു അദ്ദേഹം.

    പിലാത്തറ ലാസ്യ കോജ് ഓഫ് ഫൈന്‍ ആര്‍ട്‌സിന്റെ ആജീവനാന്ത ചെയര്‍മാന്‍, എ.കെ.കൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക സമിതിയുടെ അധ്യക്ഷന്‍, സര്‍ഗ ഫിലിം സൊസൈറ്റി, ദൃശ്യ, ഓപ്പണ്‍ ഫോറം തുടങ്ങിയ സാംസ്‌കാരീക പ്രസ്ഥാനങ്ങളുടെ മാര്‍ഗദര്‍ശിയും സര്‍ഗയുടെ പ്രസിഡന്റുമായിരുന്നു.

    ഭാര്യ: പരേതയായ സി.പി.വത്സല. മക്കള്‍: സി.പി. സരിത, സി.പി. ശ്രീഹര്‍ഷന്‍ (ചീഫ് കറസ്‌പോണ്ടന്റ്, മാതൃഭൂമി ഡല്‍ഹി), സി.പി. പ്രിയദര്‍ശന്‍ (ഗള്‍ഫ്). മരുമക്കള്‍: ചിത്തരഞ്ജന്‍ (കേരള ഗ്രാമീണ ബാങ്ക്, കുടിയാന്‍മല), സംഗീത (അസി.പ്രഫസര്‍ ഐഐഎം ഇന്‍ഡോര്‍), ഹണി( ദുബായ്).

    പുരോഗമന കലാ സാഹിത്യ പ്രസ്ഥാനത്തിന്റെ മുന്‍ സെക്രട്ടറിയും പ്രശസ്ത നിരൂപകനുമായ പി അപ്പുക്കുട്ടന്റെ നിര്യാണം പുരോഗമന സാംസ്‌കാരിക സമൂഹത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മൗലികമായ രീതിയില്‍ സാഹിത്യ കൃതികളെ സമീപിപ്പിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നതില്‍ സവിശേഷമായ കഴിവുണ്ടായിരുന്നു പി അപ്പുക്കുട്ടന്. പുരോഗമന കലാ സാഹിത്യ സംഘത്തെ മികച്ച സംഘാടന പാടവത്തോടെ അദ്ദേഹം നയിച്ചു. പു.ക.സ യുടെ സന്ദേശം അതുവരെ എത്താത്ത മേഖലകളിലും ജനവിഭാഗങ്ങളിലും എത്തിക്കുന്നതില്‍ പ്രത്യേക ശ്രദ്ധവെച്ചു.

    കേരള സംഗീത നാടക അക്കാദമിയുടെയും ഗ്രന്ഥശാലാ സംഘത്തിന്റെയും നേതൃത്വത്തിലിരുന്ന് പ്രവര്‍ത്തനങ്ങളെ ഗ്രാമതലങ്ങളിലേക്ക് ഇറക്കിക്കൊണ്ടുവരുന്നതിലും ശ്രദ്ധേയമായ രീതിയില്‍ ജനകീയമാക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. പ്രഭാഷകന്‍, നാടക പ്രവര്‍ത്തകന്‍ എന്നീ നിലകളിലും അപ്പുക്കുട്ടന്‍ ശ്രദ്ധേയനായി. വിജ്ഞാനപ്രദമായ ഒട്ടനവധി പ്രബന്ധങ്ങളും കൃതികളും അദ്ദേഹത്തിന്റേതായുണ്ട്. അവ സമൂഹത്തെ നവോത്ഥാനപരമായ ഉള്ളടക്കത്തോടെ മുമ്പോട്ട് നയിക്കുന്നതില്‍ വരുംകാലത്തും വലിയ പങ്ക് വഹിക്കും. പി അപ്പുക്കുട്ടന്റെ വിയോഗത്തില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.



  • കൊച്ചി: പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഇന്ന് വൈകിട്ട് 4.55നായിരുന്നു അന്ത്യം. ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ എട്ട് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.



  • കോട്ടയം: ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ കെ കൊച്ച് അന്തരിച്ചു. ഇന്ന് രാവിലെ 11.20 നാണ് അന്ത്യം. കാൻസർ രോഗബാധിതനായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 1949 ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ കല്ലറയിലായിരുന്നു ജനനം.

