23 June, 2026 01:54:18 PM


കൊട്ടാരക്കരയിലെ അപകടം; ഡ്രൈവർക്ക് ഹെവി ലൈസൻസില്ല, ടിപ്പറിന്റെ പെർമിറ്റ് റദ്ദാക്കും



കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വാഹനം ഓടിച്ചിരുന്നയാൾക്ക് ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല എന്ന് എൻഫോഴ്‌സ്‌മെന്റ് ആർടിഒ എ കെ ദിലു മാധ്യമങ്ങളോട് പറഞ്ഞു.

'ഹെവി ലൈസൻസ് ഇല്ലാത്തയാളാണ് വാഹനം ഓടിച്ചിരുന്നത്. ഇത്തരം വാഹനം ഓടിച്ച് തഴക്കം വന്നിട്ടില്ലാത്തയാളാണ്. ഈ ഡ്രൈവർ കുറേ കാലമായി ഗൾഫിലായിരുന്നു, പെട്ടെന്ന് ഇവിടെ വന്ന് പരിചയമില്ലാത്ത വാഹനം ഓടിച്ചതിന്റെ ഫലമായാണ് ഈ അപകടം നടന്നത്.' - അദ്ദേഹം പറഞ്ഞു.

'T റോഡിൽനിന്ന് ഇറക്കം ഇറങ്ങി പ്രധാന റോഡിലേക്ക് കയറുമ്പോൾ പാലിക്കേണ്ട മര്യാദകൾ പാലിച്ചിട്ടില്ല. വാഹനത്തിന്റെ ജിപിഎസ് പ്രവർത്തിക്കുന്നതായി കാണിക്കുന്നില്ല. അത് ഉടമസ്ഥർ ഡിസ്‌കണക്ട് ചെയ്തതാണോ എന്ന് സംശയമുണ്ട്. വാഹനത്തിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതിനും വേണ്ടിയുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.' - എൻഫോഴ്‌സ്‌മെന്റ് ആർടിഒ പറഞ്ഞു.

2024 മുതൽ ഫിറ്റ്‌നസ് ഇല്ലാതെയാണ് ഈ വാഹനം ഓടിയിരുന്നത്. രണ്ടുമാസം മുമ്പ് ഏപ്രിൽ 2നാണ് ഈ വാഹനത്തിന്റെ ഫിറ്റ്‌നസ് പുതുക്കിയിരിക്കുന്നത്. അപ്പോഴും വാഹനത്തിന്റെ ജിപിഎസ് സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താതെയാണ് ഫിറ്റ്‌നസ് നൽകിയത്.

17 വർഷം പഴക്കമുള്ള വാഹനമാണിത്, അതിന്റെ അറ്റകുറ്റപ്പണികളൊന്നും കൃത്യമായി നടത്തിയിരുന്നില്ല. മാത്രമല്ല, ഈ വാഹനം പതിവായി നിയമം ലംഘിച്ചിരുന്നതായും വിവരമുണ്ട്. നിയമലംഘനം നടത്തിയതിന് നിരവധി ചെല്ലാൻ ലഭിച്ചിട്ടുള്ള വണ്ടിയാണിത്, ഇതിൽ പലതും ഇപ്പോഴും അടച്ചിട്ടുമില്ല.

2024ൽ ഫിറ്റ്‌നസ് കാലാവധി അവസാനിച്ചിട്ടും നിരന്തരം ഓടുകയും, പലതവണ പലതരത്തിലുള്ള നിയമലംഘനങ്ങളുടെ പേരിൽ പിടിക്കപ്പെടുകയും ചെയ്തിട്ടും വാഹനത്തിന് ഫിറ്റ്‌നസ് ഇല്ലായെന്ന് പോലീസോ മോട്ടോർവാഹന വകുപ്പോ പരിശോധിച്ചിട്ടില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്. ഈ വർഷം ജനുവരി 30ന് ഒരു നിയമലംഘനത്തിന് പിടിച്ചപ്പോഴും 250 രൂപ പിഴയടപ്പിച്ച് വാഹനം വിട്ടുകൊടുക്കുകയാണ് ചെയ്തത്. റവന്യൂ റിക്കവറിയായി വാഹനം ഏറ്റെടുക്കും എന്ന ഘട്ടംവന്നപ്പോഴാണ് രണ്ടുമാസം മുമ്പ് ടിപ്പറിന്റെ ടാക്‌സ് അടച്ച് പുതുക്കാൻ വാഹന ഉടമ തയ്യാറായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K