05 May, 2026 09:00:52 AM
സതീശൻ്റെ പ്രവചനം ഫലിച്ചു; യുഡിഎഫ് തരംഗത്തില്‍ നിലംപൊത്തിയത് 13 മന്ത്രിമാർ
- പി. എം. മുകുന്ദൻ

തൃശൂർ : ഉറച്ച വിജയപ്രതീക്ഷ പുലർത്തിയിരുന്ന 13 മന്ത്രിമാരാണ് യുഡിഎഫ് തരംഗത്തില്‍ പരാജയം ഏറ്റുവാങ്ങിയത്. യു ഡി എഫ് മുന്നേറ്റത്തിന് കാരണക്കാരനായ വി ഡി സതീശൻ ഒരു ഡസനിലധികം മന്ത്രിമാർ പരാജയപ്പെടുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. ഒപ്പം 100ലധികം സീറ്റ് കരസ്ഥമാക്കി യു ഡി എഫ് തിരികെ വരുമെന്നും. സതീശൻ മുൻകൂട്ടി കണ്ടതും പ്രവചിച്ചതുമെല്ലാം സത്യമായി വന്ന കാഴ്ചകൾക്കാണ് ഇന്നലെ കേരളം സാക്ഷിയായത്.
ഏറ്റുമാനൂരില്‍ വി.എൻ. വാസവനും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും കളമശേരിയില്‍ പി. രാജീവിനും ഇരിങ്ങാലക്കുടയില്‍ ആർ. ബിന്ദുവിനും അപ്രതീക്ഷിത തോല്‍വിയാണ് ഉണ്ടായത്. തിരൂരില്‍ കായികമന്ത്രി വി.അബ്ദുറഹിമാനും എലത്തൂരില്‍ എ.കെ. ശശീന്ദ്രനും മാനന്തവാടിയില്‍ ഒ.ആർ. കേളുവും കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രനും തൃത്താലയില്‍ എം. ബി. രാജേഷും പരാജയം ഏറ്റുവാങ്ങി.
ആറൻമുളയില്‍ ആരോഗ്യ മന്ത്രി വീണാ ജോർജിനെ തോല്‍പിച്ചത് കോണ്‍ഗ്രസിന്റെ അബിൻ വർക്കിയാണ്.
നേമത്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ചടയമംഗലത്ത് ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണിയും പരാജയപ്പെട്ടു. പത്തനാപുരത്ത് 2001 മുതല്‍ 25 വർഷക്കാലം എംഎല്‍എയായിരുന്നു ഗണേഷ് കുമാറിന് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. കോണ്‍ഗ്രസിന്റെ ജ്യോതികുമാർ ചാമക്കാലയാണ് ഗണേഷ് കുമാറിനെ തോല്‍പിച്ചത്.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജിനും ആദ്യമായി തോല്‍വി രുചിക്കേണ്ടിവന്നു.
മത്സരിച്ച 12 സീറ്റിലും കേരള കോണ്‍ഗ്രസ്-എം തോറ്റു. ഘടകകക്ഷി സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ മാത്യു ടി. തോമസ് തിരുവല്ലയില്‍ മൂന്നാം സ്ഥാനത്ത് ആവുകയും ചെയ്തു.