    കേരളത്തിലെയും ഇന്ത്യയിലെയും ദളിത്- കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്താനും അവരുടെ അവകാശങ്ങൾ നേടിയെടുക്കാനും നിരന്തരം എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത ചിന്തകനാണ് കെ കെ കൊച്ച് . എഴുത്തിൽ അദ്ദേഹം നൽകിയ സമഗ്ര സംഭാവനയ്ക്ക് 2021ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

    കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളി യൂണിയന്‍, മനുഷ്യാവകാശ സമിതി എന്നിവയ്ക്ക് നേതൃത്വം നല്‍കി. 1986 ല്‍ സീഡിയന്‍ സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സീഡിയന്‍ വാരികയുടെ പത്രാധിപരുമായിരുന്നു. 'ദലിതന്‍' എന്ന അദ്ദേഹത്തിന്റെ ആത്മകഥ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്‌ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹികരൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദലിത് പാഠം, കലാപവും സംസ്‌കാരവും തുടങ്ങിയവയാണ് മറ്റു കൃതികള്‍.


  • ചെന്നൈ: സുപ്രീം കോടതി മുൻ ജഡ്ജി വി രാമസ്വാമി അന്തരിച്ചു. 96 വയസായിരുന്നു. ചെന്നൈ സ്വദേശിയായിരുന്ന അദ്ദേഹം 1989 മുതൽ 1994 വരെ സുപ്രീം കോടതി ജഡ്ജി ആയിരുന്നു. ഇന്ത്യയിൽ ഇംപീച്ച്മെന്റ് നടപടികൾ നേരിട്ട ആദ്യ ജഡ്ജിയാണ് വി രാമസ്വാമി. പഞ്ചാബ് -ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ പണം ദുർവിനിയോഗം ചെയ്‌തെന്ന ആരോപണത്തിന്മേലാണ് 1993 ൽ ഇംപീച്ച്മെന്റ് നടപടികൾ അദ്ദേഹം നേരിട്ടത്. അന്നത്തെ ലോക്സഭ സ്പീക്കർ നിയോഗിച്ച സമിതി രാമസ്വാമി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ കോൺഗ്രസും സഖ്യകക്ഷികളും ഇംപീച്ച്മെന്റ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെ ലോക്സഭയിൽ ഇംപീച്ച്മെന്റ് പ്രമേയം പാസായില്ല.

    ഹൈക്കോടതി ചേമ്പറിലേക്ക് ജഡ്ജിമാരെ ഇരുമ്പുദണ്ഡുമായി ജീവനക്കാർ ആനയിക്കണമെന്ന വിവാദ ഉത്തരവിട്ടതും ഇദ്ദേഹം തന്നെ ആയിരുന്നു. ഇതിനായി മദ്രാസിൽ നിന്ന് 7 ഇരുമ്പുദണ്ഡുകൾ വിമാനത്തിൽ ചണ്ഡിഗഢിൽ എത്തിച്ചെങ്കിലും മറ്റ് ജഡ്ജിമാർ എതിർപ്പറിയിച്ച് കത്തയച്ചതോടെ നടപ്പായില്ല. അഭിഭാഷകനായ മകൻ സഞ്ജയ്‌ രാമസ്വാമിയെ ഹൈക്കോടതി ജഡ്ജി ആക്കാനുള്ള ശ്രമങ്ങളും വിവാദമായിരുന്നു.



  • കൊച്ചി: മുൻ എംഎൽഎയും സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്ന പി രാജു (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1991 ലും 1996 ലും വടക്കൻ പറവൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടു തവണ സിപിഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.



  • പാലക്കാട്: പ്രശസ്ത ചെണ്ട കലാകാരനും കലാമണ്ഡലം ചെണ്ടവിഭാഗം മുന്‍ മേധാവിയുമായ വെള്ളിനേഴി തിരുവാഴിയാട് തേനേഴിത്തൊടി വീട്ടില്‍ കലാമണ്ഡലം ബാലസുന്ദരന്‍ (57) അന്തരിച്ചു. മൃതദേഹം ഇന്നു രാവിലെ 10.30 വരെ തിരുവാഴിയോട് തേനേഴിത്തൊടി വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

