
-
ചെന്നൈ: പ്രശസ്ത സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു. 84 വയസായിരുന്നു. ചെന്നൈയിലെ വസതിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സൂപ്പര്‍ ഹിറ്റ് സിനിമകളുടെ പരമ്പര ഒരുക്കിയ സംവിധായകനാണ് ഭാരതിരാജ.കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഭാരതിരാജയുടെ മകന്‍ മനോജ് ഭാരതിരാജ അന്തരിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മനോജിന്റെ മരണം. മകന്റെ മരണം ഭാരതിരാജയെ വൈകാരികമായി തളര്‍ത്തിയിരുന്നു. മകന്റെ മരണം അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഭാരതിരാജയുടെ സഹോദരന്‍ ജയരാജ് പെരിയമയത്തേവര്‍ മുന്‍പ് പറഞ്ഞിരുന്നു.ഗ്രാമീണ കഥകള്‍ക്ക് പുനര്‍വിര്‍വചനം നല്‍കുകയും നിരവധി സിനിമകളെ സിനിമയിലേക്ക് കൊണ്ടുവരികയും ചെയ്ത സംവിധായകനാണ് ഭാരതിരാജ. തമിഴ്‌സിനിമയിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രകാരന്മാരില്‍ ഒരാളായാണ് അദ്ദേഹത്തെ കാണുന്നത്. 1941 ജൂലൈ പതിനേഴിനായിരുന്നു ഭാരതിരാജയുടെ ജനനം. രജനികാന്തിനെയും കമല്‍ഹാസനെയും കേന്ദ്രകഥാപാത്രമാക്കി 1977ല്‍ പതിനാറ് വയതിനിലെ എന്ന ചിത്രമൊരുക്കി ഭാരതിരാജ സംവിധാന രംഗത്ത് തുടക്കം കുറിച്ചു. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നതും ഭാരതിരാജയായിരുന്നു. ആദ്യ സിനിമയില്‍ തന്നെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ഭാരതിരാജ സ്വന്തമാക്കി.തൊട്ടടുത്ത വര്‍ഷം കിഴക്കേ പോകും റെയില്‍ എന്ന ചിത്രമായിരുന്നു അദ്ദേഹം ഒരുക്കിയത്. അതേ വര്‍ഷം തന്നെ സിഗപ്പ് റോജാക്കള്‍ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. പുതിയ വാര്‍പ്പുകള്‍, നിറം മാറാത്ത പൂക്കള്‍, റെഡ് റോസ്, നിഴല്‍ഗള്‍, അലൈകള്‍ ഒയ്‌വതല്ലൈ, ടിക് ടിക് ടിക്, കാതല്‍ ഓവിയം, വാലിബമേ വാ വാ, മന്‍ വാസനൈ, പുതുമൈ പെണ്ണ്, കിഴക്ക് ചീമയിലെ തുടങ്ങി നിരവധി ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. ഇരുപത്തിയൊന്നോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ തുടരും എന്ന ചിത്രത്തില്‍ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തില്‍ ഭാരതിരാജ എത്തിയിരുന്നു.ആറ് തവണ ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2004ല്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ചു. 2013ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ ജൂറി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
-
കണ്ണൂർ: കവിയും എഴുത്തുകാരനുമായ എ സി ശ്രീഹരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്നലെ അർദ്ധരാത്രി നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതശരീരം പയ്യന്നൂർ പ്രിയദർശിനി ഹോസ്പിറ്റലിലാണ്. സംസ്കാരം നാളെ നടക്കും.പയ്യന്നൂർ കോളേജ് മുൻ ഇംഗ്ലീഷ് വിഭാഗം മേധാവിയും, പ്രമുഖ അധ്യാപകനും കവിയും എഴുത്തുകാരനുമായിരുന്നു ശ്രീഹരി. കഴിഞ്ഞ മെയ് 30നാണ് സർവീസിൽ നിന്നും വിരമിച്ചത്. ഡി സി ബുക്സ് 1999-ൽ പ്രസിദ്ധീകരിച്ച 'യുവകവിതക്കൂട്ടം' എന്ന പുസ്തകത്തിലും, സാഹിത്യ പ്രവർത്തക സഹകരണ സംഘം 2001-ൽ പ്രസിദ്ധീകരിച്ച 'കവിതയുടെ നൂറ്റാണ്ട്' എന്ന പുസ്തകത്തിലും കവിതകൾ വന്നിട്ടുണ്ട്.എ സി ശ്രീഹരിയുടെ കവിതകൾ കേരളത്തിലെ സർവകലാശാലകളിൽ പാഠപുസ്തകമായി പഠിപ്പിക്കുന്നുണ്ട്. എൻ എൻ കക്കാട്, വി ടി കുമാരൻ, വൈലോപ്പിള്ളി എന്നി അവാർഡുകൾ നേടിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത്‍ ആലപ്പടമ്പ സ്വദേശിയാണ് എ സി ശ്രീഹരി.
-
ലോസ് ആഞ്ജലിസ്: ഹോളിവുഡ് ചലച്ചിത്രസംയോജക മാർസിയ ലൂക്കസ് അന്തരിച്ചു. 80 വയസായിരുന്നു. അർബുദബാധിതയായിരുന്നു. 1977-ൽ പുറത്തിറങ്ങിയ 'സ്റ്റാർ വാർസി'ന്റെ എഡിറ്റിങ്ങിലൂടെ ഓസ്‌കർ നേടിയിരുന്നു. ഹോളിവുഡിൽ സാങ്കേതികരംഗത്ത് സ്ത്രീകൾ അപൂർവമായ കാലത്താണ് മാർസിയ ശ്രദ്ധേയമായ സ്ഥാനമുറപ്പിച്ചത്.'റിട്ടൺ ഓഫ് ദ ജെഡൈ', 'ടിഎച്ച്എക്‌സ് 1138', 'അമേരിക്കൻ ഗ്രാഫിറ്റി' തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളുടെ എഡിറ്റിങ് നിർവഹിച്ചു. സംവിധായകൻ മാർട്ടിൻ സ്‌കോർസെസിന്റെ 'ടാക്സി ഡ്രൈവർ', 'ആലിസ് ഡസിന്റ് ലിവ് ഹിയർ എനിമോർ', 'ന്യൂയോർക്ക് ന്യൂയോർക്ക്' തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റിങ് ടീമിലുമുണ്ടായിരുന്നു. സ്റ്റാർ വാർസിന്റെ സ്രഷ്ടാവുകൂടിയായ ജോർജ് ലൂക്കസിനെ 1969-ൽ വിവാഹംചെയ്തു. 1983-ൽ വിവാഹമോചിതയായി.
-
ചെന്നൈ: നടൻ അജിത് കുമാറിന്റെ അമ്മ മോഹിനി മണി (84 ) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കെയാണ് മരണം. ചെന്നൈയിലെ പാലവാക്കത്തുള്ള അജിത് കുമാറിന്റെ വസതിയിലായിരിക്കും അന്ത്യ കര്‍മങ്ങള്‍ നടക്കുക. നിലവില്‍ ദുബായിലുള്ള അജിത് അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് ചെന്നൈയിലേക്ക് മടങ്ങിയിട്ടുണ്ട്.സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് അജിത്തിന്റെ അമ്മയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്. നടന്‍ കമല്‍ ഹാസന്‍, മുന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയിയലൂടെ അനുശോചനം അറിയിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പായിരുന്നു അജിത്തിന്റെ അച്ഛന്‍ സുബ്രഹ്മണി മരണപ്പെടുന്നത്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത അജിത് കുമാര്‍ റേസിങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സമയമാണിത്. അജിത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഗുഡ് ബാഡ് അഗ്ലിയാണ്.
