21 May, 2026 08:39:31 PM
ആരും ഏറ്റെടുക്കാത്ത 13-ാം നമ്പർ കാർ ചോദിച്ച് വാങ്ങി മന്ത്രി കെ.എം. ഷാജി

തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളുടെ നമ്പർ വിതരണത്തിൽ ഉയർന്നുകേട്ട കൗതുകകരമായ ചർച്ചകൾക്ക് ഒടുവിൽ ശുഭപര്യവസാനം. ഭാഗ്യമില്ലാത്ത നമ്പറായി കണ്ട് മറ്റ് മന്ത്രിമാരെല്ലാം ഏറ്റെടുക്കാൻ മടിച്ച് ഒഴിവാക്കിയിട്ടിരുന്ന 'പതിമൂന്നാം നമ്പർ' ഔദ്യോഗിക കാർ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി വിശ്വാസപൂർവ്വം ഏറ്റെടുത്തു. ഇതോടെ പതിമൂന്നാം നമ്പർ കാറിനെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസ കഥകൾക്ക് വിരാമമായി.
മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ കഴിഞ്ഞയുടൻ തന്നെ ടൂറിസം വകുപ്പ് സാധാരണയായി നൽകാറുള്ളതുപോലെ 13-ാം നമ്പർ സ്റ്റേറ്റ് കാർ സജ്ജമാക്കി നിർത്തിയിരുന്നെങ്കിലും പുതിയ മന്ത്രിമാരിൽ ആരും തന്നെ ഈ വാഹനം ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. സാധാരണയായി 13 എന്ന അക്കത്തെ ഭാഗ്യദോഷമായാണ് പലരും കണക്കാക്കുന്നത്. ഇതേത്തുടർന്ന് കെ.എം ഷാജിക്ക് ആദ്യം അനുവദിച്ചിരുന്നത് ഒമ്പതാം നമ്പർ വാഹനമായിരുന്നു.
എന്നാൽ തനിക്ക് ഒമ്പതാം നമ്പർ കാർ വേണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തെ തന്നെ ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ചെന്നിത്തലയുടെ താല്പര്യം മാനിച്ചുകൊണ്ട് കെ.എം. ഷാജി തന്റെ 9-ാം നമ്പർ കാർ അദ്ദേഹത്തിന് സന്തോഷത്തോടെ വിട്ടുനൽകുകയും, പകരം ആരും തൊടാത്ത 13-ാം നമ്പർ കാർ തനിക്ക് മതിയെന്ന് വ്യക്തമാക്കി അത് ഏറ്റെടുക്കുകയുമായിരുന്നു.
പിണറായി സർക്കാരിൽ കൃഷി വകുപ്പ് മന്ത്രിയായിരുന്ന സിപിഐ നേതാവ് പി. പ്രസാദായിരുന്നു 13-ാം നമ്പർ കാറിൽ ഔദ്യോഗികമായി സഞ്ചരിച്ചത്. അതിന് മുൻപത്തെ ഒന്നാം പിണറായി സർക്കാരിൽ പ്രമുഖ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന ഡോ. ടി.എം. തോമസ് ഐസക്കും 13 എന്ന അക്കത്തോടുള്ള ഭയം മാറ്റാൻ ഈ നമ്പർ ചോദിച്ചു വാങ്ങിയിരുന്നു. ഇതിനെല്ലാം തുടക്കം കുറിച്ചുകൊണ്ട് 2006-ലെ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബിയാണ് ആദ്യമായി 13-ാം നമ്പർ വാഹനത്തിൽ ബോർഡ് വെച്ച് കേരളത്തിൽ വിപ്ലവം സൃഷ്ടിച്ചത്. മുൻഗാമികളായ ഈ ഇടത് മന്ത്രിമാരുടെ അതേ വഴിയിലൂടെ സഞ്ചരിച്ചുകൊണ്ട്, ഭരണപരമായ പുതിയ തുടക്കത്തിന് അന്ധവിശ്വാസങ്ങൾ തടസ്സമല്ലെന്ന് തെളിയിക്കുകയാണ് തന്റെ തീരുമാനത്തിലൂടെ പുതിയ തദ്ദേശ മന്ത്രി കെഎം ഷാജി.




