10 April, 2026 10:40:42 AM


പോളിങ്ങ് ബൂത്തിൽ നിരോധന ഉത്തരവ് ലംഘിച്ചു; ഷാനിമോള്‍ ഉസ്മാനെതിരെ കേസെടുത്ത് പൊലീസ്



ആലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു. എല്‍ഡിഎഫ്, എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പോളിങ്ങ് ബൂത്തില്‍ നിരോധന ഉത്തരവ് ലംഘിച്ചതിനാണ് പൂച്ചാക്കല്‍ പൊലീസിന്റെ നടപടി.

പോളിങ്ങ് സമയം കഴിഞ്ഞ ശേഷം ബൂത്തില്‍ കയറാന്‍ ആര്‍ക്കും അനുവാദം ഇല്ല എന്ന തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനാണ് നടപടി. ഷാനിമോള്‍ ഉസ്മാനെ പെരുമ്പളം സര്‍ക്കാര്‍ സൗത്ത് എല്‍പി സ്‌കൂളിലെ പോളിങ്ങ് സ്‌റ്റേഷനുള്ളിലേക്ക് കടത്തിവിടാത്തതിനെ ചൊല്ലി സംഘര്‍ഷമുണ്ടായിരുന്നു. പോളിങ് സമയത്തിന് ശേഷം പോളിങ് ബൂത്തില്‍ കയറാന്‍ അനുവദിക്കാത്തതിന്നെ തുടര്‍ന്ന് ഷാനിമോള്‍ ഉസ്മാന്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

പോളിങ് സ്‌റ്റേഷനിലെ ഗേറ്റ് അടച്ചതിന് ശേഷം വൈകിട്ട് 6.30ഓടെയാണ് ഷാനിമോള്‍ ഉസ്മാന്‍ ബൂത്തിന്റെ ഗേറ്റിന് മുമ്പിലെത്തിയത്. അകത്ത് പ്രവേശിക്കാനുള്ള സമയം കഴിഞ്ഞുവെന്ന് പറഞ്ഞായിരുന്നു അനുമതി നല്‍കാതിരുന്നത്. എല്‍ഡിഎഫ് പ്രവര്‍ത്തകരും ബൂത്തിനുള്ളിലേക്ക് പോകുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ സംഘര്‍ഷമുണ്ടാകുകയായിരുന്നു.

ഒടുവില്‍ കളക്ടറുടെ ഒത്തുതീര്‍പ്പ് നിര്‍ദേശ പ്രകാരം ഷാനിമോള്‍ ഉസ്മാന്‍, യുഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റെ കെ ഉമേശന്‍, സിപിഐഎം ലോക്കല്‍ സെക്രട്ടറി ഹര്‍ഷഹരന്‍, മുന്‍ പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് വി വി ആശ എന്നിവരെ പോളിങ് സ്‌റ്റേഷനിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. മൂന്ന് മണിക്കൂര്‍ പ്രതിഷേധത്തിന് ശേഷം ഷാനിമോളെ ബൂത്തില്‍ കയറ്റുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K