24 July, 2026 10:09:29 AM


സിജെപി സമരത്തെ പിന്തുണച്ച് വേടൻ പങ്കെടുത്ത കൊച്ചിയിലെ പരിപാടിക്കെതിരെ കേസ്



കൊച്ചി: നീറ്റുള്‍പ്പെടെ വിവിധ പരീക്ഷാ ക്രമക്കേടുകളില്‍ പ്രതിഷേധിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ഡല്‍ഹിയില്‍ സിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി കൊച്ചിയില്‍ നടന്ന പരിപാടിക്കെതിരെ കേസ്. റാപ്പര്‍ വേടന്‍ പങ്കെടുത്ത പനമ്പളളി നഗറിലെ പരിപാടിക്കെതിരെയാണ് കേസ്. വേടന്റെ മാനേജറായ വിഗ്നേഷിനും കണ്ടാലറിയാവുന്ന 99 പേര്‍ക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. പൊലീസിന്റെ അനുമതിയില്ലാതെ പരിപാടി നടത്തിയെന്ന് കാട്ടി എറണാകുളം ടൗണ്‍ സൗത്ത് പൊലീസാണ് കേസെടുത്തത്.

ജൂലൈ 22-നാണ് ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിന് കൊച്ചിയില്‍ കലാ-സംസ്‌കാരിക പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യ സദസ്സുകള്‍ നടന്നത്. റാപ്പര്‍ വേടന്റേയും ഗബ്രിയുടെയും നേതൃത്വത്തിലാണ് പനമ്പള്ളി നഗറില്‍ 'പാട്ടും പ്രതിഷേധവും' എന്ന പേരില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് വേടന്‍ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ആവശ്യപ്പെട്ടിരുന്നു. പരാജയപ്പെട്ട നയങ്ങള്‍ക്ക് ജനാധിപത്യ രാഷ്ട്രത്തില്‍ സ്ഥാനമില്ലെന്നും വേടന്‍ പറഞ്ഞു.എഴുത്തുകാരായ എന്‍ എസ് മാധവന്‍, കെ ആര്‍ മീര, നടന്‍ ജോജു ജോര്‍ജ്, സംവിധായകന്‍ ആഷിഖ് അബു, രഞ്ജിനി ഹരിദാസ് തുടങ്ങിയവര്‍ മഹാരാജാസില്‍ വെച്ച് നടന്ന ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തെ രാജ്യവിരുദ്ധ പ്രക്ഷോഭമായി മാറ്റാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും വേടൻ അഭിപ്രായപ്പെട്ടിരുന്നു.  മോശം വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെയും സര്‍ക്കാരിനെതിരെയുമാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നതെന്നും ജനാധിപത്യ വിശ്വാസികളായ ആര്‍ക്കും ഈ സാഹചര്യത്തില്‍ വെറുതെയിരിക്കാനാവില്ലെന്നും വേടന്‍ പറഞ്ഞു.വിദ്യാര്‍ത്ഥി പ്രതിഷേധത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിലും വേടന്‍ പ്രതികരിച്ചു. 'സൈബര്‍ ആക്രമണം ഒരു പ്രൊപ്പഗാണ്ടയാണ്. തനിക്കും തെറിവിളി അഭിഷേകമാണ്. ഇത് സാധാരണമായി മാറി. അതൊക്കെ കടന്നുവരിക എന്നതാണ്. പോരാടുക എന്നുളളതാണ് ചെയ്യേണ്ടത്'എന്നാണ് വേടന്‍ പറഞ്ഞത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K