09 June, 2026 10:03:58 AM


ഷിഗെല്ല: കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിന് ഒരാഴ്ച അവധി



കല്‍പ്പറ്റ: ഷിഗെല്ല സ്ഥിരീകരണത്തില്‍ ബത്തേരിയില്‍ പരിശോധന ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിന് ഒരാഴ്ച അവധി പ്രഖ്യാപിച്ചു. സ്‌കൂളിലും പരിസര പ്രദേശങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും.

ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ വൈകിട്ടോടെ കുട്ടികള്‍ ചികിത്സയിലിരിക്കുന്ന ആശുപത്രി സന്ദര്‍ശിക്കും. നിലവില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോളയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ കുട്ടികള്‍ക്കാണ് കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചത്. 21 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കെ മുരളീധരന്‍ അറിയിച്ചിരുന്നു.

സമാന ലക്ഷണങ്ങളുള്ള മൂന്നൂറിലധികം കുട്ടികള്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കുട്ടികള്‍ക്ക് പനിയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയ കുട്ടികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്.

ജില്ലയിലെ സ്‌കൂളുകളിലെ കിണറുകളിലെ വെള്ളത്തിന്റെ കൃത്യമായ പരിശോധന നടത്താനും ക്ലോറിനേഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ വേഗത്തില്‍ നടത്താനും കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള പ്രത്യേക സംഘം മേഖലയില്‍ പരിശോധന നടത്തിയിരുന്നു. സ്‌കൂളില്‍ നിന്നുള്ള വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാമ്പിള്‍ പരിശോധിക്കാന്‍ ഡിഎംഒ അടക്കമുള്ളവര്‍ പ്രദേശത്ത് എത്തുകയും ചെയ്തിരുന്നു.

കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ രോഗികള്‍ക്കും രോഗലക്ഷണങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940