• കൊച്ചി: പ്രശസ്ത ചിത്രകാരന്‍ മോപ്പസാങ് വാലത്ത് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 69 വയസ്സായിരുന്നു.

    ചരിത്രകാരനായ വിവികെ വാലത്തിന്റെ മകനാണു മോപ്പസാങ്. 1956 മെയ് 26നാണ് ജനനം. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ ജീവനക്കാരനായിരുന്നു. എഴുത്തുകാരന്‍ സോക്രട്ടീസ് കെ വാലത്ത്, ഐന്‍സ്റ്റീന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

    കോവിഡ് ലോക്ക് ഡൗണിന്റെ കാലത്ത് ഫെയ്‌സ്ബുക്കില്‍ ലൈവായി വരച്ച 'സെവന്‍ പിഎം ലൈവ്' എന്ന പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രരചന പഠിക്കുന്നവര്‍ക്ക് ക്ലാസ് കൂടിയായിരുന്നു ഈ പരിപാടി.



  • പാലക്കാട്: പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കല്ലൂർ അരങ്ങാട്ടുവീട്ടിൽ വേലുവിന്റെയും കണ്ണമ്മയുടെയും മകനായ ബാലകൃഷ്ണൻ പത്താം ക്ലാസുവരെയാണ് പഠിച്ചത്.

    പിന്നീട് അച്ഛനെ കള്ളുകച്ചവടത്തിൽ സഹായിക്കാനിറങ്ങി. ശ്രീ നാരായണഗുരുവിന്റെ തത്വങ്ങളിൽ വിശ്വസിച്ച് തുടങ്ങിയപ്പേ‍ാൾ കള്ള് കച്ചവടത്തിൽ നിന്നുമാറി. അങ്ങനെയാണ് മരങ്ങളുടെ ലേ‍ാകത്തേക്ക് പൂർണമായി ഇറങ്ങിയത്. പാലക്കാട്–ഒറ്റപ്പാലം പാതയിൽ മാങ്കുറുശിയിൽ നിന്ന് നാലുകിലേ‍ാമീറ്റർ ദൂരെ കല്ലൂർമുച്ചേരിയിലാണ് അരങ്ങാട്ടുവീട്ടിൽ ബാലകൃഷ്ണൻ എന്ന കല്ലൂർ ബാലന്റെ വീട്. 100 ഏക്കറിലധികമുള്ള തരിശുകിടന്ന കുന്നിൻ പ്രദേശം വർഷങ്ങൾ നീണ്ട അധ്വാനത്തിനൊടുവിലാണ് ബാലൻ പച്ചയണിയിച്ചത്.

    മലയിലെ പാറകൾക്കിടയിൽ കുഴിതീർത്ത് പക്ഷികൾക്കും പ്രാണികൾക്കും ദാഹനീരിന് വഴിയൊരുക്കി. പച്ചഷർട്ടും പച്ചലുങ്കിയും തലയിൽ പച്ചക്കെട്ടുമായിരുന്നു കല്ലൂർ ബാലന്‍റെ സ്ഥിരമായുള്ള വേഷം. ഭാര്യ ലീല. രാജേഷ്, രജീഷ്, രജനീഷ് എന്നിവർ മക്കളാണ്.


  • തൃശൂര്‍: കെ രാധാകൃഷ്ണൻ എം പി യുടെ അമ്മ ചിന്ന അന്തരിച്ചു. 84 വയസ്സായിരുന്നു. ഭർത്താവ് പരേതനായ വടക്കേ വളപ്പിൽ കൊച്ചുണ്ണി. മക്കൾ രാജൻ (പരേതൻ) ,രമേഷ് (പരേതൻ) , കെ.രാധാകൃഷ്ണൻ, രതി ,രമണി, രമ ,രജനി ,രവി . മരുമക്കൾ : റാണി , മോഹനൻ, സുന്ദരൻ ,ജയൻ, രമേഷ്. 

    'ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു', എന്നായിരുന്നു അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് എംപി ഫേസ്ബുക്കില്‍ അറിയിച്ചത്.


  • ചെന്നൈ: തെന്നിന്ത്യൻ സിനിമാനടി പുഷ്പലത അന്തരിച്ചു. 87 വയസ്സായിരുന്നു. ചെന്നൈ ടി നഗറിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

    ശാരദ, പാർ മകളേ പാർ, കർപ്പൂരം, നാനും ഒരു പെൺ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. 1969ൽ തിക്കുറിശ്ശി സംവിധാനം ചെയ്ത നേഴ്സിലൂടെയായിരുന്നു മലയാളത്തിലെ അരങ്ങേറ്റം. 1955 മുതൽ 1987 വരെ സിനിമ രംഗത്ത് സജീവമായിരുന്നു.

    നടനും നിർമാതാവുമായ എവിഎം രാജന്റെ ഭാര്യയാണ്. 1999-ൽ ശ്രീഭാരതി സംവിധാനം ചെയ്ത പൂ വാസം ആണ് പുഷ്പലതയുടെ അവസാന ചിത്രം. തുടർന്ന് സിനിമാ രം​ഗത്ത് നിന്നും അകന്നു കഴിഞ്ഞ പുഷ്പലത, ആത്മീയതയിലും സാമൂഹിക സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.





  • തൃശൂര്‍: സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ കൂര്‍ക്കഞ്ചേരി അജന്ത അപ്പാര്‍ട്ട്‌മെന്റ്‌സില്‍ ലിവി സുരേഷ് ബാബു(65) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍. അമ്മയുടെ വിയോഗ വാർത്ത ഫേസ്ബുക്കിലൂടെ ഗോപി സുന്ദർ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം ഹൃദയ സ്പർശിയായ കുറിപ്പും ഇദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.


    'അമ്മേ, നിങ്ങൾ എനിക്ക് ജീവിതവും സ്നേഹവും എൻ്റെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ശക്തിയും നൽകി. ഞാൻ സൃഷ്ടിക്കുന്ന ഓരോ സംഗീതത്തിലും നിങ്ങൾ എന്നിലേക്ക് പകർന്ന സ്നേഹം ഉണ്ട് . നിങ്ങൾ പോയിട്ടില്ല- എൻ്റെ ഹൃദയത്തിലും, എൻ്റെ ഈണങ്ങളിലും, ഞാൻ എടുക്കുന്ന ഓരോ ചുവടിലും ജീവിക്കുന്നു. നിങ്ങളുടെ ആത്മാവിന് ശാന്തി ലഭിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു, പക്ഷേ നിങ്ങൾ ഇപ്പോഴും എന്നോടൊപ്പം ഉണ്ടെന്ന് എനിക്കറിയാം. അമ്മേ സമാധാനമായി ഇരിക്കൂ. നിങ്ങള്‍ എപ്പോഴും എൻ്റെ ശക്തിയും വഴികാട്ടിയും ആയിരിക്കും', ഗോപി സുന്ദർ കുറിച്ചു.
  •  

    തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകയും ദേശാഭിമാനിയുടെ ആദ്യവനിതാ ന്യൂസ്‌ എഡിറ്ററുമായ തുളസി ഭാസ്‌കരൻ (77) അന്തരിച്ചു. നെടുമങ്ങാട് സ്വദേശിയാണ്‌. തിരുവനന്തപുരം മഞ്ഞാലിക്കുളം ധർമ്മാലയം റോഡ്‌ അക്ഷയിലാണ് താമസം.

    1984ൽ ദേശാഭിമാനി കൊച്ചി യൂണിറ്റിൽ സബ്എഡിറ്റർ ട്രെയിനിയായിട്ടാണ്‌ മാധ്യമപ്രവർത്തനം ആരംഭിച്ചത്‌. 1989 മുതൽ തിരുവനന്തപുരത്ത് 'സ്ത്രീ' പ്രത്യേക പതിപ്പിന്റെ ചുമതലയിലും തുടർന്ന്‌ തിരുവനന്തപുരം ന്യൂസ്എഡിറ്ററായും പ്രവർത്തിച്ചു. 2008 സെപ്‌തംബറിൽ വിരമിച്ചു. 'ഇ കെ നായനാരുടെ ഒളി വുകാല ഓർമകൾ', സ്നേഹിച്ച് മതിയാവാതെ' എന്നീ പുസ്‌തകങ്ങളും ഏഴ് വിവർത്തന ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി അംഗമാണ്.

    എസ്എഫ്ഐയുടെ പ്രഥമ ദേശീയ പ്രസിഡന്റും ചിന്ത പബ്ലിഷേഴ്സ‌് മുൻ എഡിറ്ററും സിപിഐ എം നേതാവുമായ പരേതനായ സി ഭാസ്‌കരനാണ്‌ ഭർത്താവ്‌. മക്കൾ: മേജർ ദിനേശ് ഭാസ്‌കർ (മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി), പരേതനായ മനേഷ് ഭാസ്‌കരൻ. മരുമക്കൾ: ശ്രീലേഖ ദിനേശ്, പൊന്നി മനേഷ്.

    മൃതദേഹം തിങ്കൾ ഉച്ചയോടെ മാഞ്ഞാലിക്കുളത്തെ വീട്ടിലെത്തിക്കും. സംസ്‌കാരം ചൊവ്വ രാവിലെ തൈക്കാട്‌ ശാന്തികവാടത്തിൽ.


  • തൃശൂർ : എക്സ്പ്രസ് പത്രത്തിന്‍റെ അസോസിയേറ്റ് എഡിറ്റർ ആയിരുന്ന പെരിങ്ങാവ് പള്ളത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ (71) സൗപർണിക വെള്ളാനിക്കര അന്തരിച്ചു. പരേതയായ പള്ളത്ത് ഗോവിന്ദമേനോന്റെയും അമ്മിണി അമ്മ (മാനേജർ, തൃശൂർ മുൻസിപ്പാലിറ്റി) യുടെയും മകനാണ്.

