28 May, 2026 08:20:45 PM
തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തീയും പുകയും

തൃശൂർ: അമല നഗറിൽ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും പെട്ടെന്ന് തീയും പുകയും ഉയർന്നത് പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തി. തിരുവനന്തപുരം നെടുമങ്ങാട്ടിൽ നിന്നും വയനാട് സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് നടത്തിയിരുന്ന സൂപ്പർഫാസ്റ്റ് ബസിലാണ് അപകടമുണ്ടായത്.
അമല ആശുപത്രിക്ക് സമീപം വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന ബസിന്റെ മുൻഭാഗത്തുനിന്നും പെട്ടെന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ബഹളം വെച്ച് ബസ് നിർത്തിക്കുകയായിരുന്നു. ഇതോടെ യാത്രക്കാരെ മുഴുവൻ വേഗത്തിൽ പുറത്തിറക്കാൻ സാധിച്ചതിനാൽ വൻ ദുരന്തമാണ് ഒടുവിൽ ഒഴിവായത്.
യാത്രക്കാരെ സുരക്ഷിതമായി മാറ്റിയതിന് പിന്നാലെ നാട്ടുകാരുടെ നേതൃത്വത്തിൽ സമീപത്തെ സ്ഥാപനങ്ങളിൽ നിന്നും ഫയർ എക്സ്റ്റിംഗുഷറുകൾ എത്തിച്ച് ഉടൻ തന്നെ തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. വനപാലകരും അഗ്നിശമന സേനയും എത്തുന്നതിന് മുൻപ് തന്നെ നാട്ടുകാർ ചേർന്ന് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയിരുന്നു.
ബസിനുള്ളിലെ ഇലക്ട്രിക് വയറിങ്ങിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് പെട്ടെന്നുള്ള തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തീ പടർന്നതോടെ എഞ്ചിനിലേക്കുള്ള ഡീസൽ ട്യൂബ് കത്തിയമരുകയും ഇതേത്തുടർന്ന് റോഡിലേക്ക് വൻതോതിൽ ഡീസൽ ചോരുകയും ചെയ്തു. ഇത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ കാരണമായെങ്കിലും കൃത്യസമയത്ത് തീയണച്ചതിനാൽ ഇന്ധന ടാങ്കിലേക്ക് തീ പടർന്നില്ല. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു.