    സംസ്‌കാരം 11നു പാമ്പാടി ഐവര്‍മഠത്തില്‍ നടക്കും. 1983ല്‍ കേരള കലാമണ്ഡലത്തില്‍ കഥകളിച്ചെണ്ട വിദ്യാര്‍ഥിയായി ചേര്‍ന്ന ബാലസുന്ദരന്‍ കലാനിലയം കുഞ്ചുണ്ണി, കലാമണ്ഡലം അച്ചുണ്ണി പൊതുവാള്‍, കലാമണ്ഡലം ഉണ്ണിക്കൃഷ്ണന്‍, കലാമണ്ഡലം ബലരാമന്‍ എന്നിവരുടെ കീഴില്‍ ചെണ്ട പഠിച്ച് നാലു വര്‍ഷത്തെ ഡിപ്ലോമയും ഒരു വര്‍ഷത്തെ പോസ്റ്റ് ഡിപ്ലോമയും നേടി. കേന്ദ്ര സര്‍ക്കാരിന്റെ രണ്ടു വര്‍ഷത്തെ സ്‌കോളര്‍ഷിപ്പും ലഭിച്ചു. 2004ല്‍ കലാമണ്ഡലത്തില്‍ കഥകളിച്ചെണ്ട അധ്യാപകനായി. 2023 മാര്‍ച്ചിലാണു വിരമിച്ചത്. തേനേഴിത്തൊടി അപ്പുക്കുട്ടതരകന്റെയും ശാന്തകുമാരിയുടെയും മകനാണ്.



  • കൊച്ചി: പ്രശസ്ത ചിത്രകാരന്‍ മോപ്പസാങ് വാലത്ത് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 69 വയസ്സായിരുന്നു.

    ചരിത്രകാരനായ വിവികെ വാലത്തിന്റെ മകനാണു മോപ്പസാങ്. 1956 മെയ് 26നാണ് ജനനം. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ ജീവനക്കാരനായിരുന്നു. എഴുത്തുകാരന്‍ സോക്രട്ടീസ് കെ വാലത്ത്, ഐന്‍സ്റ്റീന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

    കോവിഡ് ലോക്ക് ഡൗണിന്റെ കാലത്ത് ഫെയ്‌സ്ബുക്കില്‍ ലൈവായി വരച്ച 'സെവന്‍ പിഎം ലൈവ്' എന്ന പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രരചന പഠിക്കുന്നവര്‍ക്ക് ക്ലാസ് കൂടിയായിരുന്നു ഈ പരിപാടി.



  • പാലക്കാട്: പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കല്ലൂർ അരങ്ങാട്ടുവീട്ടിൽ വേലുവിന്റെയും കണ്ണമ്മയുടെയും മകനായ ബാലകൃഷ്ണൻ പത്താം ക്ലാസുവരെയാണ് പഠിച്ചത്.

    പിന്നീട് അച്ഛനെ കള്ളുകച്ചവടത്തിൽ സഹായിക്കാനിറങ്ങി. ശ്രീ നാരായണഗുരുവിന്റെ തത്വങ്ങളിൽ വിശ്വസിച്ച് തുടങ്ങിയപ്പേ‍ാൾ കള്ള് കച്ചവടത്തിൽ നിന്നുമാറി. അങ്ങനെയാണ് മരങ്ങളുടെ ലേ‍ാകത്തേക്ക് പൂർണമായി ഇറങ്ങിയത്. പാലക്കാട്–ഒറ്റപ്പാലം പാതയിൽ മാങ്കുറുശിയിൽ നിന്ന് നാലുകിലേ‍ാമീറ്റർ ദൂരെ കല്ലൂർമുച്ചേരിയിലാണ് അരങ്ങാട്ടുവീട്ടിൽ ബാലകൃഷ്ണൻ എന്ന കല്ലൂർ ബാലന്റെ വീട്. 100 ഏക്കറിലധികമുള്ള തരിശുകിടന്ന കുന്നിൻ പ്രദേശം വർഷങ്ങൾ നീണ്ട അധ്വാനത്തിനൊടുവിലാണ് ബാലൻ പച്ചയണിയിച്ചത്.

    മലയിലെ പാറകൾക്കിടയിൽ കുഴിതീർത്ത് പക്ഷികൾക്കും പ്രാണികൾക്കും ദാഹനീരിന് വഴിയൊരുക്കി. പച്ചഷർട്ടും പച്ചലുങ്കിയും തലയിൽ പച്ചക്കെട്ടുമായിരുന്നു കല്ലൂർ ബാലന്‍റെ സ്ഥിരമായുള്ള വേഷം. ഭാര്യ ലീല. രാജേഷ്, രജീഷ്, രജനീഷ് എന്നിവർ മക്കളാണ്.


