23 June, 2026 07:18:49 PM


കാഞ്ഞിരമറ്റത്ത് സ്പെയർ പാർട്സ് കട കത്തിച്ച കേസിൽ പോലീസ് അ‌ന്വേഷിക്കുന്ന 15കാരൻ മരിച്ച നിലയിൽ



കൊച്ചി: കാഞ്ഞിരമറ്റത്ത് സ്പെയർ പാർട്സ് കടയ്ക്ക് തീയിട്ട കേസിൽ പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന പതിനഞ്ചുകാരനായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ വീടിന് സമീപത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം പൂർണ്ണമായും ജീർണ്ണിച്ച നിലയിലായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കാഞ്ഞിരമറ്റത്തെ പ്രമുഖ സ്പെയർ പാർട്സ് കടയിൽ വൻ തീപ്പിടിത്തമുണ്ടായത്. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലും സി.സി.ടി.വി   ദൃശ്യങ്ങൾ പരിശോധിച്ചതിലുമാണ് അന്വേഷണം ഈ പതിനഞ്ചുകാരനിലേക്ക് എത്തിയത്. കടയ്ക്ക് തീയിട്ടയാൾ കുപ്പിയിൽ പെട്രോളുമായി കടയുടെ അടുത്തേക്ക് നടന്നുപോകുന്നതിന്റെയും, തീ പടർന്നുയരുമ്പോൾ അവിടെനിന്ന് ഓടിരക്ഷപ്പെടുന്നതിന്റെയും വ്യക്തമായ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.

ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ ശേഷം പോലീസ് തിരച്ചിൽ നടത്തിവരികയായിരുന്നുവെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഒളിവിൽ പോയതായിരുന്നു എന്നാണ് കരുതിയിരുന്നത്. എന്നാൽ ഒഴിഞ്ഞ കെട്ടിടത്തിൽ നിന്നും കടുത്ത ദുർഗന്ധം ഉയർന്നതിനെ തുടർന്ന് ഇന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 

കുറ്റബോധം കാരണമാണോ അതോ മറ്റെന്തെങ്കിലും കാരണത്താലാണോ കുട്ടി ഈ ജീവനൊടുക്കൽ നടപടിയിലേക്ക് കടന്നതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മുളന്തുരുത്തി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വിശദമായ പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934