    തനിമ ആഴ്ച പതിപ്പ്, ദിനഭൂമി, ഈനാട് എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. മികച്ച മാധ്യമപ്രവർത്തനത്തിന് കരുണാകരൻ നമ്പ്യാർ ഗോൾഡ് മെഡൽ ലഭിച്ചിട്ടുണ്ട്.

    ഭാര്യ: കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി റിട്ട. പ്രൊ. ഡോ. പി കെ സുധാദേവി, മക്കൾ : ശരത് ചന്ദ്രൻ (എഞ്ചിനീയർ ഓസ്ട്രേലിയ), അപർണ (എഞ്ചിനീയർ). മരുമക്കൾ : നിധി ശ്രീ ( എം ബി എ), വിനായക്( എഞ്ചിനീയർ). ചെറുമകൻ : കിയാൻ. 
    സംസ്കാരം 26.01.2025 ന് രാവിലെ 10 മണിയ്ക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.



  • ചാലക്കുടി: ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ സി പി പോള്‍ (83) അന്തരിച്ചു. ചാലക്കുടിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് ചാലക്കുടി ഫോറോന പള്ളി സെമിത്തേരിയില്‍ നടക്കും.

    കുന്ദംകുളം സ്വദേശിയായിരുന്ന ചുങ്കത്ത് പോള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചാലക്കുടിയില്‍ സ്ഥിരതാമസം ആരംഭിക്കുകയും ചാലക്കുടിയില്‍ ഹാര്‍ഡ് വെയര്‍ വ്യാപാരം ആരംഭിക്കുകയുമായിരുന്നു. പിന്നീട് അദ്ദേഹം സ്വര്‍ണ്ണ വ്യാപാരരംഗത്തേക്ക് കടക്കുകയുമായിരുന്നു.

    നന്മ നിറഞ്ഞ ചാലക്കുടി എന്ന ഒരു ഗ്രന്ഥവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പിതാവ് പരേതനായ ചുങ്കത്ത് പാവുണ്ണി. ഭാര്യ: ലില്ലി. മക്കള്‍: രാജി, രാജീവ്, രഞ്ജിത്ത്, രേണു. മരുമക്കള്‍: ഡോ.ടോണി തളിയത്ത്, അനി, ഡയാന, അഭി ഡേവിസ്


  • വാഷിങ്ടണ്‍: ലോക പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ഡേവിഡ് ലിഞ്ച് അന്തരിച്ചു. 78 വയസായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ മരണവിവരം അറിയിച്ചത്. മരണകാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും ഏറെ നാളായ എംഫിസീമ രോഗബാധിതനായിരുന്നു. ഇതാകാം മരണകാരണമെന്നാണ് കരുതപ്പെടുന്നത്.

    മല്‍ഹോലണ്ട് ഡ്രൈവ്, ബ്ലൂ വെല്‍വറ്റ്, ഡ്യൂണ്‍(1984) എന്നീ സിനിമകളും ട്വിന്‍ പീക്ക്‌സ് എന്ന സീരിസുമാണ് ഡേവിഡ് ലിഞ്ചിന് ലോകം മുഴുവന്‍ ആരാധകരെ നേടിക്കൊടുത്തത്. വൈല്‍ഡ് അറ്റ് ഹാര്‍ട്ട് എന്ന ചിത്രം കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ പുരസ്‌കാരം നേടിയിരുന്നു.

    ഫീച്ചര്‍ സിനിമകള്‍ക്കൊപ്പം നിരവധി ഹ്രസ്വചിത്രങ്ങളും ലിഞ്ച് ചെയ്തിരുന്നു. സംഗീതജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം. മൂന്ന് തവണ ഓസ്‌കര്‍ നോമിനേഷന്‍ സ്വന്തമാക്കിയ ഡേവിഡ് ലിഞ്ചിനെ ഓണററി പുരസ്‌കാരം നല്‍കി അക്കാദമി ആദരിച്ചിരുന്നു.



  • മുംബൈ: പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് പ്രിതീഷ് നന്ദി (73) മുംബൈയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച അന്തരിച്ചു.  ജങ്കാർ ബീറ്റ്‌സ്, ചമേലി, ഹസാരോൺ ഖ്വായിഷെന്‍ ഐസി, ഏക് ഖിലാഡി ഏക് ഹസീന, അങ്കഹീ, പ്യാർ കെ സൈഡ് ഇഫക്‌ട്‌സ്, ബ്വൗ ബാരക്ക്‌സ് ഫോറെവർ തുടങ്ങി നിരവധി വിജയചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു പ്രിതീഷ് നന്ദി. 

    1951 ജനുവരി 15 ന് ബീഹാറിലെ ഭഗൽപൂരിൽ ജനിച്ച പ്രിതീഷ് നന്ദി ഒരു പത്രപ്രവര്‍ത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1990-കളിൽ അദ്ദേഹം ദൂരദർശനിൽ ദ പ്രിതീഷ് നന്ദി ഷോ എന്ന ടോക്ക് ഷോ നടത്തിയിരുന്നു. 1998 മുതൽ 2004 വരെ ശിവസേനയെ പ്രതിനിധീകരിച്ച് രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 

    1993-ൽ അദ്ദേഹം പ്രിതീഷ്  നന്ദി കമ്മ്യൂണിക്കേഷൻസ് സ്ഥാപിച്ചു, മരണം വരെ അതിന്‍റെ നോൺ എക്സിക്യൂട്ടീവ് ചെയർമാനും ക്രിയേറ്റീവ് മെന്‍ററുമായി തുടർന്നു. വർഷങ്ങളോളം ടിവി ഷോകൾ നിർമ്മിച്ചതിന് ശേഷം, 2001 ൽ കുച്ച് ഖട്ടി കുച്ച് മീഠാ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം സിനിമ നിര്‍മ്മാണ രംഗത്തേക്ക് എത്തിയത്. 

    പ്രശസ്ത പത്രപ്രവർത്തകനായ അദ്ദേഹം വിവിധ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചുവെങ്കിലും ദി ഇല്ലസ്‌ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയുടെ മാനേജിംഗ് എഡിറ്റർ എന്ന നിലയിലാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.  

    അനുപം ഖേര്‍, കരീന കപൂര്‍, സഞ്ജയ് ദത്ത് അടക്കം ബോളിവുഡിലെ വന്‍ താരങ്ങള്‍ തന്നെ പ്രതീഷ് നന്ദിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. അഭിനയ രംഗത്ത് തുടക്കകാലത്ത് തന്നെ വഴികാട്ടിയ ആളായിരുന്നു നന്ദിയെന്നാണ് അനുപം ഖേര്‍ അനുസ്മരിച്ചത്. ചമേലി പോലെ പ്രേക്ഷക പ്രശംസ നേടിയ വേഷം നല്‍കിയ നിര്‍മ്മാതാവാണ് നന്ദിയെന്ന് കരീന കപൂര്‍ അനുസ്മരിച്ചു. 


  • മുംബൈ: പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ ഡോ. ആര്‍ ചിദംബരം(88) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെ ജാസ്ലോക് ആശുപത്രിയില്‍ പുലര്‍ച്ചെ 3.20നായിരുന്നു അന്ത്യം. 1975 ലും 1998 ലും ആണവ പരീക്ഷണങ്ങളില്‍ പ്രധാന പങ്കുവഹിച്ച മുതിര്‍ന്ന ശാസ്ത്രജ്ഞനായിരുന്നു.

    ശാസ്ത്രജ്ഞനെന്ന നിലയില്‍ രാജ്യത്തിന് വേണ്ടി സുപ്രധാന സേവനമനുഷ്ടിച്ച വ്യക്തിയാണ് ഡോ. രാജഗോപാല ചിദംബരം. ആറ്റോമിക് എനര്‍ജി കമ്മീഷന്റെ ചെയര്‍മാനും കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു. 1975 ലും 1999 ലും ചിദംബരത്തിന് പദ്മശ്രീയും പദ്മവിഭൂഷണും ലഭിച്ചിട്ടുണ്ട്. പൊഖ്‌റാന്‍ 1, പൊഖ്‌റാന്‍ 2 ആണവപരീക്ഷണങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു.

    ആണവോര്‍ജ്ജ കമ്മീഷന്‍ ചെയര്‍മാന്‍ പദവിക്ക് പുറമെ ബാബാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍, ആറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1994-95 കാലഘട്ടത്തില്‍ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ ചെയര്‍മാനായിരുന്നു.



  • ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ്.ജയചന്ദ്രൻ നായർ അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചക്ക് രണ്ടരയോടെയാണ് അന്ത്യം. 85 വയസായിരുന്നു. . മലയാളത്തിലെ മാഗസിൻ ജേർണലിസത്തിൻെറ ഭാവുകത്വം മാറ്റിയെഴുതിയ പത്രാധിപരായിരുന്നു എസ്.ജയചന്ദ്രൻ നായർ.

    തിരക്കഥാകൃത്ത്, എഴുത്തുകാരൻ, നിരൂപകൻ എന്നിങ്ങനെ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ദീർഘകാലം കലാകൗമുദി, സമകാലിക മലയാളം വാരികകളുടെ പത്രാധിപത്യം വഹിച്ചു.

    കെ ബാലകൃഷ്ണന്‍റെ കൗമുദിയിൽ 1957 ൽ പത്രപ്രവർത്തനം തുടങ്ങിയ ജയചന്ദ്രൻ നായർ തുടർന്ന് മലയാള ശബ്ദത്തിലും കേരളകൗമുദിയിലും പ്രവർത്തിച്ചു. അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ മികവ് തെളിയിച്ചു. 1975 ല്‍ കലാകൗമുദി ആഴ്ചപ്പതിപ്പ് തുടങ്ങിയപ്പോള്‍ ആദ്യം സഹപത്രാധിപരും പിന്നീട് പത്രാധിപരുമായി. 1997ൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് സമകാലിക മലയാളം വാരിക ആരംഭിച്ചപ്പോൾ അതിന്‍റെ പത്രാധിപരായി.