  • തൃശൂര്‍: കെ രാധാകൃഷ്ണൻ എം പി യുടെ അമ്മ ചിന്ന അന്തരിച്ചു. 84 വയസ്സായിരുന്നു. ഭർത്താവ് പരേതനായ വടക്കേ വളപ്പിൽ കൊച്ചുണ്ണി. മക്കൾ രാജൻ (പരേതൻ) ,രമേഷ് (പരേതൻ) , കെ.രാധാകൃഷ്ണൻ, രതി ,രമണി, രമ ,രജനി ,രവി . മരുമക്കൾ : റാണി , മോഹനൻ, സുന്ദരൻ ,ജയൻ, രമേഷ്. 

    'ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു', എന്നായിരുന്നു അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് എംപി ഫേസ്ബുക്കില്‍ അറിയിച്ചത്.


  • ചെന്നൈ: തെന്നിന്ത്യൻ സിനിമാനടി പുഷ്പലത അന്തരിച്ചു. 87 വയസ്സായിരുന്നു. ചെന്നൈ ടി നഗറിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

    ശാരദ, പാർ മകളേ പാർ, കർപ്പൂരം, നാനും ഒരു പെൺ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. 1969ൽ തിക്കുറിശ്ശി സംവിധാനം ചെയ്ത നേഴ്സിലൂടെയായിരുന്നു മലയാളത്തിലെ അരങ്ങേറ്റം. 1955 മുതൽ 1987 വരെ സിനിമ രംഗത്ത് സജീവമായിരുന്നു.

    നടനും നിർമാതാവുമായ എവിഎം രാജന്റെ ഭാര്യയാണ്. 1999-ൽ ശ്രീഭാരതി സംവിധാനം ചെയ്ത പൂ വാസം ആണ് പുഷ്പലതയുടെ അവസാന ചിത്രം. തുടർന്ന് സിനിമാ രം​ഗത്ത് നിന്നും അകന്നു കഴിഞ്ഞ പുഷ്പലത, ആത്മീയതയിലും സാമൂഹിക സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.





  • തൃശൂര്‍: സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ കൂര്‍ക്കഞ്ചേരി അജന്ത അപ്പാര്‍ട്ട്‌മെന്റ്‌സില്‍ ലിവി സുരേഷ് ബാബു(65) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍. അമ്മയുടെ വിയോഗ വാർത്ത ഫേസ്ബുക്കിലൂടെ ഗോപി സുന്ദർ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം ഹൃദയ സ്പർശിയായ കുറിപ്പും ഇദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.


    'അമ്മേ, നിങ്ങൾ എനിക്ക് ജീവിതവും സ്നേഹവും എൻ്റെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ശക്തിയും നൽകി. ഞാൻ സൃഷ്ടിക്കുന്ന ഓരോ സംഗീതത്തിലും നിങ്ങൾ എന്നിലേക്ക് പകർന്ന സ്നേഹം ഉണ്ട് . നിങ്ങൾ പോയിട്ടില്ല- എൻ്റെ ഹൃദയത്തിലും, എൻ്റെ ഈണങ്ങളിലും, ഞാൻ എടുക്കുന്ന ഓരോ ചുവടിലും ജീവിക്കുന്നു. നിങ്ങളുടെ ആത്മാവിന് ശാന്തി ലഭിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു, പക്ഷേ നിങ്ങൾ ഇപ്പോഴും എന്നോടൊപ്പം ഉണ്ടെന്ന് എനിക്കറിയാം. അമ്മേ സമാധാനമായി ഇരിക്കൂ. നിങ്ങള്‍ എപ്പോഴും എൻ്റെ ശക്തിയും വഴികാട്ടിയും ആയിരിക്കും', ഗോപി സുന്ദർ കുറിച്ചു.
  •  

    തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകയും ദേശാഭിമാനിയുടെ ആദ്യവനിതാ ന്യൂസ്‌ എഡിറ്ററുമായ തുളസി ഭാസ്‌കരൻ (77) അന്തരിച്ചു. നെടുമങ്ങാട് സ്വദേശിയാണ്‌. തിരുവനന്തപുരം മഞ്ഞാലിക്കുളം ധർമ്മാലയം റോഡ്‌ അക്ഷയിലാണ് താമസം.

    1984ൽ ദേശാഭിമാനി കൊച്ചി യൂണിറ്റിൽ സബ്എഡിറ്റർ ട്രെയിനിയായിട്ടാണ്‌ മാധ്യമപ്രവർത്തനം ആരംഭിച്ചത്‌. 1989 മുതൽ തിരുവനന്തപുരത്ത് 'സ്ത്രീ' പ്രത്യേക പതിപ്പിന്റെ ചുമതലയിലും തുടർന്ന്‌ തിരുവനന്തപുരം ന്യൂസ്എഡിറ്ററായും പ്രവർത്തിച്ചു. 2008 സെപ്‌തംബറിൽ വിരമിച്ചു. 'ഇ കെ നായനാരുടെ ഒളി വുകാല ഓർമകൾ', സ്നേഹിച്ച് മതിയാവാതെ' എന്നീ പുസ്‌തകങ്ങളും ഏഴ് വിവർത്തന ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി അംഗമാണ്.

    എസ്എഫ്ഐയുടെ പ്രഥമ ദേശീയ പ്രസിഡന്റും ചിന്ത പബ്ലിഷേഴ്സ‌് മുൻ എഡിറ്ററും സിപിഐ എം നേതാവുമായ പരേതനായ സി ഭാസ്‌കരനാണ്‌ ഭർത്താവ്‌. മക്കൾ: മേജർ ദിനേശ് ഭാസ്‌കർ (മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി), പരേതനായ മനേഷ് ഭാസ്‌കരൻ. മരുമക്കൾ: ശ്രീലേഖ ദിനേശ്, പൊന്നി മനേഷ്.

    മൃതദേഹം തിങ്കൾ ഉച്ചയോടെ മാഞ്ഞാലിക്കുളത്തെ വീട്ടിലെത്തിക്കും. സംസ്‌കാരം ചൊവ്വ രാവിലെ തൈക്കാട്‌ ശാന്തികവാടത്തിൽ.


  • തൃശൂർ : എക്സ്പ്രസ് പത്രത്തിന്‍റെ അസോസിയേറ്റ് എഡിറ്റർ ആയിരുന്ന പെരിങ്ങാവ് പള്ളത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ (71) സൗപർണിക വെള്ളാനിക്കര അന്തരിച്ചു. പരേതയായ പള്ളത്ത് ഗോവിന്ദമേനോന്റെയും അമ്മിണി അമ്മ (മാനേജർ, തൃശൂർ മുൻസിപ്പാലിറ്റി) യുടെയും മകനാണ്.

    തനിമ ആഴ്ച പതിപ്പ്, ദിനഭൂമി, ഈനാട് എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. മികച്ച മാധ്യമപ്രവർത്തനത്തിന് കരുണാകരൻ നമ്പ്യാർ ഗോൾഡ് മെഡൽ ലഭിച്ചിട്ടുണ്ട്.

    ഭാര്യ: കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി റിട്ട. പ്രൊ. ഡോ. പി കെ സുധാദേവി, മക്കൾ : ശരത് ചന്ദ്രൻ (എഞ്ചിനീയർ ഓസ്ട്രേലിയ), അപർണ (എഞ്ചിനീയർ). മരുമക്കൾ : നിധി ശ്രീ ( എം ബി എ), വിനായക്( എഞ്ചിനീയർ). ചെറുമകൻ : കിയാൻ. 
    സംസ്കാരം 26.01.2025 ന് രാവിലെ 10 മണിയ്ക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.



  • ചാലക്കുടി: ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ സി പി പോള്‍ (83) അന്തരിച്ചു. ചാലക്കുടിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് ചാലക്കുടി ഫോറോന പള്ളി സെമിത്തേരിയില്‍ നടക്കും.

    കുന്ദംകുളം സ്വദേശിയായിരുന്ന ചുങ്കത്ത് പോള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചാലക്കുടിയില്‍ സ്ഥിരതാമസം ആരംഭിക്കുകയും ചാലക്കുടിയില്‍ ഹാര്‍ഡ് വെയര്‍ വ്യാപാരം ആരംഭിക്കുകയുമായിരുന്നു. പിന്നീട് അദ്ദേഹം സ്വര്‍ണ്ണ വ്യാപാരരംഗത്തേക്ക് കടക്കുകയുമായിരുന്നു.

    നന്മ നിറഞ്ഞ ചാലക്കുടി എന്ന ഒരു ഗ്രന്ഥവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പിതാവ് പരേതനായ ചുങ്കത്ത് പാവുണ്ണി. ഭാര്യ: ലില്ലി. മക്കള്‍: രാജി, രാജീവ്, രഞ്ജിത്ത്, രേണു. മരുമക്കള്‍: ഡോ.ടോണി തളിയത്ത്, അനി, ഡയാന, അഭി ഡേവിസ്


  • വാഷിങ്ടണ്‍: ലോക പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ഡേവിഡ് ലിഞ്ച് അന്തരിച്ചു. 78 വയസായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ മരണവിവരം അറിയിച്ചത്. മരണകാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും ഏറെ നാളായ എംഫിസീമ രോഗബാധിതനായിരുന്നു. ഇതാകാം മരണകാരണമെന്നാണ് കരുതപ്പെടുന്നത്.

