16 July, 2025 03:35:38 PM
നാളെ കർക്കിടകം ഒന്ന്; ഇനി രാമായണ ശീലുകളുടെയും ആരോഗ്യ സംരക്ഷണത്തിൻ്റെയും നാളുകൾ

കുറവിലങ്ങാട്: കർക്കടക മാസം നാളെ ആരംഭിക്കും ഇനി ഹൈന്ദവ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും രാമായണ ശീലുകൾ മുഴങ്ങും. കർക്കടക മാസത്തിന് സാംസ്‌കാരികവും ആത്മീയവുമായ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ആരോഗ്യവും ക്ഷേമവും ലക്ഷ്യമിട്ടുള്ള പരമ്പരാഗത ആയുർവേദ രീതികളിലും ആചാരങ്ങളിലും. കേരളത്തിൽ കനത്ത മഴ ലഭിക്കുന്ന മാസമാണ് കർക്കടകം. കർക്കടകം ജ്യോതിഷ അടിസ്ഥാനത്തിൽ ചന്ദ്രന്റെ മാസമാണ്. സൂര്യൻ രാജാവും ചന്ദ്രൻ രാജ്ഞിയും ആദിത്യൻ ശിവനും ചന്ദ്രൻ പാർവ്വതിയുമാണ് എന്നു ഭാരതീയ ജ്യോതിഷം പറയുന്നു. കർക്കടകമാസം അതിനാൽതന്നെ ഭഗവതി മാസവുമാണ്.
പഞ്ഞമാസം, രാമായണമാസം എന്നി പേരുകളിലും കർക്കടക മാസം അറിയപ്പെടുന്നുണ്ട്. അപ്രതീക്ഷിതമായി മഴ പെയ്യുന്നു എന്നതിനാൽ 'കള്ളക്കർക്കടകം' എന്ന ചൊല്ലുതന്നെ നിലവിലുണ്ട്. അതിനാൽ 'മഴക്കാല രോഗങ്ങൾ' ഈ കാലഘട്ടത്തിൽ കൂടുതലായി ഉണ്ടാകുന്നു. കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാൽ 'പഞ്ഞമാസം' എന്നും വിളിക്കപ്പെടുന്നു. കർക്കടകത്തിൽ ഭവനങ്ങളിൽ ഗണപതിഹോമവും ഭഗവതി സേവയും നടത്തുന്നു.
എല്ലാ ക്ഷേത്രങ്ങളിലും ഇതു നിത്യവും നടത്തുന്നു. വീട്ടിൽ വച്ചു ചെയ്യാൻ അസൗകര്യം ഉള്ളവർക്ക് അടുത്തുള്ള ക്ഷേത്രത്തിൽ വച്ചും നടത്താം. കർക്കടകമാസത്തിൽ ചെയ്യുന്ന ഈ പൂജകൾ അടുത്ത ഒരു വർഷത്തേക്ക് വിഘ്നങ്ങൾ ഒഴിവാക്കി വീട്ടിൽ ഐശ്വര്യം നിറയാൻ സഹായിക്കും എന്നാണ് വിശ്വാസം.കനത്ത മഴ,ആരോഗ്യ പ്രശ്‌നങ്ങൾ, കാർഷിക മേഖലയിൽ തിരിച്ചടി തുടങ്ങിയവ ഈ മാസത്തിൽ ഏറുമെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെയാണ് കർക്കടകം പഞ്ഞമാസം എന്നും അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ തരണം ചെയ്യാനും ആത്മീയ ചിന്തകൾ മനസിൽ നിറയ്ക്കാനുമാണ് കർക്കടക മാസത്തെ രാമായണ പാരായണത്തിനായി പൂർവ്വികർ മാറ്റിവച്ചത്.