• തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയൻ (കെയുഡബ്ല്യുജെ) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കര്‍ (75) അന്തരിച്ചു. കേരള കൗമുദിയിലെ ലേഖകനായിരുന്നു. തിരുവനന്തപുരം ജഗതിയിലെ സഹോദരിയുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിയോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടക്കും. 

    ആദ്യകാല തിരുവനന്തപുരം മേയർമാരിലൊരാളായ സത്യകാമൻ നായരുടെ മകനാണ്. ജഗതിയിലെ ഉള്ളൂർ സ്മാരകം സെക്രട്ടറിയായിരുന്നു. കേരള കൗമുദിയിൽ തിരുവനന്തപുരം, കണ്ണൂർ ബ്യൂറോകളിലായി ദീർഘകാലം മാധ്യമപ്രവർത്തകനായിരുന്നു. കേരളകൗമുദി പത്രാധിപസമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 

    മാധ്യമ പ്രവർത്തകരുടെ അവകാശ പോരാട്ടങ്ങളിൽ മുന്നണിയിൽ നിലകൊണ്ട ജയശങ്കർ പത്രപ്രവർത്തക യൂണിയനെ കരുത്തുറ്റ സംഘടനയാക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ്. 1998 - 99 , 2001-2003, 2003-2005 കാലയളവിലാണ് ജയശങ്കര്‍ യൂനിയന്‍റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചത്. എസ് ജയശങ്കറിന്‍റെ നിര്യാണത്തിൽ കേരള പത്രപ്രവർത്തക യൂണിൻ സംസ്ഥാനകമ്മിറ്റി അനുശോചിച്ചു. ഒരു നാളിൽ കരുത്തായി കാവലായി സംഘടനയെ മുന്നോട്ടു നയിച്ച നേതാവാണെന്ന് യൂണിയൻ അനുസ്മരിച്ചു.



  • ചെന്നൈ: പ്രശസ്ത ചലച്ചിത്ര നിർമാതാവും എ വി എം പ്രൊഡക്ഷൻസിന്റെ ഉടമയുമായ എ വി എം ശരവണൻ (86) അന്തരിച്ചു. 86-ാം ജന്മദിനത്തിന് പിറ്റേന്ന് ചെന്നൈയിലാണ് അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർ‌ന്ന് കഴിഞ്ഞ രണ്ട് വർഷമായി നടക്കാൻ ബുദ്ധിമുട്ടിയിരുന്ന ശരവണനെ കഴിഞ്ഞ മാസം ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

    തമിഴ് സിനിമയിലെ ഹിറ്റ് നിർമാതാക്കളിൽ ഒരാളായിരുന്നു. എം ജി ആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമൽ ഹാസൻ തുടങ്ങിയവരുടെ സിനിമകൾ എ വി എം ശരവണന്‍ നിര്‍മ്മിച്ചിട്ടുണ്ട്. എ വി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൂറോളം സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.

    അദ്ദേഹത്തിന്റെ പിതാവും സംവിധായകനും നിർമാതാവുമായ എ വി മെയ്യപ്പ ചെട്ടിയാർ ആണ് 1945 ൽ എ വി എം സ്റ്റുഡിയോസ് സ്ഥാപിക്കുന്നത്. പിന്നീട് എ വി എം ശരവണൻ നിർമാണക്കമ്പനി ഏറ്റെടുക്കുകയായിരുന്നു. സംസാരം അടി മിൻസാരം, നീനു ഒരടപ്പിന്നു, ശിവാജി, വേടഗാഡു, അയൻ, മിൻസാര കനവ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു.

    നിരവധി സൂപ്പർ സ്റ്റാറുകളെ സിനിമാ ലോകത്ത് പരിചയപ്പെടുത്തിയ എ വി എം കമ്പനി നിലവിൽ അദ്ദേഹത്തിന്റെ മകൻ എം എസ് ഗുഹന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. ലീഡർ, എവരൈന കുംകും, ജെമിനി, ആ ഒക്കത്തി അടക്കു, സംസാരം ഒക്ക ചദരം, ശിക്ഷ, നാഗു, മൂടു മുള്ള തുടങ്ങി ഒട്ടേറെ തെലുങ്ക് സിനിമകളും നിർമിച്ചിട്ടുണ്ട്.

    നാനും ഒരു പെണ്‍, സംസാരം അത് മിന്‍സാരം എന്നീ ചിത്രങ്ങള്‍ക്ക് ഫിലിംഫെയര്‍ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1986 ൽ മദ്രാസ് നഗരത്തിന്റെ ഷരീഫ് എന്ന ഓണററി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. വടപളനി എവിഎം സ്റ്റുഡിയോയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.



  • കൊച്ചി: മാധ്യമപ്രവര്‍ത്തകനും കളമശേരി എസ്‌സിഎംഎസ് കോളേജിലെ പിആര്‍ മാനേജറുമായ സനല്‍ പോറ്റി അന്തരിച്ചു. 55 വയസായിരുന്നു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സനല്‍ പോറ്റി. നിരവധി ചാനലുകളില്‍ അവതാരകനായും പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു സനല്‍പോറ്റി. രണ്ട് വൃക്കകളുടെയും പ്രവര്‍ത്തനം രണ്ട് വര്‍ഷം മുന്‍പ് നിലച്ചിരുന്നു. 2018-ല്‍ പക്ഷാഘാത ബാധിതനായിരുന്നു. മൃതദേഹം സെന്റ് ജോസഫ്‌സ് ആശുപത്രിയില്‍.



  • കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. 2021-ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എൻ. സുബ്രഹ്മണ്യനെ 8472 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കാനത്തിൽ ജമീല നിയമസഭയിലേക്ക് എത്തിയത്. മുൻപ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്.


  • കാൻപുർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്‌സ്വാൾ (81) അന്തരിച്ചു. രോ​ഗബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. സിവിൽ ലൈൻസ് ഏരിയയിലെ വസതിയിൽ വെച്ച് അദ്ദേഹത്തിന്റെ നില പെട്ടെന്ന് വഷളാവുകയായിരുന്നു. കുടുംബാംഗങ്ങൾ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

    1944 സെപ്തംബർ 25ന് കാൺപൂരിൽ ജനിച്ച ശ്രീപ്രകാശ് ജയ്‌സ്വാൾ നാല് പതിറ്റാണ്ടോളം രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് 1989 ൽ കാൻപൂർ മേയറായി ചുമതലയേറ്റു. കാൻപൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ (1999, 2004, 2009) അദ്ദേഹം ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 

    മൻമോഹൻ സിങ്‌ മന്ത്രിസഭയിൽ ആഭ്യന്തരസഹമന്ത്രി പദവിയും കൽക്കരി മന്ത്രാലയത്തിന്റെ ചുമതലയും നിർവഹിച്ചിരുന്നു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ സജീവരാഷ്ട്രീയത്തിൽനിന്ന് പിൻമാറി. ശ്രീപ്രകാശിന്റെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അടക്കമുള്ള നേതാക്കൾ അനുശോചിച്ചു.



  • മുംബൈ:വിഖ്യാത ബോളിവുഡ് നടി കാമിനി കൗശല്‍ അന്തരിച്ചു. 98 വയസായിരുന്നു. ബോളിവുഡിലെ എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളായി കണക്കാക്കുന്ന നടിയാണ് കാമി കൗശല്‍. 1946 ല്‍ നീച്ച നഗര്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറുന്നത്. ഈ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. നാളിതുവരെ മികച്ച സിനിമയ്ക്കുള്ള പാം ഡി ഓര്‍ നേടിയ ഏക ഇന്ത്യന്‍ സിനിമയാണിത്.

