18 June, 2026 07:34:44 PM
ഭരണം കിട്ടുമ്പോൾ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കില്ല- കെഎസ്‌യു

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ കെഎസ്‌യു. പിഎം ശ്രീ പദ്ധതി സംഘപരിവാറിന്റെ കുഞ്ഞാണെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ ഡോ. അലോഷ്യസ് സേവ്യര്‍ പറഞ്ഞു. പിഎം ശ്രീയ്ക്ക് എതിരെ തെരുവില്‍ സമരം നടത്തി തല്ലുകൊണ്ടവരാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ എന്നും ഭരണം കിട്ടുമ്പോഴും പ്രതിപക്ഷത്ത് ഇരിക്കുമ്പോഴും കെഎസ്‌യുവിന് ഒറ്റ നിലപാട് മാത്രമേയുളളുവെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു. സംഘപരിവാറിനോട് വിധേയപ്പെട്ട പിണറായി വിജയനോടുളള വിയോജിപ്പുകൊണ്ട് കൂടിയാണ് ജനം യുഡിഎഫിനെ അധികാരത്തിലേറ്റിയതെന്നും ഇക്കാര്യം യുഡിഎഫ് നേതൃത്വം മനസിലാക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അലോഷ്യസിന്റെ പ്രതികരണം.
'പിഎം ശ്രീ സംഘപരിവാറിന്റെ കുഞ്ഞാണ്. ഇന്ത്യയുടെ പാഠപുസ്തകങ്ങളെയും കലാശാലകളെയും കാവിവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുളളത്. പാഠപുസ്തകങ്ങളില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ മൗലാനാ അബുള്‍ കലാം ആസാദ് വരെയുളള നിരവധിയായ മനുഷ്യരെയും രാജ്യത്തിന്റെ സ്വാതന്ത്രസമര ചരിത്രവും മായ്ച്ചുകളഞ്ഞ് വരാനിരിക്കുന്ന തലമുറയെ കാവിവല്‍ക്കരിക്കാനുളള നീക്കത്തോടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അന്ന് പൊരുത്തപ്പെട്ടത്. ജനങ്ങള്‍ യുഡിഎഫിനെ അധികാരത്തിലേറ്റിയത് സംഘപരിവാറിന് വിധേയപ്പെട്ട പിണറായി വിജയന്‍ സര്‍ക്കാരിന്റെ നയങ്ങളോടുളള ശക്തമായ വിയോജിപ്പ് കൊണ്ട് കൂടിയാണ്. അത് യുഡിഎഫ് നേതൃത്വം മനസിലാക്കുന്നുണ്ട് എന്നുതന്നെയാണ് കെഎസ്‌യു വിശ്വസിക്കുന്നത്': അലോഷ്യസ് സേവ്യര്‍ പറഞ്ഞു.




