15 April, 2026 02:03:40 PM
ബിഹാറിൽ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു

പട്‌ന: ബിഹാറില്‍ നിതീഷ് യുഗം അവസാനിച്ചു. ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സയ്യിദ് അദാ ഹാസ്‌നൈന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി നേതാക്കളും സഖ്യകക്ഷികളും ചടങ്ങില്‍ പങ്കെടുത്തു. ബിഹാറിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയാണ് സാമ്രാട്ട് ചൗധരി. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നിതീഷ് കുമാര്‍ ദിവസങ്ങള്‍ക്കു മുന്‍പ് ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു സാമ്രാട്ട് ചൗധരി.
ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് കുമാര്‍ ചൗധരി എന്നീ ജെഡിയു നേതാക്കള്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. താരാപൂരില്‍ നിന്നുളള നിയമസഭാംഗമായ സാമ്രാട്ട് ചൗധരി ബിഹാറിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ശകുതി ചൗധരിയുടെ മകനാണ്. ആര്‍ജെഡിയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച സാമ്രാട്ട് ചൗധരി 2014-ല്‍ ജെഡിയുവില്‍ ചേര്‍ന്നിരുന്നു. 2017-ലാണ് ബിജെപിയിലേക്ക് പോയത്. 2023-ല്‍ ബിഹാര്‍ ബിജെപി അധ്യക്ഷനായി.




