08 June, 2026 09:29:13 AM


വെടിവച്ചാംകോവിലിലെ 17കാരന്റെ കൊലപാതകം: നാല് പ്രതികൾ പിടിയിൽ



തിരുവനന്തപുരം: ശരീരത്തില്‍ ചില്ലുകള്‍ തറച്ച് പതിനേഴ് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍  നാല് പ്രതികള്‍ പിടിയില്‍. ഒന്നാം പ്രതി പള്ളിച്ചല്‍ സ്വദേശി അജിത്(21), രണ്ടാംപ്രതി പള്ളിച്ചല്‍ പാരൂര്‍ക്കുഴി സ്വദേശി കാര്‍ത്തികേയന്‍(21), മൂന്നാംപ്രതി മുടവൂര്‍പാറ സ്വദേശി പ്രിയദര്‍ശന്‍(20), നാലാംപ്രതി പള്ളിച്ചല്‍ സ്വദേശി ആരോമല്‍(21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഒന്നും രണ്ടും നാലും പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂന്നാംപ്രതി പ്രിയദര്‍ശനെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.

ശിവസൂര്യയെ കൊലപ്പെടുത്തിയ ഫുട്‌ബോള്‍ ടര്‍ഫിലെ തര്‍ക്കം കാരണമെന്നാണ് പ്രതികളുടെ മൊഴി. ഒരു വര്‍ഷം മുമ്പ് ഫുട്‌ബോള്‍ കളിക്കിടെ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അന്ന് ഇരുകൂട്ടരും തമ്മില്‍ സംസാരിച്ച് പ്രശ്‌നം പരിഹരിച്ചിരുന്നുവെങ്കിലും ഇരുസംഘവും പക വെച്ചുപുലര്‍ത്തുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. കഴിഞ്ഞ ദിവസം എതിര്‍ സംഘത്തിലെ ഒരാളെ ശിവസൂര്യ തുറിച്ചുനോക്കിയത് പ്രകോപനമുണ്ടാക്കി. പിന്നാലെ സംഘമായെത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു.

തുടർന്ന് പുന്നമൂട് സഹകരണ ബാങ്കിനെ സമീപമുള്ള ജംഗ്ഷനിൽ ഇവർ തമ്മിൽ കയ്യാങ്കളിയുണ്ടായി. സംഘർഷത്തിനിടയിലെ ഉന്തിലും തള്ളിലും സമീപത്തെ അടച്ചിട്ടിരുന്ന തുണിക്കടയുടെ ചില്ലു ഗ്ലാസിലേക്ക് ശിവസൂര്യ വീണു. ദേഹമാസകലം ഗ്ലാസ് തുളച്ചു കയറിയ ശിവസൂര്യ പ്രതികളുടെ മുന്നിലേക്ക് തന്നെ ബോധരഹിതരായി വീണു. തുടർന്ന് ഇവർ വന്ന ഇരുചക്ര വാഹനത്തിൽ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ശിവസൂര്യയുടെ മരണം സംഭവിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942