17 September, 2026 03:44:01 PM


അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം തടവും പിഴയും



കോട്ടയം: ഔദ്യോഗികപദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് നാലുവർഷം തടവും 30.84 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.  കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.  പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി ശിക്ഷ അനുഭവിക്കണം. ശിക്ഷ മൂന്നുവർഷത്തിൽ കൂടുതലായതിനാൽ തച്ചങ്കരിയെ ഉടൻ ജയിലിലേക്ക് മാറ്റും.

കേസിൽ തച്ചങ്കരി കുറ്റക്കാരനാണെന്ന് രാവിലെ കോടതി കണ്ടെത്തിയിരുന്നു.  അസുഖബാധിതനാണെന്നും സർജറി കഴിഞ്ഞതാണെന്നും വീട്ടിൽ‌ ഒറ്റയ്ക്കാണ് കഴിയുന്നതും ശിക്ഷയിൽ ഇളവ് നൽകണമെന്നും തച്ചങ്കരി നേരത്തെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് നെഞ്ചുവേദനയുണ്ടായെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2003 ജനുവരിമുതൽ 2007 ജൂലായ് വരെയുള്ള ഔദ്യോഗികകാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. വിജിലൻസ് നടത്തിയ പരിശോധനയിൽ ഇത്രയും തുകയ്ക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും, അതിനുള്ള വരവ് കാണിക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞില്ല. പരിശോധനാ കാലയളവിൽ 135.80 ശതമാനം സ്വത്ത് വരവിൽക്കവിഞ്ഞ് സമ്പാദിച്ചതായാണ് അന്വേഷണസംഘം കണ്ടെത്തിയത്.

2013-ൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയ കേസാണ്. സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണമെന്ന ഹൈക്കോടതിയുത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കോടതി നടപടി പൂർത്തിയാക്കിയത്. 2007ൽ തച്ചങ്കരി ഡിഐജിയായി സ്ഥാനക്കയറ്റം കിട്ടിയശേഷം ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ആഭ്യന്തരവകുപ്പ് മുൻ ജോ. സെക്രട്ടറിയെയടക്കം പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി, മുൻ അഡീഷണൽ ഡിജിപി, ഇൻകംടാക്സ് ഉദ്യോഗസ്ഥർ, തച്ചങ്കരിയുടെ സഹോദരി എന്നിവരെ പ്രതിഭാഗം സാക്ഷികളായി വിസ്തരിച്ചു. സർവീസിലിരിക്കെ വീടുകൾ, ഫ്ലാറ്റുകൾ, വസ്തുവകകൾ തുടങ്ങിയവ വരുമാനത്തിന് നിരക്കാത്തവിധം സമ്പാദിച്ചെന്നുകാട്ടി ബോബി കുരുവിള നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 957