20 May, 2026 12:58:23 PM
പെരിയ ഇരട്ടകൊലപാതക കേസ്; അഞ്ച് പ്രതികൾക്ക് പരോൾ

കാസർഗോഡ്: പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക് വീണ്ടും പരോൾ. ഒന്നാം പ്രതി പീതാംബരൻ ഉൾപ്പടെ അഞ്ച് പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പരോളെന്ന് ജയിൽ അധികൃതർ പറഞ്ഞു. ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാംപ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർക്കാണ് പരോൾ അനുവദിച്ചത്. ഇവർ അഞ്ച് പേരും കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു ഉണ്ടായിരുന്നത്.
കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന ഇവർ നാട്ടിലെത്തി. ഇത് മൂന്നാം തവണയാണ് പീതാംബരന് പരോൾ ലഭിക്കുന്നത്. നേരത്തെ കേസിൽ വിചാരണ പൂർത്തിയാക്കി ശിക്ഷിക്കപ്പെട്ട് ആറുമാസത്തിനുള്ളിൽ തന്നെ പ്രതികൾക്ക് പരോൾ ലഭിച്ചിരുന്നു. മുൻപ് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നെങ്കിൽ ഇത്തവണ പരോൾ വ്യവസ്ഥയിൽ അതില്ല.
2019 ഫെബ്രുവരി 17ന് വൈകുന്നേരം ആറിനും ഏഴരയ്ക്കുമിടയിലാണ് പെരിയ വില്ലേജിലെ കണ്ണാടിപാറ കല്ലിയോട്ട് വെച്ച് ശരത് ലാലും കൃപേഷും ക്രൂരമായി കൊലചെയ്യപ്പെട്ടത്. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 24 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.