    ദോ ബായ്, ശഹീദ്, സിദ്ധി, ശബ്‌നം, ബഡേ സര്‍ക്കാര്‍, ജെയ്‌ലര്‍, ആര്‍സൂ, നദിയാ കെ പാര്‍ തുടങ്ങിയ സിനിമകളില്‍ നായികയായി കാമിനി കൗശല്‍ കയ്യടി നേടിയിട്ടുണ്ട്. പിന്നീട് ക്യാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറ്റുകയായിരുന്നു. സമീപകാലത്തിറങ്ങിയ കബീര്‍ സിങ്, ലാല്‍ സിങ് ഛദ്ദ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയുടെ തുടക്കകാലത്തെ താരങ്ങളില്‍ ഒരാളെയാണ് ഇപ്പോൾ നഷ്ടമായിരിക്കുന്നത്.


  • ചെന്നൈ: തുള്ളുവതോ ഇളമൈ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തനായ നടൻ അഭിനയ് കിങ്ങർ അന്തരിച്ചു. നടന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗുരുതരമായ കരൾ സംബന്ധമായ രോഗമായിരുന്നു. 44 വയസായിരുന്നു പ്രായം. 2002ൽ ധനുഷ് നായകനായി അഭിനയിച്ച തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.

    തമിഴ്, മലയാളം സിനിമകളിലായി 15ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പിന്നീട് സിംഗാര ചെന്നൈ, പൊൻ മെഗാലൈ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. തുടർന്ന് സൊല്ല സൊല്ല ഇനിക്കും, പലൈവന സൊലൈ എന്നീ ചിത്രങ്ങളിൽ സഹനടനായി അഭിനയിച്ചു. തുപ്പാക്കി, അഞ്ജാൻ എന്നീ ചിത്രങ്ങളിൽ വിദ്യുത് ജംവാലിന് ശബ്ദം നൽകിയ അഭിനയ് ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.

    ഏതാനും മാസങ്ങൾക്ക് മുമ്പ്, നടൻ കെപിവൈ ബാല അദ്ദേഹത്തിന് ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ വർഷം ആദ്യം നടൻ ധനുഷും അദ്ദേഹത്തിന്റെ ചികിത്സാ ചെലവുകൾക്കായി സംഭാവന നൽകിയതായി റിപ്പോർട്ടുണ്ട്.



  • തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. വി പി മഹാദേവന്‍ പിള്ള(67) അന്തരിച്ചു. അർബുദത്തെ തുടർന്ന് ദീർഘനാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ഇന്ന് രാവിലെ 8.30നായിരുന്നു അന്ത്യം. പത്തനംതിട്ടയിലെ മലയാപ്പുഴ സ്വദേശിയാണ് വി പി മഹാദേവന്‍. തിരുവനന്തപുരം ഉള്ളൂരിലായിരുന്നു സ്ഥിരതാമസം. ചൊവ്വാഴ്ച്ച തിരുവനന്തപുരത്ത് ഭൗതികദേഹം സംസ്‌കരിക്കും.

    2018 മുതല്‍ 2022 വരെ കേരള യൂണിവേഴ്‌സിറ്റി വിസിയായിരുന്നു ഡോ. വി പി മഹാദേവൻ പിള്ള. കേരള യൂണിവേഴ്‌സിറ്റിയെ NAA CA ++ന്റെ മികച്ച നേട്ടത്തിലേക്ക് നയിച്ചതും മഹാദേവന്‍ പിള്ള വിസി ആയിരിക്കുമ്പോളാണ്. കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസില്‍ ഒപ്‌റ്റോ ഇലക്ട്രോണിക്‌സ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍, വകുപ്പ് മേധാവി തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.



  • തിരുവനന്തപുരം: മുന്‍ എക്‌സൈസ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം ആര്‍ രഘുചന്ദ്രബാല്‍ (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ ആയിരുന്നു അന്ത്യം.  ഭാര്യ സി എം ഓമന. മക്കള്‍: ആര്‍ പ്രപഞ്ച് ഐഎഎസ്, ആര്‍ വിവേക്

    1991ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ എക്സൈസ് മന്ത്രി ആയിരുന്നു. 1980ല്‍ കോവളത്തുനിന്നും 1991ല്‍ പാറശാലയില്‍നിന്നും നിയമസഭയില്‍ എത്തി. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മന്ത്രിയായിരിക്കെയായിരുന്നു വിവാഹം. നാടകങ്ങള്‍ എഴുതുകയും അഭിനയിക്കുകയും ഗാനങ്ങള്‍ തയാറാക്കുകയും ചെയ്തിട്ടുണ്ട്.

    എക്സൈസ് മന്ത്രി ആയിരിക്കെ ഗാര്‍ഡുകളുടെ കാക്കിയിട്ട് കള്ളവാറ്റുകാരെ തേടി കാടുകയറി പരിശോധനകള്‍ നടത്തിയതു വലിയ വാര്‍ത്തയായിരുന്നു.



  • മുംബൈ:  പ്രശസ്ത നടിയും ഗായികയുമായിരുന്ന സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം. സഹോദരൻ ലളിത് പണ്ഡിറ്റാണ് മരണവിവരം സ്ഥിരീകരിച്ചത്. 1975-ൽ ഉൽജാൻ എന്ന സിനിമയിലൂടെ സിനിമാരംഗത്ത് കടന്നുവന്ന സുലക്ഷണ ചെഹ്രെ പെ ചെഹ്രാൻ, സങ്കോച്ച്, ഹേരാ ഫേരി, ഖണ്ഡാൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. പിന്നണിഗായിക എന്ന നിലയിൽ 'തു ഹി സാഗർ തു ഹി കിനാര', 'പർദേശിയ തേരേ ദേശ് മേ', 'ബാന്ധി രേ കഹേ പ്രീത്', 'സോംവാർ കോ ഹം മിലേ' തുടങ്ങിയ ഹിറ്റുകൾ പാടിയിട്ടുണ്ട്. ഹരിയാനയിലെ ഹിസ്സറിൽ നിന്നുള്ള ഒരു സംഗീത കുടുംബത്തിൽ നിന്നാണ് സുലക്ഷണ പണ്ഡിറ്റ് സിനിമയിലേക്ക് എത്തുന്നത്. പണ്ഡിറ്റ് ജസ്രാജ് അവരുടെ അമ്മാവനായിരുന്നു.


  •  ബെംഗളൂരു: കന്നഡ ചലച്ചിത്ര നടൻ ഹരീഷ് റായ് (55) അന്തരിച്ചു. ഏറെ നാളായി അർബുദ ബാധിതനായിരുന്ന അദ്ദേഹം 'ഓം', 'കെജിഎഫ്' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായ നടനാണ്, ബെംഗളൂരുവിലെ കിദ്വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിൽ ചികിത്സയിലായിരുന്നു. ഹരീഷിന്റെ മരണം കന്നഡ സിനിമയ്ക്ക് തീരാത്ത നഷ്ടമാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.

    തൻ്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ചികിത്സയുടെ സാമ്പത്തിക ഭാരത്തെക്കുറിച്ചും ഹരീഷ് റായ് നേരത്തെ തുറന്നുപറഞ്ഞിരുന്നു. നടന്മാരായ യഷ്, ധ്രുവ് സർജ എന്നിവരുൾപ്പെടെ കന്നഡ സിനിമയിൽനിന്നുള്ള നിരവധിപ്പേർ ഹരീഷിന് ചികിത്സാസഹായമെത്തിച്ചിരുന്നു. ഉപേന്ദ്ര സംവിധാനംചെയ്ത് ശിവരാജ്കുമാർ നായകനായ ഓം എന്ന ചിത്രം റിലീസായതിനുപിന്നാലെയാണ് ഹരീഷ് പ്രശസ്തിയിലേക്കുയർന്നത്. സിംഹരൂപിണി എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി വേഷമിട്ടത്.