    എം കൃഷ്ണൻ നായരുടെ പ്രശസ്ത പംക്തി സാഹിത്യ വാരഫലം മുടങ്ങാതെ പ്രസിദ്ധീകരിച്ചത് ജയചന്ദ്രൻ നായരുടെ വാരികകളിൽ ആയിരുന്നു. എം ടിയുടെ രണ്ടാമൂഴം കലാകൗമുദി പ്രസിദ്ധീകരിച്ചത് അദ്ദേഹം പത്രാധിപർ ആയിരിക്കുമ്പോഴാണ്. കഥകൾക്കും നോവലുകൾക്കും മിഴിവേകാൻ നമ്പൂതിരിയുടെ വര മാധ്യമമാക്കിയ എഡിറ്ററും ജയചന്ദ്രൻ നായരാണ്. നിരവധി ദേശീയ, അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ ഷാജി എൻ കരുണിന്‍റെ പിറവിയുടെ തിരക്കഥാകൃത്തും നിർമാതാവും ജയചന്ദ്രൻ നായരായിരുന്നു.

    ഷാജിക്ക് വേണ്ടി സ്വം എന്ന ചിത്രവും തിരക്കഥഎഴുതി നിർമിച്ചിട്ടുണ്ട്. എന്റെ പ്രദക്ഷിണവഴികള്‍, റോസാദളങ്ങള്‍, പുഴകളും കടലും എന്നീ കൃതികളുടെ രചയിതാവാണ്. എന്റെ പ്രദക്ഷിണവഴികള്‍ സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. പത്രപ്രവര്‍ത്തന മികവിന് കെ ബാലകൃഷ്ണന്‍ അവാര്‍ഡ്, കെ സി സബാസ്റ്റ്യന്‍ അവാര്‍ഡ്, എം വി പൈലി ജേണലിസം അവാര്‍ഡ്, കെ വിജയരാഘവന്‍  സ്മാരക പുരസ്‌കാരം, സി.എച്ച്. മുഹമ്മദ് കോയ ജേണലിസം അവാര്‍ഡ്  എന്നിവ നേടിയിട്ടുണ്ട്.

    2012 ൽ മലയാളം വാരികയുടെ പത്രാധിപത്യം ഒഴിഞ്ഞ ശേഷം ബംഗളൂരുവിൽ മകൾക്കും ഭാര്യക്കും ഒപ്പം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മികച്ച വായനക്കാരൻ കൂടിയായ ജയചന്ദ്രൻ നായർ വിശ്വ സാഹിത്യത്തിലെ പുതിയ രചനകളെ പരിചയപ്പെടുത്തുന്ന ലേഖനങ്ങൾ അടുത്ത കാലം വരെ എഴുതിയിരുന്നു. സരസ്വതി അമ്മയാണ് ഭാര്യ. ഇംഗ്ലണ്ടിൽ ഡോക്ടറായ ഡോ. ജയ്ദീപും സോഫ്റ്റ്‌വെയർ എൻജിനീയറായ ദീപയും മക്കളാണ്.



  • തൃശൂർ: സസ്യ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവും കാലിക്കറ്റ് സർവകലാശാല ബോട്ടണി വകുപ്പ് മുൻ മേധാവിയുമായ ഡോ. കെ എസ് മണിലാൽ (86) അന്തരിച്ചു. തൃശൂരിൽ വച്ചായിരുന്നു അന്ത്യം. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കൂസ് എന്ന ലാറ്റിൻ ​ഗ്രന്ഥം ഇം​ഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ​ഗവേഷകൻ കൂടിയാണ് പ്രൊഫ മണിലാൽ.

    പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ് ആണ് കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് 12 വോള്യങ്ങളുള്ള ഹോര്‍ത്തൂസ് മലബാറിക്കൂസ് തയ്യാറാക്കിയത്. ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്ന് പ്രസിദ്ധീകരിച്ച ആ ലാറ്റിന്‍ ഗ്രന്ഥം, മൂന്നു നൂറ്റാണ്ടിന് ശേഷം മണിലാലിന്റെ പ്രവര്‍ത്തനഫലമായാണ് ആദ്യമായി ഇംഗ്ലീഷിലും മലയാളത്തിലും എത്തിയത്.

    1958 മുതല്‍ അദ്ദേഹം നടത്തിയ നിരന്തര ശ്രമത്തിന്റെ ഫലമാണ് 2003 ൽ ഹോർത്തൂസിന്റെ ഇം​​ഗ്ലീഷ് പതിപ്പിന്റെയും 2008 ൽ മലയാളം പതിപ്പിന്റെയും പ്രസിദ്ധീകരണത്തിലേക്ക് നയിച്ചത്. കോഴിക്കോട്ടെയും സൈലന്റ് വാലിയിലെയും സസ്യ വൈവിധ്യത്തെക്കുറിച്ച് മണിലാലിന്റെ നേതൃത്വത്തിൽ നടന്ന വർഷങ്ങൾ നീണ്ട പഠനങ്ങളും ശ്രദ്ധേയമാണ്. റോയല്‍ സൊസൈറ്റി നഫീല്‍ഡ് ഫൗണ്ടേഷന്‍ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട മണിലാല്‍ 1971 ല്‍ ബ്രിട്ടനില്‍ സസ്യശാസ്ത്ര ഗവേഷണം നടത്തി.

    ഹോര്‍ത്തൂസ് ഇംഗ്ലീഷ്, മലയാളം പതിപ്പുകള്‍ ഉള്‍പ്പടെ ഒട്ടേറെ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഫ്ലോറ ഓഫ് കാലിക്കറ്റ്(1982), ഫ്ലോറ ഓഫ് സൈലന്റ് വാലി(1988), ബോട്ടണി ആന്‍ഡ് ഹിസ്റ്ററി ഓഫ് ഹോര്‍ത്തൂസ് മലബാറിക്കൂസ് (1980), ആന്‍ ഇന്റര്‍പ്രട്ടേഷന്‍ ഓഫ് വാന്‍ റീഡ്‌സ് ഹോര്‍ത്തൂസ് മലബാറിക്കൂസ്(1988), ഹോര്‍ത്തൂസ് മലബാറിക്കൂസ് ആന്‍ഡ് ദി സോഷ്യോ-കള്‍ച്ചറല്‍ ഹെറിറ്റേജ് ഓഫ് ഇന്ത്യ (2012) എന്നീ ഗ്രന്ഥങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു. 200 ലേറെ ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മണിലാല്‍, 19 പുതിയ സസ്യയിനങ്ങളെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. നാല് സസ്യയിനങ്ങള്‍ മണിലാലിന്റെ പേരിലും അറിയപ്പെടുന്നു.

    സസ്യവര്‍ഗീകരണ ശാസ്ത്രത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തി കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള ഇകെജാനകി അമ്മാള്‍ പുരസ്‌കാരം 2003 ല്‍ മണിലാലിന് ലഭിച്ചു. ശാസ്ത്രമേഖലയില്‍ നല്‍കിയ സംഭാവനകളെ പരിഗണിച്ച്, 2020 ല്‍ രാഷ്ട്രം പത്മശ്രീ ബഹുമതി നല്‍കി പ്രൊഫ മണിലാലിനെ ആദരിച്ചു. ഡച്ച് രാജ്ഞി ബിയാട്രിക്‌സിന്റെ ശുപാര്‍ശ പ്രകാരം നല്‍കപ്പെടുന്ന നെതര്‍ലന്‍ഡ്‌സിന്റെ ഉന്നത സിവിലിയന്‍ പുരസ്‌കാരമായ ഓഫീസര്‍ ഇന്‍ ദ ഓര്‍ഡര്‍ ഓഫ് ഓറഞ്ച്‌നാസ്സൗ 2012 ല്‍ മണിലാലിനെ തേടിയെത്തി. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഏഷ്യക്കാരനാണ് മണിലാല്‍.

    കാട്ടുങ്ങല്‍ എ സുബ്രഹ്‌മണ്യത്തിന്റെയും കെകെ ദേവകിയുടെയും മകനായി 1938 സെപ്റ്റംബർ 17ന് പറവൂര്‍ വടക്കേക്കരയിലാണ് മണിലാല്‍ ജനിച്ചത്. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം മധ്യപ്രദേശിലെ സാഗര്‍ സര്‍വകലാശാലയില്‍ തുടര്‍പഠനം നടത്തി. ജ്യോത്സ്‌നയാണ് ഭാര്യ, അനിതയാണ് മകൾ.





  • തൃശൂർ: തൃശൂർ പൂങ്കുന്നം ഗണപതി അഗ്രഹാരത്തിൽ പരേതനായ ഹരിഹര വാദ്യാരുടെ മകൻ ഗിരീഷ്‌കുമാർ (50) അന്തരിച്ചു. ഭാര്യ: സുനിത ഗിരീഷ്‌കുമാർ. അമ്മ: പൊന്നമ്മാൾ ഹരിഹര വാദ്യാർ. സഹോദരങ്ങൾ : ഗോപാലകൃഷ്ണൻ, കൈലാസ്, ലക്ഷ്മി പരമേശ്വരൻ, മീനാക്ഷി, രാമശേഷൻ മൈഥിലി വെങ്കിടേശ്വരൻ ലളിത അനന്ത നാരായണൻ, ജയന്തി നടരാജൻ, ഭാഗ്യലക്ഷ്‌മി സുന്ദർ രാമൻ. സംസ്കാരം : ഇന്ന്( ചൊവ്വ )ഉച്ചക്ക് 2 മണിക്ക് എം ജി റോഡിലുള്ള ബ്രാഹ്മണീയ ശ്മശാനത്തിൽ.


