28 May, 2026 07:26:02 PM


പ്രസവിച്ച ഉടന്‍ കുഞ്ഞിനെ വലിച്ചെറിഞ്ഞ സംഭവം; ഗർഭിണിയാണെന്ന് അറിയില്ലായിരുന്നു, കുഞ്ഞിനെ വേണ്ടെന്ന് യുവതി



ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ സംഭവത്തില്‍ യുവതിയുടെ മൊഴി പുറത്ത്. കുഞ്ഞിനെ വേണ്ടെന്ന് യുവതി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി(സിഡബ്ല്യുസി)യെ അറിയിച്ചു. ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്നും വയറ്റില്‍ കൊഴുപ്പ് അടിഞ്ഞതാണ് എന്നാണ് കരുതിയതെന്നും യുവതി പറഞ്ഞു.

എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്യുകയാണ്. അവിടെവെച്ച് പരിചയപ്പെട്ട ഇതര സംസ്ഥാനക്കാരനായ യുവാവുമായി അടുപ്പമുണ്ടായിരുന്നു. എന്നാല്‍ അടുത്തകാലത്തായി അയാളുമായി ബന്ധമില്ല. താന്‍ ഗര്‍ഭിണിയായതും പ്രസവിച്ചതുമൊന്നും അയാള്‍ അറിഞ്ഞിട്ടുണ്ടാകില്ല എന്നാണ് യുവതി പറയുന്നത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളള യുവതിയെ അധികൃതര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം യുവതി പറഞ്ഞത്.

വയറ്റിലെ അസുഖത്തിന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മരുന്ന് വാങ്ങിയിട്ടുണ്ടെന്നും അത് കഴിക്കാനാണ് വീട്ടില്‍ നില്‍ക്കുന്നതെന്നുമാണ് യുവതി ബന്ധുക്കളോട് പറഞ്ഞിരുന്നത്. ഇവരുടെ അമ്മ മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലാണ്. അച്ഛനും അനുജത്തിയും വീട്ടിലുണ്ട്. മൂന്നുമാസമായി യുവതിയും വീട്ടില്‍ തന്നെയുണ്ടായിരുന്നു.

വീഴ്ചയിൽ കുഞ്ഞിന് പരിക്കുകളില്ല. കുഞ്ഞ് ആരോ​ഗ്യവതിയാണെന്ന് ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വയറുവേദനയെ തുടർന്ന് പെൺകുട്ടിയും കുടുംബവും ആശുപത്രിയിൽ എത്തിയത്. തുടർന്ന് ഒബ്സർവേഷനിലിരിക്കവെയാണ് യുവതി ശുചിമുറിയിൽ പ്രസവിച്ചത്. തുടർന്ന് ജനലിലൂടെ വലിച്ചെറിയുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് 19 കാരിക്കെതിരെ കേസെടുത്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928