10 September, 2026 08:10:08 PM
കാസർകോട് 40 കിലോ മ്ലാവ് ഇറച്ചിയും തോക്കുമായി ഒരാൾ പിടിയിൽ, രണ്ട് പേർ ഓടിരക്ഷപ്പെട്ടു

കാസർകോട്: പനത്തടി സെക്ഷൻ പരിധിയിൽ മ്ലാവിനെ വേട്ടയാടിയ കേസിൽ ഒരാൾ അറസ്റ്റിൽ . പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എംപി രാജുവിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘമാണ് അതിസാഹസികമായി പ്രതിയെ പിടികൂടിയത്. സിദ്ദിഖ് എം എച്ച് (50) ആണ് പിടിയിലായത്. ഇതിനിടയിൽ ബാക്കിയുള്ള രണ്ടു പ്രതികൾ ഓടി രക്ഷപ്പെടുകയും ചെയ്തു. നൗഫൽ, സുബൈർ എന്നിവരാണ് സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 40 കിലോയോളം ഭാരം ഉള്ള മ്ലാവ് ഇറച്ചിയും ഒരു തോക്കും ഉണ്ടയും പ്രതിയുടെ കയ്യിൽ നിന്നും പിടിച്ചെടുത്തെന്ന് ഫോറസ്റ്റ് ഓഫീസർമാർ പറഞ്ഞു.
കഴിഞ്ഞ കുറേ മാസങ്ങളായി ഈ ഭാഗങ്ങളിൽ വനം വകുപ്പ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ മുമ്പാകെ ഹാജരാക്കുകയും തെളിവെടുപ്പ് നടത്തുകയും മ്ലാവിന്റെ തലയും ഉടലും സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രാജീവൻ എം പ്രതിയുടെ മൊഴി രേഖപ്പെടുത്തി. ബാക്കി രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വന്യ മൃഗങ്ങളെ വേട്ടയാടുന്ന സ്ഥിരം വേട്ട സംഘം ആണ് ഇവരെന്ന് ഫോറെസ്റ്റ് അധികൃതർ പറഞ്ഞു.
പനത്തടി സെക്ഷനിലെ പനത്തടി റിസർവ് വനമേഖലയിൽ കാട്ടൂർ കൂപ്പ് ഭാഗത്ത് വന്യമൃഗ വേട്ട നടക്കുന്നുവെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രാജു എംപിയും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പ്രകാശൻ വി വി, വിമൽ രാജ് ഡി, വിനീത് വി, പ്രവീൺകുമാർ ജി എസ്, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻറ് ആയ സുമേഷ് കുമാർ എം എസ് എന്നിവർ പുലർച്ചെ സ്ഥലത്തെത്തുകയും ചാക്കിലാക്കിയ ഇറച്ചിയുമായി വരുന്ന മൂന്ന് പ്രതികളെ കാണുകയും ചെയ്തു. ഈ സമയത്ത് പ്രതികൾ ഓടി രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സിദ്ദിഖിനെ പിടികൂടി. ഇതിനിടയിൽ ബാക്കിയുള്ള രണ്ടു പേർ ഓടി രക്ഷപ്പെടുകയായിരുന്നു.


