30 May, 2026 06:47:06 PM


ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം: 5 പ്രതികൾക്ക് ജാമ്യമില്ല



തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 5 പ്രതികൾക്ക് ജാമ്യമില്ല. കേസിൽ ആ​ദ്യം അറസ്റ്റിലായ 5 പ്രതികളുടെ ജാമ്യ ഹർജിയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (3) തള്ളിയത്.

അപൂർവ കേസ് എന്നാണ് കോടതി നിരീക്ഷിച്ചത്. ആക്രമണം മാധ്യമങ്ങളിലൂടെ ജനങ്ങളെല്ലാം കണ്ടതാണെന്നും കോടതി വ്യക്തമാക്കി. പൊതു മുതൽ നശിപ്പിച്ചില്ലെന്ന വാദം നിലനിൽക്കില്ല. ആക്രമണം പ്രകോപനമില്ലാതെയാണെന്നും കോടതി നിരീക്ഷിച്ചു.

ജാമ്യാപേക്ഷയിൽ കഴിഞ്ഞ ദിവസം കോടതി വിശദമായ വാദം കേട്ടിരുന്നു. സംഭവം നടക്കുമ്പോൾ ഇഡി ഉദ്യോ​ഗസ്ഥർ ഡ്യൂട്ടിയിൽ ആയിരുന്നില്ല എന്നാണ് പ്രതിഭാ​ഗം പ്രധാനമായി വാദിച്ചത്. ഇഡിയുടെ ഔദ്യോ​ഗിക വാഹനമല്ല അതിനാൽ പൊതുമുതൽ നശിപ്പിച്ചെന്ന കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാ​ഗം വാദിച്ചിരുന്നു.

സിപിഎം പ്രവർത്തകരായ ശ്രീജിത്ത്, ജിതിൻരാജ്, മനോജ്, ജീവൻ, ഷാഹിൻ എന്നിവരാണ് കേസിൽ ആദ്യ ദിവസം അറസ്റ്റിലായത്. ഇവരുൾപ്പെടെ 25 സിപിഎം പ്രവർത്തകർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. മൂന്ന് പേർ നിലവിൽ കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്.

സംഭവത്തിൽ കണ്ടാലറിയുന്ന 300 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ 200 പേരെയെങ്കിലും അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കമെന്നും സൂചനകളുണ്ട്. അറസ്റ്റ് ഭയന്ന് പലരും ഒളിവിലാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 107