    'ഓം', 'സമര', 'ബാംഗ്ലൂർ അണ്ടർവേൾഡ്', 'ജോഡിഹക്കി', 'രാജ് ബഹദൂർ', 'സഞ്ജു വെഡ്സ് ഗീത', 'സ്വയംവര', 'നല്ല', കൂടാതെ 'കെജിഎഫി'ന്റെ രണ്ട് ഭാഗങ്ങൾ എന്നിവയുൾപ്പെടെ നിരവധി കന്നഡ, തമിഴ്, തെലുങ്ക് സിനിമകളിൽ ഹരീഷ് റായ് അഭിനയിച്ചിട്ടുണ്ട്. നടൻ യഷുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നടനായിരുന്നു ഹരീഷ് റായ്. ഒറ്റ കുത്തിവെപ്പിന് 3.55 ലക്ഷം രൂപ വില വരുമെന്നും, 63 ദിവസം നീണ്ടുനിൽക്കുന്ന ഒരു സൈക്കിളിൽ മൂന്ന് കുത്തിവെപ്പുകൾ ആവശ്യമാണെന്നും അദ്ദേഹം നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.



  • കോഴിക്കോട്: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ അന്തരിച്ചു. 80 വയസ്സായിരുന്നു. മയ്യത്ത് നിസ്‌കാരം ഇന്ന് രാവിലെ എട്ട് മണിക്ക് കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസ് ക്യാമ്പസിലെ ഹാമിലി മസ്ജിദിലും വൈകുന്നേരം മൂന്നു മണിക്ക് താമരശ്ശേരിക്കു സമീപം കട്ടിപ്പാറ- ചെമ്പ്ര കുണ്ട ജുമാ മസ്ജിദിലും നടക്കും.

    സുന്നി മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ്, കാരന്തൂര്‍ മര്‍ക്കസ് ശരീഅത്ത് കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. സുന്നി യുവജന സംഘം മുന്‍ സംസ്ഥാന ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1945ല്‍ കുഞ്ഞായിന്‍ കുട്ടി ഹാജിയുടെയും ഇമ്പിച്ചി ആയിശ ഹജ്ജുമ്മയുടെയും മകനായാണ് ജനനം. കോഴിക്കോട് കട്ടിപ്പാറ ചെമ്പ്രകുണ്ട് കറുപ്പനക്കണ്ടി വീട്ടിലായിരുന്നു താമസം. മങ്ങാട്, ഇയ്യാട്, തൃപ്പനച്ചി പാലക്കാട്, ഉരുളിക്കുന്ന്, ആക്കോട്, പുത്തൂപ്പാടം, പരപ്പനങ്ങാടി പനയത്തില്‍, ചാലിയം, വടകര എന്നിവിടങ്ങളില്‍ ദര്‍സ് പഠനം. 


  • ബെംഗളൂരു: വിഖ്യാത ഹോക്കി താരം ഒളിംപ്യന്‍ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു. 78 വയസ്സായിരുന്നു. ബംഗലൂരുവില്‍ രാവിലെ 8.10 നായിരുന്നു അന്ത്യം. ബെംഗളൂരുവിലെ ഹെബ്രാല്‍ ആസ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ണൂര്‍ സ്വദേശിയാണ്.

    ഒളിംപിക് മെഡല്‍ നേടിയ ആദ്യ മലയാളിയാണ് മാനുവല്‍ ഫ്രെഡറിക്. 1972ലെ മ്യൂണിക് ഒളിംപിക്സില്‍ ഹോളണ്ടിനെ തോല്‍പിച്ച് വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന്റെ ഗോള്‍ കീപ്പറായിരുന്നു. ഇന്ത്യന്‍ ഹോക്കി ടൈഗര്‍ എന്ന പേരിലാണ് മാനുവല്‍ അറിയപ്പെട്ടിരുന്നത്.

    1971 ലാണ് മാനുവല്‍ ഫ്രെഡറിക് ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുന്നത്. രണ്ട് ലോകകപ്പുകളില്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ഏഴു വര്‍ഷം ഇന്ത്യന്‍ ജഴ്സിയണിഞ്ഞു. 16 ദേശീയ ചാംപ്യന്‍ഷിപ്പുകള്‍ ടൈബ്രേക്കറില്‍ ജയിപ്പിച്ച ഗോളി എന്ന ബഹുമതിയും ഇദ്ദേഹത്തിനു സ്വന്തമാണ്. 17-ാം വയസ്സില്‍ ബോംബെ ഗോള്‍ഡ് കപ്പില്‍ മാനുവല്‍ ഫ്രെഡറിക് കളിച്ചു. കായികരംഗത്തെ സംഭാവനകള്‍ക്ക് 2019 ല്‍ ധ്യാന്‍ചന്ദ് അവാര്‍ഡ് നല്‍കി മാനുവല്‍ ഫ്രെഡറികിനെ രാജ്യം ആദരിച്ചിട്ടുണ്ട്.



  • ഇന്ത്യന്‍ പരസ്യലോകത്തെ രാജാവ് പീയുഷ് പാണ്ഡേ (70) വിടവാങ്ങി. അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൊണ്ണൂറുകളില്‍ ജനപ്രിയമായ ഒട്ടുമിക്ക പരസ്യങ്ങളുടേയും സൃഷ്ടവാണ് വിടവാങ്ങിയത്. കാഡ്ബറി, ഫെവികോള്‍, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയുടെ ശ്രദ്ധേയമായ പരസ്യങ്ങളുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് പീയുഷ് പാണ്ഡേയായിരുന്നു.

    നാല് പതിറ്റാണ്ടോളം ഇന്ത്യന്‍ പരസ്യരംഗത്ത് പ്രവര്‍ത്തിച്ച വ്യക്തിയാണ് പീയുഷ് പാണ്ഡേ. ജനപ്രിയ പരസ്യങ്ങള്‍ നിര്‍മിച്ച ഒഗില്‍വിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും വേള്‍ഡ് വൈഡ് ചീഫ് ക്രിയേറ്റീവ് ഓഫീസറുമായിരുന്നു. 1982 ൽ ഒഗില്‍വിയില്‍ എത്തിയ പിയുഷ് പാണ്ഡേ സണ്‍ലൈറ്റ് ഡിറ്റര്‍ജന്റിന്റെ പരസ്യത്തിലൂടെയാണ് കരിയര്‍ തുടങ്ങിയത്. ഇന്ത്യന്‍ പരസ്യമേഖലയുടെ മുഖവും ആത്മാവും സൃഷ്ടിച്ച പ്രതിഭയെന്നാണ് പീയുഷ് പാണ്ഡേയെ വിശേഷിപ്പിക്കുന്നത്.

    സെക്കന്റുകള്‍ മാത്രമുള്ള പരസ്യങ്ങളിലൂടെ വലിയ കഥകഥള്‍ തന്നെ പറഞ്ഞ് ജനങ്ങളുടെ ഹൃദയത്തിലേക്ക് എത്തിച്ച വ്യക്തിയാണ് പീയുഷ് പാണ്ഡേ. പാശ്ചാത്യശൈലിയില്‍ നിന്ന് മാറി ഇന്ത്യയുടെ ഗ്രാമങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞുവെന്നതായിരുന്നു അദ്ദേഹത്തിന്റെ പരസ്യങ്ങളുടെ പ്രത്യേകതയും വിജയവും. പ്രാദേശിക ഭാഷാശൈലിയിലേക്ക് പരസ്യങ്ങളെ വഴിതിരിച്ചു നടത്തിയെന്നതായിരുന്നു അദ്ദേഹത്തിന്റെ വിജയം.