-
കോഴിക്കോട്: മുന്‍ മേയറും മുതിര്‍ന്ന സിപിഐഎം നേതാവുമായ ടി പി ദാസന്‍ (76) അന്തരിച്ചു. ഇന്നലെ രാത്രി 11.30 ഓടെ കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി അശോകപുരത്തെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇന്നലെ അസുഖം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ സിപിഐഎം കോഴിക്കോട് ടൗണ്‍ ഏരിയാകമ്മിറ്റി അംഗമാണ്. ദീര്‍ഘകാലം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായിരുന്നു. സ്‌പോര്‍ട്ട് കൗണ്‍സില്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991-95 കാലയളവിലാണ് കോഴിക്കോട് മേയറായി സേവനമനുഷ്ടിച്ചത്.കെഎസ്‌വൈഎഫിന്റെയും കെഎസ്എഫിന്റെയും സംസ്ഥാന നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ടി പി ദാസന്‍ ഡിവൈഎഫ്‌ഐ പ്രഥമ സംസ്ഥാന പ്രസിഡന്റായിരുന്നു. പിന്നീട് സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാനും കേരള അര്‍ബന്‍ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാനുമായിരുന്നു. 1992 മുതല്‍ 1994 വരെ കോഴിക്കോട് മേയറായിരുന്നു. 1996 മുതല്‍ 2001 വരെ നഗരാസൂത്രണ സ്ഥിരം സമിതി ചെയര്‍മാനും എല്‍ഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി നേതാവുമായിരുന്നു. കോഴിക്കോട് ജില്ലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച നേതാവാണ് ടി പി ദാസന്‍.1950 ജൂണ്‍ ഒന്നിന് കൊയിലാണ്ടിയിലാണ് ടി പി ദാസന്‍ ജനിച്ചത്. കാരയാട് എല്‍പി, കല്‍പ്പത്തൂര്‍ യുപി, മേപ്പയൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് കോഴിക്കോട് ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ഡിപ്ലോമ നേടി. പഠനശേഷം തളി ഗവ. യുപി സ്‌കൂളില്‍ താല്‍ക്കാലിക കായികാധ്യാപകനായി ജോലി ചെയ്തു. 1973-ല്‍ അധ്യാപക സമരത്തില്‍ ജയിലിലായതോടെ ജോലി നഷ്ടമായി. ടി വി ലളിതയാണ് ഭാര്യ. മക്കള്‍ മിലി, മിനി, മിഥുന്‍. മരുമക്കള്‍. ബൈജു, സജീഷ്, നീതു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് മാവൂർ റോഡ് ശ്മാശനത്തിൽ നടക്കും. മൃതദേഹം നിലവിൽ സഹകരണ ആശുപത്രി മോർച്ചറിയിലാണ്.
-
ബെംഗളൂരു:തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലായി അറുപതിലധികം സിനിമകളിൽ അഭിനയിച്ച മുതിർന്ന നടനും നിരൂപകനുമായ എസ്. സത്യേന്ദ്ര (65) അന്തരിച്ചു. വിജയ് ചിത്രം ലിയോയുടെ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ സത്യേന്ദ്ര ഫിലിം ഫെസ്റ്റിവലുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു .ചെന്നൈയിലെ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. സത്യേന്ദ്രയുടെ ബെംഗളൂരുവിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടാൻ കഴിയാത്തതിനാൽ പൊലീസ് മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ആന്ധ്രാ പ്രദേശിൽ നിന്നുള്ള സത്യേന്ദ്ര വളർന്നത് കർണാടകയിലാണ്. പ്രശസ്ത കന്നഡ സംവിധായകൻ പി.വി. കാരന്തുമായുള്ള ബന്ധത്തിലൂടെയാണ് സത്യേന്ദ്രയ്ക്ക് നാടകത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. പിന്നീട് പി.വി. കാരന്തിൻ്റെ സുഹൃത്ത് സംവിധാനം ചെയ്ത 'നാഗപർണ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ചത്.ഹരിഹരൻ സംവിധാനം ചെയ്ത 'ഈളവത്തു മനിതൻ' എന്ന ചിത്രത്തിലൂടെയാണ് സത്യേന്ദ്ര തമിഴ് ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം 1982ൽ പുറത്തിറങ്ങി. തുടർന്ന് 'മൺവാസനൈ', 'കമതാമ കന്യം കന്നഡ', 'സത്യ' തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2021ൽ വസന്ത ബാലൻ സംവിധാനം ചെയ്ത 'ജയിൽ' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. പ്രശസ്ത എഡിറ്റർ പി. ലെനിൻ സംവിധാനം ചെയ്ത 'നോക്കൗട്ട്' എന്ന ഷോർട്ട് ഫിലിമിലും അദ്ദേഹം അഭിനയിച്ചിരുന്നു. ഈ ഷോർട്ട് ഫിലിമിന് ദേശീയ അവാർഡ് ലഭിച്ചിരുന്നു.തമിഴ്, തെലുങ്ക്, കന്നഡ എന്നിവയുൾപ്പെടെ ഏഴ് ഭാഷകളിലായി 60ലധികം സിനിമകളിലും 150ലധികം ഷോർട്ട് ഫിലിമുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 15 ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്. വൈവിധ്യമാർന്ന നടൻ, സംവിധായകൻ, നിർമാതാവ്, വിവർത്തകൻ, നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം കന്നഡ സാഹിത്യത്തിലും തത്ത്വചിന്തയിലും രണ്ട് മാസ്റ്റേഴ്സ് ബിരുദങ്ങൾ നേടിയിട്ടുണ്ട്. ജർമൻ, സ്പാനിഷ്, ഫ്രഞ്ച് ഭാഷകൾ പഠിച്ച അദ്ദേഹം വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് ഒരു ഭാഷാ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.
-
മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനുമായ മംഗലം ഗോപിനാഥ് അന്തരിച്ചു. 88 വയസായിരുന്നു. അര്‍ബുദബാധിതനായി മഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം. മുന്‍ എഐസിസി അംഗമായിരുന്നു. 'അല്‍ അമീന്‍', 'മലബാര്‍ ടുഡേ' തുടങ്ങിയ പത്രങ്ങളുടെ പത്രാധിപരായിരുന്ന മംഗലം ഗോപിനാഥ് കെപിസിസി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: എം രുഗ്മിണി. മക്കള്‍: എം ജി സുരേഷ്‌കുമാര്‍, എം ജി സുനന്ദ. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മഞ്ചേരി വെട്ടേക്കോട് നടക്കും.
-
തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രഹകൻ സജി നായർ അന്തരിച്ചു. ഫ്ലാറ്റിൽ വെച്ച് ബൾബ് മാറ്റുന്നതിനിടെ കാൽതെറ്റി ഉണ്ടായ വീഴ്ചയാണ് മരണ കാരണം. മുംബൈയിലും ദുബൈയിലും പരസ്യ ചിത്ര രംഗത്ത് പ്രവർത്തിച്ചു വരുകയായിരുന്നു. സംസ്കാരം ഇന്നലെ തിരുവനന്തപുരത്തെ ശാന്തികവാടത്തിൽ നടന്നു. സജിയുടെ മരണത്തിൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും അനുശോചനം രേഖപ്പെടുത്തി.2014 ൽ പുറത്തിറങ്ങിയ ഷാജി എൻ കരുണിന്റെ സ്വപാനം എന്ന ചിത്രത്തിന്റെ ഛായാഗ്രഹകനായിട്ടാണ് മലയാളി പ്രേക്ഷകർക്ക് സജി സുപരിചിതനാകുന്നത്. ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിധു വിൻസെന്റ് സംവിധാനം ചെയ്‌ത മാൻഹോൾ, ഗോപികുറ്റിക്കോൽ സംവിധാനം ചെയ്ത അരയാക്കടവിൽ, ബീരൻ, ആശാ ആച്ചി ജോസഫ് സംവിധാനം ചെയ്ത ഒരേ ഉടൽ (ഷോർട്ട് ഫിലിം), അന്യർ (പനോരമ സെലക്ഷൻ ലഭിച്ച ഡോക്യുമെന്ററി) തുടങ്ങി ഒട്ടേറെ മികച്ച സൃഷ്ടികൾക്ക് കാമറ ചലിപ്പിച്ചിട്ടുണ്ട്.
-
ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ റിട്ട.മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരി(91) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെതുടർന്ന് ചികിത്സയിലിരിക്കെ ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. മകളും ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കറുമായ ഋതു ഖണ്ഡൂരി ഭൂഷൺ ആണ് മരണവിവരം പുറത്തുവിട്ടത്. ഇന്ത്യൻ ആർമിയിൽ നിന്ന് മേജർ ജനറൽ ആയി വിരമിച്ച ശേഷമാണ് ഖണ്ഡൂരി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.ജനറൽ സാഹിബ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. രണ്ട് തവണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി. 2007-ലാണ് ആദ്യമായി മുഖ്യമന്ത്രി കസേരയിലെത്തുന്നത്. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ അഞ്ച് സീറ്റുകളിലും ബിജെപി പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ചു. 2011-ൽ വീണ്ടും മുഖ്യമന്ത്രിയായി. അടൽ ബിഹാരി വാജ്പേയ് സർക്കാരിൽ റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രിയായിരുന്നു.
