21 January, 2026 11:33:35 AM
ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ വസന്ത പഞ്ചമി

നെടുമ്പാശ്ശേരി: ജഗദ്ഗുരു ശങ്കരാചാര്യ സ്വാമികൾ ഹരിശ്രീ കുറിച്ച പുണ്യ പുരാതനമായ നെടുമ്പാശ്ശേരി ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ ജനുവരി 23 വെള്ളിയാഴ്ച വസന്ത പഞ്ചമി ആഘോഷം നടക്കുന്നു. മാഘമാസത്തിലെ വെളുത്ത പക്ഷത്തിലെ അഞ്ചാംനാൾ പഞ്ചമിയാണ് വസന്ത പഞ്ചമിയായി ആഘോഷിക്കുന്നത്. വിദ്യാദേവതയായ സരസ്വതീദേവിയെ ഭാരതം മുഴുവൻ പൂജിക്കുന്ന ദിവസമായ വസന്ത പഞ്ചമി അറിവിന്റെയും കലയുടെയും സംഗീതത്തിന്റെയും ദേവിയായ സരസ്വതിദേവിയുടെ പിറന്നാളു കൂടിയാണ്. കേരളത്തിൽ ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ മാത്രമാണ് ഈ ആഘോഷം നടന്നുവരുന്നത്.
പുതിയ സംരംഭങ്ങൾക്കും, ബിസിനസ്സിനും, വിദ്യാരംഭത്തിനും, ചോറൂണിനും ഈ ദിവസം ഉത്തമമായി കണക്കാക്കുന്നു. കുടുംബത്തിൽ സർവൈശ്വര്യം വരുന്നതിനും ദുരിതനിവാരണത്തിനുമായി വസന്ത പഞ്ചമി പൂജയും വ്രതവും അനുഷ്ഠിച്ച് സരസ്വതി ദേവി ഭക്തർ ക്ഷേത്ര ദർശനം നടത്തി വരുന്നു. സംഗീത ഉപകരണങ്ങളും, ചിലങ്കയും വസന്ത പഞ്ചമി ദിനം പൂജിക്കുന്നതിനുള്ള സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.
ദർശനസമയം രാവിലെ 5.00 മുതൽ 11 വരെയും വൈകിട്ട് 5.00 മുതൽ രാത്രി 9.00 വരെ യുമാണ്. രാവിലെ 8.30 മുതൽ 10.30 വരെ വിദ്യാരംഭത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിജയദശമി കഴിഞ്ഞാൽ വിദ്യാരംഭം കുറിക്കാനുള്ള ഒരു ശ്രേഷ്ഠദിനം കൂടിയാണ് വസന്ത പഞ്ചമി. തന്ത്രി പ്രതിനിധി നാരായണമംഗലത്ത് ഇല്ലത്തു ശ്രീ. ഗോവിന്ദൻ നമ്പൂതിരി ഉൾപ്പടെ അധ്യാപകരും, പണ്ഡിത ശ്രേഷ്ഠരും അടങ്ങിയ ആചാര്യന്മാർ ഉണ്ടായിരിക്കും.
വസന്ത പഞ്ചമിയുടെ ഭാഗമായി ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ പുഷ്പ്പാഞ്ജലികളും, വിശേഷാൽ പൂജകളും, നിവേദ്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. വിദ്യാർത്ഥികൾക്കും കലാകാരന്മാർക്കും ഉത്തമമായ സാരസ്വത മന്ത്രം ജപിച്ച സേവിക്കാൻ സാധിക്കുന്ന ആയുർവ്വേദ വിധി പ്രകാരം തയ്യാറാക്കിയ സാരസ്വതഘൃതം ക്ഷേത്രത്തിൽ ലഭ്യമായിരിക്കും. വിശേഷാൽ വിദ്യാവാഗീശ്വരി പൂജയും, സരസ്വതി പൂജയും ഭക്തർക്ക് വഴിപാടായി ചെയ്യാവുന്നതാണ്. രാവിലെ വിശേഷാൽ സരസ്വതി പൂജകളും, വേദ മന്ത്രജപങ്ങളും, പുരാണ പാരായണങ്ങളും, വൈകിട്ട് നിറമാല, ചുറ്റുവിളക്കും ഉണ്ടായിരിക്കുന്നതാണ്.
5 മത് വസന്ത പഞ്ചമി സംഗീതോത്സവം വൈകീട്ട് 6 മണിക്ക് ആരംഭിക്കും. സരസ്വതി ദേവിക്ക് ഏറെ പ്രിയപ്പെട്ട വീണ കച്ചേരിയും, തുടർന്ന് സാക്സാഫോൺ കച്ചേരിയും, തുടർന്ന് നൃത്ത നൃത്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. വസന്ത പഞ്ചമിയോടനുബന്ധിച്ച് പ്രസാദവിതരണവും ഉണ്ടാകും എന്നും കേരള ക്ഷേത്ര സേവ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.



