31 May, 2025 10:59:47 AM
പാലക്കാട് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരിച്ചത്. വാരിയെല്ലിനും നെഞ്ചിലും സാരമായി പരുക്കേറ്റു. ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടതായാന്ന് വിവരം. ചീരക്കടവിലെ വന മേഖലയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു ആക്രമണം.
വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത്പശുവിനെ മേയ്ക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. അതിനുശേഷം, വെന്റിലേറ്റര്‍ സഹോയത്തോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ഏഴരമണിയോടെയാണ് മരിച്ചത്.
പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിൽ നിലയുറപ്പിച്ച കാട്ടാനയെ തുരത്താൻ ശ്രമം തുടരുകയാണ്. ഇതിനായി വനം വകുപ്പ് രാവിലെ തന്നെ ദൗത്യം ആരംഭിച്ചു. ധോണിയിലെ അഗസ്റ്റിനെന്ന കുങ്കി ആനയെ ഉപയോഗിച്ചാണ് കാട്ടാനയെ തുരത്തുക. വാളയാർ റേഞ്ചിൻ്റെ നേതൃത്വത്തിൽ രാവിലെ ഏഴ് മണിയോടെയാണ് ദൗത്യം തുടങ്ങിയത്. രണ്ടാഴ്ചയിലേറെയായി പ്രദേശത്ത് നിലയുറപ്പിച്ച ആന പ്രദേശത്ത് വലിയ നാശ നഷ്ടമുണ്ടാക്കിയിരുന്നു. സ്കൂൾ തുറക്കുന്നതിന് മുമ്പ് ശാശ്വത പരിഹാരം വേണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ദൗത്യത്തിൻ്റെ ചെലവ് പുതുശ്ശേരി പഞ്ചായത്തായിരിക്കും വഹിക്കുക.