-

പാറമേക്കാവ് :കേരള കാർഷിക സർവ്വകലാശാല റിട്ട പ്രൊഫസർ ഡോ ജി രഘുനാഥൻ നായർ(86) അന്തരിച്ചു. മണ്ണുത്തി നടത്തറ റോഡ് ഗാന്ധിനഗറില്‍( പങ്കജശ്രീ GN NO. 26)ലാണ് താമസം.സംസ്കാരം ശനിയാഴ്ച രാവിലെ 8 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ : പത്മജ നായർ. മക്കൾ: ഡോ അശ്വത് കുമാർ, അനൂപ് കുമാർ. മരുമക്കൾ : ഡോ ആർദ്ര മേനോൻ, ലക്ഷ്മി മേനോൻ.
-
ബംഗളൂരു: കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് വിയോഗം. നടന്റെ പെട്ടെന്നുള്ള വിയോഗത്തിന്റെ ഞെട്ടലിലാണ് കന്നഡ സിനിമാ ലോകം. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് നടന് അനുശോച്ചനം അറിയിക്കുന്നത്. പുനീത് രാജ്കുമാർ പ്രധാന വേഷത്തിലെത്തി 2007 ൽ പുറത്തിറങ്ങിയ 'മിലാന' എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ശ്രദ്ധേയനാകുന്നത്.അഭിനയത്തിനും നിർമാണത്തിനും പുറമേ, ദിലീപ് നാടകരംഗത്തും ഡബ്ബിങ് മേഖലയിലും സജീവമായിരുന്നു. യു-ടേൺ, ബോയ്ഫ്രണ്ട് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രധാന വേഷങ്ങളിലെത്തി. 24 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. യു-ടേൺ, ബോയ്ഫ്രണ്ട് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രധാന വേഷങ്ങളിലെത്തി. ഡിആർ ക്രിയേഷൻസ് എന്ന ബാനറിൽ നിരവധി ടെലിവിഷൻ പരമ്പരകളും നിർമിച്ചിട്ടുണ്ട്. സീ കന്നഡയിൽ സംപ്രേഷണം ചെയ്ത ജനപ്രിയ സീരിയലായ ഹിറ്റ്‌ലർ കല്യാണയിലെ നായക വേഷത്തിലൂടെയാണ് ദിലീപ് തിളങ്ങിയത്.
-
കണ്ണൂർ: മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് (41) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്ത്യാവിഷൻ, മനോരമ ന്യൂസ്, അമൃത ടിവി, ജയ്‌ഹിന്ദ് തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നു. സംസ്‌കാരം നാളെ കണ്ണൂർ പയ്യാവൂരിൽ നടക്കും. ഇന്ത്യൻ വോളിബോൾ താരമായിരുന്ന മനു ജോസഫ് സഹോദരനാണ്.
-
ന്യൂഡൽഹി : പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ്(83) അന്തരിച്ചു. സമൂഹ മാധ്യമത്തിലൂടെ അദ്ദേഹത്തിന്റെ കുടുംബമാണ് മരണവിവരം പങ്കുവെച്ചത്. ഇന്ത്യൻ ഫോട്ടോഗ്രഫിയിലെയും ഫോട്ടോ ജേണലിസത്തിലെയും അതികായനാണ് രഘു റായ്. ഭോപ്പാൽ ദുരന്തത്തിന്റെ മുഖചിത്രങ്ങളിലൊന്നായ കണ്ണുകൾ പാതി തുറന്ന പിഞ്ചു ബാലന്റെ മൃതദേഹത്തിന്റെ ചിത്രം രഘു റായിയുടെ ക്യാമറ കണ്ണുകളിലൂടെയാണ് ലോകം കണ്ടത്.ഇന്ധിരാഗന്ധി മുതലുള്ള ഇന്ത്യയുടെ ഭരണാധികാരികളുടെ അത്യപൂർവമായ ചിത്രങ്ങളുടെ ശേഖരം രഘു റായുടെ പക്കലുണ്ട്. മദർ തെരേസയുടെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറെന്ന പേരും രഘു റായ് നേടി. മദർ തെരേസയെ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് എത്രയോ മുമ്പുതന്നെ 'സെയ്ന്റ് മദർ' എന്ന പേരിൽ പുസ്തകം രഘുറായി പുറത്തിറക്കിയിരുന്നു.ഗുര്‍മീത് ആണ് രഘു റായിയുടെ ഭാര്യ. ഫോട്ടോഗ്രാഫര്‍ നിതിന്‍ റായ് മകനാണ്. ലഗാന്‍, ആവണി, പൂര്‍വൈ എന്നി പെണ്‍മക്കളും രഘു റായിക്കുണ്ട്. രഘു റായിയുടെ സംസ്‌കാര ചടങ്ങുകള്‍ ഡല്‍ഹി ലോധി മൈതാനത്ത് ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കുമെന്ന് മകനും ഫോട്ടോഗ്രാഫറുമായ നിതിന്‍ റായ് അറിയിച്ചു.ഇന്ത്യന്‍ ഫോട്ടോജേര്‍ണലിസത്തിന്റെ കുലപതിയെന്നാണ് രഘു റായിയെ വിശേഷിപ്പിക്കുന്നത്. ആറു പതിറ്റാണ്ടിലേറെ രാജ്യത്തിന്റെ ആത്മാവ് പകര്‍ത്തിയ നിരവധി ചിത്രങ്ങളാണ് രഘുറായ് തന്റെ കാമറയിലൂടെ ഒപ്പിയെടുത്ത് ലോകത്തിന് മുന്നില്‍ വെച്ചത്.
-
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍ നായര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിവരെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും. നാല് മണിവരെ തിരുവനന്തപുരം ഡിസിസി ഓഫീസില്‍ പൊതുദര്‍ശനം നടത്തും. വൈകിട്ട് അഞ്ച് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്നയാളാണ് അഭിലാഷ് ആര്‍ നായര്‍. മാര്‍ ഇവാനിയോസ് കോളേജിലായിരുന്നു പഠനം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായും ഡിസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
-
ചണ്ഡിഗഡ്: പ്രശസ്ത ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബാലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക, ഹരിയാൻവി സംഗീത രംഗത്തെ തന്റെ സംഭാവനകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ചൊവ്വാഴ്ച രാത്രിയോടെ ദിവ്യാങ്കയുടെ ആരോഗ്യനില പെട്ടെന്ന് മോശമാകുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. കുടുംബാംഗങ്ങൾ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഗാസിയാബാദിലെ രാജ്‌നഗർ എക്സ്റ്റൻഷനിലുള്ള മോക്ഷ സ്ഥൽ ഹിന്ദനിൽ വെച്ച് ദിവ്യാങ്കയുടെ അന്ത്യകർമങ്ങൾ നടന്നു.അമ്പതിലധികം ഹരിയാൻവി ഗാനങ്ങളിൽ താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പ്രശസ്ത ഗായകൻ മാസൂം ശർമ്മയോടൊപ്പമുള്ള ദിവ്യാങ്കയുടെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയയിലും ദിവ്യാങ്കയ്ക്ക് വലിയ ആരാധകവൃന്ദം ഉണ്ടായിരുന്നു. ഇൻസ്റ്റാഗ്രാമിൽ 1.3 മില്യണിലധികം ഫോളോവേഴ്സാണ് അവർക്കുണ്ടായിരുന്നത്.
