22 June, 2025 08:04:50 PM
പഹല്‍ഗാം ഭീകരാക്രമണം: പാക് ഭീകരരെ സഹായിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്ത് എന്‍ഐഎ

കശ്മീര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് അഭയം നല്‍കിയ രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പഹൽഗാമിലെ ബട്കോട്ടിൽ നിന്നുള്ള പർവൈസ് അഹമ്മദ് ജോത്തർ, പഹൽഗാമിലെ ഹിൽ പാർക്കിൽ നിന്നുള്ള ബഷീർ അഹമ്മദ് ജോത്തർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഭീകര സംഘടനയായ ലഷ്‌കറെ തൊയ്‌ബെയുമായി ബന്ധമുള്ള പാകിസ്താന്‍ പൗരരാണ് ഇവരെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു.
പഹല്‍ഗാമില്‍ നിന്നാണ് ഇരുവരേയും എന്‍ഐഎ പിടികൂടിയത്. ആക്രമണസംഘത്തില്‍ ഉള്‍പ്പെട്ട മൂന്ന് ഭീകരരെ കുറിച്ചുള്ള വിവരങ്ങള്‍ ഇവര്‍ എന്‍ഐഎയ്ക്ക് കൈമാറിയതായാണ് സൂചന. പിടിയിലായവർ അക്രമികൾക്ക് താമസം, ഭക്ഷണം തുടങ്ങിയ എല്ലവിധ സഹായങ്ങളും ഉറപ്പാക്കിയതായി വ്യക്തമായി. ആക്രമണം നടത്തുന്നതിനു മുമ്പ്തീവ്രവാദികൾ ഹിൽ പാർക്കിലെ ഒരു കുടിലിൽ താമസിച്ചിരുന്നതായും റിപ്പോർട്ട്.
ചോദ്യം ചെയ്യലിൽ, പർവൈസും ബഷീറും ആയുധധാരികളായ മൂന്ന് അക്രമികളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി. അവർ നിരോധിത ലഷ്കർ ഇ തൊയ്ബ സംഘടനയുമായി ബന്ധമുള്ള പാകിസ്ഥാൻ പൗരന്മാരാണെന്ന് സ്ഥിരീകരിച്ചു. 2025 ഏപ്രിൽ 22 ലെ ആക്രമണത്തെത്തുടർന്ന് രജിസ്റ്റർ ചെയ്ത RC-02/2025/NIA/JMU കേസിൽ നടന്നു കൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി, 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ സെക്ഷൻ 19 പ്രകാരം ഇരുവർക്കുമെതിരെ എൻഐഎ കേസെടുത്തു.
ഏപ്രിൽ 22 ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ 26 നിരപരാധികളായ വിനോദസഞ്ചാരികൾ ക്രൂരമായി കൊല്ലപ്പെടുകയും 16 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രകാരം, അക്രമികൾ ഇരകളെ അവരുടെ മതപരമായ സ്വത്വത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്താണ് കൊലപ്പെടുത്തിയത്.