07 April, 2026 10:55:44 AM
എയര്‍ ഇന്ത്യ സിഇഒ കാമ്പല്‍ വില്‍സണ്‍ രാജിവെച്ചു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് കാമ്പല്‍ വില്‍സണ്‍ രാജിവെച്ചു. പിന്‍ഗാമിയെ കണ്ടെത്തുന്നതുവരെ കാമ്പൽ തല്‍സ്ഥാനത്ത് തുടരുമെന്നാണ് വിവരം. ഈ വര്‍ഷം കമ്പനി വലിയ രീതിയിൽ നഷ്ടം നേരിട്ടിരുന്നു. ഇതിന് പുറമേ ചെലവ് വർദ്ധിച്ചതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യങ്ങള്‍ക്കിടെയാണ് കാമ്പൽ രാജിവെച്ചിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച നടന്ന ബോര്‍ഡ് മീറ്റിങ്ങിലാണ് കാമ്പലിന്റെ രാജി അംഗീകരിച്ചത്. സെപ്തംബറിനുള്ളില്‍ അടുത്ത നേതൃത്വത്തിന് രൂപം നല്‍കുമെന്നാണ് വിവരം. അടുത്ത വര്‍ഷം സെപ്തംബര്‍ വരെയായിരുന്നു കാമ്പലിന്റെ കാലാവധി. അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായില്ല.
ജനുവരിയില്‍ തന്നെ കാമ്പലിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. സിഇഒ സ്ഥാനം കരാര്‍ അവസാനിക്കുന്നത് വരെ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു നീക്കം. അഞ്ച് വര്‍ഷത്തെ കരാറില്‍ 2022 സെപ്തംബറിലാണ് നേതൃസ്ഥാനം കാമ്പല്‍ ഏറ്റെടുത്തത്. 2022ലാണ് എയര്‍ ഇന്ത്യ സ്വകാര്യവത്കരിച്ചത്. പുതിയ സിഇഒയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം.