-
കണ്ണൂര്‍: പ്രമുഖ മുസ്ലീം പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി എസ് ഇബ്രാഹീം കുട്ടി മുസ്ല്യാര്‍ (88) അന്തരിച്ചു. വാര്‍ദ്ധകൃ സഹജമായ അസുഖത്ത തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അന്ത്യം. പുതുശ്ശേരി സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമായും, തലശ്ശേരി, മാഹി, പാനൂര്‍, ചൊക്ലി, കോട്ടക്കല്‍, നിട്ടൂര്‍, അഴിയൂര്‍ തുടങ്ങിയ മുപ്പതോളം മഹല്ലുകളുടെ ഖാസിയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു.മങ്ങാട് മഹല് പ്രസിഡന്റ്, ഖുതുബി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1937 ലാണ് ജനനം. കാസര്‍ക്കോട്ടെ പരേതരായ തളങ്കര മുഹമ്മദ് സഈദ് മുസലിയാരുടെയും ഫാത്തിമയുടെയും മകനാണ്. പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായിരുന്ന ശംസുല്‍ ഉലമ ഖുതുബി മുഹമ്മദ് മുസ്ല്യാരുടെ പൗത്രനാണ്. പിതാവ് മുഹമ്മദ് സഈദ് മുസ്ലിയാരില്‍ നിന്നും, പിന്നീട് പെരിങ്ങത്തൂര്‍ ദര്‍സ്, കല്ലറക്കല്‍ ദര്‍സ് പ്രാഥമിക പഠനത്തിന് ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയില്‍ നിന്നും ഉപരിപഠനം പൂര്‍ത്തിയാക്കി.
-
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായി അന്തരിച്ചു. 94 വയസായിരുന്നു. പുലര്‍ച്ചെ നാല് മണിക്കായിരുന്നു അന്ത്യം. 2007-ൽ എഐസിസി ജനറല്‍ സെക്രട്ടറിയായി കേരളത്തിന്റെ ചുമതല വഹിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിൽ നിന്നുള്ള നേതാവാണ് മൊഹ്സിന. ഇവിടെ നിരവധി തവണ എംഎല്‍എയും മന്ത്രിയുമായിട്ടുണ്ട്. മീററ്റ് ലോക്‌സഭ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് വിജയിച്ച് 1978ലാണ് ലോക്‌സഭയിലെത്തിയത്.ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളിൽ പ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. ആറ്, ഏഴ്, എട്ട് ലോക്സഭകളിൽ മീററ്റിനെ പ്രതിനിധീകരിച്ചിരുന്നു. 2004 മുതൽ 2016 വരെ ഛത്തീസ്ഗഡിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു. യുപി സർക്കാരിലും മന്ത്രിയായിരുന്നു. എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു. സോണിയ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവുകൂടിയായിരുന്നു മൊഹ്സിന. നിസാമുദ്ദീൻ സെമിത്തേരിയിൽ വൈകുന്നേരം അഞ്ചോടെയായിരുന്നു സംസ്കാരം. ഭർത്താവ്: ഖലീൽ ആർ കിദ്വായ്. മൂന്ന് പെൺമക്കളുണ്ട്.
-

കിഴക്കേവെള്ളാനിക്കര: പരേതനായ മുണ്ടാപുറത്ത് രാമൻ ഭാര്യ ലക്ഷ്മി (89) അന്തരിച്ചു. ചിറക്കക്കോട് നിദ്രാലയത്തിൽ സംസ്കാരം നടത്തി. മക്കൾ : ലളിത,ശശിധരൻ, പരേതനായ ഉണ്ണികൃഷ്ണൻ, ഹരിദാസൻ, അച്യുതൻ, മോഹനൻ. മരുമക്കൾ : മുകുന്ദൻ,ഷൈനി, ജയന്തി, ബിന്ദു,രജിത, ജിഷ.
-
ആലപ്പുഴ: സോഷ്യൽ മീഡിയയിൽ 'ഗുണ്ട ബിനു' എന്ന് സുപരിചിതനായ റീൽസ് താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശി ശരത് ഉണ്ണിത്താൻ അമേരിക്കയിൽ വച്ചാണ് അന്തരിച്ചത്. കുഴഞ്ഞ് വീണാണ് അന്ത്യം. ശരത്തിൻ്റെ സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നടി സ്നേഹ ശ്രീകുമാറും വിയോഗ വാർത്ത ഫേസ്ബുക്കിൽ പങ്കുവച്ചു.സ്നേഹ ശ്രീകുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:പ്രിയ കലാകാരന്‍ അമേരിക്കയിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശി പ്രിയപ്പെട്ട സ്നേഹിതൻ ശരത് ഉണ്ണിത്താൻ അമേരിക്കയില്‍ വച്ച് മരണപെട്ട വിവരം വേദനയോടെ അറിയിക്കുന്നു.സോഷ്യല്‍ മീഡിയയില്‍ ഗുണ്ട ബിനു എന്ന പേരില്‍ ഒരുപാട് വൈറലായ് റീല്‍സുകളും ശരത് ഉണ്ണിത്താന്‍ ചെയ്തിരുന്നു.മിമിക്രി ആർട്ടിസ്റ്റായിരുന്ന ശരത് കൊച്ചിൻ ഗിന്നസ്,തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.ആദരാഞ്ജലികള്‍-
കൊൽക്കത്ത: പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു. 43 വയസായിരുന്നു. ഒഡീഷയിലെ താൽസാരി ബീച്ചിൽ കടലിൽ മുങ്ങിമരിക്കുകയായിരുന്നു അദ്ദേഹം. മാർച്ച് 29 നാണ് മരണം സംഭവിച്ചത്. 2008-ൽ പുറത്തിറങ്ങിയ 'ചിരോദിനി തുമി ജെ അമർ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് രാഹുൽ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് 'തുമി ആസ്ബേ ബോലേ', 'ടേക്ക് വൺ', 'സുൾഫിക്കർ', 'ബ്യോംകേഷ് ഗോത്രോ' തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. സംവിധായകൻ ശ്രീജിത്ത് മുഖർജിക്കൊപ്പം 'ജാതീശ്വർ', 'ബ്യോംകേഷ് ദുർഗോ രഹസ്യ' തുടങ്ങിയ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. നടി പ്രിയങ്ക സർക്കാർ ആണ് രാഹുലിന്റെ ഭാര്യ. സഹോജ് സഹോജ് ആണ് മകൻ. 2017ൽ ഇവർ വേർപിരിഞ്ഞെങ്കിലും 2023ൽ വീണ്ടും ഒന്നിച്ചു. ഈ ദുഷ്‌കരമായ സമയത്ത് കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് പ്രിയങ്കയും മറ്റ് സഹപ്രവർത്തകരും അഭ്യർത്ഥിച്ചു. രാഹുലിന്റെ ഈ അപ്രതീക്ഷിത മരണം ബംഗാളി ചലച്ചിത്ര ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
-
കൊച്ചി: എഴുത്തുകാരന്‍ പിഐ ശങ്കരനാരായണന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നളിനിയാണ് ഭാര്യ. കണ്ണൂര്‍ സ്വദേശിയായ പിഐ ശങ്കരനാരായണന്‍ കലൂര്‍ പിസി റോഡിലെ വാടക വീട്ടിലായിരുന്നു താമസം.എഴുപതിലധികം ബാലസാഹിത്യ കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ്, തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരക കവിതാ സമ്മാനം, ഉപഭോക്തൃ ബോധവല്‍ക്കരണ അവാര്‍ഡ്, ഭിലായ് മലയാളം ഗ്രന്ഥശാല സുവര്‍ണ ജൂബിലി പുരസ്‌കാരം സമഗ്രസംഭാവനയ്ക്കുള്ള കവിസമാജം പുരസ്‌കാരം (2012) കുഞ്ഞുണ്ണി പുരസ്‌കാരം (2013) എന്നിവ ലഭിച്ചു.