    2018-ൽ സഹോദരൻ പ്രസൂൺ പാണ്ഡെക്കൊപ്പം കാൻസ് ലയൺസിന്റെ പരമോന്നത ബഹുമതിയായ 'ലയൺ ഓഫ് സെന്റ് മാർക്ക്' നേടുന്ന ആദ്യ ഏഷ്യക്കാരനായി. 2004-ൽ കാൻസ് ഫിലിം ഫെസ്റ്റിവലിലെ ആദ്യ ഏഷ്യൻ ജൂറി പ്രസിഡന്റായും അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. കൂടാതെ, ഇന്ത്യൻ പരസ്യരംഗത്തുനിന്ന് ആദ്യമായി പത്മശ്രീ (2016) നേടിയ വ്യക്തി കൂടിയാണ് അദ്ദേഹം. വിനയവും ലാളിത്യവും കൈവിടാതെ നിന്ന ഈ ഇതിഹാസത്തിന്റെ വിയോഗം ക്രിയേറ്റീവ് ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. 



  • ചെന്നൈ: പ്രശസ്ത സിനിമ ഫൈറ്റ് മാസ്റ്ററും നിർമാതാവുമായ മലേഷ്യ ഭാസ്‌കർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുതിർന്ന സംവിധായകരായ ഫാസിൽ, സിദ്ധിഖ്, സിബി മലയിൽ എന്നിവരുടെയും പുതുമുഖ സംവിധായകരുടെയും ചിത്രങ്ങളിലിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായിരുന്നു. ഫ്രണ്ട്‌സ്, മൈ ഡിയര്‍ കരടി, കൈയെത്തും ദൂരത്ത്, അമൃതം, ബോഡി ഗാര്‍ഡ് തുടങ്ങിയ ജനപ്രിയ ചിത്രങ്ങളുടെ ഫൈറ്റ് കൊറിയോഗ്രഫി നിർവഹിച്ചത് അദ്ദേഹമാണ്. മലേഷ്യയിലാണ് സംസ്കാരം.


  • തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് ചെന്നിത്തല തൃപ്പെരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി. രാമകൃഷ്ണൻ നായരുടെ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ, അധ്യാപകൻ) ഭാര്യയും ചെന്നിത്തല ഗ്രാമ പഞ്ചായത്ത് മുൻ അംഗവുമായ എൻ. ദേവകിയമ്മ (91) നിര്യാതയായി. തിങ്കളാഴ്ച രാവിലെ 5.30 നായിരുന്നു അന്ത്യം. സംസ്കാരം: ഒക്ടോബർ 21 ഉച്ചക്ക് 12.00 മണിക്ക് ചെന്നിത്തല കുടുംബവീട്ടിൽ.

    മക്കൾ: രമേശ് ചെന്നിത്തല, കെ ആർ രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ), കെ. ആർ വിജയലക്ഷ്മി (റിട്ട. ഗവ:അധ്യാപിക), കെ. ആർ പ്രസാദ് (റിട്ട: ഇന്ത്യൻ എയർ ഫോഴ്സ്). മരുമക്കൾ: അനിതാ രമേശ് (റിട്ട. ഡവലപ്മെൻ്റ് ഓഫീസർ, യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി), ശ്രീജയ (റിട്ട. അഡീഷണൽ രജിസ്ട്രാർ, കോ- ഓപ്പറേറ്റീവ് ഡിപാർട്ട്മെൻ്റ് ), പരേതനായ സി.കെ രാധാകൃഷ്ണൻ (റിട്ട. ഡിസ്ട്രിക്ട് യുത്ത് കോർഡിനേറ്റർ, നെഹ്റു കേന്ദ്ര ), അമ്പിളി എസ് പ്രസാദ് (റിട്ട. അസിസ്റ്റൻ്റ് ഡയറക്ടർ, ആകാശവാണി). കൊച്ചുമക്കൾ: ഡോ രോഹിത് ചെന്നിത്തല (മൂകാംബിക മെഡിക്കൽ കോളജ്), രമിത് ചെന്നിത്തല ഐ ആർഎസ് (ഡെപ്യൂട്ടി ഡയറക്ടർ, ഇൻകം ടാക്സ്), രമ്യാ രാജ് (അധ്യാപിക), ഡോ. രേഷ്മാ രാജ്, ഡോ. വിഷ്ണു ആർ കൃഷ്ണൻ ( പി.ആർ.എസ് ആശുപത്രി തിരുവനന്തപുരം), ലക്ഷ്മി കൃഷ്ണ (യുഎസ്.എ), പ്രണവ് പി നായർ (സയൻറിസ്റ്റ് ബി.എ.ആർ.സി, മുംബൈ), ആദിത്യ കൃഷ്ണ (യോഗാധ്യാപകൻ).



  • ആലപ്പുഴ: വി എസ് അച്യുതാനന്ദന്റെ ഏക സഹോദരി പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ വെന്തലത്തറ വീട്ടിൽ ആഴിക്കുട്ടി (95) വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് അന്തരിച്ചു. വി എസിന്റെ ജന്മവീടുകൂടിയായ വെന്തലത്തറ വീട്ടിൽ വ്യാഴാഴ്ച പുലർച്ചെ 12.10 ഓടെയായിരുന്നു അന്ത്യം. 

    ഒരു വർഷത്തിലേറെയായി ശാരീരിക അവശതകളെത്തുടർന്ന് കിടപ്പിലായിരുന്നു. സംസ്‌കാരം വ്യാഴാഴ്‌ച വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഭാസ്‌കരൻ. മക്കൾ: തങ്കമണി, പരേതയായ സുശീല. മരുമക്കൾ: പരമേശ്വരൻ, വിശ്വംഭരൻ. മറ്റ് സഹോദരങ്ങൾ: പരേതരായ വി എസ് ഗംഗാധരൻ, വി എസ് പുരുഷൻ.

    വി എസ് ഉൾപ്പെടെ മൂന്ന് സഹോദരന്മാർക്ക് ഏക സഹോദരിയായിരുന്നു ആഴിക്കുട്ടി. സഹോദരന്മാരിൽ ഗംഗാധരനും പുരുഷനും നേരത്തെ മരിച്ചു. ഓണം ഉൾപ്പെടെയുള്ള വിശേഷദിവസങ്ങളിൽ വി എസ് വെന്തലത്തറയിലെ വീട്ടിലെത്തി ആഴിക്കുട്ടിയെ കാണാതെ മടങ്ങാറില്ലായിരുന്നു. 2019ലാണ് അവസാനമായി വി എസ് ആഴിക്കുട്ടിയെ കാണാനെത്തിയത്. ഓണപ്പുടവയുമായെത്തി മടങ്ങിയതാണന്ന്. ആഴിക്കുട്ടിയുടെ വിയോഗത്തോടെ വി എസിന്റെ കൂടപ്പിറപ്പുകളിൽ അവസാനത്തെയാളാണ്‌ വിടപറയുന്നത്‌.



  • തൃശ്ശൂര്‍: സിപിഐഎം നേതാവും മുന്‍ കുന്നംകുളം എംഎല്‍എയുമായ ബാബു എം പാലിശ്ശേരി അന്തരിച്ചു. 67 വയസ്സായിരുന്നു. പാര്‍ക്കിന്‍സണ്‍സ് അസുഖബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

    ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ബാബു എം പാലിശ്ശേരിയെ കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം സ്ഥിരീകരിച്ചത്.

    കുന്നംകുളം കടവല്ലൂര്‍ സ്വദേശിയാണ്. രണ്ട് തവണ കുന്നംകുളം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം, സിപിഐഎം കുന്നംകുളം ഏരിയ സെക്രട്ടറി, ലൈബ്രററി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.