  • തൃശൂര്‍: സിപിഐ തൃശൂര്‍ മണ്ഡലം മുന്‍ സെക്രട്ടറിയും ജില്ലാ കൗണ്‍സില്‍ അംഗവുമായ പൂങ്കുന്നം സംഗമം വീട്ടില്‍ എം വിജയന്‍ (82) അന്തരിച്ചു. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

    ഇസ്‌കസ്, ഐപ്‌സോ, യുവകലാസാഹിതി സംഘടനകളുടെ ആദ്യകാല ഭാരവാഹി തുടങ്ങി സര്‍വ്വീസ്, രാഷ്ട്രീയ, സാമൂഹ്യ കലാ സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ പതിപ്പിച്ച അദ്ദേഹം ഗ്രന്ഥകാരനുമാണ്. കൊല്ലം ജില്ലയില്‍ ജനിച്ച എം. വിജയന്‍ തൃശൂര്‍ പൂങ്കുന്നത്താണ് സ്ഥിരതാമസം.

    നാളെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ പൂങ്കുന്നത്തെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചശേഷം ഉച്ചയ്ക്ക് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്‌കരിക്കും. ഭാര്യ: എന്‍ സരസ്വതി(റിട്ട.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ), മക്കള്‍: പ്രൊഫ. മിനി(കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാംപസ്), അനില്‍കുമാര്‍(ബിസിനസ്സ്), മരുമകന്‍: അജിത്ത്കുമാര്‍(എഞ്ചിനീയര്‍, മലബാര്‍ സിമന്റ്‌സ്).

    എം വിജയന്റെ നിര്യാണത്തില്‍ സി പി ഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അനുശോചിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ സര്‍വ്വകക്ഷി അനുശോചനയോഗം ചേരും.



  • റോമിയോ ആൻഡ് ജൂലിയറ്റ് , ബ്ലാക്ക് ക്രിസ്മസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ ഒലിവിയ ഹസി ഐസ്‌ലി അന്തരിച്ചു. 73 വയസ്സായിരുന്നു. ബ്രിട്ടീഷ്-അർജൻ്റീനിയൻ നടിയായ ഒലീവിയ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. കുടുംബം തന്നെയാണ് താരത്തിന്റെ ഇൻസ്റ്റഗ്രാമിലൂടെ മരണവാർത്ത പുറത്തുവിട്ടത്.

    2008-ലാണ് ഒലീവിയക്ക് രോഗനിർണയം സ്ഥിരീകരിച്ചത്. 1968-ൽ ഫ്രാങ്കോ സെഫിറെല്ലിയുടെ ഷേക്സ്പിയറുടെ റോമിയോ ആൻഡ് ജൂലിയറ്റിൻ്റെ അഡാപ്റ്റേഷനിൽ ജൂലിയറ്റിനെ അവതരിപ്പിച്ചാണ് ഒലീവിയ കരിയർ തുടങ്ങിയത്. ഈ ചിത്രം നിരൂപകവും ജനപ്രിയവുമായ വിജയമായിരുന്നു, നാല് അക്കാദമി അവാർഡ് നോമിനേഷനുകൾ നേടുകയും ഏറ്റവും മികച്ച പുതുമുഖത്തിനുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷൻ നേടുകയും ചെയ്തു.

    1978-ൽ അഗത ക്രിസ്റ്റിയുടെ ഡെത്ത് ഓൺ ദ നൈലിൻ്റെ അഡാപ്റ്റേഷനിലും അവർ അഭിനയിച്ചു, കൂടാതെ ജീസസ് ഓഫ് നസ്രത്ത് എന്ന മിനിസീരീസിനായി സെഫിറെല്ലിയുമായി വീണ്ടും ഒന്നിച്ചു. റെത് എന്ന മിനി സീരീസിൽ മേരി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കൂടാതെ മതർ തെരേസ ഓഫ് കൽക്കത്ത എന്ന സിനിമയിലും താരം അഭിനയിച്ചു.

    1951 ഏപ്രില്‍ 17ന് അര്‍ജന്റീനയിലാണ് നടിയുടെ ജനനം. ഡേവിഡ് ഗ്ലെന്‍ ഐസ്ലെ ആണ് ഒലീവിയയുടെ ഭര്‍ത്താവ്. ഇന്ത്യ എന്നൊരു മകളും ഇവര്‍ക്കുണ്ട്. അലക്‌സാണ്ടര്‍, മാക്‌സ് എന്നിവര്‍ മക്കളാണ്.


  • ന്യൂഡൽഹി: മുൻ പ്രധാമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ആരോ​ഗ്യം മോശമായതിനു പിന്നാലെ മൻമോഹൻസിങ്ങിനെ ഇന്ന് വൈകിട്ട് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയായിരുന്നു അന്ത്യം.


    2004 മുതല്‍ 2014 വരെയുള്ള യുപിഎ ഭരണകാലത്ത് തുടര്‍ച്ചയായ രണ്ട് തവണയാണ് മന്‍മോഹന്‍സിങ് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. പ വി നരസിംഹ റാവു ഗവണ്‍മെന്റിലെ ധനകാര്യമന്ത്രിയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചുനാളുകളായി രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിച്ചിരിക്കുകയായിരുന്നു. 2024 ഏപ്രിലില്‍ രാജ്യസഭയില്‍ നിന്ന് അദ്ദേഹം രാജിവെച്ചു.


  • ഹൂസ്റ്റൺ: ഐസ് കാൻഡി മാൻ എന്ന നോവലിലൂടെ ശ്രദ്ധേയയായ ലോക പ്രശസ്ത പാക് എഴുത്തുകാരി ബാപ്‌സി സിദ്ധ്വ(86) അന്തരിച്ചു. അമേരിക്കയിലെ ഹൂസ്റ്റണിൽ വച്ചായിരുന്നു അന്ത്യം. ഇന്ത്യാ – പാക് വിഭജന കാലത്ത് പോളിയോ ബാധിതയായ ഒരു പാഴ്‌സി പെൺകുട്ടിയുടെ അനുഭവകഥ പറഞ്ഞ മലയാളമടക്കം ഒട്ടേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട 'ഐസ് കാൻഡി മാൻ' നോവൽ ലോക ശ്രദ്ധ നേടിയിരുന്നു.

    1938 ൽ കറാച്ചിയിലായിരുന്നു ബാപ്‌സിയുടെ ജനനം. കുട്ടിക്കാലം മുതലേ എഴുത്തിനോട് കമ്പമുണ്ടായിരുന്ന ബാപ്സിയുടെ ആദ്യ പുസ്തകം ദി ക്രോ ഈറ്റേഴ്‌സ് ആയിരുന്നു. പാഴ്‌സികളുടെ ജീവിതവും ചരിത്രവുമായിരുന്നു ദി ക്രോ ഈറ്റേഴ്‌സിലൂടെ ബാപ്സി പറഞ്ഞുവച്ചത്. ആൻ അമേരിക്കൻ ബ്രാത്, ദി പാകിസ്ഥാനി ബ്രൈഡ്, വാട്ടർ തുടങ്ങിയവ മറ്റ് പ്രശസ്തമായ കൃതികളാണ്. പ്രധാനമായും പാക്കിസ്ഥാൻ പശ്ചാത്തലമാക്കിയുള്ള നോവലുകളായിരുന്നു ബാപ്സിയുടെ തൂലികയിൽ പിറന്നിരുന്നത്.

    കിനാവും കണ്ണീരും എന്ന പേരിലാണ് മലയാളത്തിൽ 'ഐസ് കാൻഡി മാൻ' പ്രസിദ്ധീകരിച്ചത്. ദീപാ മേത്ത ഇത് എർത്ത് പേരിൽ സിനിമയാക്കുകയും ചെയ്തു. സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഐസ് കാൻഡി മാൻ രചിച്ചതെന്നാണ് ബാപ്‌സി പിന്നീട് വെളിപ്പെടുത്തിയത്. ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ 100 നോവലുകളുടെ ബി ബി സിയുടെ പട്ടികയിൽ പോലും ഐസ് കാൻഡി മാൻ ഇടംപിടിച്ചിട്ടുണ്ട്.


  • ന്യൂഡൽഹി : ലഘുഭക്ഷണ ബ്രാൻഡായ എപ്പിഗാമിയയുടെ സഹസ്ഥാപകനായ രോഹൻ മിർചന്ദാനി അന്തരിച്ചു. 41-ാം വയസിൽ ഹൃദയാഘാതം മൂലമാണ് മരണം. കേരളത്തിലെ സൂപ്പർമാർക്കറ്റുകളിൽ ഉൾപ്പെടെ കാണപ്പെടാറുള്ള എപ്പിഗാമിയ യോഗർട്ട് ബ്രാൻഡിന്റെ സ്ഥാപകരിലൊരാളാണ് രോഹൻ മിർചന്ദാനി.

    1982-ൽ അമേരിക്കയിൽ ജനിച്ച രോഹൻ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത് അമേരിക്കയിലാണ്. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി സ്റ്റേൺ സ്‌കൂൾ ഓഫ് ബിസിനസ്സിലും ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ്സ് സ്‌കൂളുകളിലൊന്നായ പെൻസിൽവാനിയ യൂണിവേഴ്‌സിറ്റിയിലെ വാർട്ടൺ സ്‌കൂളിലുമായിരുന്നു ബിരുദപഠനം.

    2013-ൽ ഡ്രംസ് ഫുഡ് ഇന്റർനാഷണലിന്റെ സഹസ്ഥാപകനായി രോഹൻ തന്റെ സംരംഭകത്വ യാത്ര ആരംഭിച്ചു. റോഹൻ മിർചന്ദാനി, ഗണേഷ് കൃഷ്ണമൂർത്തി, രാഹുൽ ജെയിൻ, ഉദയ് താക്കർ എന്നിവർ ചേർന്ന് 15 ലക്ഷം രൂപ മുതൽമുടക്കിലാണ് ഇത് ആരംഭിച്ചത്. മുംബൈയിലെ ഡെസേർട്ട് ലോഞ്ച് ആയിട്ടായിരുന്നു തുടക്കം.

