10 August, 2026 08:48:17 PM


രാജേഷിന്‍റെ കുടുംബം അനാഥമാകരുത്; ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നൽകണം- പിണറായി വിജയന്‍



തിരുവനന്തപുരം: കണ്ണൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും ഭാര്യയ്ക്ക് ജോലി നല്‍കുന്ന കാര്യം നീട്ടിക്കൊണ്ടുപോകരുതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാജേഷിന്റെ കുടുംബം അനാഥമാകാന്‍ പാടില്ല. ഇത്തരം സംഭവങ്ങളില്‍ നേരത്തെ സംസ്ഥാനം തീരുമാനിച്ച മാതൃകകള്‍ പിന്തുടരണം. അതിനേക്കാള്‍ കൂടുതല്‍ ചെയ്യാന്‍ സാധിക്കുമെങ്കില്‍ അതും നല്ലാതാണെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയ്ക്ക് ജോലി നല്‍കുക എന്നത് ഏറ്റവും പ്രധാനമാണ്. കുട്ടികളുടെ വിദ്യാഭ്യാസവും ഏറ്റെടുക്കണമെന്നും പിണറായി വിജയന്‍ കൂട്ടിചേര്‍ത്തു. രാജേഷിന്റെ വീട്ടിലെത്തിയ് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജേഷിന്റെ മൃതദേഹത്തോട് അങ്ങേയറ്റത്തെ അനാദരവാണ് കാണിച്ചത്. അത് പൊതുസമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ല. അപരന് വേണ്ടി ജീവന്‍ നല്‍കിയ മനുഷ്യനെ എല്ലാം മറന്ന് ആദരിക്കുന്ന സമൂഹമാണ് കേരളീയ സമൂഹം. എന്നാല്‍ നടന്ന കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നെന്നും പിണറായി വിജയന്‍ പറഞ്ഞു.

രാജേഷിന്‍റെ കുടുംബത്തിന്‍റെ സാമ്പത്തികവും സാമൂഹികവുമായ സാഹചര്യം വളരെ പരിതാപകരമാണ്. കല്ലിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലും മറ്റൊരു ബാങ്കിലുമായി 29 ലക്ഷത്തിലധികം രൂപ വായ്പ തിരിച്ചടക്കാനുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ സാമഗ്രികള്‍ വാങ്ങാന്‍ ഉള്‍പ്പെടെയാണ് ഈ വായ്പകള്‍. ഈ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം. എട്ട്, ഒന്‍പത് ക്ലാസ്സുകളില്‍ പഠിക്കുന്ന രണ്ടു കുട്ടികളാണ് ഇവര്‍ക്കുള്ളത്. കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാകണം. താമസിക്കുന്ന വീടിന്‍റെ അവസ്ഥയും വളരെ ശോചനീയമാണ്. കുടുംബത്തിന് പുതിയൊരു വീട് നിര്‍മിച്ചു നല്‍കാന്‍ തയ്യാറാകണം പിണറായി വിജയന്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945