  • തിരുവനന്തപുരം: ആദ്യകാല സിനിമ നിര്‍മ്മാതാവും എഴുത്തുകാരനുമായ പി സ്റ്റാന്‍ലി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു. 1944ൽ കൊല്ലത്താണ് സ്റ്റാൻലിയുടെ ജനനം.മൂന്ന് പതിറ്റാണ്ടുകാലം മദ്രാസില്‍ സിനിമാരംഗത്ത് എ വിന്‍സന്റ്, തോപ്പില്‍ ഭാസി എന്നിവര്‍ക്കൊപ്പം സഹസംവിധായകന്‍, കഥാകൃത്ത് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

    കൊല്ലത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പൊലിക്കാര്‍പ്പിന്റെ മകനായി 1944ല്‍ കൊല്ലത്ത് ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ക്രേവന്‍ സ്‌കൂളിലായിരുന്നു. മദ്രാസ് ഡോണ്‍ബോസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും ജേര്‍ണലിസവും ഫിലിം ഡയറക്ഷനില്‍ പരിശീലനവും നേടി. 1965ല്‍ കൊല്ലത്ത് സിതാര പ്രിന്റേഴസ് ആരംഭിച്ചു. 1966 മുതല്‍ മദ്രാസിലേക്കുപോയി. 1990ല്‍ ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് നാലാഞ്ചിറയില്‍ സ്ഥിര താമസമാക്കി. 'വാസ്തുകലാപീഠം' എന്ന കെട്ടിടനിര്‍മ്മാണ സ്ഥാപനത്തിന്റെ ഡയറക്ടറും, വാസ്തു കണ്‍സള്‍ട്ടന്റുമായിരുന്നു.

    വെളുത്ത കത്രീന, ഏണിപ്പടികൾ, അസുരവിത്ത്, തുലാഭാരം, നദി, അശ്വമേധം, നിഴലാട്ടം, നഗരമേ നന്ദി, പ്രിയമുള്ള സോഫിയ അനാവരണം, പൊന്നും പൂവും തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളുടെ സഹസംവിധായകനായിരുന്നു സ്റ്റാൻലി.  തൂവാനത്തുമ്പികൾ, മോചനം, വരദക്ഷിണ, തീക്കളി എന്നിവ ഉൾപ്പെടെ നിരവധി സിനികൾ നിർമിച്ചിട്ടുണ്ട്.

    കനൽവഴിയിലെ നിഴലുകൾ, മാന്ത്രികപ്പുറത്തിൻ്റെ കഥ, പ്രണയത്തിന്റെ സുവിശേഷം, ഹൃദയത്തിന്റെ അവകാശികൾ, ഇന്ദ്രപ്രസ്ഥത്തിന്റെ ഇതിഹാസം എന്നിവ സ്റ്റാൻലി എഴുതിയ നോവലുകളാണ്. ഒരിടത്തൊരു കാമുകി കഥാസമാഹാരമാണ്.വാസ്‌തുസമീക്ഷ (ശാസ്ത്ര പുസ്‌തകം),ഓർമകളുടെ വെള്ളിത്തിര, നിലാവും നക്ഷത്രങ്ങളും, ആയുസ്സിൻ്റെ അടിക്കുറിപ്പുകൾ (ഓർമക്കുറിപ്പുകൾ) എനിവയാണ് മറ്റ് പ്രധാന കൃതികൾ.



  • ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജ് (97) അന്തരിച്ചു. ബെംഗളൂരുവിലായിരുന്നു അന്ത്യം. ബെംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പിന്നാലെ മരണം സ്ഥിരീകരിച്ചു. സ്വതന്ത്ര ഇന്ത്യയില്‍ തടവിലാക്കപ്പെട്ട ആദ്യ പത്രാധിപരാണ് ടി ജെ എസ് ജോര്‍ജ്. പത്തനംതിട്ട തുമ്പമണ്‍ സ്വദേശിയാണ്. പത്മഭൂഷണ്‍, സ്വദേശാഭിമാനി-കേസരി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.


  • പഴയങ്ങാടി (കണ്ണൂര്‍): സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ പി.കെ. ശ്രീമതിയുടെ ഭര്‍ത്താവ് ഇ. ദാമോദരന്‍ മാസ്റ്റര്‍(90) അന്തരിച്ചു. മാടായി ഗവ. ഹൈസ്‌കൂളിലെ റിട്ട. അധ്യാപകനും പൊതു-സാംസ്‌കാരിക  പ്രവര്‍ത്തകനുമായിരുന്നു. സിപിഎം വീരഞ്ചിറ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും നിലവില്‍ അതിയടം ഈസ്റ്റ് ബ്രാഞ്ച് അംഗവുമാണ്. അധ്യാപക സംഘടനയായ കെജിടിഎയുടെ നേതൃനിരയിലും കര്‍ഷകസംഘം ചെറുതാഴം ഈസ്റ്റ് വില്ലേജ് കമ്മിറ്റി അംഗം, ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീനിലകളിലും പ്രവര്‍ത്തിച്ചു. 

    പി.കെ. സുധീര്‍ ഏകമകന്‍. മരുമകള്‍: ധന്യ സുധീര്‍. ചെറുതാഴം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പരേതരായ ഇ. നാരായണന്‍ മാസ്റ്റര്‍, റിട്ട. റെയില്‍വേ ഉദ്യോഗസ്ഥന്‍ ഇ. ബാലന്‍ നമ്പ്യാര്‍ എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് അതിയടം പൊതുശ്മശാനത്തില്‍. 


  • ചെന്നൈ: തമിഴ് സിനിമാനടനും ഹാസ്യകലാകാരനുമായ റോബോ ശങ്കര്‍ അന്തരിച്ചു. 46 വയസായിരുന്നു. വ്യാഴാഴ്ച ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ ശങ്കറിനെ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സ നൽകുന്നതിനിടെ ആയിരുന്നു അന്ത്യം. മിമിക്രി കലാകാരനായിരുന്ന ശങ്കറിന് സ്റ്റേജില്‍ യന്ത്രമനുഷ്യനെ അനുകരിച്ചാണ് റോബോ ശങ്കര്‍ എന്നപേരു ലഭിച്ചത്.

    സ്റ്റാര്‍ വിജയിലെ കലക്കപോവത് യാര് എന്ന ഹാസ്യ പരിപാടിയിലൂടെ ശ്രദ്ധേയനായി. ജയം രവി നായകനായ ദീപാവലി എന്ന ചിത്രത്തിലൂടെയാണ് 2007ല്‍ റോബോ ശങ്കര്‍ വെള്ളിത്തിരയിലെത്തുന്നത്. മാരി, വിശ്വാസം, സിംഗം 3, കോബ്ര, പുലി തുടങ്ങിയ സിനിമകളില്‍ നിര്‍ണായക കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ ടെലിവിഷന്‍ പരിപാടികളിലും വെബ് സീരിസുകളിലും അഭിനയിച്ചു.



  • കോഴിക്കോട്: ബിജെപി ദേശീയ കൗൺസിൽ അംഗവും മുതിർന്ന ബിജെപി നേതാവുമായ ‌ചേറ്റൂർ ബാലകൃഷ്ണൻ (80) അന്തരിച്ചു. കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. സംസ്കാരം വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ, കോഴിക്കോട് ജില്ല അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.



