28 August, 2026 05:38:00 PM
മണർകാട് കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് സെപ്റ്റംബർ ഒന്നിന് കൊടിയേറും

കോട്ടയം: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാളിന് സെപ്റ്റംബർ ഒന്നിന് കൊടിയേറും. 31ന് വൈകിട്ട് സന്ധ്യാപ്രർഥനയോടെ നോമ്പാചരണത്തിന് തുടക്കമാകും. സന്ധ്യാപ്രാർഥനയെത്തുടർന്ന് വൈദികരുടെയും കത്തീഡ്രൽ ഭാരവാഹികളുടെയും മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ കൽക്കുരിശിൽ തിരിതെളിക്കും. തുടർന്ന് പെരുന്നാളിനോട് അനുബന്ധിച്ച് ആരംഭിച്ചിരിക്കുന്ന വിവിധ കൗണ്ടറുകളുടെ ഉദ്ഘാടനം നിർവഹിക്കും. ഇലുമിനേഷൻ ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മവും പോലീസ് കൺട്രോൾ റൂമിന്‍റെ ഉദ്ഘാടനവും ജില്ലാ പോലീസ് മേധാവി സാബു മാത്യു നിർവഹിക്കും.
കരോട്ടെ പള്ളിയിൽ സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെ രാവിലെ ആറിന് വിശുദ്ധ കുർബാനയും കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത പ്രാർഥനയും 8.30ന് വിശുദ്ധ കുർബാനയും വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥനയും ഉണ്ടായിരിക്കും. സെപ്റ്റംബർ ഒന്നു മുതൽ അഞ്ചു വരെ ഉച്ചയ്ക്ക് 12ന് മധ്യാഹ്ന പ്രാർഥനയും രാവിലെ 11നും ഉച്ചകഴിഞ്ഞ് 2.30നും പ്രസംഗവും സെപ്റ്റംബർ ഒന്നു മുതൽ മൂന്നുവരെ വൈകിട്ട് 6.30ന് ധ്യാനവും ഉണ്ടായിരിക്കും.
സെപ്റ്റംബർ ഒന്നിന് മൂന്നിന്മേൽ കുർബാനയ്ക്ക് സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മോർ തീമോത്തിയോസ് മുഖ്യകാർമ്മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്രയ്ക്കായി പള്ളിയിൽനിന്ന് പുറപ്പെടും. മണർകാട് കരയിൽ ചിരട്ടേപ്പറന്പിൽ വർഗീസ് കുരുവിളയുടെ ഭവനാങ്കണത്തിൽനിന്നു വെട്ടിയെടുക്കുന്ന കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ കത്തീഡ്രലിൽ എത്തിക്കും. തുടർന്ന് കൊടിതോരണങ്ങൾ കെട്ടി അലങ്കരിച്ച് വൈകുന്നേരം 4.30ന് ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ പ്രാർഥനയ്ക്ക് ശേഷം കൊടിമരം ഉയർത്തും.
തുമ്പമണ്‍ ഭദ്രാസനാധിപൻ യൂഹാനോൻ മോർ മിലിത്തിയോസ് സെപ്റ്റംബർ രണ്ടിനും മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് സെപ്റ്റംബർ മൂന്നിനും മൂന്നിന്മേൽ കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിക്കും. സെപ്റ്റംബർ നാലിന് മൂന്നിന്മേൽ കുർബാനയ്ക്ക് കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മോർ ഐറേനിയോസ് മുഖ്യകാർമ്മികത്വം വഹിക്കും. സെപ്റ്റംബർ അഞ്ചിന് മൂന്നിന്മേൽ കുർബാനയ്ക്ക് അങ്കമാലി ഭദ്രാസനം പെരുന്പാവൂർ മേഖലാധിപൻ മാത്യൂസ് മോർ അപ്രേം പ്രധാന കാർമ്മികത്വം വഹിക്കും.
സെപ്റ്റംബർ ആറിന് പൗരസ്ത്യ സുവിശേഷ സമാജം മെത്രാപ്പോലീത്തയും പ്രസിഡന്‍റുമായ മർക്കോസ് മോർ ക്രിസോസ്റ്റമോസിന്‍റെ പ്രധാന കാർമ്മികത്വത്തിൽ അഞ്ചിന്മേൽ കുർബാന. ഉച്ചകഴിഞ്ഞ് രണ്ടിന് കുരിശുപള്ളികളിലേക്കുള്ള ഭക്തിനിർഭരമായ റാസ. സെപ്റ്റംബർ ഏഴിന് യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവായുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. എംഎസ്ഒടി സെമിനാരി റെസിഡൻ്റ് മെത്രാപ്പോലീത്തയും തിരുവനന്തപുരം മേഖലാധിപനുമായ ഡോ. കുറിയാക്കോസ് മോർ തെയോഫിലോസ് സഹകാർമ്മികത്വം വഹിക്കും. 11.30ന് ഉച്ചനമസ്‌കാരത്തെത്തുടർന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ നടതുറക്കൽ ശുശ്രൂഷ. തുടർന്ന് കറിനേർച്ചയ്ക്കുള്ള പന്തിരുനാഴി ഘോഷയാത്ര. വൈകിട്ട് 8.30ന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം. 10ന് പരിചമുട്ടുകളി, മാർഗം കളി. രാത്രി 12ന് ശേഷം കറിനേർച്ച വിതരണം.
പ്രധാന പെരുന്നാൾ ദിനമായ സെപ്റ്റംബർ എട്ടിന് മൂന്നിന്മേൽ കുർബാനയ്ക്ക് മൈലാപ്പൂർ ഭദ്രാസനാധിപൻ ഐസക് മോർ ഒസ്താത്തിയോസ് മുഖ്യകാർമ്മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം, ആശീർവാദം. വൈകുന്നേരം മൂന്നിന് നടക്കുന്ന നേർച്ചവിളമ്പോടെ പെരുന്നാൾ സമാപിക്കും.
പെരുന്നാൾ ക്രമീകരണങ്ങൾക്ക് വികാരി കെ. കുറിയാക്കോസ് കോർ എപ്പിസ്കോപ്പ കിഴക്കേടത്ത്, സഹവികാരിമാരായ കുര്യാക്കോസ് എബ്രഹാം കോർ എപ്പിസ്കോപ്പ കറുകയിൽ, കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കാലായിൽ, ജെ. മാത്യു മണവത്ത് കോർ എപ്പിസ്കോപ്പ, ഫാ. എം.ഐ. തോമസ് മറ്റത്തിൽ, ഫാ. ഗീവർഗീസ് നടുമുറിയിൽ, ഫാ. കുര്യൻ മാത്യു വടക്കേപ്പറന്പിൽ, ഫാ. സനോജ് കുര്യൻ കരോട്ടെക്കുറ്റ്, ഫാ. ലിറ്റു ടി. ജേക്കബ് തണ്ടാശേരിൽ, കത്തീഡ്രൽ ട്രസ്റ്റിമാരായ ഇ.വി. കുര്യാക്കോസ് ഇടച്ചേരിൽ, ബിജു വർഗീസ് കന്നുകുഴിയിൽ, പി.എ. സ്കറിയാച്ചൻ പള്ളത്ത്, കത്തീഡ്രൽ സെക്രട്ടറി തോമസ് ഉമ്മൻ പള്ളത്തറ എന്നിവർ നേതൃത്വം നൽകും.