    2015-ലാണ് രോഹനും സംഘവും ചേർന്ന് എപ്പിഗാമിയ പുറത്തിറക്കിയത്. ഇത് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഗ്രീക്ക് യോഗട്ട് പരിചയപ്പെടുത്തി. ഇന്ത്യൻ വിപണിയിൽ വലിയ മാറ്റമുണ്ടാക്കിയ പ്രൊഡക്ട് ആയിരുന്നു ഇത്. പലരുചികളിൽ ലഭ്യമാവുന്ന യോഗർട്ട് ഉത്പന്നങ്ങൾ ജനങ്ങൾക്ക് താൽപര്യമുള്ളതിനാൽ തന്നെ എപ്പിഗാമിയ നഗരങ്ങളിൽ ജനപ്രിയമായി മാറിയത് അതിവേഗത്തിലായിരുന്നു. റോഹൻ മിർചന്ദാനി 2023 ഡിസംബറിൽ എക്‌സിക്യൂട്ടീവ് ചെയർമാനായി മാറി. സഹസ്ഥാപകനായ രാഹുൽ ജെയിൻ സഹസ്ഥാപകനും സി.ഇ.ഒയും ആയി ചുമതലയേറ്റു.


  • ചെന്നൈ: തമിഴ് സിനിമാ സംവിധായകന്‍ ശങ്കര്‍ ദയാല്‍ അന്തരിച്ചു. 47 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പുതിയ ചിത്രം കുഴൈന്തകള്‍ മുന്നേട്ര കഴകത്തിന്റെ പ്രസ് മീറ്റ് നടക്കാനിരിക്കെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആൻജിയോ​ഗ്രാം ചെയ്യാനിരിക്കെയായിരുന്നു അന്ത്യം.

    2012ല്‍ കാര്‍ത്തിയെ നായകനാക്കി ഒരുക്കിയ ശകുനിയിലൂടെയാണ് ശങ്കര്‍ ദയാന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്. രാഷ്ട്രീയ ആക്ഷേപഹാസ്യമായി എത്തിയ ചിത്രം വലിയ ശ്രദ്ധനേടി. 2016ല്‍ റിലീസ് ചെയ്ത വീര ധീര ശൂരന്‍ ആയിരുന്നു രണ്ടാമത്തെ ചിത്രം. വിഷ്ണു വിശാലും കാതറിന്‍ ട്രീസയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.

    തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ശങ്കര്‍ കുഴന്തൈകള്‍ മുന്നേട്ര കഴകത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയായിരുന്നു. സെന്തിലും യോഗി ബാബുവും പ്രധാന വേഷത്തിലെത്തിയത്. സ്‌കൂള്‍ തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് പറയുന്ന രാഷ്ട്രീയ ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ആഴ്ചയാണ് പുറത്തുവന്നത്. ലിസ്സി ആന്റണി, ശരവണന്‍, സുബ്ബു പഞ്ചു തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. തമിഴ് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കുന്നതിനിടെയാണ് സംവിധായകന്റെ അപ്രതീക്ഷിത വിയോഗം.



  • പാലക്കാട്: പ്രശസ്ത സിനിമ-സീരിയൽ നടി മീന ഗണേഷ് (81)അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 200-ൽ പരം സിനിമകളിലും, 25-ൽ പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, നന്ദനം, എന്നീ സിനിമകളിലെ വേഷങ്ങൾ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി. കഴിഞ്ഞ അഞ്ചുദിവസമായി ചികിത്സയിലായിരുന്നു.

    തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്ന നടൻ കെ പി കേശവന്റെ മകളാണ്. സ്കൂൾ പഠനകാലത്ത് കൊപ്പം ബ്രദേഴ്സ് ആർട്ട്സ് ക്ലബ്ബിലൂടെയാണ് മീന ആദ്യമായി നാടകരംഗത്തെത്തുന്നത്. തുടർന്ന് നാടകത്തിൽ സജീവമാവുകയും കോയമ്പത്തൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലെ മലയാളി സമാജങ്ങളിലടക്കം അഭിനയിക്കുകയും ചെയ്തു. 1971-ൽ പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ എൻ ഗണേഷിനെ വിവാഹം ചെയ്യുകയും വിവാഹശേഷം മീനയും ഗണേഷും ചേർന്ന് പൗർണ്ണമി കലാമന്ദിർ എന്ന പേരിൽ ഷൊർണ്ണൂരിൽ ഒരു നാടക സമിതി തുടങ്ങുകയും ചെയ്തു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് മൂന്നുവർഷത്തിനുള്ളിൽ ഈ ട്രൂപ്പ് പരിച്ചുവിടേണ്ടി വന്നു.

    കെപിഎസി, എസ്എൽപുരം സൂര്യസോമ, ചങ്ങനാശേരി ഗീഥ, കോട്ടയം നാഷണൽ തീയേറ്റേഴ്‌സ്, അങ്കമാലി പൗർണമി, തൃശൂർ ഹിറ്റ്‌സ് ഇന്റർനാഷണൽ, കൊല്ലം ട്യൂണ, ചാലക്കുടി സാരഥി, തൃശൂർ യമുന, അങ്കമാലി പൂജ എന്നിങ്ങനെ നിരവധി സമിതികളുടെ നാടകങ്ങളിൽ മീന അഭിനയിച്ചിട്ടുണ്ട്. പാഞ്ചജന്യം, ഫസഹ്, മയൂഖം, സിംഹാസനം, സ്വർണമയൂരം, ആയിരം നാവുള്ള മൗനം, രാഗം, കാലം, ഉമ്മിണിതങ്ക, പുന്നപ്ര വയലാർ, ഇന്ധനം, ഉഷപൂജ, ഒഥല്ലോ, സ്‌നേഹപൂർവം അമ്മ, നിശാഗന്ധി, പ്രളയം, കാറ്റ് മാറി വീശി, സർച്ച് ലൈറ്റ്, പാലം അപകടത്തിൽ, ഭരതക്ഷേത്രം, രാജസൂയം, നോക്കുകുത്തികൾ തുടങ്ങിയവയാണ് പ്രസിദ്ധമായ നാടകങ്ങൾ. ചാലക്കുടി സാരഥി തീയറ്റേഴ്സിനു വേണ്ടി നടൻ തിലകൻ സംവിധാനം ചെയ്ത ഫസഹ് എന്ന നാടകത്തിൽ മീന ഗണേഷ് ചെയ്ത 'കുൽസുമ്പി' എന്ന കഥാപാത്രം ഏറെ ജനപ്രീതി നേടിയിരുന്നു. എറണാകുളം ദൃശ്യകലാഞ്ജലിക്കായി എ എൻ ഗണേഷ് എഴുതി സംവിധാനം ചെയ്ത 'പാഞ്ചജന്യം' എന്ന നാടകം തുടർച്ചയായി മൂന്നു വർഷം അവതരിപ്പിച്ചു.

    ഇതടക്കം അദ്ദേഹം എഴുതിയ 20 ലേറെ നാടകങ്ങളിൽ മീനയും ഗണേഷും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. 1976 ൽ റിലീസായ മണിമുഴക്കം എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് സിനിമയിലെത്തി. എന്നാൽ 1991ലെ മുഖചിത്രം എന്ന ചിത്രത്തിൽ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് മീന ഗണേഷ് സിനിമയിൽ സജീവമായത്. നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇവർ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാൽക്കണ്ണാടി, നന്ദനം, മീശമാധവൻ, പുനരധിവാസം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. സീരിയൽ സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കൾ.


  • തൃശൂർ: മുതിർന്ന മാധ്യമ പ്രവർത്തകനും ദേശാഭിമാനി മുൻ സീനിയർ ന്യൂസ്‌ എഡിറ്ററുമായ വാസുദേവൻ അന്തിക്കാട്‌ (73) അന്തരിച്ചു. അസുഖ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ മുതൽ മുറ്റിച്ചൂരിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സിപിഐഎം ചൂരക്കോട്‌ തെക്ക്‌ ബ്രാഞ്ച്‌ അംഗമായിരുന്നു.

    1980 ൽ പത്രാധിപസമിതിയംഗമായി കോഴിക്കോട് സർവീസിൽ പ്രവേശിച്ചു. 2009ൽ സീനിയർ ന്യൂസ്‌ എഡിറ്ററായി തൃശൂരിൽ നിന്ന്‌ വിരമിച്ചു. കോഴിക്കോട്‌, കണ്ണൂർ, കൊച്ചി, കോട്ടയം യൂണിറ്റുകളിൽ ലേഖകനായും ന്യൂസ്‌ എഡിറ്ററായും ജോലി ചെയ്‌തു. പത്രപ്രവർത്തന ഉപരി പരിശീലനത്തിന്റെ ഭാഗമായി കിഴക്കൻ ജർമനി (ജിഡിആർ) സന്ദർശിച്ചു.

    കെഎസ്‌വൈഎഫ്‌ തൃശൂർ താലൂക്ക്‌ സെക്രട്ടറി, സിപിഐഎം അന്തിക്കാട്‌ ലോക്കൽ സെക്രട്ടറി, സിപിഐ എം ദേശാഭിമാനി ലോക്കൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. റിട്ട അധ്യാപിക ഉഷാദേവിയാണ്‌ ഭാര്യ. മക്കൾ: സന്ദീപ്‌(ഫ്‌ളോറിഡ), സോന(ദുബായ്‌). മരുമക്കൾ: ഇ എം രഞ്‌ജിനി (ഫ്‌ളോറിഡ), വിമൽ ബാലചന്ദ്രൻ(ദുബായ്‌). വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന്‌ അന്തിക്കാടിനടുത്ത്‌ മുറ്റിച്ചൂരിലെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.



