11 May, 2025 11:40:58 AM


പാക് ഡ്രോണ്‍ ആക്രമണം; ബിഎസ്എഫ് ജവാന് വീരമൃത്യു



ശ്രീനഗർ: വെടിനിർത്തൽ ധാരണ നിലവിൽ വന്ന് മണിക്കൂറുകൾക്കകം ലംഘിച്ച് പാകിസ്താൻ. പാക് ഡ്രോൺ ആക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. ഡ്രോണിനെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർക്കുന്നതിനിടെയാണ് സൈനികന് ജീവൻ നഷ്ടമായത്. ഉദ്ധംപൂരിലെ സൈനിക കേന്ദ്രത്തിന് കാവൽ നിന്ന സൈനികനാണ് വീരമൃത്യു. പാക് നടപടിയെ അപലപിച്ച ഇന്ത്യ, ആവശ്യമെങ്കിൽ തിരിച്ചടിക്കാൻ സേനകൾക്ക് നിർദേശം നൽകി.

ബിഎസ്എഫ് ഇൻസ്പെക്‌ടർ മുഹമ്മദ് ഇംതിയാസാണ് വീരമൃത്യു വരിച്ചത്. പാക്കിസ്ഥാന്‍റെ ആക്രമണത്തെ ഇന്ത്യ ശക്തമായി പ്രതിരോധിക്കുകയാണ്. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്കുള്ളിലാണ് പാക്കിസ്ഥാൻ ആക്രമണം നടത്തിയത്. 5 മണിയോടെ നിലവിൽ വന്ന കരാർ 9 മണിയോടെ പാക്കിസ്ഥാൻ ലംഘിക്കുകയായിരുന്നു.

ജമ്മു കശ്മീരിലെ അഖ്നൂരിലും രജൌരിയിലും ആർ എസ് പുരയിലും കനത്ത ഷെല്ലാക്രമണമുണ്ടായി. നഗ്രോത്തയിലെ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണമുണ്ടായി. അതിർത്തി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര ആഭ്യന്തരസെക്രട്ടറി ആശയവിനിമയം നടത്തി. പഞ്ചാബിലെ അമൃത്സറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ജനങ്ങൾ വീടിനുള്ളിൽ തുടരണമെന്ന് നിർദേശം നൽകി. അതിനിടെ വെടിനിർത്തൽ ധാരണ നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് പാക് വിദേശകാര്യ വക്താവ്. അതിർത്തിയിലെ പാക് പ്രകോപനത്തിന് ശക്തമായി തിരിച്ചടിക്കാൻ ഇന്ത്യ നിർദേശം നൽകിയതിന് പിന്നാലെയാണ് പ്രതികരണം. വെടിനിർത്തൽ ധാരണ നിലവിൽ വന്നെങ്കിലും പാകിസ്താനെതിരായ നടപടികളിൽ നിന്ന് ഇന്ത്യ തത്കാലം പിന്നോട്ടില്ല. സിന്ധുനദീജല കരാർ മരവിപ്പിച്ച നടപടി തുടരും. കർത്താർപൂർ ഇടനാഴിയും തുറക്കില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K