31 May, 2025 09:27:37 AM


കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിന്‍റെ 101-ാം ജന്മദിനാഘോഷവും കലാസാഗർ പുരസ്‍കാര സമർപ്പണവും



വാഴേങ്കട: കഥകളിയിലെ സർവ്വകലാശാല കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിനെ അനുസ്മരിച് കലാലോകം. നൂറ്റിയൊന്നാം ജന്മദിനാഘോഷവും കലാസാഗർ പുരസ്‍കാര സമർപ്പണവും മെയ് 28നു നടന്നു. കളിയരങ്ങിൽ ചെണ്ടക്കോലുകൊണ്ട് മേളപ്പദങ്ങൾ രചിച്ച കലാമണ്ഡലം കൃഷ്‌ണൻകുട്ടി പൊതുവാൾ 1924 മെയ്  28ന്  തേലക്കാട്ട്  മാധവൻ നമ്പൂതിരിയുടെയും  വെള്ളി്നേഴി കാവിൽ പൊതുവാട്ടിൽ പാപ്പി എന്ന പാര്‍വതി പൊതുവാൽസ്യാരുടെയും മകനായി  ജനിച്ചു. കൃഷ്‌ണൻകുട്ടി പൊതുവാളുടെ  ആദ്യ  ഗുരു അമ്മാവനായ  കാവിൽ പൊതുവാട്ടിൽ ഗോവിന്ദ പൊതുവാൾ തന്നെയായിരുന്നു.  തായമ്പക, കേളി, കൊട്ടിപാടി സേവ, പൂജ കൊട്ട്‌, മറ്റു ക്ഷേത്ര അടിയന്തരങ്ങൾ തുടങ്ങി എല്ലാ ചടങുകളും ചിട്ടകളും അമ്മാവൻതന്നെ ആയിരുന്നു പഠിപ്പിച്ചത്‌.

കഥകളിയിൽ ഉള്ളതെല്ലാം പൊതുവാളിലുണ്ട്‌. പൊതുവാളിൽ ഇല്ലാത്തതൊന്നും കഥകളിയിൽ ഇല്ല. കഥകളിരംഗം കണ്ട അപൂര്‍വ്വജ്യോതിസ്സിനെ വിശേഷിപ്പിക്കുവാന്‍ മേല്‍പ്പറഞ്ഞ രണ്ട്‌ വാചകങ്ങളാണ്‌ ഉത്തമം. പൊതുവാൾ അരങ്ങിന്റെ വലത്തേതലയ്‌ക്കല്‍ പിന്‍ഭാഗത്ത്‌ - ഏകാഗ്രത കെടുത്തുന്ന അന്യചിന്തകളില്‍ നിന്നും മോചനം ഇച്ഛിക്കുന്നു എന്ന്‌ തോന്നിക്കുമാറ്‌ കണ്ണുകള്‍ അടച്ച്‌ - നിലയുറപ്പിച്ചാല്‍, ഔജ്ജ്വല്യവും ചൈതന്യവും ഇഴുകിച്ചേര്‍ന്ന, അതേസമയം ഊക്കോടെ പ്രവഹിക്കുന്ന, ചെണ്ടമേളം നടന്റെ മേനിയിലേയ്‌ക്ക്‌ ആവേശവും, ഊര്‍ജ്ജവും പകരുന്ന കാഴ്‌ച വിവരണാതീതമാണ്‌!

മൂത്തമന കേശവന്‍ നമ്പൂതിരിയുടെ വസന്തകാലം അവസാനിക്കാറായ ഘട്ടത്തില്‍ ഒരു വാഗ്‌ദാനമായി ഉയര്‍ന്നുവന്ന പൊതുവാളിന്‌  മൂത്തമനയുടെ സമ്പ്രദായമാണ്‌ പൊതുവാളും പിന്തുടര്‍ന്നതെന്നാണ്‌ പണ്ഡിതമതം. ഈ അനുഗ്രഹീത കലാകാരന്‍ കലാമണ്ഡലം കളരിയില്‍ പ്രവേശിച്ചതോടെ അദ്ദേഹത്തിന്റെ വാസനകള്‍ക്ക്‌ പുഷ്ടി കൈവന്നു.

