27 July, 2025 11:58:30 AM
പഞ്ചവർണ്ണക്കൂട്ടിൽ പൗരാണിക ചിത്രങ്ങൾ ക്ഷേത്രത്തിൽ ഒരുക്കി വി കെ സുരേഷ്
രാജേഷ് കുര്യനാട്

കോട്ടയം: പ്രത്യേക വൃതാനുഷ്ഠാനങ്ങളോടെ ദേവി ധ്യാനശ്ലോകം മനോമുകരത്തിൽ ധ്യാനിച്ച് കോതനല്ലൂർ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ സുരേഷ് എന്ന കലാകാരൻ വരച്ച ചിത്രങ്ങൾക്ക് മനോഹാരിത ഏറെ. ആധുനിക ലോകത്തെ രാസ പദാർത്ഥങ്ങളിൽ നിർമ്മിച്ച ചായ കൂട്ടുകൾ ഉപയോഗിച്ചാണ് ദേവിയുടെ ഭക്തനും ചിത്രകാരനുമായ കോതനല്ലൂർ വാര്യത്തുപറമ്പിൽ വി കെ സുരേഷ് ചുമർ ചിത്രങ്ങൾ വരച്ചത്.
മൂന്നര മാസത്തെ പ്രയത്നം കൊണ്ടാണ് ശ്രീ കോവിലിൻ്റെ മൂന്ന് വശങ്ങളിലായി ദേവി ദേവൻമാരുടെ ചിത്രങ്ങൾ വരച്ചത്. കരിങ്കല്ലു കൊണ്ട് നിർമ്മിച്ച കരിങ്കൽ ഭിത്തികളുടെ ഉപരിതലം മിനുസപ്പെടുത്താൻ ഒരു മാസം എടുത്തു. പിന്നീട് വെള്ളപൂശാൻ 20 ദിവസങ്ങളെടുത്തു. തുടർന്ന് കാവി, മഞ്ഞ അഥവാ അക്ക്രിലിക് പെയിൻ്റ് കൊണ്ട് ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി. കാവി ചുവപ്പ്, പച്ച, കറുപ്പ്, വെളുപ്പ് എന്നീ നിറങ്ങളിൽ ഒരുക്കിയ കൂട്ടിനൊപ്പം ചില സന്ദർഭങ്ങളിൽ നീലകളറും ചേർത്തു.
ചിത്രങ്ങളുടെ രൂപങ്ങളിൽ ഓരോ അവയവങ്ങളിലും പ്രത്യേക കളറുകൾ ഉപയോഗിച്ചുവെന്ന് സുരേഷ് പറഞ്ഞു. പരമ്പരാഗത രീതിയിൽ കേരളത്തിലെ ചുമർ ചിത്രങ്ങൾ വരക്കാൻ വർണക്കൂട്ടുകൾ ഉണ്ടാക്കിയിരുന്നത് പച്ചിലച്ചായങ്ങളും പഴച്ചാറുകളും ഉപയോഗിച്ചായിരുന്നു. ഇതിനുപുറമേ മണ്ണിൽ നിന്ന് കുഴിച്ചെടുത്ത ധാതുക്കളും രാസവസ്തുക്കളും ഉപയോഗിച്ചിരുന്നു. വെട്ടുകല്ലിൽ നിന്നും കാവിച്ചുവപ്പും നീല അമരിച്ചെടിയുടെ ചാറിൽ നിന്ന് നീലനിറവും ഉണ്ടാക്കിയിരുന്നു. മറ്റു കളറുകൾക്ക് മനയോല, ചായില്യം, മാലക്കൈറ്റ് എന്ന ചെമ്പിൻ്റെ അയിര് എന്നിവയും ഉപയോഗിച്ചിരുന്നു.
കല്ലിൽ നിന്ന് ചിത്രങ്ങളിലെ ചായം പൊളിഞ്ഞു പോകാതിരിക്കാൻ ശർക്കര നാരങ്ങാ നീരിലും കരിക്കിൻ വെള്ളത്തിലും ചാലിച്ച് ഉപയോഗിച്ചിരുന്നു. ബ്രഷുകൾക്ക് കോരപ്പുല്ല്, കൈത വേര്, കൂർപ്പിച്ചെടുത്ത മുളം തണ്ട് എന്നിവയും ഉപയോഗിച്ചിരുന്നതായി താളിയോല ഗ്രന്ഥങ്ങളെ ഉദ്ധരിച്ച് സുരേഷ് ചൂണ്ടിക്കാട്ടി.
സർവ്വാഭരണ വിഭൂഷിതയായ പാർവ്വതി ദേവി, ഗണപതി, യമനിൽ നിന്നും രക്ഷനേടാൻ ശിവനിൽ അഭയം പ്രാപിക്കുന്ന മാർക്കണ്ഡേയൻ, പ്രദോഷ സമയത്ത് പാർവ്വതി ദേവിയുടെ സാന്നിധ്യത്തിലുള്ള ശിവനൃത്തം, വാസുദേവനും ഉണ്ണിക്കണ്ണനും, മഹാവിഷ്ണു, ദുർഗ്ഗാദേവി, സരസ്വതി എന്നിവയാണ് സുരേഷ് 3 മാസം കൊണ്ട് കോതനല്ലൂർ ക്ഷേത്രത്തിൽ പൂർത്തിയാക്കിയ ചിത്രങ്ങൾ.
ചെറുപ്പത്തിലെ ചിത്ര
രചനയിൽ തല്പരനായിരുന്ന സുരേഷ് പത്താംക്ലാസ് വിദ്യാഭ്യാസത്തിനു ശേഷം കാലടി സർവ്വ കാലശാലയിൽ പ്രീഡിഗ്രിക്ക് സമാനമായ ചുമർ ചിത്ര കോഴ്സും തുടർന്ന് ഫൈൻ ആർട്സിൽ ബിരുദപഠനവും പൂർത്തിയാക്കി. ദേവാലയങ്ങളിലും ചില ഭവനങ്ങളിലും ചുവർചിത്രങ്ങൾ വരച്ചു വരുന്നു. ഭാര്യ വിദേശത്ത് ജോലി ചെയ്യുന്ന ജിനു. ഗൗരിനന്ദ, ശിവനന്ദ എന്നീവരാണ് മക്കൾ.