  • തൃശൂർ: തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി (93) കാലം ചെയ്തു. വാർധക്യസഹജമായ രോഗങ്ങളാൽ ചികിത്സയിലിരിക്കെയാണ് വിയോഗം. ക്രിസ്തുദാസി സന്യാസി സമൂഹത്തിന്റെ സ്ഥാപക പിതാവാണ്. മാനന്തവാടി രൂപതയുടെ ആദ്യ ബിഷപ്പും താമരശ്ശേരി രൂപതയുടെ രണ്ടാമത്തെ ബിഷപ്പുമാണ്. തൃശൂർ സീറോ മലബാർ കത്തോലിക്കാ അതിരൂപതയുടെ രണ്ടാമത്തെ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2007 മാർച്ച് പതിനെട്ടിനാണ് ആർച്ച് ബിഷപ്പ് സ്ഥാനത്ത് നിന്നും അദ്ദേഹം വിരമിച്ചത്.





  • ഹോളിവുഡ് നടനും സംവിധായകനും ഓസ്‌കാർ ജേതാവുമായ റോബർട്ട് റെഡ്‌ഫോർഡ് (89) അന്തരിച്ചു. അദ്ദേഹത്തിന്റെ പബ്ലിസിസ്റ്റ് സിണ്ടി ബർഗറാണ് മരണ വാർത്ത അറിയിച്ചത്. മരണ കാരണം പുറത്തു വിട്ടിട്ടില്ല. സ്വതന്ത്ര സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി യു.എസിലെ യൂട്ടായിൽ സൺഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് ഇദ്ദേഹമാണ്.

    1950-കളുടെ അവസാനത്തിലാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. 1960-ൽ ടെലിവിഷൻ രംഗത്തേക്ക് കടന്ന അദ്ദേഹം, 'വാർ ഹണ്ട്' (War Hunt) എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 'ദി സ്റ്റിംഗ്' (The Sting), 'ബച്ച് കാസിഡി ആൻഡ് ദി സൺഡാൻസ് കിഡ്' (Butch Cassidy And The Sundance Kid) തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

    1973-ൽ 'ദി സ്റ്റിംഗ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കർ നോമിനേഷൻ ലഭിച്ചിരുന്നു. ഓർഡിനറി പീപ്പിൾ (1980) സംവിധാനം ചെയ്തതിന് അക്കാദമി അവാർഡ് നേടി.2002-ൽ ഓണററി ലൈഫ് ടൈം അച്ചീവ്മെന്റ് ഓസ്കാറും റെഡ്ഫോർഡിനെ തേടിയെത്തി. എ റിവർ റൺസ് ത്രൂ ഇറ്റ് (1992), ക്വിസ് ഷോ (1994) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് ശ്രദ്ധേയമായ സംവിധാന കൃതികൾ.



  • ആലുവ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പിപി തങ്കച്ചൻ അന്തരിച്ചു.  86 വയസായിരുന്നു.വൈകുന്നേരം 4.30ഓടെ ആലുവയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്ന് കുറച്ചു ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.യു.ഡി.എഫ് കൺവീനർ, കെപിസിസി പ്രസിഡന്റ്, നിയമസഭാ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2004 മുതല്‍ 2018 വരെ തുടര്‍ച്ചയായി 14 വര്‍ഷം യുഡിഎഫ് കണ്‍വീനര്‍ ആയിരുന്നു. എട്ടാം കേരള നിയമസഭയിലെ സ്പീക്കര്‍, രണ്ടാം എകെ ആന്റണി മന്ത്രിസഭയില്‍ കൃഷിമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.


  • തിരുവനന്തപുരം: മുൻ തിരുവനന്തപുരം ജില്ലാ കളക്ടറും പിആർഡി ഡയറക്ടറുമായിരുന്ന വട്ടിയൂർക്കാവ് അറപ്പുര ഗാർഡൻസ് സരസ്വതി വിദ്യാലയത്തിന് സമീപം പ്രണവത്തിൽ എം നന്ദകുമാർ (69) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലെ പിഴവിനെ തുടർന്ന് കോമയിലായ നന്ദകുമാർ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അന്ത്യം.

    ഭൗതികദേഹം ഇന്നു രാവിലെ 9.30 മുതൽ ഉച്ചവരെ ജവഹർനഗർ യൂണിവേഴ്സിറ്റി വിമൻസ് അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടിലെത്തിക്കും. സംസ്‌കാരം വൈകിട്ട് 5ന് തൈക്കാട് ശാന്തി കവാടത്തിൽ.
    മികച്ച പ്രാസംഗികനും എഴുത്തുകാരനും ജ്യോതിഷിയുമായിരുന്നു‌ നന്ദകുമാർ. സംഖ്യാശാസ്ത്രത്തിൽ പ്രത്യേക വൈദഗ്ധ്യം പുലർത്തിയിരുന്ന അദ്ദേഹം മിത്രൻ നമ്പൂതിരിപ്പാടിൽ നിന്നും മന്ത്രദീക്ഷ സ്വീകരിച്ചശേഷം ഹസ്തരേഖാ ശാസ്ത്രത്തിലും പ്രാവീണ്യം നേടി.


  • കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ വനിതാ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷേര്‍ളി വാസു(68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രാവിലെ 11.30 ഓടെ കോഴിക്കോട് മായനാട്ടെ വീട്ടില്‍ കുഴഞ്ഞു വീണ ഡോ. ഷേര്‍ളി വാസുവിനെ തൊട്ടടുത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസംവരെ കെഎംസിടി മെഡിക്കല്‍ കോളേജില്‍ ജോലിക്ക് എത്തിയിരുന്നു.

    കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി കേസുകള്‍ തെളിയിക്കാന്‍ വഴിയൊരുക്കിയത് ഡോ. ഷേര്‍ളി വാസുവായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍കോളജ് പ്രിന്‍സിപ്പലായിരിക്കെ 2016ലാണ് വിരമിച്ചത്. തുടര്‍ന്ന് കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മേധാവിയായി ജോലിചെയ്ത് വരികയായിരുന്നു. 

    ചേകന്നൂര്‍ മൗലവി കേസ്, ഷൊര്‍ണൂര്‍ സൗമ്യ വധക്കേസ് തുടങ്ങി സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും പോസ്‌മോര്‍ട്ടം നടത്തിയത് ഡോക്ടര്‍ ഷേര്‍ലി വാസുമായിരുന്നു. ഫൊറന്‍സിക് സര്‍ജന്‍ എന്ന നിലയില്‍ ഷെര്‍ലി വാസുവിന്റെ കണ്ടെത്തലുകള്‍ കുറ്റാന്വേഷണത്തില്‍ പൊലീസ് സംഘത്തിന് ഏറെ സഹായകരമായിരുന്നു.

    1956ല്‍ തൊടുപുഴയില്‍ ജനിച്ച ഷേര്‍ളി വാസു കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നും എംബിബിഎസ് നേടി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് ഫൊറന്‍സിക് മെഡിസിനില്‍ എംഡി ബിരുദവും കരസ്ഥമാക്കി. സംസ്ഥാന വനിതാ രത്നം പുരസ്‌കാരമായ ജസ്റ്റീസ് ഫാത്തിമ ബീവി അവാര്‍ഡ് നല്‍കി 2017ല്‍ സംസ്ഥാനം ആദരിച്ചു. പോസ്റ്റ്മോര്‍ട്ടം ടേബിള്‍ എന്ന ഗ്രന്ഥവും ഡോ. ഷേര്‍ളി വാസു രചിച്ചിട്ടുണ്ട്.


  • കോഴിക്കോട്: മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ ബാലുശ്ശേരി വട്ടോളി ബസാര്‍ പുതിയേടത്ത് പ്രജോഷ് കുമാര്‍ (45) അന്തരിച്ചു. നിലവില്‍ വയനാട് ബ്യൂറോയിലെ ക്യാമറാമാനായിരുന്നു. കോഴിക്കോട്, മലപ്പുറം ബ്യൂറോകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.  



