27 May, 2026 01:13:07 PM


പിണറായിയുടെ വീട്ടിലെ റെയ്ഡ്: ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യം വിളിച്ച് സിപിഎം പ്രവർത്തകർ



തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചനയെന്നാരോപിച്ച് സിപിഐഎമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം. തിരുവനന്തപുരത്തും, കണ്ണൂരിലും കോഴിക്കോടും നടക്കുന്ന പ്രതിഷേധത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മുൻ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ മുതിർന്ന നേതാക്കൾ പങ്കെടുക്കുന്നുണ്ട്. കണ്ണൂരിൽ പി ജയരാജന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. കോട്ടയത്ത് മുൻ മന്ത്രി വിഎൻ വാസവൻ ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.

റെയ്ഡ് വാർത്ത പരന്നതോടെ പാർട്ടിയുടെ മുതിർന്ന ദേശീയ-സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ പിണറായി വിജയന്റെ വീടിന് മുൻപിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വീടിന്റെ പ്രധാന കവാടത്തിന് മുൻപിൽ തടിച്ചുകൂടിയ സിപിഎം പ്രവർത്തകർ ഗേറ്റ് ഉപരോധിച്ചുകൊണ്ട് വലിയ രീതിയിൽ കുത്തിയിരിപ്പ് ധർണ്ണ ആരംഭിച്ചു. പിന്നീട് റോഡിലേക്ക് ഇറങ്ങി കുത്തിയിരുന്ന് ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുത്തിയ പ്രവർത്തകർ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ മുദ്രാവാക്യം വിളിച്ചു.

ബിജെപി-കോൺഗ്രസ് സംയുക്ത ഓപ്പറേഷന്റെ ഭാഗമാണ് പരിശോധനയെന്ന് സിപിഐഎം നേതാക്കൾ ആരോപിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്റെ ഡൽഹി യാത്രയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയും ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ ആരോപണം. ബിജെപി സർക്കാർ നടത്തുന്ന ആസൂത്രിത ആക്രമണത്തിൽ യുഡിഎഫ് സർക്കാരിന് സന്തോഷമുണ്ടോ എന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി ചോദിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K