14 July, 2026 01:40:36 PM


പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; സ്വമേധയാ കേസെടുത്ത് ബാലാവകാശകമ്മീഷൻ



കണ്ണൂര്‍: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഗുരുതരമായ വിഷയമാണിതെന്നും ഇന്ന് വീട്ടുകാരുടെ മൊഴിയെടുക്കുമെന്നും ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഒന്നര വയസുകാരന്‍ മരിച്ചതില്‍ ആശുപത്രി അധികൃതരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അനസ്‌തേഷ്യ ഡോക്ടര്‍ ഒഴികെയുളള മറ്റ് ഡോക്ടര്‍മാരുടെ മൊഴിയുമെടുത്തു. പീഡിയാട്രീഷന്‍ ഡോക്ടര്‍ ആശ, പ്ലാസ്റ്റിക് സര്‍ജന്‍ ഡോക്ടര്‍ ആരതി അന്തര്‍ജനം എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്ക് അനസ്‌തേഷ്യ നല്‍കിയ ഡോ. അഞ്ജലി പൊതുവാളിനെ ചോദ്യംചെയ്തിട്ടില്ല. കേസില്‍ അഞ്ജലി മാത്രമാണ് പ്രതി. പൊലീസ് സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഡിഎംഒയ്ക്ക് കൈമാറി.

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ അനസ്‌തേഷ്യ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 125 പ്രകാരമാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കളിക്കുന്നതിനിടെ വീണ്  ചുണ്ടിന് മുറിവ് പറ്റിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അനസ്‌തേഷ്യ നല്‍കുന്നതിനിടെ കുഞ്ഞ് ബോധരഹിതനാവുകയായിരുന്നു. ചികിത്സയ്ക്കിടെ കുട്ടി വേദനകൊണ്ട് കരഞ്ഞു. ഇതോടെയാണ് അനസ്‌തേഷ്യ നല്‍കാന്‍ തീരുമാനിച്ചത്. അനസ്‌തേഷ്യ നല്‍കിയ ഉടന്‍ കുട്ടി ബോധരഹിതനായി. ഇതോടെ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. പിന്നീടാണ് മരണം സംഭവിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918