  • കോയമ്പത്തൂർ: ശ്രീലങ്കയിലെ റേഡിയോ സിലോണിന്റെ മലയാളം പരിപാടികളുടെ അവതാരകയെന്ന നിലയിൽ പ്രശസ്തയായിരുന്ന സരോജിനി ശിവലിം​ഗം (88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്ച രാവിലെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

    പാലക്കാട് സ്വദേശിനിയായ സരോജിനി ശ്രീലങ്കക്കാരനായ ആർആർ ശിവലിം​ഗത്തെ വിവാഹം കഴിച്ച് എഴുപതുകളുടെ തുടക്കത്തിലാണ് ശ്രീലങ്കയിൽ എത്തുന്നത്. യാദൃച്ഛികമായി റേഡിയോയിൽ കേട്ട മലയാളം പരിപാടിയിൽ ആകൃഷ്ടയാവുകയും പിന്നീട് റേഡിയോ അവതാരകയായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. അക്കാലത്ത് ദിവസവും അരമണിക്കൂറായിരുന്നു റേഡിയോയിൽ മലയാളം പരിപാടി.

    വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശ്രോതാക്കളുടെ കത്തുകളുടെ അവതരണവും നാട്ടിലുള്ള കുടുംബാം​ഗങ്ങൾക്കായി സന്ദേശ ​ഗാനങ്ങൾ അവതരിപ്പിക്കുന്നതും ഏറെ ശ്രദ്ധേയമായിരുന്നു. മാരിവില്ല്, രാ​ഗസം​ഗമം, ശബ്ദലഹരി, വനിതാരം​ഗം തുടങ്ങിയ ഒട്ടേറെ റേഡിയോ പരിപാടികൾക്ക് തുടക്കമിട്ട സരോജിനി ശിവലിം​ഗത്തിന് ലോകമെമ്പാടും ആരാധകരുണ്ടായിരുന്നു. 1983ൽ ശ്രീലങ്കയിൽ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ കുടുംബമായി നാട്ടിലേക്ക് മടങ്ങി. വർഷങ്ങളായി കോയമ്പത്തൂരായിരുന്നു താമസം.



  • ന്യൂഡല്‍ഹി: സിബിഐ മുന്‍ ഡയറക്ടര്‍ വിജയ് ശങ്കര്‍(76) അന്തരിച്ചു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് നോയിഡയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിജയ് ശങ്കറിന്റെ ആഗ്രഹ പ്രകാരം മൃതദ്ദേഹം എയിംസിന് കൈമാറുമെന്ന് കുടുംബം അറിയിച്ചു.

    ഉത്തര്‍പ്രദേശ് കേഡറിലെ 1969 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിജയ് ശങ്കര്‍ 2005 ഡിസംബര്‍ 12 മുതല്‍ 2008 ജൂലൈ 31 വരെ സിബിഐ തലവനായിരുന്നു. വിജയ് ശങ്കര്‍ സിബിഐ ഡയറക്ടറായിരിക്കെയാണ് കുപ്രസിദ്ധമായ ആരുഷിഹേംരാജ് ഇരട്ടക്കൊലക്കേസ് സിബിഐ ഏറ്റെടുത്തത്. തെല്‍ഗി കുംഭകോണ അന്വേഷണം, ഗുണ്ടാസംഘം അബു സലേമിനെയും നടി മോണിക്ക ബേദിയെയും പോര്‍ച്ചുഗലില്‍ നിന്ന് കൈമാറുന്നതുള്‍പ്പെടെ വിജയ് ശങ്കറിന്റെ കാലത്താണ്.

    സിബിഐ ഡയറക്ടറാകുന്നതിന് മുമ്പ് ശങ്കര്‍ ദേശീയ ദുരന്ത നിവാരണ സേനയുടെയും സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡ്‌സിന്റെയും തലവനായിരുന്നു. 1990 കളില്‍ ജമ്മു കശ്മീരില്‍ ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്തുത്യര്‍ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ നേടിയിട്ടുണ്ട്.



  • ആലപ്പുഴ: പ്രമുഖ സുന്നി നേതാവും പണ്ഡിതനും ആലപ്പുഴ പാലസ് ജുമാ മസ്ജിദ് ചീഫ് ഇമാമും മണ്ണഞ്ചേരി ദാറുല്‍ഹുദാ ഇസ്ലാമിക് കോംപ്ലക്‌സ് ജനറല്‍സെക്രട്ടറിയുമായ പഴവീട് വാര്‍ഡ് സുന്നി മന്‍സിലില്‍ ഡോ എം എം ഹനീഫ് മൗലവി(76) അന്തരിച്ചു. ഖബറടക്കം ഇന്ന് (തിങ്കൾ) വൈകുന്നേരം മൂന്നിന് തെക്കേ മഹൽ ജുമാ മസ്ജിദിൽ. ദീര്‍ഘകാലം സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിയുമായിരുന്നു.

    എസ് വൈ എസ് ദക്ഷിണ കേരള ഓര്‍ഗനൈസര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി, സംസ്ഥാന സമിതിയംഗം, ഇസ്ലാമിക് എഡ്യുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ്, കാരന്തൂര്‍ സുന്നി മര്‍കസ് പ്രവര്‍ത്തക സമിതിയംഗം, സിറാജ് ദിനപത്രം പ്രസിദ്ധീകരണ സമിതിയായ തൗഫീഖ് പബ്ലിക്കേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.


  • ആലപ്പുഴ: നടൻ ബൈജു എഴുപുന്നയുടെ സഹോദരൻ ഷെൽജു ജോണപ്പൻ മൂലങ്കുഴി അന്തരിച്ചു. 49 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എരമല്ലൂർ സാനിയ തിയറ്റർ ഉടമയും മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം.കെ. ജോണപ്പന്റെ ഇളയമകനാണ്.

    ഭാര്യ സിമി ഷെൽജു പഴമ്പിള്ളി. മക്കൾ: സിയാൻ ഷെൽജു, ഷോണ്‍ ഷെൽജു, സോണിയ ഷെൽജു. മാതാവ് പരേതയായ ഫിൽബി ജോണപ്പന്‍. സഹോദരങ്ങൾ: ബൈജു ഏഴുപുന്ന, രജിത പയസ്, രേഖ ബെർനാർഡ്. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.




  • കൊച്ചി: കേരള കോണ്‍ഗ്രസ് എം സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായ  പി.കെ. സജീവ് (82) അന്തരിച്ചു. കെ.എം. മാണിയുടെ സന്തത സഹചാരിയായിരുന്നു സജീവ്. പാർട്ടി ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ആദ്യകാല ബസ് സര്‍വീസായിരുന്ന പി.പി.കെ. ആന്‍ഡ് സണ്‍സ് ഉടമകളിൽ ഒരാളായിരുന്നു.  സംസ്‌കാരം ഞായറാഴ്ച കോതമംഗലം മര്‍ത്തമറിയം വലിയപള്ളി സെമിത്തേരിയില്‍ നടക്കും. 



  • ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചു. നൂറ് വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ആകാശാവാണി ഉദ്യോഗസ്ഥനായാണ് 1951ല്‍ ഡല്‍ഹിയില്‍ എത്തിയത്. പിന്നീട് ഡല്‍ഹി മലയാളികള്‍ക്ക് ഇടയില്‍ സജീവസാന്നിധ്യമായി.

    1924 ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായിട്ടാണ് ജനനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍സില്‍ അധ്യാപകനായിരുന്നു. കമ്യൂണിസ്റ്റ് നേതാവ് എകെജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്. ഈ വെളിച്ചം നിങ്ങളുടേതാകുന്നു എന്ന നാടകത്തില്‍ അഭിനയിച്ചത് എംപിമാരായിരുന്ന കെ.സി.ജോര്‍ജ്ജ്, പി.ടി.പുന്നൂസ്, ഇമ്പിച്ചി ബാവ, വി.പി.നായര്‍ തുടങ്ങിയവരാണ്.1963ല്‍ എക്സിപിരിമെന്റല്‍ തീയറ്റര്‍ രൂപീകരിച്ചു.

    9 മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും ഓംചേരി രചിച്ചിട്ടുണ്ട്. 1972 ല്‍ 'പ്രളയം' എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചു. 2010 ല്‍ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. ഓംചേരിയുടെ ഓര്‍മക്കുറിപ്പുകള്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.



  • കോഴിക്കോട്: നടൻ മേഘനാഥൻ അന്തരിച്ചു. 60 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നടന്‍ ബാലന്‍ കെ. നായരുടെ മകനാണ്.

    1980 ൽ പി.എൻ മേനോൻ സംവിധാനം ചെയ്‌ത ' അസ്‌ത്രം' എന്ന ചിത്രത്തിൽ ഒരു സ്‌റ്റുഡിയോ ബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാഥൻ സിനിമ ജീവിതം ആരംഭിക്കുന്നത്. പഞ്ചാഗ്നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. ഭാര്യ സുസ്മിത, മകൾ പാർവതി.



  • മംഗളുരു: മുതിർന്ന മാധ്യമ പ്രവർത്തകനും പ്രമുഖ ചിന്തകനും ദളിത് വോയ്സ് സ്ഥാപക പത്രാധിപരുമായ വി.ടി. രാജശേഖർ (93) അന്തരിച്ചു. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു വിയോഗം. ഏതാനും നാളുകളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.

    ഇന്ത്യൻ എക്സ്പ്രസിൽ രണ്ട് പതിറ്റാണ്ടോളം പ്രവർത്തിച്ച അദ്ദേഹം ദളിതുകളും പാർശ്വവത്കൃത സമൂഹങ്ങളും നേരിടുന്ന അനീതികൾ തുറന്നുകാട്ടാനും അവകാശങ്ങൾക്കായി വാദിക്കുവാനും വേണ്ടി 1981ലാണ് ദളിത് വോയ്സ് എന്ന സംരംഭം ആരംഭിച്ചത്.

