08 October, 2025 02:28:52 PM
മുരാരി ബാബുവിന്‍റെ തട്ടിപ്പ് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലും: അന്വേഷണം വ്യാപിപ്പിക്കണം എന്ന് ആവശ്യം

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ സ്വര്‍ണനാഗപത്തികള്‍ അനുമതിയില്ലാതെ വിളക്കിചേര്‍ത്തതിനു പിന്നിലും മുരാരി ബാബുവെന്ന വെളിപ്പെടുത്തലിനു പുറമെ ഇയാള്‍ സേവനമനുഷ്ഠിച്ച ക്ഷേത്രങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ശബരിമല സ്വര്‍ണപാളി വിഷയത്തില്‍ സസ്പെന്‍ഷന് വിധേയനായ മുരാരി ബാബു തന്നെയാണ് ഏറ്റുമാനൂരില്‍ തീപിടിത്തത്തിൽ കേടുസംഭവിച്ച സ്വർണപ്രഭയുടെ 3 സ്വർണ നാഗപ്പത്തികൾ ദേവസ്വം ബോർഡിന്‍റെ അനുമതിയില്ലാതെ വിളക്കിച്ചേർത്തതിനു പിന്നിലെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.
സ്വർണ രുദ്രാക്ഷമാല മോഷണത്തിനു പുറമേ ഒട്ടേറെ തട്ടിപ്പുകളാണ് മഹാദേവ ക്ഷേത്രത്തില്‍ നടന്നതെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ടില്‍ സൂചനയുണ്ടായിട്ടും മുരാരി ബാബുവിനെതിരെ നടപടിയെടുക്കാതെ സ്ഥാനക്കയറ്റം നല്‍കുകയാണ് ചെയ്തത്. 2021 ജനുവരി 17നു വൈകിട്ട് നാലരയോടെ ശ്രീകോവിലിനുള്ളിൽ ഉണ്ടായ അഗ്നിബാധ മറച്ചുവച്ചുവെന്നു മാത്രമല്ല, തീപിടിത്തത്തിൽ കേടുസംഭവിച്ച സ്വർണ പ്രഭയുടെ 3 സ്വർണ നാഗപ്പത്തികൾ ബോർഡിന്‍റെ അനുമതിയില്ലാതെ വിളക്കിച്ചേർക്കുകയും ചെയ്തു. തീപിടിത്തമുണ്ടായത് പുറത്തു പറയാതെ, അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നുവെന്ന പേരിൽ സ്വന്തം നിലയിൽ ഒറ്റ രാശി പ്രശ്നത്തിലൂടെ പരിഹാരക്രിയയ്ക്കായി 10 ലക്ഷം രുപ ഭക്തരിൽനിന്നു പിരിച്ചെടുക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് വിജിലൻസ് അന്ന് ദേവസ്വം പ്രസിഡന്‍റായിരുന്ന എന്‍ വാസുവിന് സമര്‍പ്പിച്ചെങ്കിലും നടപടികള്‍ ഒന്നുമുണ്ടായില്ലെന്നാണ് ആരോപണം. റിപ്പോര്‍ട്ട് മുങ്ങിയതിനുപിന്നിലെ ദുരൂഹതയും അന്വേഷണവിധേയമാക്കണമെന്ന് വിവിധ ഹൈന്ദവസംഘടനകള്‍ ആവശ്യപ്പെടുന്നു.
ക്ഷേത്രത്തിലെ സ്വർണച്ചാർത്തുള്ള കുടയിലെ ഇളകിയ ചന്ദ്രക്കല ഉറപ്പിക്കാൻ ദേവസ്വം ബോർഡിൽനിന്നു നേടിയ അനു മതിയുടെ മറവിലാണ് സ്വർണ നാഗപ്പത്തികൾ വിളക്കിച്ചേർത്തതെന്നും റിപ്പോർട്ടിലുണ്ട്. ക്ഷേത്രത്തിൽ 2005-06 ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫി സർ ആയിരുന്ന മാവേലിക്കര ചെട്ടികുളങ്ങര സ്വദേശി ജെ.ജയ ലാൽ വഴിപാടായി സമർപ്പിച്ച സ്വർണം കെട്ടിയ രുദ്രാക്ഷമാല കാണാതായതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
മുൻപ് ക്ഷേത്രത്തിലെ സ്ട്രോങ് റൂമിൽനിന്നു സ്വർണം, വെള്ളി ഇനത്തിൽപെട്ട 6 ഉരുപ്പടികള്‍ കാണാതായിരുന്നു. എന്നാൽ അന്വേഷണം നടക്കുന്നതിനിടെ ഇവയെല്ലാം സ്ട്രോങ് റൂമിൽ തിരിച്ചു കൊണ്ടുവച്ചതായി കണ്ടെത്തുകയും ചെയ്തു. ഇത്തരം ക്രമക്കേടുകൾ നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തതും റിപ്പോർട്ടിൽ മാത്രം ഒതുങ്ങി. അതേസമയം അഷ്ടമംഗല ദേവപ്രശ്നം നടത്തി കൃത്യമായ പരിഹാരക്രിയകൾ നടത്തണമെന്നുള്ള ദേവസ്വം വിജിലൻസിന്‍റെ റിപ്പോർട്ട് ലഭിച്ച് 3 വർഷമായിട്ടും നടപടിയില്ല.