30 April, 2025 05:43:51 PM
വേടന്‍റെ കലയ്ക്കും രാഷ്ട്രീയത്തിനുമെതിരായ കടന്നാക്രമണം; തിരുത്തപ്പെടേണ്ടതെന്ന് സുനിൽ പി ഇളയിടം

കൊച്ചി: പുലിപ്പല്ല് കോര്‍ത്ത മാല ധരിച്ചതിന്റെ പേരില്‍ ഏഴ് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി റാപ്പര്‍ വേടനെതിരെ കേസെടുത്ത നടപടി അനുചിതവും തിരുത്തപ്പെടേണ്ടതുമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം. സാങ്കേതികമായി ന്യായം പറയാനുണ്ടെങ്കിലും നടപടി നീതിയുടെ വിശാല താല്‍പര്യത്തിന് നിരക്കുന്നതല്ലെന്നും പുലി നഖ മാല മുതല്‍ ആനക്കൊമ്പ് വരെ കൈവശമുള്ള ധാരാളം ആളുകള്‍ നമുക്ക് ചുറ്റുമുണ്ടെന്നും സുനില്‍ പി ഇളയിടം പറഞ്ഞു.
ഇത്തരക്കാര്‍ ഒരു നടപടിക്കും വിധേയമാകാതെ തുടരുമ്പോഴാണ്, സ്റ്റേഷന്‍ ജാമ്യം കിട്ടിയ കേസിന്റെ തുടര്‍ച്ചയില്‍ ഏഴു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി വേടനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും സുനില്‍ പി ഇളയിടം പറഞ്ഞു. സവര്‍ണതയെ ആഴത്തില്‍ വെല്ലുവിളിക്കുന്നതാണ് വേടന്റെ കല. വേടന്റെ കലയ്ക്കും അതിന്റെ രാഷ്ട്രീയത്തിനുമെതിരായ കടന്നാക്രമണം കൂടിയാണ് ഈ നടപടിയെന്നും സുനില്‍ പി ഇളയിടം ചൂണ്ടികാട്ടി.
സുനില്‍ പി ഇളയിടത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-
പുലിപ്പല്ലു കോര്‍ത്ത മാല ധരിച്ചതിന്റെ പേരില്‍ ഏഴു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി സംഗീതകാരനായ വേടനെ അറസ്റ്റ് ചെയ്ത നടപടി അനുചിതവും തിരുത്തപ്പെടേണ്ടതുമാണ്. സാങ്കേതികമായി ഇക്കാര്യത്തില്‍ ന്യായം പറയാനുണ്ടാവുമെങ്കിലും ഈ നടപടി നീതിയുടെ വിശാലതാത്പര്യത്തിന് നിരക്കുന്നതല്ല. പുലിനഖമാല മുതല്‍ ആനക്കൊമ്പ് വരെ കൈവശമുള്ള ധാരാളം ആളുകള്‍ നമുക്കു ചുറ്റുമുണ്ട്. അതിന്റെയെല്ലാം തെളിവുകള്‍ പൊതുസമൂഹത്തിനു മുന്നിലുമുണ്ട്. അതെല്ലാം ഒരു നടപടിക്കും വിധേയമാകാതെ തുടരുമ്പോഴാണ്, സ്റ്റേഷന്‍ ജാമ്യം കിട്ടിയ കേസിന്റെ തുടര്‍ച്ചയില്‍ ഏഴു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി വേടനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
നമ്മുടെ പൊതുസംസ്‌കാരത്തില്‍ നിലീനമായ സവര്‍ണ്ണതയെ ആഴത്തില്‍ വെല്ലുവിളിക്കുന്നതാണ് വേടന്റെ കല. സംഗീതത്തിന്റെ ജനാധിപത്യവത്കരണത്തിന് ഒരുപാട് ഊര്‍ജ്ജം പകര്‍ന്ന ഒന്നാണത്. വേടന്റെ കലയ്ക്കും അതിന്റെ രാഷ്ട്രീയത്തിനുമെതിരായ കടന്നാക്രമണം കൂടിയാണ് ഈ നടപടി. കഞ്ചാവു കേസില്‍ നിയമപരമായ നടപടികള്‍ തുടരുമ്പോള്‍ തന്നെ ഇക്കാര്യത്തില്‍ പുന:പരിശോധന നടത്താനും വേണ്ട തിരുത്തലുകള്‍ വരുത്താനും അധികാരികള്‍ തയ്യാറാകണം.
ഫ്‌ളാറ്റില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് വേടനെ പുലിപ്പല്ല് കൈവശം വെച്ചെന്ന കേസില്‍ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. ഇന്ന് വൈകിട്ട് അഞ്ച് മണിവരെയാണ് വനം വകുപ്പിന്റെ കസ്റ്റഡി കാലാവധി. ഇന്ന് രാവിലെ മാലയില്‍ പുലിപ്പല്ല് കോര്‍ത്ത തൃശ്ശൂരിലെ ജ്വല്ലറിയിലും വേടന്റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. മൃഗ വേട്ടയടക്കം കടുത്ത വകുപ്പുകള്‍ ചുമത്തിയാണ് വനം വകുപ്പ് കേസെടുത്തത്. വേടന് പുലിപ്പല്ല് കൈമാറി എന്ന് കരുതുന്ന തമിഴ് വംശജനായ മലേഷ്യന്‍ പൗരന്‍ രഞ്ജിത്തിലേക്കും അന്വേഷണം നീളും.