    ബ്രാഹ്മണ്യ ചിന്തകളെയും സംഘ്പരിവാറിനെയും നിശിതമായി വിമർശിക്കുന്ന നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് വിടവാങ്ങിയ വി.ടി. രാജശേഖർ. കുറഞ്ഞ കാലം കൊണ്ട് തന്നെ സാംസ്കാരിക വൃത്തങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ദളിത് വോയ്സിലെ പല രചനകളും ചൂടുപിടിച്ച സംവാദങ്ങൾക്കും വിവാദങ്ങൾക്കും വഴി തുറന്നു.

    വിവാദങ്ങളിൽ അകപ്പെട്ട രാജശേഖറിന്റെ പല രചനകളും മലയാളമുൾപ്പെടെ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. അതേസമയം ദേശീയ അന്തർദേശീയ തലത്തിൽ നിരവധി ബഹുമതികൾക്ക് അദ്ദേഹം അർഹനായിട്ടുണ്ട്. സംസ്കാരം നാളെ വൈകീട്ട് അഞ്ചിന് ഉഡുപ്പിക്കടുത്തുള്ള സ്വദേശമായ വോന്റിബേട്ടുവിൽ നടക്കും.


  • തൃശൂര്‍: സദ്യവട്ടങ്ങളില്‍ രുചിയുടെ മാസ്മരവിദ്യ ചാലിച്ചുചേര്‍ത്ത പ്രശസ്ത പാചക വിദഗ്ധന്‍ വെളപ്പായ കണ്ണന്‍ സ്വാമി അന്തരിച്ചു. കരള്‍സംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. .ഭാര്യ: മീന. മക്കള്‍: രാഹുല്‍, രമ്യ. സംസ്‌കാരം നാളെ രാവിലെ 9ന്.

    പാരമ്പര്യ മൂല്യങ്ങളും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് പാചകകലയില്‍ തനതായ വ്യക്തിത്വം സൃഷ്ടിച്ച വ്യക്തിയാണ് കണ്ണന്‍ സ്വാമി. കലോത്സവങ്ങള്‍ക്കും അടുക്കളയൊരുക്കി പ്രശസ്തിനേടി. 1992 മുതല്‍ പാചകമേഖലയില്‍ കാലുറപ്പിച്ച കണ്ണന്‍ സ്വാമി അത്യാധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യകളും ഉള്‍ക്കൊണ്ടുകൊണ്ട് കാറ്ററിംഗ് മേഖലയില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തി. 1994 ല്‍ കൃഷ്ണ കാറ്ററിംഗ് ഒരു ചെറുകിട യൂണിറ്റായി സ്ഥാപിതമായി. ശുചിത്വവും ഗുണനിലവാരവും കണക്കിലെടുത്ത് 2016ലെ ഇന്റര്‍ നാഷണല്‍ ക്വാളിറ്റി മാനേജ്മെന്റ് പുരസ്‌കാരം കൃഷ്ണകാറ്ററിംഗിനു ലഭിച്ചിട്ടുണ്ട്. 2006,2008,2009 വര്‍ഷങ്ങളില്‍ സിബിഎസ്ഇ കലോത്സവത്തിന് ഭക്ഷണമൊരുക്കിയതും കണ്ണന്‍ സ്വാമിയുടെ നേതൃത്വത്തിലായിരുന്നു. കൂടാതെ ക്ഷേത്രാഘോഷങ്ങള്‍ക്കും, പ്രശസ്തമായ ഒല്ലൂര്‍പള്ളി തിരുനാളിനും ആയിരങ്ങള്‍ക്ക് വിഭവങ്ങളൊരുക്കി




  • കൊല്‍ക്കത്ത: ഇന്ത്യൻ സിനിമയിലെ തന്നെ ക്ലാസിക് ചിത്രമായ പഥേർ പാഞ്ചാലിയിലെ ദുർ​ഗ എന്ന കഥാപാത്രം ചെയ്ത നടി ഉമാ ദാസ് ​ഗുപ്ത അന്തരിച്ചു. സത്യജിത്ത് റായ് ആണ് പഥേർ പാഞ്ചാലി സംവിധാനം ചെയ്തത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു ഉമാ ദാസ് ​ഗുപ്ത. ആനന്ദ് ബസാർ പത്രികയിലൂടെയാണ് നടിയുടെ ബന്ധുവും നടനും രാഷ്ട്രീയനേതാവുമായ ചിരഞ്ജീത് ചക്രബർത്തി ഇക്കാര്യം അറിയിച്ചത്.

    ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ഉമാ ദാസ്​ഗുപ്തയുടെ മരണം സംഭവിച്ചത്. അർബുദം സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി ചികിത്സയിലായിരുന്നു. ഇടക്കാലത്ത് മരുന്നുകളോട് ശരീരം നന്നായി പ്രതികരിച്ചിരുന്നു, എങ്കിലും വീണ്ടും രോഗം അവരെ പിടികൂടുകയായിരുന്നു. വിദ​ഗ്ധ ചികിത്സയ്ക്കായി കൊൽക്കത്തയിലെ ഒരു പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉമ അവിടെവെച്ചുതന്നെ മരിക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെ തന്നെ സംസ്കാരം നടത്തുമെന്നും കുടുംബം അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

    ഉമാ ദാസ് ഗുപ്ത വളരെ ചെറുപ്പത്തിൽ തന്നെ തിയേറ്റർ രം​ഗത്തേക്ക് വന്നയാളാണ്. ഉമ പഠിച്ചിരുന്ന സ്കൂളിലെ പ്രധാനാധ്യാപകൻ സംവിധായകനായ സത്യജിത് റായിയുടെ അടുത്ത സുഹൃത്തായിരുന്നു. ഈ അധ്യാപകനിലൂടെ റായ് ദുർ​ഗ എന്ന വേഷത്തിലേക്ക് ഉമയെ തെരഞ്ഞെടുക്കുകയായിരുന്നു പഥേർ പാഞ്ചാലിക്കുശേഷം വളരെക്കുറച്ച് ചിത്രങ്ങളിലാണ് ഉമ പിന്നീട് വേഷമിട്ടത്.

    ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ ഇതേ പേരിൽ 1929-ൽ പുറത്തിറങ്ങിയ നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു സത്യജിത്ത് റായ് പഥേർ പാഞ്ചാലിയെന്ന ചിത്രമൊരുക്കിയത്. റായിയുടെ ആദ്യസംവിധാന സംരംഭവുമായിരുന്നു ഈ ചിത്രം. ഉമാ ദാസ് ഗുപ്തയെ കൂടാതെ, സുബിർ ബാനർജി, കനു ബാനർജി, കരുണ ബാനർജി, പിനാകി സെൻഗുപ്ത, ചുനിബാല ദേവി എന്നിവരും പഥേർ പാഞ്ചാലിയിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.


  • ചെന്നൈ: തമിഴ് യുവ സംവിധായകൻ സുരേഷ് സം​ഗയ്യ അന്തരിച്ചു. ചെന്നൈയില്‍ വച്ച് വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. കരൾ രോ​ഗത്തെ തുടർന്ന് കുറച്ചുനാളായി രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

    2017-ൽ പുറത്തിറങ്ങിയ 'ഒരു കിടായിൻ കരുണൈ മനു' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുരേഷ്. ഈ ചിത്രത്തിൽ പ്രവർത്തിച്ച ഛായാ​ഗ്രാഹകൻ ശരൺ ആണ് സുരേഷിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്.

    എം മണികണ്ഠന്‍ സംവിധാനം ചെയ്ത 'കാക്ക മൊട്ടൈ'യിലൂടെ സഹസംവിധായകനായാണ് സുരേഷ് സിനിമാജീവിതം ആരംഭിക്കുന്നത്. 2017ല്‍ റിലീസ് ചെയ്ത ഒരു കിടായിന്‍ കരുണൈ മനു എന്ന ചിത്രത്തിലൂടെ സംവിധായകനായി. ഭാര്യയും രണ്ട് മക്കളുമുണ്ട്. യോ​ഗി ബാബുവിനെ നായകനാക്കി പുതിയ ചിത്രമൊരുക്കുന്നതിനിടയിലാണ് മരണം.


  • തൃശൂര്‍: പ്രശസ്ത ഫൊറന്‍സിക് സര്‍ജനും മംഗലാപുരം മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പാളുമായ ഡോ.എ രാമചന്ദ്രന്‍ (79) അന്തരിച്ചു. ഭൗതികശരീരം നാളെ രാവിലെ 8 മണിയ്ക്ക് വാഴക്കുളം ബ്ലസില്‍ കൊണ്ടുവരും. എട്ടരയ്ക്ക് സ്വദേശമായ ഊരകത്ത് പുന്നോക്കില്‍ തറവാട് വസതിയിലേയ്ക്ക് കൊണ്ടുപോകുകയും പതിനൊന്ന് മണി മുതല്‍ രണ്ട് മണി വരെയുള്ള പുന്നോക്കില്‍ തറവാട്ടിലെ (ഇന്‍സ് കേപ്പ് ഗ്രാം) പൊതു ദര്‍ശനത്തിനു ശേഷം മൂന്ന് മണിയ്ക്ക് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്‌ക്കരിക്കും.

    എറണാകുളം മഹാരാജാസ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ്. പരേതരായ ഡോ. പുന്നോക്കില്‍ രാമന്‍ മേനോന്റെയും അമ്മനത്ത് പത്മിനി അമ്മയുടെയും മകനാണ്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പാള്‍ ഡോ.മാധവി രാമചന്ദ്രനാണ് ഭാര്യ. മഞ്ജുരാമചന്ദ്രന്‍ മകളും വൈദ്യനാഥന്‍ മരുമകനുമാണ്. ഇരുവരും കൊച്ചുമക്കളായ സിദ്ധാര്‍ഥും വരുണും യുഎസ്എ യിലാണ്. 


