03 July, 2026 12:28:46 PM


ബിയർ അടിച്ചിരുന്നു, എൻ്റെ ഭാഗത്ത് നിന്ന് വന്ന തെറ്റാണ്- ഹെലൻ ഓഫ് സ്പാർട്ട



കൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസെടുത്തതിന് പിന്നാലെ വീഡിയോയുമായി വ്‌ളോഗര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യ എസ് ആർ. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുന്ന വീഡിയോയില്‍ ആല്‍ക്കഹോള്‍ പരിശോധന നടത്തിയതിന്റെ പരിശോധന റിപ്പോര്‍ട്ടും പങ്കുവെയ്ക്കുന്നുണ്ട്. ഒരു ബിയര്‍ അടിച്ചുവെന്നത് താന്‍ നിഷേധിക്കുന്നില്ലെന്നും തെറ്റ് ആവര്‍ത്തിക്കില്ലെന്നും വീഡിയോയില്‍ പറയുന്നു.

ഒരു സാധാരണ വ്യക്തിക്ക് മദ്യപിച്ച് വണ്ടിയോടിച്ചതിന് പെറ്റി എങ്ങനെയാണോ വരുന്നത് ആ പെറ്റി ആണ് തനിക്ക് വന്നിട്ടുള്ളത്. ജീവിതത്തില്‍ ആരെയും മദ്യപിക്കാന്‍ പ്രോത്സാഹിപ്പിക്കാറില്ലെന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട വിശദീകരിക്കുന്നു. പരിശോധനയ്ക്കിടെ വാഹനം പൊലീസ് പിടിച്ചെടുത്തെന്നും വാഹനത്തില്‍ എംഡിഎംഎയായിരുന്നുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും വ്‌ളോഗര്‍ പറയുന്നു. ആളുകള്‍ തിരിച്ചറിയും എന്നതിനാലാണ് പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ പോയത്. എന്നാല്‍ പിടിച്ചതിലും വലുതാണ് മാളത്തില്‍ എന്നുപറയുന്നതുപോലെയായിരുന്നു കാര്യങ്ങള്‍ എന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട പറയുന്നു.

'ഞാന്‍ ഒളിവിലാണെന്നും എന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തെന്നും വാര്‍ത്ത കണ്ടു. വണ്ടിയില്‍ നിന്നും എംഡിഎംഎ പിടിച്ചെന്നും ചിലര്‍ പറയുന്നു. എന്നോട് ക്ഷമിക്കണം. ഒരു പരിപാടിക്കിടയില്‍ ഒരു ബിയര്‍ അടിച്ചിരുന്നു. വണ്ടി ഓടിക്കാന്‍ പാടില്ലായിരുന്നു. പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതിരുന്നത് ലൈറ്റില്‍ ആളുകള്‍ ശ്രദ്ധിക്കുമെന്നും എന്നെ അറിയുന്ന ആളുകളായിരിക്കും അതൊരു വീഡിയോയായി പുറത്തേക്ക് വരേണ്ടതില്ലെന്നും വിചാരിച്ചാണ്. പിടിച്ചതിലും വലുതാണ് മാളത്തില്‍. വീഡിയോയേക്കാളും ഫെയ്മസ് ആയി. എന്റെ വീടിന്റെ മുന്നിലാണ് വാഹനം നിര്‍ത്തിയത്. മദ്യപിച്ചിരുന്നോയെന്ന് പൊലീസ് ചോദിച്ചു. അതെയെന്ന് സമ്മതിക്കുകയും ചെയ്തു. ഊതിയപ്പോള്‍ അത് തെളിയുകയും ചെയ്തു. കോടതിയില്‍ പെറ്റിയടച്ചാല്‍ മതിയെന്ന് വളരെ വ്യക്തമായി പറഞ്ഞു', ഹെലന്‍ ഓഫ് സ്പാര്‍ട്ട വിശദീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K