19 May, 2025 01:24:41 PM
മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവതിയെ രാത്രി മുഴുവന്‍ സ്‌റ്റേഷനിൽ നിർത്തി; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

നെടുമങ്ങാട്: മോഷണകുറ്റം ആരോപിച്ച് പൊലീസ് സ്റ്റേഷനിലെത്തിച്ച ദളിത് യുവതിയെ രാത്രി മുഴുവൻ സ്റ്റേഷനിൽ നിർത്തി. തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ നിന്നാണ് യുവതിയ്ക്ക് ക്രൂരമായ മാനസിക പീഡനം നേരിടേണ്ടി വന്നത്. മെയ് 13-ന് വൈകുന്നേരം മൂന്നു മണിയ്ക്കാണ് പേരൂർക്കട പനവൂർ ഇരുമരം സ്വദേശിനി ബിന്ദു(36)വിനെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. നീണ്ട ചോദ്യം ചെയ്യലിനും മാനസിക പീഡനത്തിനും ശേഷം ബിന്ദുവിനെ വിട്ടയച്ചത് 14-ാം തീയതി ഉച്ചയ്ക്ക് 12 മണിയ്ക്കായിരുന്നു.
വെള്ളം ചോദിച്ചപ്പോൾ ടോയ്ലെറ്റിൽ പോയി കുടിക്കാൻ പറഞ്ഞെന്നും കസ്റ്റഡിയിലെടുത്ത വിവരം വീട്ടുകാരെ അറിയിച്ചില്ലെന്നും യുവതി പറഞ്ഞു. യുവതി ജോലിയ്ക്ക് നിന്ന വീട്ടിൽ നിന്നും മാല മോഷണം പോയെന്ന പരാതിയിലാണ് ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. മൂന്നു ദിവസം മുമ്പായിരുന്നു ബിന്ദു ഈ വീട്ടിൽ ജോലിക്കെത്തിയത്.
യുവതിയെ 20 മണിക്കൂറോളം ചോദ്യം ചെയ്ത സംഭവത്തില്‍ പേരൂര്‍ക്കട എസ്‌ഐ പ്രസാദിനെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന തിരുവനന്തപുരം പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.