  • ഏറ്റുമാനൂർ : മലയാള മനോരമ മുൻ ലേഖകൻ കാണക്കാരി മഞ്ഞപ്പള്ളി എം ജെ ജോസ്(71) അന്തരിച്ചു. മംഗളം ഏറ്റുമാനൂർ ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഞായറാഴ്ച 2.30 ന് രത്നഗിരി സെന്റ് തോമസ് പള്ളിയിൽ. മൃതദേഹം ശനി വൈകിട്ട് അഞ്ചിന് വീട്ടിലെത്തിക്കും. ഭാര്യ : ഷേർളി ജോസ് പള്ളിക്കത്തോട് കുന്നുംപുറം കുടുംബാംഗം. മക്കൾ : ബിബിൻ ജോസ്, നിത ജോസ്. മരുമക്കൾ : ഡോ അലിഡ ജോസഫ് ( മെഡിക്കൽ ഓഫീസർ, ഗവ ഓൾഡേജ് ഹോം, തിരുവഞ്ചൂർ).



  • തലശ്ശേരി: പാറപറമ്പത്ത് മാധവി(82) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ ബാലൻ നായർ. മക്കൾ ശശിന്ദ്രൻ, സുരേന്ദ്രൻ, ത്രിജേന്ദ്രൻ, സുനിത, സുമംഗലി.



  • തിരുവനന്തപുരം: കേരള കേഡര്‍ ഐപിഎസ് ഓഫീസർ എഡിജിപി മഹിപാല്‍ യാദവ് അന്തരിച്ചു. ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. പൊലീസ് ആസ്ഥാനത്ത് ഇന്ന് വിരമിക്കൽ ചടങ്ങ് നടക്കാനിരിക്കേ രാജസ്ഥാനിലെ ജയ്പൂരിൽ വെച്ചാണ് മരിച്ചത്. 

    കേരള പൊലീസ് ക്രൈംസ് എഡിജിപിയായിരുന്നു. കേരള എക്‌സൈസ് കമ്മീഷണറായി രണ്ടുവര്‍ഷം സേവനമനുഷ്ഠിച്ച ശേഷം ഇക്കഴിഞ്ഞ ജൂലൈയിലാണ് ക്രൈംസ് എഡിജിപിയായി നിയമിച്ചത്. ഈ മാസം 30നാണ് അദ്ദേഹം വിരമിക്കേണ്ടിയിരുന്നത്.

    1997 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനാണ്. എക്‌സൈസ് കമ്മീഷണര്‍, അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഐജി), എറണാകുളം റേഞ്ച് ഐ ജി, കേരള ബിവറേജസ് കോർപറേഷന്‍ എം ഡി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013ലെ പ്രസിഡന്റിന്റെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡല്‍ നേടിയിട്ടുണ്ട്.

    രാജസ്ഥാന്‍ ആള്‍വാര്‍ സ്വദേശിയായ മഹിപാല്‍ യാദവ് സിബിഐയില്‍ തുടരവേ അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി, സമാജ് വാദി പാര്‍ട്ടി തലവനായ മുലായംസിങ് യാദവിന്റെ അനധികൃത സ്വത്ത് കേസ് എന്നിവയില്‍ അന്വേഷണം നടത്തിയിട്ടുണ്ട്. 2018 മുതല്‍ അതിര്‍ത്തി സുരക്ഷാ സേനാ ഐജിയായിരുന്നു.



  • ബംഗളൂരു: കാന്താര സിനിമയുടെ ചിത്രീകരണത്തിനിടെ പക്ഷാഘാതം വന്ന് ചികിത്സയിലായിരുന്ന കന്നഡ താരവും ആർട് ഡയറക്റ്ററുമായ ദിനേശ് മംഗളൂരു ( 55 ) അന്തരിച്ചു. കെജിഎഫ്, കിച്ച, കിരിക്ക് പാർട്ടി എന്നീ സിനിമകളിലെ ഇദ്ദേഹത്തിന്റെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെജിഎഫിലെ ബോംബെ ഡോണിന്റെ വേഷം പാൻ ഇന്ത്യൻ ലെവലിൽ പ്രേക്ഷകർ സ്വീകരിച്ചിരുന്നു.

    പക്ഷാഘാതത്തെ തുടർന്ന് ബംഗളൂരുവിൽ ചികിത്സ തുടരുകയായിരുന്നു നടൻ. ആരോഗ്യം മെച്ചപ്പെട്ടുവെങ്കിലും കഴിഞ്ഞ ആഴ്ചയിൽ വീണ്ടും തലച്ചോറിൽ ഹെമറേജ് ഉണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ഉഡുപ്പിയിലെ വീട്ടിൽ വെച്ചായിരുന്നു മരണം സ്ഥിരീകരിച്ചത്.

    മ ഉളിഗേദവരു കണ്ടന്തേ, രണ വിക്രമ, അംബരി, സവാരി, ഇന്തി നിന്ന പ്രീതിയ, ആ ദിനങ്ങൾ, സ്ലം ബാല, ദുർഗ, സ്മൈൽ, അതിഥി, സ്നേഹം, നാഗഭ തുടങ്ങി നിരവധി ചിത്രങ്ങളിൽ ദിനേശ് മംഗളൂരു അഭിനയിച്ചിട്ടുണ്ട്. 'നമ്പർ 73', 'ശാന്തിനിവാസ്' തുടങ്ങിയ ചിത്രങ്ങളിൽ കലാസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.



  • ഹൈദരാബാദ്: മുതിര്‍ന്ന സിപിഐ നേതാവും പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയുമായ എസ്.സുധാകര്‍ റെഡ്ഡി (83) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ആയിരുന്നു അന്ത്യം. 2012 മുതല്‍ 2019 വരെ തുടര്‍ച്ചയായി മൂന്നു തവണ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു.ആന്ധ്രാ പ്രദേശില്‍ നിന്നു രണ്ടു തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

    തെലങ്കാനയിലെ മഹ്ബൂബ്നഗര്‍ ജില്ലയിലായിരുന്നു അദ്ദേഹം ജനിച്ചത്. വെങ്കിടേശ്വര യൂണിവേഴ്‌സിറ്റിയില്‍ കോളജ് വിദ്യാഭ്യാസ കാലത്തു തന്നെ എഐഎസ്എഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി. എല്‍എല്‍എം വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹിയിലേക്കു മാറ്റി. രണ്ടു തവണ എഐഎസ്എഫ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് എഐവൈഎഫ് അധ്യക്ഷനായി. 1968ല്‍ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗമായി. സിപിഐ സംസ്ഥാന ആന്ധ്രാപ്രദേശ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായും പിന്നീട് സംസ്ഥാന സെക്രട്ടറിയായും സുധാകര്‍ റെഡ്ഡി തിരഞ്ഞെടുക്കപ്പെട്ടു. ബികെഎംയു സംസ്ഥാന സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു.

    1998, 2004 എന്നീ വര്‍ഷങ്ങളില്‍ നല്‍ദൊണ്ട മണ്ഡലത്തില്‍ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട സുധാകര്‍ റെഡ്ഡി 2012-ല്‍ എ ബി ബര്‍ധന്റെ പിന്‍ഗാമിയായാണ് സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. സിപിഐയുടെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തി കൂടിയാണ് സുധാകര്‍ റെഡ്ഡി.



  • തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ(72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2021-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സിപിഐ നേതാവ് വാഴൂർ സോമൻ നിയമസഭയിലേക്ക് എത്തിയത്.

    കോട്ടയത്തെ വാഴൂരിൽ കുഞ്ഞുപാപ്പന്റെയും പാർവതിയുടെയും മകനായി 1952 സെപ്റ്റംബർ 14-നാണ് വാഴൂർ സോമന്റെ ജനനം. എഐഎസ്എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തി. ട്രേഡ് യൂണിയന്‍ പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായി. ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ, സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു.