-

കോട്ടയം: ഏഷ്യാഡ് അഡ്വർടൈസിംഗ് ഉടമ ഒളശ്ശ പറമ്പിൽ ജേക്കബ് തരകൻ (ടാജി - 60 ) അന്തരിച്ചു. പരേതനായ പി.ജെ കുര്യന്‍റെ മകനാണ്. ഭാര്യ: കോട്ടയം ബേക്കർ ഹിൽ ഓത്താപ്പറമ്പിൽ കുടുംബാംഗം മിനി. മക്കൾ: ഡോ. ആൻ സാറാ ജേക്കബ് (ജിഗ്മർ ഹോസ്‌പിറ്റൽ, പോണ്ടിച്ചേരി), കുര്യൻ ജെ തരകൻ. സഹോദരങ്ങൾ: ഡോ. കോശി തരകൻ (ഗോവ), അരുൺ ഉമ്മൻ കുര്യൻ (ബാംഗ്ലൂർ). മൃതദേഹം ഞായറാഴ്ച (മാർച്ച് 15) രാവിലെ 9 മണിക്ക് ഒളശയിലെ ഭവനത്തിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഉച്ചകഴിഞ്ഞു മുന്നരക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ചെങ്ങളം സെന്‍റ് തോമസ് യാക്കോബായ സുറിയാനി ദേവാലയ സെമിത്തേരിയിൽ. പരേതൻ കെ.ത്രി.എ.മുൻ കോട്ടയം സോൺ പ്രസിഡണ്ടും, സ്റ്റേറ്റ് വൈസ് പ്രസിഡണ്ടുമായിരുന്നു. ചെങ്ങളം സെന്‍റ് തോമസ് യാക്കോബായ ദേവാലയ ട്രസ്റ്റിയും സഭാ മാനേജിംഗ് കമ്മിറ്റി അംഗവുമായി ദീർഘകാലം പ്രവർത്തിച്ചിരുന്നു.
-
മലപ്പുറം: സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ഇ.എൻ. മോഹൻദാസ് അന്തരിച്ചു. 74 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും. രണ്ട് തവണ സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. മലപ്പുറം ഇഎംഎസ് പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയാണ്. ഭാര്യ: കെ ഗീത (റിട്ട. അധ്യാപിക). മക്കൾ: ഡോ. ദിവ്യ (കോട്ടക്കൽ ആര്യവൈദ്യശാല), ധ്യാൻ മോഹൻ (ഐടി എൻജീനിയർ)1951 സെപ്‌തംബർ 15ന് ഇന്ത്യനൂർ എടയാട്ട് നെടുമ്പുറം പരേതരായ വേലു നായരുടെയും പാറുക്കുട്ടി അമ്മയുടെയും മകനായാണ് ജനനം. വിദ്യാർഥി-യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് സജീവമായി. എസ്‌എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും ഏറനാട് താലൂക്ക് സെക്രട്ടറിയുമായിരുന്നു. കെഎസ്‌വൈഎഫ് ജില്ലാ പ്രസിഡന്റും ഡിവൈഎഫ്‌ഐ പ്രഥമ ജില്ലാ പ്രസിഡന്റുമായി. സിപിഐഎം ഇന്ത്യനൂർ ബ്രാഞ്ച് സെക്രട്ടറി, കോട്ടക്കൽ ലോക്കൽ സെക്രട്ടറി, മലപ്പുറം ഏരിയാ സെക്രട്ടറി, ഏറനാട് താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2018ൽ പെരിന്തൽമണ്ണ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായ മോഹൻദാസ് 2024ലാണ് സ്ഥാനത്ത് നിന്നും മാറുന്നത്.
-
കൊച്ചി: പെരുമ്പാവൂരില്‍ അതിക്രൂര ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട നിയമവിദ്യാര്‍ഥിനിയുടെ അമ്മ അന്തരിച്ചു. മുടക്കുഴ ജിഷ ഭവനില്‍ രാജേശ്വരിയാണ്(62) തിങ്കളാഴ്ച വൈകീട്ട് നാലിന് മരിച്ചത്. എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാഴ്ചയായി ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച പകല്‍ 12ന് കൂവപ്പടി മയൂരപുരം ശ്മശാനത്തില്‍. കുട്ടികളുടെ കളിപ്പാട്ടം വില്‍ക്കുന്ന തൊഴിലായിരുന്നു.2016 ഏപ്രില്‍ 28നാണ് നിയമവിദ്യാര്‍ഥിനി കൊല്ലപ്പെട്ടത്. രാജേശ്വരി വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ച നിലയില്‍ കാണുകയായിരുന്നു. ഇരിങ്ങോളിലെ കനാല്‍ പുറമ്പോക്കിലെ ഒറ്റമുറി വീട്ടിലായിരുന്നു കൊല്ലപ്പെട്ടത്. സംഭവത്തില്‍ അന്നത്തെ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ചു. റൂറല്‍ എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തുടര്‍ന്ന് ജൂണ്‍ 16ന് പ്രതി അമീറുല്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്തു.2017 ഡിസംബര്‍ 14ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. പ്രതി സമര്‍പ്പിച്ച അപ്പീല്‍ തള്ളിയ ഹൈക്കോടതി 2024 മെയ് 20ന് വധശിക്ഷ ശരിവച്ചു. വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്നും നീതി ലഭിച്ചുവെന്ന് വിശ്വസിക്കുന്നതായും അന്ന് രാജേശ്വരി പ്രതികരിച്ചിരുന്നു. പിന്നീട് സുപ്രീംകോടതി വിധി സ്റ്റേ ചെയ്തിരുന്നു.
-
തിരുവനന്തപുരം: പ്രമുഖ ചരിത്രകാരന്‍ കെ എന്‍ പണിക്കര്‍ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ചരിത്രാഖ്യാനത്തിലെ കരുത്തുറ്റ മാര്‍ക്‌സിയന്‍ സ്വരമാണ് വിടപറഞ്ഞത്. വലതുപക്ഷ അജണ്ടകള്‍ക്കെതിരെ നിരന്തരം എഴുതിയ കെ എന്‍ പണിക്കര്‍ പലപ്പോഴും കടുത്ത വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. നവതി ആഘോഷിക്കാനിരിക്കെയാണ് വിയോഗം. തൊണ്ണൂറാം ജന്മദിനം കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ സമുചിതമായി ആഘോഷിക്കാനായിരുന്നു തീരുമാനം. നാളെ പത്ത് മണി മുതല്‍ ജവഹര്‍ നഗറിലെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും. ശേഷം വൈകീട്ട് നാലുമണിക്ക് ശാന്തികവാടത്തില്‍ സംസ്‌കരിക്കും.2017 മുതല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിരുന്നു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറായിരുന്നു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ചരിത്ര വിഭാഗം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വകുപ്പുമേധാവിയായും സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിന്റെ ഡീനായും ആര്‍ക്കൈവ്‌സ് ഓഫ് കണ്‍റ്റമ്പററി ഹിസ്റ്ററിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. പലവിദേശ സര്‍വ്വകലാശാലകളിലും വിസിറ്റിങ്ങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഗുരുവായൂര്‍ തൈക്കാട്ട് കണ്ടിയൂര്‍ വീട്ടില്‍ കൃഷ്ണന്‍ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടേയും പത്താമത്തെ മകനായി 1936ലാണ് ജനനം. ചാവക്കാട് ബോഡ് ഹൈസ്‌കൂളില്‍ സെക്കണ്ടറി വിദ്യാഭ്യാസവും പാലക്കാട് ഗവ. വിക്ടോറിയകോളേജില്‍ ബിരുദ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയശേഷം രാജസ്ഥാന്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും കരസ്ഥമാക്കി. സഹപാഠിയായിരുന്ന രാജസ്ഥാന്‍ സ്വദേശിനി അന്തരിച്ച ഉഷാ ഭാര്‍ഗവയാണ് ഭാര്യ. രാഗിണി, ശാലിനി എന്നിവരാണ് മക്കള്‍.
-
കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന കെ പി ഉണ്ണികൃഷ്ണൻ (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിയോഗം. 1989-90 കാലഘട്ടത്തിൽ വി പി സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗത -വാർത്താവിനിമയ വകുപ്പ് മന്ത്രിയായിരുന്നു. 1971 മുതൽ 1991 വരെ തുടർച്ചയായി ആറ് തവണ വടകര മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സ്‌കൂൾ കോളെജ് പഠനകാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലെ അംഗമായിരുന്നു. ശേഷം 1960ൽ കോൺഗ്രസിൽ ചേർന്നു. 1962 മുതൽ എഐസിസി അംഗമായിരുന്നു. വി കെ കൃഷ്ണമേനോനൊപ്പം പത്രപ്രവർത്തനരംഗത്തുണ്ടായിരുന്ന കെ പി ഉണ്ണികൃഷ്ണൻ ഇന്ദിരഗാന്ധിയുടെ വിശ്വസ്തനിരയിലുൾപ്പെട്ടു. പിന്നീട് ഇന്ദിരയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് കോൺഗ്രസ് (യു) വിലും പിന്നീട് കോൺഗ്രസ്(എസ്)ലും എത്തി. കോൺഗ്രസ് (എസ്) അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്നു. 1995ൽ വീണ്ടും കോൺഗ്രസിലേക്ക് മടങ്ങി. 1936 സെപ്തംബർ 20ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ഇ കുഞ്ഞിക്കണ്ണൻ നായരുടെ മകനായാണ് ജനനം. ചെന്നൈയിലെ ക്രിസ്ത്യൻ കോളെജ്, മദ്രാസ് പ്രസിഡൻസി കോളെജ്, ഗവൺമെന്റ് ലോ കോളെജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
-
കോഴിക്കോട്: യുവ സംവിധായകൻ നിതീഷ് സുധ (32) അന്തരിച്ചു.പനിയെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മലപ്പുറം കോട്ടക്കൽ പെരുമണ്ണ കഞ്ഞിക്കുഴിങ്ങര സ്വദേശിയാണ്.നടൻ ഇർഷാദ് അലി നായകനാകുന്ന 'പൊടിവാശി' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു നിതീഷ്. സിനിമയുടെ റിലീസിംഗ് ജോലികൾ അവസാനഘട്ടത്തിൽ പുരോഗമിക്കവെയാണ് വിയോഗം സംഭവിച്ചത്. കിഴക്കേപുരക്കൽ നാരായണൻ-സുധ ദമ്പതികളുടെ മകനാണ്. ശ്രീകുട്ടിയാണ് സഹോദരി.സിനിമയ്ക്ക് പുറമെ രാഷ്ട്രീയ രംഗത്തും നിതീഷ് സജീവമായിരുന്നു. സി.പി.എം പെരുമണ്ണ മോസ്കോ ബ്രാഞ്ച് അംഗമായും ഡി.വൈ.എഫ്.ഐ പെരുമണ്ണ മുൻ മേഖലാ കമ്മിറ്റി അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പിൽ നടക്കും.
-
തിരുവനന്തപുരം: പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ ടി കെ ഉമ്മൻ അന്തരിച്ചു. 88 വയസായിരുന്നു. ദില്ലിക്ക് അടുത്ത് ഗുരുഗ്രാമിലെ വസതിയിൽ ആയിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രാജ്യം പത്മഭൂഷൻ നൽകി ആദരിച്ച വ്യക്തിയാണ്. ജെഎൻയുവിലെ പ്രൊഫസർ ആയിട്ടാണ് വിരമിച്ചത്. ആലപ്പുഴ വെണ്മണിയാണ് സ്വദേശം. മുസ്ലിം വിഭാഗങ്ങളുടെ അവസ്ഥയെക്കുറിച്ച് പഠിച്ച സച്ചാർ കമ്മിറ്റി അംഗമായിരുന്നു. സാമൂഹിക നീതി, ജനാധിപത്യം, ബഹുസ്വരത എന്നീ മേഖലകളിൽ അദ്ദേഹത്തിന്റെ പഠനങ്ങളും രചനകളും വ്യാപകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.എഴുത്തുകാരന്‍, അധ്യാപകന്‍ എന്നി നിലകളിലും പ്രശസ്തനാണ് ടി കെ ഉമ്മന്‍. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് സോഷ്യല്‍ സിസ്റ്റംസിലെ പ്രൊഫസര്‍ എമെറിറ്റസ് ആയിരുന്നു. നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഡല്‍ഹി സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍ സോഷ്യല്‍ സയന്‍സസില്‍ ലക്ചററായാണ് ഉമ്മന്‍ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. (1970-71). അവിടെ അദ്ദേഹം സോഷ്യോളജിയില്‍ റീഡറായി ജോലി ചെയ്തു. തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് സോഷ്യല്‍ സിസ്റ്റംസില്‍ (സിഎസ്എസ്എസ്) അസോസിയേറ്റ് പ്രൊഫസറായി (1971-76) സേവനം അനുഷ്ഠിച്ചു . പിന്നീട് സോഷ്യോളജി പ്രൊഫസറായി (1976-2002) നിയമിതനായി.
-
ചെന്നൈ: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ആര്‍ നല്ലകണ്ണ്(101) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ഉച്ചയ്ക്ക് 1.55ന് ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്യത്തെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളും സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്നു ആര്‍ നല്ലകണ്ണ്. കര്‍ഷക പ്രക്ഷോഭങ്ങളിലൂടെ ജനകീയനായ നേതാവ് കൂടിയായിരുന്നു ആര്‍ നല്ലകണ്ണ്.1925 ഡിസംബര്‍ 26ന് ശ്രീവൈകുണ്ഡത്തില്‍ ജനിച്ച നല്ലകണ്ണ് സ്‌കൂള്‍ വിദ്യാഭ്യാസത്തിനിടെ തന്നെ സ്വാതന്ത്രസമരത്തില്‍ അണിചേര്‍ന്നിരുന്നു. 1944-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തനം ചെന്നൈയിലേക്ക് വ്യാപിപിച്ചു. 13 വര്‍ഷം സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2022-ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ അദ്ദേഹത്തിന് തഗൈസല്‍ തമിഴര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.
-
കോഴിക്കോട്: പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് സുധീഷ് കൈവേലി അന്തരിച്ചു. മേക്കപ്പ് രംഗത്ത് ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള സുധീഷ് പിന്നീട് സംവിധാന രംഗത്തേക്കും കടക്കുകയായിരുന്നു. നാട്ടിൻപുറത്തെ തനത് നർമ മുഹൂർത്തങ്ങൾ കോർത്തിണക്കി അദ്ദേഹം സംവിധാനം ചെയ്ത കോപ്രാട്ടി എന്ന മിനി വെബ് സീരീസ് പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശാന്ത - രാഘവൻ ദമ്പതികളുടെ മകനാണ്.
-
തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ഗോവിന്ദൻ കുട്ടി അന്തരിച്ചു. ആകാശ വാണി, പിഐബി, ഇന്ത്യൻ എക്സ്പ്രസ്സ്, ഇന്ത്യ ടുഡേ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. ദേശീയ സംസ്ഥാന തലങ്ങളിൽ ചർച്ചയായ ന്യൂസ് സ്റ്റോറികൾ റിപ്പോർട്ട് ചെയ്‌തു. ഏഷ്യാനെറ്റിൽ കാഴ്ചവട്ടം എന്ന് പ്രോഗ്രാമിന്റെ അവതാരകൻ ആയിരുന്നു. കെ കരുണാകരന്റെ ജീവ ചരിത്രം എഴുതിയിരുന്നു. പ്രധാനമന്ത്രി ആയിരുന്ന മൊറാർജി ദേശായിക്കൊപ്പമുള്ള വിമാന യാത്രയ്ക്കിടെ ഉണ്ടായ അപകട റിപ്പോർട്ടിങ്ങ് ആണ് ഏറെ ശ്രദ്ധേയമായത്.ഇംഗ്ലീഷിലും മലയാളത്തിലുമായി പത്ത് പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ടി.എൻ. ശേശന്‍റെ ജീവിതകഥയായ 'An Intimate Story', മലയാളത്തിലെ 'കാലക്ഷേപം (Time Pass)', ബിസ്ക്കറ്റ് വ്യവസായിയായിരുന്ന രാജൻ പിള്ള, കെ.എം. മാണി, മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ എന്നിവരെ കുറിച്ചുള്ള ഗ്രന്ഥങ്ങൾ എന്നിവ അദ്ദേഹത്തിന്‍റെ പ്രധാന കൃതികളാണ്.
-
കൊല്ലം: പ്രശസ്ത ഓട്ടൻ തുള്ളൽ കലാകാരനും അധ്യാപകനുമായ താമരക്കുടി കരുണാകരൻ മാസ്റ്റർ (83) അന്തരിച്ചു . കൊല്ലം കുന്നത്തൂർ സ്വദേശിയായ അദ്ദേഹം ദീർഘകാലം തുള്ളൽ കലാരംഗത്ത് സജീവമായിരുന്നു. നിരവധി ശിഷ്യന്മാരെ വാർത്തെടുത്ത അദ്ദേഹം ഓട്ടന്തുള്ളൽ, ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ എന്നീ കലാരൂപങ്ങളിലെ അതുല്യ പ്രതിഭയായിരുന്നു. വര്‍ഷങ്ങളായി തുള്ളല്‍ കലാരംഗത്ത് അനുഗ്രഹീത പ്രതിഭയായി നിറഞ്ഞു നില്‍ക്കുന്ന താമരക്കുടി കരുണാകരന്‍ മാസ്റ്റര്‍ക്ക് കേരള കലാമണ്ഡലം അവാര്‍ഡ് ഉള്‍പ്പെടെ വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.കേരളത്തിന്റെ പാരമ്പര്യ കലാരൂപമായ ഓട്ടൻതുള്ളലിനെ ജനങ്ങളിലേക്ക് അടുത്തുകൊണ്ടുവന്ന പ്രമുഖ കലാകാരനായിരുന്നു താമരക്കുടി കരുണാകരൻ മാസ്റ്റർ. ബാല്യകാലം മുതൽ കലാരംഗത്തോടുള്ള ആസക്തി അദ്ദേഹത്തെ ഓട്ടൻതുള്ളൽ അഭ്യസനത്തിലേക്ക് നയിച്ചു. മഹാകവി കുഞ്ചൻ നമ്പ്യാർ രൂപം നൽകിയ ഈ ജനകീയകലാരൂപത്തിന്റെ പാരമ്പര്യം സംരക്ഷിക്കുകയും പുതുതലമുറയിലേക്ക് കൈമാറുകയും ചെയ്യുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.വേദികളിൽ ലാളിത്യവും ഹാസ്യവും സാമൂഹിക ബോധവും ചേർന്ന അവതരണശൈലിയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ക്ഷേത്രോത്സവങ്ങൾ, സാംസ്കാരിക മഹോത്സവങ്ങൾ, സ്കൂൾ-കോളേജ് വേദികൾ എന്നിവിടങ്ങളിൽ അദ്ദേഹം നിരന്തരം അവതരിപ്പിച്ചു. പാരമ്പര്യ ശൈലി പാലിച്ചുകൊണ്ടു കാലാനുസൃതമായ സാമൂഹിക വിഷയങ്ങളും അവതരണങ്ങളിൽ ഉൾപ്പെടുത്തി പ്രേക്ഷകമനസ്സുകൾ കീഴടക്കി.
-
ഭുവനേശ്വര്‍:ഒഡിയ സംഗീതത്തിലെ പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു. 73 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് കട്ടക്കിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരമായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.കഴിഞ്ഞ വ്യാഴാഴ്ച ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചത്.
-
ബെംഗളൂരു: പ്രശസ്ത കന്നഡ സംവിധായകനും നടനുമായ ജോ സൈമൺ (80) അന്തരിച്ചു. ബെംഗളൂരുവിൽ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ യോഗത്തിൽ പങ്കെടുക്കവെ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞു വീണായിരുന്നു മരണം. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.'സാഹസ സിംഹ', 'സിംഹ ജോഡി', 'മിസ്റ്റർ വാസു' തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. കർണാടക ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റായിരുന്നു. നടനായും സംവിധായകനായും ഗാനരചയിതാവായും 100-ലേറെ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേർ സംവിധായകൻ അനുശോചനം അറിയിക്കുന്നുണ്ട്.
-
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെലിവിഷന്‍ രംത്തെ ആദ്യകാല വാര്‍ത്താ അവതാരകരിലെ മുന്‍നിര മുഖങ്ങളില്‍ ഒന്നായ സരള മഹേശ്വരി (71) അന്തരിച്ചു. 1980 - 1990 കാലഘട്ടത്തില്‍ ദൂരദര്‍ശന്‍ വാര്‍ത്തകളുടെ മുഖമായിരുന്ന സരള മഹേശ്വരി വ്യാഴാഴ്ച ഡല്‍ഹിയില്‍ വച്ചാണ് അന്തരിച്ചത്.1976 മുതല്‍ 2005 വരെ ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരകയായിരുന്ന സരള. ദൂരദര്‍ശന്റെ തുടക്കത്തില്‍ ദിവസം മണിക്കൂറുകള്‍ മാത്രം പ്രക്ഷേപണം ഉണ്ടായിരുന്ന സമയത്ത് വാര്‍ത്താ അവകാരകയായിരുന്നു ഇവർ. സരള മഹേശ്വരിയുടെ കുടുംബ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ഷമ്മി നരംഗ് ആണ് മരണം സംബന്ധിച്ച വിവരം പങ്കുവച്ചത്. എക്‌സിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ച പോസ്റ്റിലാണ് ഷമ്മി മരണ വിവരം ലോകത്തെ അറിയിച്ചത്.സരള മഹേശ്വരിയുടെ മരണത്തില്‍ ദുരദര്‍ശനും അനുശോചനം രേഖപ്പെടുത്തി. മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന കരിയറില്‍, ടെലിവിഷന്‍ വാര്‍ത്തകള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്നും നിറങ്ങളുടെ ലോകത്തിലേക്ക് മാറുന്നതിന് സാക്ഷ്യം വഹിച്ച അവതാരക എന്നാണ് ദൂരദര്‍ശന്‍ സരള മഹേശ്വരിയെ വിശേഷിപ്പിച്ചത്. ദൂരദര്‍ശനിലെ ആദരണീയയായ അവതാരകയായിരുന്നു അവര്‍. സൗമ്യമായ ശബ്ദം, കൃത്യമായ ഉച്ചാരണം, മാന്യമായ അവതരണം എന്നിവയിലൂടെ ഇന്ത്യന്‍ വാര്‍ത്താ ലോകത്ത് ഒരു പ്രത്യേക സ്ഥാനം സൃഷ്ടിച്ചു. ലാളിത്യം, സംയമനം, വ്യക്തിത്വം എന്നിവ പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ അവര്‍ക്ക് ഇടം നല്‍കി. എന്നും ദൂരദര്‍ശന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഡല്‍ഹി സര്‍വകലാശാലയില്‍ പിഎച്ച്ഡി നേടിയ ശേഷമാണ് മഹേശ്വരി ദൂരദര്‍ശനില്‍ എത്തിയത്.
-
തിരുവനന്തപുരം: മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം മുരളി അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1991, 1996, 2001, 2006 വർഷങ്ങളിൽ മാവേലിക്കരയിൽ നിന്നും നിയമസഭയിലെത്തി.1953 ൽ ആലപ്പുഴയിലെ ചെറുകോലിൽ കെ പി മാധവൻ പിള്ളയുടെയും വി കെ രാജമ്മയുടെയും മകനായി ജനനം. എം ജി സർവശാലയുടെ ആദ്യ സെനറ്റ് അംഗവും കെ എസ് ഇ ബിയുടെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗവുമായിരുന്നു. അദ്ദേഹം കേരള സംസ്ഥാന ഫിനാൻഷ്യൽ എന്റർപ്രൈസസ് ബോർഡ് ഡയറക്ടറായും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1982-ൽ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് യുവാക്കളുടെ സെക്രട്ടേറിയറ്റ് മാർച്ച് നയിച്ചതോടെയാണ് എം മുരളി ശ്രദ്ധിക്കപ്പെടുന്നത്.1991ൽ മാവേലിക്കരയിൽ നിന്നും സി പി എമ്മിന്റെ എസ് ഗോവിന്ദക്കുറുപ്പിനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. 1996ൽ സിപിഎമ്മിലെ പി എൻ വിശ്വനാഥനെ പരാജയപ്പെടുത്തി വീണ്ടും എംഎൽഎയായി. 2001 എൻ സി പി സ്ഥാനാർത്ഥി എൻ വി പ്രദീപ് കുമാറിനെ പരാജയപ്പെടുത്തി ഹാട്രിക് വിജയം സ്വന്തമാക്കി. 2006ൽ സിപിഎമ്മിന്റെ ജി രാജമ്മയെ പരാജയപ്പെടുത്തി അതേ സീറ്റിൽ നിന്നും വീണ്ടും വിജയിച്ചു. 2011ൽ കായംകുളത്ത് നിന്നാണ് ജനവിധി തേടിയത്. അന്ന് സിപിഎമ്മിന്റെ സി കെ സദാശിവനോട് 1315 വോട്ടുകൾക്ക് പരാജയപ്പെട്ടു. 1972 മുതൽ 1977 വരെ അദ്ദേഹം കെ എസ് യു ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായി പ്രവർത്തിച്ചു. 1980ൽ അദ്ദേഹം കെ എസ് യു സംസ്ഥാന പ്രസിഡന്റായി നിയമിക്കപ്പെട്ടു.
