05 June, 2025 09:33:59 AM


പടിയൂരില്‍ അമ്മയും മകളും കൊല്ലപ്പെട്ട സംഭവം: പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്



തൃശൂര്‍ : ഇരിങ്ങാലക്കുട പടിയൂരില്‍ അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെന്ന് സംശയിക്കുന്ന കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു. ഇയാള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഉടന്‍ അറിയിക്കണമെന്ന് തൃശൂര്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശിച്ചു.

ബുധനാഴ്ച ഉച്ചയോടെയാണ് പടിയൂര്‍ പഞ്ചായത്ത് ഓഫീസിന്റെ അടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി കൈതവളപ്പില്‍ മണി (74), മകള്‍ രേഖ ( 43) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച രേഖയുടെ ഭര്‍ത്താവാണ് പ്രതിയെന്ന് സംശയിക്കുന്ന പ്രേംകുമാര്‍. ഇയാള്‍ മുന്‍ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

2019 ല്‍ അന്നത്തെ ഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രേംകുമാര്‍ (45) പ്രതിയാണ്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. പ്രേംകുമാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപെടേണ്ടതാണെന്ന് പൊലീസ് നിര്‍ദേശിച്ചു.

ഇന്‍സ്‌പെക്ടര്‍ , കാട്ടൂര്‍ പൊലീസ് സ്റ്റേഷന്‍ - 9497947203

ഡിവൈഎസ്പി ഇരിങ്ങാലക്കുട - 94979 90088

ജില്ലാ പൊലീസ് മേധാവി തൃശ്ശൂര്‍ റൂറല്‍- 9497996978


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K