02 February, 2026 02:12:59 PM


മുള്ളൂർക്കരയിൽ സഹോദരിമാരുടെ കൂട്ട ആത്മഹത്യാശ്രമം; മൂന്നാമത്തെയാളും മരിച്ചു



തൃശൂർ: മുള്ളൂർക്കരയിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സഹോദരിമാരില്‍ മൂന്നാമത്തെയാളും മരിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് മരണം. സഹോദരിമാരിൽ രണ്ടാമത്തെയാളായ ജാനകിയാണ് ഇന്ന് പുലർച്ചെ മരിച്ചത്. ഇളയ സഹോദരി സരോജിനി വെള്ളിയാഴ്ചയും മൂത്ത സഹോദരി ദേവകി ശനിയാഴ്ചയുമാണ് മരിച്ചത്. വാർദ്ധക്യ കാലത്തെ ഒറ്റപ്പെടലിനെയും നിരാശയെയും തുടർന്നാണ് മൂവരും കഴിഞ്ഞ വെള്ളിയാഴ്ച ജീവനൊടുക്കാൻ ശ്രമിച്ചത്.

ജനുവരി 30നാണ് വിഷം കഴിച്ച സഹോദരിമാരെ അവശനിലയിൽ അയൽവാസികൾ കണ്ടെത്തിയത്. മണ്ഡലംകുന്ന് സ്വദേശി സരോജനി, സഹോദരിമാരായ ജാനകി, ദേവകി എന്നിവരായിരുന്നു കൂട്ടത്തോടെ ജീവനൊടുക്കാൻ ശ്രമിച്ചത്. തുടർന്ന് ചെറുതുരുത്തി പൊലീസിനെയും, പഞ്ചായത്ത് മെമ്പറേയും വിവരം അറിയിച്ചു. മെമ്പർ സ്ഥലത്തെത്തിയതിന് പിന്നാലെയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. സരോജനി അന്ന് തന്നെ മരിച്ചിരുന്നു. ജാനകിയും ദേവകിയും ഗുരുതരാവസ്ഥയിൽ വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്.

മൂവരും വർഷങ്ങളായി ഒറ്റക്കാണ് താമസിച്ചിരുന്നത്. ഇവരുടെ സ്വത്തുക്കൾ ഗുരുവായൂർ ക്ഷേത്രത്തിന് എഴുതിവച്ചിരുന്നു. അതിനുശേഷം ഒരു വർഷത്തോളം ക്ഷേത്രത്തിന് കീഴിലുള്ള ട്രസ്റ്റിൽ താമസിക്കുകയും ചെയ്തിരുന്നു. അതിനിടെ ചില അതൃപ്തി ഉണ്ടായതിനെ തുടർന്ന് തിരികെ വീട്ടിലേക്ക് മടങ്ങുകയും ചെയ്യുകയായിരുന്നു. ഇതിനുപിന്നാലെ മൂന്ന് പേരും കടുത്ത മാനസിക പ്രയാസത്തിലായിരുന്നു എന്ന് അയൽവാസികൾ പറഞ്ഞു. കുറിപ്പെഴുതി വച്ചാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് എന്നാണ് ലഭ്യമാകുന്ന വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K