-
ചെന്നൈ: സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം. 70 വയസ്സ് ആയിരുന്നു. 1980 കളിലും 90കളിലും മലയാള സിനിമയിൽ തിളങ്ങി നിന്ന സംഗീത സംവിധായകനായിരുന്നു എസ് പി വെങ്കിടേഷ്. രാവിലെ ശുചിമുറിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കിലുക്കം, മിന്നാരം, ജോണി വാക്കർ. കൌരവര്‍, സ്ഫടികം, ധ്രുവം, കിഴക്കൻ പത്രോസ്, ഹിറ്റ്ലര്‍, ദേവാസുരം തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നൽകി. പൈതൃകം എന്ന സിനിമയ്ക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്.
-
കൊച്ചി: കേരളത്തിലെ ആദ്യകാല നക്സൽ നേതാവായിരുന്നു വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു.കോതമംഗലം വടാട്ടുപാറയിലായിരുന്നു അന്ത്യം. കുന്നിക്കൽ നാരായണൻ, നക്സൽ വർഗീസ്, കെ അജിത തുടങ്ങിയവരോടൊപ്പം കേരളത്തിലെ നക്സലൈറ്റ് പോരാട്ടങ്ങളിൽ നേതൃപരമായ പങ്കുവഹിച്ച നേതാവായിരുന്നു വെള്ളത്തൂവൽ സ്റ്റീഫൻ. തലശ്ശേരി പൊലീസ് ആക്രമണത്തിന് കുന്നിക്കൽ നാരായണനൊപ്പം നേതൃത്വം കൊടുത്തത് വെള്ളത്തൂവൽ സ്റ്റീഫനായിരുന്നു. പിന്നീട് വയനാട് കേന്ദ്രീകരിച്ച് ജന്മികൾക്കെതിരായി നടന്ന നക്സൽ ഓപ്പറേഷനുകളിലും വെള്ളത്തൂവൽ സ്റ്റീഫൻ നേതൃപരമായി ഇടപെട്ടിരുന്നു. നക്സലെറ്റ് നേതാവ് എന്ന നിലിൽ അറസ്റ്റിലാവുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു. ജയിലിൽ വെച്ച് തന്നെ നക്സൽ പ്രസ്ഥാനത്തോട് വിടപറഞ്ഞ വെള്ളത്തൂവൽ സ്റ്റീഫൻ പിന്നീട് കുറച്ച് സുവിശേഷ പ്രസംഗകൻ ആയും മാറിയിരുന്നു.നക്സൽ പ്രവർത്തനങ്ങളെ വിമർശനപരമായും സ്വയം വിമർശനപരമായും വിലയിരുത്തിയ ആത്മകഥയും വെള്ളത്തൂവൽ സ്റ്റീഫൻ രചിച്ചിരുന്നു. വെള്ളത്തൂവൽ സ്റ്റീഫൻ്റെ ആത്മകഥ എന്ന പേരിൽ പുറത്ത് വന്ന ആത്മകഥയിൽ നക്സൽ വിപ്ലവ പ്രവർത്തനങ്ങളുടെ ദൗർബല്യങ്ങളും അപചയങ്ങളും വെള്ളത്തൂൽ സ്റ്റീഫൻ അഭിസംബോധന ചെയ്തിരുന്നു. സഹപ്രവർത്തകരായിരുന്ന വർഗീസ് മുതൽ കെ വേണു അടക്കമുള്ളവരുടെ പ്രവർത്തനങ്ങളും പുസ്തകത്തിൽ വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. ആത്മകഥയ്ക്ക് പുറമെ ചരിത്രശാസ്ത്രവും മാർക്സിയൻ ദർശനവും, പ്രചോദനം, ആതതായികൾ, അർദ്ധബിംബം, മേഘപാളിയിലെ കാൽപ്പാടുകൾ, കനൽവഴികൾ കടന്ന് ഒരു ദൈവസാക്ഷ്യം എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിലെ കർഷക കുടുംബത്തിലായിരുന്ന ജനനം. പിന്നീട് പിതാവ് സക്കറിയയും അന്നമ്മയും വെള്ളത്തൂവലിലേക്ക് കുടിയേറി. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിനെപ്പോലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനായി. പിളർപ്പിന് ശേഷം സിപിഐയിൽ പ്രവർത്തിച്ച സ്റ്റീഫൻ ചാരുമജുംദാറിന്റെ നക്സലൈറ്റ് പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി നക്സലൈറ്റ് പ്രസ്ഥാനത്തിൻ്റെ ഭാഗമാകുകയായിരുന്നു. പിന്നീട് കേരളത്തിൽ നക്സലൈറ്റ് പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു.
-
കോഴിക്കോട്: രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു. 64 വയസായിരുന്നു. കോഴിക്കോട് പയ്യോളിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.പെരുമാള്‍പുരത്തെ ഉഷസ് വീട്ടില്‍വെച്ച് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പൊന്നാനി സ്വദേശിയായ വി ശ്രീനിവാസന്‍ മുന്‍ കബഡി താരമാണ്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡിവൈഎസ്പിയായിരുന്നു.പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണന്‍ സരോജനി ദമ്പതികളുടെ മകനാണ് ശ്രീനിവാസന്‍. 1991ലായിരുന്നു അകന്ന ബന്ധുവായിരുന്ന പി ടി ഉഷയുമായുള്ള വിവാഹം. മകന്‍. ഡോ. ഉജജ്വല്‍ വിഗ്‌നേഷ്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തതിനു ശേഷം പിടി ഉഷ എംപി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
-
ന്യൂഡല്‍ഹി ബിസിസിഐ മുന്‍ പ്രസിഡന്റ് ഐ എസ് ബിന്ദ്ര അന്തരിച്ചു. 84 വയസ്സായിരുന്നു. ഡൽഹിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 1975-ലാണ് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഐഎസ് ബിന്ദ്ര ക്രിക്കറ്റ് ഭരണരംഗത്തെത്തുന്നത്. 1993 മുതൽ 96 വരെ ബിസിസിഐ പ്രസിഡന്റായി പ്രവർത്തിച്ചു. 1978 മുതൽ 2014 വരെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് പദവിയും വഹിച്ചിരുന്നു.ജഗ്മോഹന്‍ ഡാല്‍മിയക്കൊപ്പം ബിസിസിഐയെ സമ്പന്ന കായിക സംഘടനയാക്കിയ വ്യക്തിയാണ് വിടപറഞ്ഞത്. 1994ല്‍ ക്രിക്കറ്റ് സംപ്രേഷണത്തില്‍ ദൂരദര്‍ശന്റെ കുത്തകാവകാശം തകര്‍ത്തു. 1987, 1996 ലോകകപ്പുകള്‍ ഇന്ത്യ വേദിയായതില്‍ നിര്‍ണായക പങ്ക് വഹിച്ചു ഇന്ത്യയും പാകിസ്ഥാനും വേദിയായ 1987 ലോകകപ്പ് ഓസ്ട്രേലിയയും ഇംഗ്ലണ്ടും സുരക്ഷാ ആശങ്കകളാല്‍ ബഹിഷ്‌കരിക്കുമെന്ന ഘട്ടം വന്നപ്പോള്‍ ജനറല്‍ സിയാ ഉള്‍ ഹഖിനോട് ഇന്ത്യ സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടത് വഴിത്തിരിവായി.അതിര്‍ത്തിയിലെ സൈനികനീക്കങ്ങള്‍ക്കിടെ 1987 ഫെബ്രുവരിയില്‍ ഇന്ത്യ-പാക് മത്സരം കാണാന്‍ അപ്രതീക്ഷിതമായി പാക് പ്രസിഡന്റ് എത്തിയതോടെ മഞ്ഞുരുകി. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ആണ് പ്രസിഡന്റ് ഗ്യാനി സെയില്‍ സിംഗിന്റെ സ്പെഷ്യല്‍ സെക്രട്ടറി ആയി 1978 മുതല്‍ 2014 വരെ പഞ്ചാബ് ക്രിക്കറ്റ് നിയന്ത്രിച്ചു. പഞ്ചാബിലെ മോഹാലി സ്റ്റേഡിയം നിര്‍മിച്ചത് ബിന്ദ്രയുടെ കാലത്താണ്.
-