  • മുംബൈ: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എംടി പത്മ അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി മകള്‍ക്കൊപ്പം മുംബൈയിലായിരുന്നു താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും.

    1991ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ഫിഷറീസ്-ഗ്രാമ വികസന-രജിസ്ട്രേഷന്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1987ലും 1991ലും കൊയിലാണ്ടിയില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു. കേരളത്തിലെ മൂന്നാമത്തെ വനിതാമന്ത്രിയായിരുന്നു എം.ടി പത്മ. നിയമത്തില്‍ ബിരുദവും ആര്‍ട്ട്‌സില്‍ ബിരുദാനാന്തര ബിരുദവും നേടിയ പത്മയുടെ രാഷ്ട്രീയ പ്രവേശം കെഎസ് യുവിലൂടെയായിരുന്നു. കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിസിസി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡിസിസി സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.1999-ല്‍ പാലക്കാട് നിന്നും 2004-ല്‍ വടകരയില്‍ നിന്നും ലോക്‌സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

    കെ കരുണാകരന്‍ ഡിഐസി. രൂപീകരിച്ചപ്പോള്‍ അതിലേക്കു പോയ പത്മ പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചു വന്നു. 2013-ല്‍ കോഴിക്കോട് കോര്‍പ്പറേഷനിലേയ്ക്ക് കോണ്‍ഗ്രസ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെടുകയും പ്രതിപക്ഷ നേതാവാകുകയും ചെയ്തു.



  • ചെന്നൈ: പ്രശസ്ത തമിഴ് നടൻ ഡൽഹി ഗണേഷ്(80) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സെന്തമിഴ് നഗറിലെ വസതിയിൽ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം. 

    തമിഴ്, മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 1976ൽ കെ ബാലചന്ദ്രന്റെ പട്ടണ പ്രവേശം എന്ന മലയാള സിനിമയിലൂടെയായിരുന്നു ഡൽഹി ഗണേഷിന്റെ ചലച്ചിത്ര ലോകത്തേക്കുള്ള കടന്നുവരവ്. കെ ബാലചന്ദര്‍ ആണ് ഗണേശൻ എന്ന യഥാര്‍ത്ഥ പേര് മാറ്റി ഡല്‍ഹി ഗണേശ് എന്ന പേര് നൽകിയത്. പിന്നീടങ്ങോട്ട് നാനൂറിലേറെ ചിത്രങ്ങളിൽ സ്വഭാവ നടനായും വില്ലൻ വേഷങ്ങളിലുമെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. രജനികാന്ത്, കമൽഹാസൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.

    നായകൻ, അവ്വൈ ഷണ്മുഖി, തെന്നാലി, സത്യാ, സാമി, സിന്ധുഭൈരവി, മൈക്കൽ മദന കാമ രാജൻ, അയൻ തുടങ്ങിയ തമിഴ് സിനിമകളിലെ വേഷങ്ങൾ എടുത്തുപറയേണ്ടതാണ്. ധ്രുവം, കാലാപാനി, ദേവാസുരം, കീര്‍ത്തിചക്ര, കൊച്ചി രാജാവ്, പോക്കിരി രാജ  തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ള മറ്റ് മലയാള സിനിമകൾ. 1979ൽ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. സിനിമയിലെത്തുന്നതിന് മുൻപ് പത്ത് വർഷത്തോളം ഇന്ത്യൻ എയർ ഫോഴ്‌സിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.



  • മുംബൈ: ടെലിവിഷന്‍ താരം നിതിന്‍ ചൗഹാന്‍ അന്തരിച്ചു. 35 വയസ്സായിരുന്നു. 'ദാദാഗിരി 2' എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ടെലിവിഷന്‍ നടനാണ് നിതിന്‍ ചൗഹാന്‍. യുപിയിലെ അലിഗഡ് സ്വദേശിയാണ്. 'ദാദാഗിരി 2' വിജയിച്ചതിന് ശേഷം ജനപ്രീതി നേടിയ താരം പിന്നീട് നിരവധി ഷോകളില്‍ അഭിനയിച്ചു.എംടിവിയുടെ 'സ്പ്ലിറ്റ്സ് വില്ല 5' എന്നതിന് പുറമേ 'സിന്ദഗി ഡോട്ട് കോം', 'ക്രൈം പട്രോള്‍', 'ഫ്രണ്ട്‌സ്' തുടങ്ങിയ സീരീസുകളിലും താരം പ്രത്യക്ഷപ്പെട്ടു. 2022ലെ 'തേരാ യാര്‍ ഹൂന്‍ മെയ്ന്‍' ആണ് താരം അവസാനമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ഷോ. ഷോയിലെ അദ്ദേഹത്തിന്റെ സഹതാരങ്ങളായിരുന്ന സുദീപ് സാഹിറും സായന്തനി ഘോഷും അദ്ദേഹത്തിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചു. നിതിന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് അദ്ദേഹത്തിന്റെ മുന്‍ സഹനടന്‍ വിഭൂതി താക്കൂര്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചത്. 'എന്റെ പ്രിയപ്പെട്ടവനെ, സമാധാനത്തോടെ വിശ്രമിക്കൂ, ഞാന്‍ ശരിക്കും ഞെട്ടിപ്പോയി, എല്ലാ പ്രശ്നങ്ങളെയും നേരിടാനുള്ള കരുത്ത് നിനക്കുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ച് പോകുന്നു'- നിതിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച് വിഭൂതി കുറിച്ചു.



  • പൂഞ്ഞാർ: പൂഞ്ഞാർ രാജകുടുംബത്തിലെ വലിയതമ്പുരാട്ടി അത്തം നാൾ അംബിക തമ്പുരാട്ടി അന്തരിച്ചു. 98 വയസായിരുന്നു. കായികകേരളത്തിന്റെ പിതാവായ കേണൽ ജി.വി. രാജയുടെയും, ആലക്കോട് തമ്പുരാൻ എന്നറിയപ്പെടുന്ന അവിട്ടംനാൾ പി.ആർ. രാമവർമരാജ, പി. കേരളവർമ രാജ എന്നിവരുടെ സഹോദരിയുമാണ് അത്തംനാൾ അംബിക തമ്പുരാട്ടി. പ്രായാധിക്യം കാരണം മകൾ ഉഷാ വർമയോടൊപ്പം വടക്കേടത്ത് കൊട്ടാരത്തിലാണ് തമ്പുരാട്ടി താമസിക്കുന്നത്.


  • ബെംഗളൂരു: പ്രമുഖ വ്യവസായിയും ബിപിഎല്‍ സ്ഥാപകനുമായ ടി പി ഗോപാല്‍ നമ്പ്യാര്‍ ( ടിപിജി നമ്പ്യാര്‍) അന്തരിച്ചു. 95 വയസ്സായിരുന്നു. ബെംഗളൂരുവിലെ വസതിയില്‍ രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും വ്യവസായ പ്രമുഖനുമായ രാജീവ് ചന്ദ്രശേഖര്‍ മരുമകനാണ്.

    ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് രംഗത്ത് ഒരുകാലത്ത് സര്‍വാധിപത്യം പുലര്‍ത്തിയ ബ്രാന്‍ഡ് ആയിരുന്നു ബിപിഎല്‍. 1963 ല്‍ പാലക്കാട്ടാണ് നമ്പ്യാര്‍ ബ്രിട്ടീഷ് ഫിസിക്കല്‍ ലബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുന്നത്. ബിപിഎല്‍ എന്ന ബ്രിട്ടീഷ് കമ്പനിയുമായി സഹകരിച്ചായിരുന്നു കമ്പനിയുടെ തുടക്കം. ബെംഗളൂരുവാണ് ആസ്ഥാനം.

    ടി.പി.ജി നമ്പ്യാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷൻ വ്യവസായത്തിൽ വലിയ കുതിപ്പ് സൃഷ്ടിച്ച ബിപിഎല്ലിൻ്റെ സ്ഥാപകൻ എന്ന നിലയിൽ അദ്ദേഹം ഇന്ത്യൻ വ്യവസായ ലോകത്ത് പ്രമുഖ സ്ഥാനമാണ് വഹിച്ചിരുന്നത്. പുതുതായി വ്യവസായ മേഖലയിലേക്ക് ഇറങ്ങുന്ന ആളുകൾക്ക് വലിയ പ്രചോദനമായിരുന്നു അദ്ദേഹത്തിൻ്റെ സംരംഭങ്ങൾ എന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.


  • ബെംഗളൂരു: ആധാര്‍പദ്ധതിയുടെ ഭരണഘടനാ സാധുത ആദ്യമായി ചോദ്യംചെയ്ത ജസ്റ്റിസ് കെ.എസ് പുട്ടസ്വാമി(98) അന്തരിച്ചു. ഇന്ന് ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. മുന്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായിരുന്നു. 1977 നവംബര്‍ 28-ന് ആയിരുന്നു പുട്ടസ്വാമി കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. 1986-ല്‍ വിരമിക്കുന്നതുവരെ സ്ഥാനത്ത് തുടരുകയും ചെയ്തു.

    2012-ല്‍ തന്റെ 86-ാമത്തെ വയസ്സിലായിരുന്നു പുട്ടസ്വാമി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്തുകൊണ്ട് സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തിയത്. നിയമനിര്‍മാണം നടത്താതെ കേവലം എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ മാത്രം നടപ്പിലാക്കിയതാണ് പദ്ധതിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോരാട്ടം. ഇത് സ്വകാര്യതാ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. പിന്നീട് സുപ്രീംകോടതി സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ വിഭാഗത്തില്‍ പെടുമെന്ന സുപ്രധാന നിരീക്ഷണം നടത്തി.