04 June, 2025 09:17:24 AM
നടിക്കെതിരായ ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. ബോബി ചെമ്മണ്ണൂർ നടിക്കെതിരെ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ദ്വയാർത്ഥ പ്രയോഗങ്ങളെന്നും കുറ്റപത്രത്തിലുണ്ട്. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
ബോബി ചെമ്മണ്ണൂർ സമൂഹമാധ്യമങ്ങളിലൂടെ പലർക്കുക്കെതിരെ നടത്തിയ ലൈംഗികാധിക്ഷേപത്തിന്റെ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചു. കേസിൽ രണ്ടു വകുപ്പുകളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്. ലൈംഗിക അധിക്ഷേപത്തിന് പുറമേ പിന്തുടർന്ന് ശല്യം ചെയ്തതിന്റെ വകുപ്പും ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുണ്ട്. കൂടാതെ ഇയാൾ നടത്തിയ അഭിമുഖങ്ങളുടെ വീഡിയോ ക്ലിപ്പുകളും , നടിയുടെ രഹസ്യമൊഴിയും, സാക്ഷി മൊഴികളും കേസിൽ നിർണായകമാണ്.
നടിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പോലീസ് ആണ് കേസടുത്ത് അന്വേഷണം നടത്തിയത്. അതേസമയം, നടി നൽകിയ ലെെംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണൂർ അറസ്റ്റിലായിരുന്നു. കേസില്‍ അറസ്റ്റിലായ ബോബി കാക്കനാട് ജയിലില്‍ റിമാന്‍ഡിലായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് പുറത്തിറങ്ങിയത്.
ജയില്‍ മോചിതനായ ശേഷം പരസ്യമായി മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂര്‍ രംഗത്തെത്തിയിരുന്നു. മാര്‍ക്കറ്റിങ്ങിനായി പലതും പറയാറുണ്ടെന്നും അറിഞ്ഞുകൊണ്ട് ആരെയും ദ്രോഹിച്ചിട്ടില്ലെന്നുമായിരുന്നു പ്രതികരണം. എങ്കില്‍പോലും ആര്‍ക്കെങ്കിലും എപ്പോഴെങ്കിലുമൊക്കെ തന്‍റെ വാക്കുകള്‍ കൊണ്ട് വിഷമിച്ചിട്ടുണ്ടെങ്കില്‍ അവരോടൊക്കെ മാപ്പ് ചോദിക്കുന്നു എന്നും ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചിരുന്നു.