26 June, 2026 10:21:24 AM


തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം: മേയറും ഡെപ്യൂട്ടി മേയറും പ്രതി



തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഇരു വിഭാഗത്തിനെതിരെയും കേസെടുത്തു. എല്‍ഡിഎഫ് കൗണ്‍സിലര്‍ സിന്ധു ശശിയുടെ പരാതിയില്‍ മേയര്‍ വി വി രാജേഷ്, ഡെപ്യൂട്ടി മേയര്‍ ആശാനാഥ് എന്നിവര്‍ക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്. ബിജെപി കൗണ്‍സിലര്‍ ശ്രുതിയുടെ പരാതിയില്‍ സിപിഎം അംഗങ്ങളായ എസ് പി ദീപക്, മുന്‍ മേയര്‍ ശ്രീകുമാര്‍, വഞ്ചിയൂര്‍ ബാബു അടക്കം അഞ്ച് പേര്‍ക്കെതിരെയും കേസെടുത്തു.

സത്യപ്രതിജ്ഞാ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മേയറും ഡെപ്യൂട്ടി മേയറും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എല്‍ഡിഎഫ് പ്രതിഷേധിച്ചത്. കാപ്പാ കേസില്‍ ജയിലിലുള്ള ബിജെപി കൗണ്‍സിലര്‍ സുഗതന്‍ രാജിവെക്കണമെന്നും ഇടതുപക്ഷം ആവശ്യപ്പെടുന്നു. മേയര്‍ വി വി രാജേഷും മറ്റ് ബിജെപി കൗണ്‍സിലര്‍മാരും ഓഫീസിലേക്കെത്തിയതു മുതല്‍ ഉന്തും തള്ളുമായി. ഓഫിസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ സിപിഎം കൗണ്‍സിലര്‍മാര്‍ മേയറെ തടഞ്ഞതോടെയാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്.

സംഘര്‍ഷത്തിനിടെ മേയര്‍ ഉള്‍പ്പെടെ നിലത്തുവീണു. പൊലീസ് ഏറെ പണിപ്പെട്ടാണ് മേയറെ ഓഫീസിനുള്ളിലേക്ക് മാറ്റിയത്. സംഘര്‍ഷത്തിനിടെ സിപിഎമ്മിന്റെ കാട്ടായിക്കോണം കൗണ്‍സിലര്‍ സിന്ധു ശശിയുടെ തലപൊട്ടി. മേയര്‍ വിവി രാജേഷിന്റെ കാലിന് പ്ലാസ്റ്ററിട്ടു. തലക്ക് പരിക്കേറ്റ സിന്ധു ശശിയുടെ തലയില്‍ നാലു തുന്നലുകളുണ്ട്. സംഘര്‍ഷമറിഞ്ഞ് നഗരസഭയുടെ പുറത്ത് റിലേ സത്യഗ്രഹത്തില്‍ പങ്കെടുക്കാനെത്തിയ സിപിഎം പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് തള്ളികയറാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K