  • കൊല്‍ക്കത്ത: ഒളിമ്പിക് ഹോക്കി വെങ്കല മെഡല്‍ ജേതാവും ഇന്ത്യന്‍ ടെന്നീസ് താരം ലിയാന്‍ഡര്‍ പേസിന്റെ പിതാവുമായ ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലായിരുന്ന വെസ് പേസിനെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. 
     
    ഇന്ത്യയുടെ ഇതിഹാസ ടെന്നീസ് താരം ലിയാന്‍ഡര്‍ പേസിന്റെ പിതാവായ വെസ് പേസ് ഹോക്കി താരമായിരുന്നു. 1972 ലെ മ്യൂണിക്ക് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായിരുന്നു. ഇന്ത്യന്‍ കായികരംഗവുമായി ദീര്‍ഘകാല ബന്ധമുണ്ടായിരുന്ന വെസ് പേസിന് നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഹോക്കി ടീമിലെ മിഡ്ഫീല്‍ഡറായിരുന്ന അദ്ദേഹം ഫുട്‌ബോള്‍, ക്രിക്കറ്റ്, റഗ്ബി തുടങ്ങി നിരവധി കായിക ഇനങ്ങളിലും കഴിവ് തെളിയിച്ചു. 

    1996 മുതല്‍ 2002 വരെ ഇന്ത്യന്‍ റഗ്ബി ഫുട്‌ബോള്‍ യൂണിയന്റെ പ്രസിഡന്റായിരുന്നു. സ്‌പോര്‍ട്‌സ് മെഡിസിന്‍ ഡോക്ടറായ വെസ് പേസ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്, ഇന്ത്യന്‍ ഡേവിസ് കപ്പ് ടീം എന്നിവയുള്‍പ്പെടെ നിരവധി കായിക സംഘടനകളില്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ചു.




  • റാഞ്ചി: ഝാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) സ്ഥാപക നേതാവുമായ ഷിബു സോറന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നീണ്ടകാലമായി അസുഖബാധിതനായിരുന്നു ഷിബു സോറന്‍. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ജൂണ്‍ അവസാനത്തോടെയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    ഹേമന്ത് സോറനാണ് പിതാവിന്റെ മരണവാര്‍ത്തയറിയിച്ചത്. 'ആദരണീയനായ ഗുരു നമ്മളെ വിട്ടുപോയി. ഇന്ന് ഞാന്‍ ശൂന്യനായി' എന്ന് കുറിച്ചു കൊണ്ടാണ് ഹേമന്ത് അച്ഛന്റെ മരണവാര്‍ത്ത എക്‌സിലൂടെ അറിയിച്ചത്. നിലവിൽ ജാർഖണ്ഡിൽനിന്നുള്ള രാജ്യസഭാംഗമാണ്. മൂന്നു തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. നാലു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ എട്ടു തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ രാജ്യസഭ എംപിയായി. മൻമോഹൻ സിങ് മന്ത്രിസഭയിൽ അംഗമായിരുന്നു.

    സന്താൽ സമുദായത്തിൽപ്പെട്ട ഷിബു സോറൻ അന്ന് ബിഹാറിന്റെ ഭാഗമായിരുന്ന രാംഗഡ് ജില്ലയിൽ 1944ലാണ് ജനിച്ചത്. ഇടതുപക്ഷ ട്രേഡ് യൂണിയൻ നേതാവ് എ.കെ. റോയിയുമായും കുർമി മഹാതോ നേതാവ് ബിനോദ് ബിഹാരി മഹാതോയുമായും ചേർന്ന് 1972ലാണ് ജാർഖണ്ഡ് മുക്തി മോർച്ച രൂപീകരിച്ചു. കഴിഞ്ഞ 38 വര്‍ഷമായി പാര്‍ട്ടിയെ നയിച്ചത്.



  • ചോറ്റാനിക്കര: ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റൂം ബോയ് ആണ് മുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടത്.സിനിമ ഷൂട്ടിംഗ് കഴിഞ്ഞ്  ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു നവാസ്.കലാഭവൻ മിമിക്രി ട്രൂപ്പിൽ അം​ഗമായിരുന്നു.

    കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെയാണ് നവാസ് ശ്രദ്ധേയനായത്. 1995-ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മിസ്റ്റര്‍ ആൻഡ് മിസ്സിസ്, ചൈതന്യം, മിമിക്‌സ് ആക്ഷന്‍ 500, ഏഴരക്കൂട്ടം, ജൂനിയര്‍ മാന്‍ഡ്രേക്ക്, ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ്, ബസ് കണ്ടക്ടര്‍, കിടിലോല്‍ കിടിലം, മായാജാലം, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടിമച്ചാന്‍, അമ്മ അമ്മായിയമ്മ, മൈ ഡിയര്‍ കരടി, ച, വണ്‍മാന്‍ ഷോ, തില്ലാന തില്ലാന, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട്, തത്സമയം ഒരു പെണ്‍കുട്ടി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാനാം ഷാജി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

    ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ് കലാഭവന്‍ നവാസ്. ഭാര്യ രെഹ്‌നയും സിനിമാതാരമാണ്. മറിമായം എന്ന ടിവി പരിപാടിയിലെ കോയ എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ നിയാസ് ബക്കറാണ് സഹോദരന്‍.



  • ആലപ്പുഴ: അര നൂറ്റാണ്ടായി നാടക രംഗത്ത് സജീവമായിരുന്ന കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെപിഎസി നാടക സമിതിക്കൊപ്പം 40 വര്‍ഷം അദ്ദേഹം പ്രവര്‍ത്തിച്ചു. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' ഉള്‍പ്പടെ കെപിഎസിയുടെ പ്രധാന നാടകങ്ങളില്‍ നിറസാനിധ്യമായിരുന്നു.

    ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് രാജേന്ദ്രന്‍ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സുപരിചിതനാവുന്നത്. പടവലം കുട്ടന്‍ പിള്ള എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ഉപ്പും മുളകിലും അവതരിപ്പിച്ചത്. നിഷ സാരംഗ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ അച്ഛന്റെ വേഷമായിരുന്നു അദ്ദേഹം ചെയ്തത്. ഉപ്പും മുളകും കൂടാതെ സീ കേരളം, ഏഷ്യാനെറ്റ് തുടങ്ങിയ ചാനലുകളില്‍ വ്യത്യസ്ത പരമ്പരകളിലായി രാജേന്ദ്രന്‍ അഭിനയിച്ചിട്ടുണ്ട്.



  • തൃശൂര്‍: ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ പി വി സന്ദേശ് (46) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം മൂലമാണ് മരണം. പൊന്നേംമ്പാറ വീട്ടില്‍ പരേതനായ വേണുഗോപാലിന്റെയും സോമവതിയുടെയും മകനാണ് പി വി സന്ദേശ്. ഭാര്യ: ജീന എം വി. മക്കള്‍: ഋതുപര്‍ണ്ണ, ഋതിഞ്ജയ്. സഹോദരങ്ങള്‍: സജീവ് (കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്), പരേതനായ സനില്‍. സംസ്‌ക്കാരം തിങ്കളാഴ്ച വൈകീട്ട് നാലു മണിയ്ക്ക് നടക്കും. തൃശൂര്‍ നെടുപുഴയിലെ വനിതാ പോളിടെക്‌നിക്കിനടുത്താണ് താമസം. മകനായും അനിയനായും ശിഷ്യനായും അംഗരക്ഷകനായും നിരുപാധിക സ്‌നേഹം പങ്കുവച്ച വ്യക്തിയാണ് സന്ദേശ് എന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം.