03 March, 2026 06:53:11 PM
വാഹനാപകടത്തിൽ മസ്‌തിഷ്ക മരണം; നാല് പേർക്ക് പുതുജീവനേകി ജാസ്‌ലിയ മടങ്ങി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. എടവനക്കാട് സ്വദേശി ജാസ്ലിയ ജോണ്‍സ(19)ന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. മോണിങ് സ്റ്റാര്‍ കോളജിലെ രണ്ടാംവര്‍ഷ ബികോം ഓണേഴ്‌സ് വിദ്യാര്‍ഥിനി ജാസ്ലിയ 28 ന് അങ്കമാലി ടെല്‍ക് ജംഗ്ഷനിലെ ലക്ഷ്മി ഭവന്‍ ഹോട്ടലിനു മുന്നില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്.
ഇന്ന് രാവിലെ 6.38ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാന സന്നദ്ധത അറിയിച്ചു.ജാസ്‌ലിയയുടെ നാല് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. കുട്ടിയുടെ പിതാവ് രാവിലെയാണ് സമ്മതപത്രം നല്‍കിയത്. തുടര്‍ന്ന് കേസോട്ടോ വഴി അവയവ ദാനത്തിനുള്ള പ്രക്രിയകള്‍ ഏകോപ്പിപ്പിച്ചു. ജാസ് ലിയുടെ കരള്‍ ആലുവ രാജഗിരി ആശുപത്രിയിലുള്ള രോഗിക്കും, വൃക്കകള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. നേത്രപടലം അങ്കമാലിയിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
പഠനത്തോടൊപ്പം സ്‌പോര്‍ട്‌സിലും ജാസ്ലിയ മികവ് കാണിച്ചിരുന്നു ജാസ്ലിയ. ഹോസ്റ്റലില്‍ താമസിച്ച് പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു. പതിവുപോലെ ജോലികഴിഞ്ഞ് ഹോസ്റ്റലിലേക്ക് നടന്നുവരികയായിരുന്ന ജാസ്ലിയയെ പിന്നില്‍ നിന്ന് വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ 50 മീറ്റര്‍ ദൂരത്തേക്ക് തെറിച്ചുവീണ ജാസ്ലിയയെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ഹോസ്പിറ്റലിലാണ് ആദ്യം പ്രവേശിപ്പിച്ചത്.