കഥകളിയുടെ സമ്പ്രദായ ശുദ്ധി പരിപാലിക്കുന്നതില്‍ അതീവശ്രദ്ധാലുക്കളായിരുന്ന പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍, വെങ്കിച്ചന്‍ സ്വാമി എന്നീ പ്രതിഭാധനന്മാരായ ആചാര്യന്മാരുടെ സാങ്കേതീക ജ്ഞാനവും, പ്രയോഗശേഷിയും സശ്രദ്ധം സ്വായത്തമാക്കാന്‍ പൊതുവാളിന്‌ കഴിഞ്ഞത്‌ കൊണ്ടാണ്‌ അദ്ദേഹത്തിനു പില്‍ക്കാലത്ത്‌ തന്റെ പ്രവര്‍ത്തിമണ്ഡലത്തില്‍ എതിരാളികള്‍ ഇല്ലാത്ത സമ്രാട്ട്‌ ആയി വാഴുവാന്‍ സാധിച്ചത്‌.

പൊതുവാളിനെപ്പോലെ കഥകളിലോകത്ത്‌ ദേശഭേദമന്യേ അംഗീകാരം ലഭിച്ച കലാകാരന്മാര്‍ അപൂര്‍വമാണ്‌. കഥാപ്രകൃതവും, കഥാപാത്രപ്രകൃതിയും, ചടങ്ങിന്റെ ഗൗരവവും, അര്‍ത്ഥപൂര്‍ണ്ണമായ ഔചിത്യവും അതീവ -ശ്രദ്ധയോടെ മനസ്സിരുത്തി അവയോട്‌ ഇണങ്ങിച്ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത്‌ അദ്ദേഹത്തിന്‍റെ അനിതരസാധാരണമായ സിദ്ധിയായിരുന്നു.

സമകാലീനായ മറ്റൊരു പ്രമാണി കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാളിന്റെ മദ്ദളവും കൃഷ്‌ണന്‍കുട്ടി പൊതുവാളിന്റെ ചെണ്ടയും ചെര്‍ന്നോരുക്കിയിരുന്ന മേളപ്പദത്തിന്റെ ആശ്ചര്യകരമായ ഗാംഭീര്യം ഒരു കാലത്ത്‌ കഥകളി ആരാധകരെ ആസ്വാദനത്തിന്റെ ഉച്ചസ്ഥായിയിലേയ്‌ക്ക്‌ ഉയര്‍ത്തി രസാനുഭൂതിയുടെ സാഗരത്തില്‍ ആറാടിക്കുമായിരുന്നു! എടുത്തുപറയേണ്ട മറ്റൊന്ന്‌ `കുട്ടിത്രയത്തെ' കുറിച്ചാണ്‌.    താളത്തിന്റെ കിരാതമൂര്‍ത്തിയായ കലാമണ്ഡലം രാമന്‍കുട്ടിനായരുടെ വേഷവും (പ്രധാനമായി കത്തി വേഷങ്ങള്‍), പൊതുവാള്‍മാരുടെ താളമേളവും ഇഴചേര്‍ന്ന ഗാംഭീര്യദ്യോതകമായ കൂട്ടുകെട്ട്‌ അറിയപ്പെട്ടിരുന്നത്‌ `കുട്ടിത്രയം' എന്നായിരുന്നു.   ആ ത്രിമൂര്‍ത്തികളുടെ സമ്മേളനരംഗങ്ങളുടെ മാസ്‌മരീകതn വാക്കുകളില്‍ ഒതുക്കുവാന്‍ അസാധ്യമാണ്‌.

ചെണ്ടയിലെ അതുല്യമായ പ്രാവിണ്യം പൊതുവാള്‍ ഔന്നത്യത്തിന്റെ കേവലം ഒരു തലം മാത്രമാണ്‌! അദ്ദേഹം സംഗീതജ്ഞന്‍ ആയിരുന്നു. മദ്ദളം വായിക്കുമായിരുന്നു. നിരവധി തവണ വേഷം കെട്ടി ആടിയിട്ടുണ്ട്‌. ആട്ടകഥകള്‍ രചിച്ചിട്ടുണ്ട്‌. അസൂയാവാഹമായ കലാചാതുരിയോടെ ആട്ടകഥകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്‌. കഥകളി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി, തത്വദീക്ഷയോടെ, പല സമ്പ്രദായങ്ങളും, അനുക്രമങ്ങളും നവീകരിച്ചിട്ടുണ്ട്‌. അദ്ദേഹം എന്തൊക്കെ സംഭാവനകളാണ്‌ കഥകളിയ്‌ക്ക്‌ നല്‍കിയതെന്ന്‌ അനുസ്‌മരിക്കുന്നതിലും എളുപ്പം എന്ത്‌ നല്‍കിയില്ല എന്ന്‌ പരിശോധിക്കുന്നതായിരിക്കും.

കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ തൗര്യത്രിക കലയായ കഥകളിയുടെ സമസ്ത മേഖലകളിലും തന്റേതായ കയ്യൊപ്പു പതിപ്പിച്ച മഹാപ്രതിഭയുടെ നൂറ്റിയൊന്നാം ജന്മദിനാ  ഘോഷം മെയ് 28നു വാഴേങ്കട കുഞ്ചുനായർ മെമ്മോറിയൽ ട്രസ്റ്റ് ഹാളിൽ  കേന്ദ്ര  സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ  കലാസാഗർ ആഘോഷിച്ചു.  

മെയ് 28നു ബുധനാഴ്ച  വൈകുന്നേരം അഞ്ചു  മണിക്ക്  ആരംഭിച്ച  ആചാര്യനുസ്മരണ യോഗത്തിന് സ്വാഗതവും  ആഘോഷ പരിപാടിയുടെ ആമുഖ പ്രഭാഷണവും ശ്രീ. വെള്ളിനേഴി ആനന്ദ് നിർവഹിച്ചു. ടി.കെ. അച്യുതന്റെ  (പ്രസിഡണ്ട്, കലാസാഗര്‍) അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗo പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ (ചെയര്മാൻ  കേരള സംഗീത നാടക അക്കാദമി) ഉദ്ഘാടനം ചെയ്തു. കെ ബി രാജ് ആനന്ദ് (കലാമണ്ഡലം ഡീൻ, കലാമണ്ഡലം  ഭരണ  സമിതി അംഗo, കഥകളി നിരൂപകൻ, ചെയർമാൻ വാഴേങ്കട കുഞ്ചു നായർ മെമ്മോറിയൽ ട്രസ്റ്റ്)) സ്മൃതിഭാഷണം നടത്തി.  എഴുത്തുകാരനും കലാനിരൂപകനും ആയ ഡോക്ടർ എൻ പി വിജയകൃഷ്ണൻ പൊതുവാളിലെ എഴുത്തുകാരന്റെ ഭാഷയെയും രചന വൈഭവത്തെയും സദസ്സ്യർക്കു വിവരിച്ചപ്പോൾ ശ്രീ കലാധരൻ പൊതുവാളുടെ  പുതിയ ആവിഷ്കാര പാടവത്തെയും നർമ്മ ബോധത്തെയും അനുസ്മരിച്ചു.                

കുന്നത്ത് നാരായണൻ നമ്പൂതിരിയുടെ സഹകരണത്തോടെ കുഞ്ചുനായർ മെമ്മോറിയൽ ട്രസ്റ്റ് പുതിയതായി പണികഴിപ്പിച്ച കുറ്റിച്ചാമരം അദ്ദേഹത്തിന്റെ കയ്യിൽനിന്ന്  കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ ട്രസ്റ്റിന് വേണ്ടി ഏറ്റുവാങ്ങി. കലാമണ്ഡലം ഉണ്ണികൃഷ്ണൻ (മുന്‍ പ്രിന്‍സിപ്പാള്‍, കേരള കലാമണ്ഡലം) ഈ വർഷത്തെ കലാസാഗർ പുരസ്കൃതരെ സദസ്സിനു പരിചയപ്പെടുത്തി.  പീതാംബരന്‍ ആനമങ്ങാട്, (സെക്രട്ടറി, വാഴേങ്കട കുഞ്ചുനായര്‍ മെമ്മോറിയൽ ട്രസ്റ്റ്) നന്ദി  രേഖപ്പെടുത്തി.

പുരസ്കാരസമർപ്പണത്തിനു ശേഷം നടന്ന  ബാലിവിജയം കഥകളിയിൽ, രാവണനായി ഡോ. സദനം കൃഷ്ണന്‍കുട്ടിയും നാരദനായി  കോട്ടയ്ക്കല്‍ ദേവദാസും ബാലയി  കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനും   വേഷമിട്ടപ്പോൾ , സദനം ശിവദാസും, ശ്രീദേവന്‍ ചെറുമിറ്റം സംഗീതവും, കലാമണ്ഡലം കൃഷ്ണദാസ്, കലാനിലയം മനോജ് മേളമൊരുക്കി. ചുട്ടി കലാമണ്ഡലം ശ്രീജിത്ത് . അണിയറ കലാമണ്ഡലം ബാലനും സംഘവും പങ്കെടുത്ത കഥകളിക്കു അണിയലം വാഴേങ്കട കുഞ്ചുനായര്‍ മെമ്മോറിയൽ  ട്രൂസ്റ്റും ചേർന്ന  കലാസാഗർ ഒരുക്കിയ ബാലിവിജയം കഥകളി കലാസ്വാദർക്കു ഒരു പ്രത്യേക അനുഭവമായിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K