    മല്‍ഹോലണ്ട് ഡ്രൈവ്, ബ്ലൂ വെല്‍വറ്റ്, ഡ്യൂണ്‍(1984) എന്നീ സിനിമകളും ട്വിന്‍ പീക്ക്‌സ് എന്ന സീരിസുമാണ് ഡേവിഡ് ലിഞ്ചിന് ലോകം മുഴുവന്‍ ആരാധകരെ നേടിക്കൊടുത്തത്. വൈല്‍ഡ് അറ്റ് ഹാര്‍ട്ട് എന്ന ചിത്രം കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ പുരസ്‌കാരം നേടിയിരുന്നു.

    ഫീച്ചര്‍ സിനിമകള്‍ക്കൊപ്പം നിരവധി ഹ്രസ്വചിത്രങ്ങളും ലിഞ്ച് ചെയ്തിരുന്നു. സംഗീതജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം. മൂന്ന് തവണ ഓസ്‌കര്‍ നോമിനേഷന്‍ സ്വന്തമാക്കിയ ഡേവിഡ് ലിഞ്ചിനെ ഓണററി പുരസ്‌കാരം നല്‍കി അക്കാദമി ആദരിച്ചിരുന്നു.



  • മുംബൈ: പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് പ്രിതീഷ് നന്ദി (73) മുംബൈയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച അന്തരിച്ചു.  ജങ്കാർ ബീറ്റ്‌സ്, ചമേലി, ഹസാരോൺ ഖ്വായിഷെന്‍ ഐസി, ഏക് ഖിലാഡി ഏക് ഹസീന, അങ്കഹീ, പ്യാർ കെ സൈഡ് ഇഫക്‌ട്‌സ്, ബ്വൗ ബാരക്ക്‌സ് ഫോറെവർ തുടങ്ങി നിരവധി വിജയചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു പ്രിതീഷ് നന്ദി. 

    1951 ജനുവരി 15 ന് ബീഹാറിലെ ഭഗൽപൂരിൽ ജനിച്ച പ്രിതീഷ് നന്ദി ഒരു പത്രപ്രവര്‍ത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1990-കളിൽ അദ്ദേഹം ദൂരദർശനിൽ ദ പ്രിതീഷ് നന്ദി ഷോ എന്ന ടോക്ക് ഷോ നടത്തിയിരുന്നു. 1998 മുതൽ 2004 വരെ ശിവസേനയെ പ്രതിനിധീകരിച്ച് രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 

    1993-ൽ അദ്ദേഹം പ്രിതീഷ്  നന്ദി കമ്മ്യൂണിക്കേഷൻസ് സ്ഥാപിച്ചു, മരണം വരെ അതിന്‍റെ നോൺ എക്സിക്യൂട്ടീവ് ചെയർമാനും ക്രിയേറ്റീവ് മെന്‍ററുമായി തുടർന്നു. വർഷങ്ങളോളം ടിവി ഷോകൾ നിർമ്മിച്ചതിന് ശേഷം, 2001 ൽ കുച്ച് ഖട്ടി കുച്ച് മീഠാ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം സിനിമ നിര്‍മ്മാണ രംഗത്തേക്ക് എത്തിയത്. 

    പ്രശസ്ത പത്രപ്രവർത്തകനായ അദ്ദേഹം വിവിധ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചുവെങ്കിലും ദി ഇല്ലസ്‌ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയുടെ മാനേജിംഗ് എഡിറ്റർ എന്ന നിലയിലാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.  

    അനുപം ഖേര്‍, കരീന കപൂര്‍, സഞ്ജയ് ദത്ത് അടക്കം ബോളിവുഡിലെ വന്‍ താരങ്ങള്‍ തന്നെ പ്രതീഷ് നന്ദിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. അഭിനയ രംഗത്ത് തുടക്കകാലത്ത് തന്നെ വഴികാട്ടിയ ആളായിരുന്നു നന്ദിയെന്നാണ് അനുപം ഖേര്‍ അനുസ്മരിച്ചത്. ചമേലി പോലെ പ്രേക്ഷക പ്രശംസ നേടിയ വേഷം നല്‍കിയ നിര്‍മ്മാതാവാണ് നന്ദിയെന്ന് കരീന കപൂര്‍ അനുസ്മരിച്ചു.