05 May, 2025 09:00:30 PM
വ്യാജ ഹാൾ ടിക്കറ്റ്: ചതിച്ചത് അക്ഷയ കേന്ദ്രം ജീവനക്കാരി; വിദ്യാർഥിയെ വിട്ടയച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്കായി വ്യാജ ഹാൾടിക്കറ്റ് ഹാജരാക്കിയ വിദ്യാർത്ഥിയെ വിട്ടയച്ചു. വ്യാജ ഹാൾടിക്കറ്റ് ഹാജരാക്കിയതിൽ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിദ്യാർത്ഥിയെ വിട്ടയയ്ക്കാൻ തീരുമാനമായത്. വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് പൊലീസ് നടപടി. അക്ഷയ സെൻറർ ജീവനക്കാരിയാണ് തനിക്ക് ഹാൾടിക്കറ്റ് നൽകിയതെന്ന് വിദ്യാർത്ഥി മൊഴി നൽകിയിരുന്നു.
പരീക്ഷയുടെ തിരക്കിനിടയിൽ ഹാൾടിക്കറ്റ് പൂർണമായും പരിശോധിക്കുവാൻ കഴിഞ്ഞില്ലെന്നും ഹാൾടിക്കറ്റിൻ്റെ മുകൾഭാഗം മാത്രമേ ശ്രദ്ധിച്ചുള്ളൂവെന്നും വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു. കഴിഞ്ഞതവണ ഹാൾടിക്കറ്റ് വിശദമായി പരിശോധിച്ച ശേഷം ആണ് പരീക്ഷ എഴുതാൻ പോയതെന്നും വിദ്യാർത്ഥി പറയുന്നു. അതേ സമയം വിദ്യാർത്ഥിക്ക് വ്യാജ ഹാൾടിക്കറ്റ് നൽകിയ അക്ഷയ സെൻ്റർ ജീവനക്കാരി ഗ്രീഷ്മയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു.
വിദ്യാർത്ഥിയും മാതാവും പ്രതിയെ തിരിച്ചറിഞ്ഞു. വ്യാജ ഹാൾടിക്കറ്റ് താനാണ് തയ്യാറാക്കി നൽകിയതെന്ന് പ്രതി ഗ്രീഷ്മ പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്നുള്ള പൊലീസ് അന്വേഷണ സംഘം ആണ് നെയ്യാറ്റിൻകരയിൽ നിന്നും പ്രതി ഗ്രീഷ്മയെ പിടികൂടിയത്. നെയ്യാറ്റിൻകരയിലെ അക്ഷയ സെൻ്ററിൽ പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. വിദ്യാർത്ഥിയുടെ അമ്മയിൽ നിന്നും 1850 രൂപ അപേക്ഷയ്ക്കായി വാങ്ങിയെന്നും അപേക്ഷ നൽകാൻ മറന്നുപോയെന്നും ഗ്രീഷ്മ പൊലീസിന് മൊഴി നൽകി.
വിദ്യാർത്ഥി നിരന്തരം ഹാൾടിക്കറ്റ് ആവശ്യപ്പെട്ടതോടെയാണ് വ്യാജ ഹാൾ ടിക്കറ്റ് തയ്യാറാക്കിയതെന്നും പ്രതി മൊഴി നൽകി. പരീക്ഷ എഴുതാൻ പത്തനംതിട്ടയിൽ വിദ്യാർത്ഥി പോകില്ല എന്നാണ് പ്രതി കരുതിയത്. പത്തനംതിട്ട തൈക്കാവ് ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലാണ് കഴിഞ്ഞ ദിവസം വിദ്യാർത്ഥി പരീക്ഷ എഴുതാൻ എത്തിയത്. വ്യാജ ഹാൾടിക്കറ്റ് ആണ് വിദ്യാർത്ഥി ഹാജരാക്കിയതെന്ന് പരീക്ഷ ഒബ്സർവർ കണ്ടെത്തുകയായിരുന്നു. പത്തനംതിട്ട പൊലീസ് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തിരുന്നു. അക്ഷയ സെന്റർ ജീവനക്കാരിയാണ് ഹാൾടിക്കറ്റ് നൽകിയതെന്ന് വിദ്യാർത്ഥി മൊഴി നൽകിയിരുന്നു.