01 September, 2026 02:06:42 PM


ഉത്തര്‍പ്രദേശിലെ പടക്കനിര്‍മാണ ശാലയില്‍ വന്‍ സ്‌ഫോടനം; 8 കുട്ടികള്‍ അടക്കം 11 പേര്‍ക്ക് ദാരുണാന്ത്യം



ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണ സംഖ്യ ഉയരുന്നു. 8 കുട്ടികള്‍ അടക്കം 11 പേരാണ് ഇതുവരെ മരിച്ചത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.

പിപ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മനോരി ഗ്രാമത്തിലെ പടക്കനിര്‍മാണശാലയിലാണ് ശക്തമായ സ്‌ഫോടനം ഉണ്ടായത്. കൃഷിയിടത്തിലെ ഒരു വീട്ടിലായിരുന്നു നിര്‍മ്മാണ ശാല പ്രവര്‍ത്തിച്ചിരുന്നത്. പരിക്കേറ്റ 11 പേരെ പ്രയാഗ്രാജിലെ എസ്ആര്‍എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചതായി ജില്ലാ മജിസ്ട്രേറ്റ് അമിത് പാല്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേര്‍ അതേ ആശുപത്രിയില്‍ ചികിത്സയിലാണ്.

മരിച്ചവരില്‍ അഞ്ച് വയസ്സുകാരി പ്രിയാഞ്ജലി, 13 വയസ്സുകാരന്‍ പ്രവീണ്‍ സിങ്, 12 വയസ്സുകാരി ജാന്‍വി, 12 വയസ്സുകാരന്‍ ആദിത്യ, എട്ട് വയസ്സുകാരന്‍ ആദിത്യ, എട്ട് വയസ്സുകാരന്‍ രവി, 32 വയസ്സുകാരി അഞ്ജു, 40 വയസ്സുകാരന്‍ ജ്ഞാന്‍ സിങ്, 35 വയസ്സുകാരന്‍ വിക്രം സരോജ്, ആറ് വയസ്സുകാരന്‍ അന്‍ഷ്, നാല് വയസ്സുകാരന്‍ നാനാ എന്നിവരുണ്ട്. മരിച്ചവരെല്ലാം പടക്കനിര്‍മാണശാലയുടെ സമീപപ്രദേശങ്ങളില്‍ താമസിച്ചിരുന്നവരാണെന്ന് അധികൃതര്‍ പറഞ്ഞു.

സ്‌ഫോടനത്തിന്റെ ശക്തിയില്‍ ഫാക്ടറിക്കും സമീപത്തെ കെട്ടിടങ്ങള്‍ക്കും വ്യാപക നാശനഷ്ടമുണ്ടായി. ഫാക്ടറിയോട് ചേര്‍ന്നുള്ള അഞ്ച് വീടുകള്‍ തകര്‍ന്നതായും അധികൃതര്‍ അറിയിച്ചു. 18ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305