07 October, 2025 11:54:38 AM
മകനെ സഹോദരിയുടെ വീട്ടിലാക്കി; മഞ്ചേശ്വരത്ത് അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി

കാസർഗോഡ്: യുവ അധ്യാപികയെയും ഭർത്താവിനെയും വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കടമ്പാറിലാണ് സംഭവം. പെയ്ന്റിംഗ്-പോളിഷിംഗ് ജോലി ചെയ്യുന്ന അജിത്ത്, വൊർക്കാടി ബേക്കറി ജംഗ്ഷനിലെ സ്വകാര്യ സ്‌കൂളിൽ അധ്യാപിക ശ്വേത (27) എന്നിവരാണ് മരിച്ചത്.
കടുത്ത സാമ്പത്തിക പ്രശ്നമാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. അജിത്തും ഭാര്യയും മാതാവ് പ്രമീളയുമാണ് വീട്ടിൽ താമസം. മാതാവ് ജോലിക്കു പോയിരുന്നു. തിങ്കളാഴ്‌ച നേരത്തെ വീട്ടിലെത്തിയ ശ്വേതയും ഭർത്താവ് അജിത്തും മൂന്നു വയസ്സുള്ള മകനെയും കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലെത്തി. ഒരിടം വരെ പോകാനുണ്ടെന്നും മോനെ അതുവരെ നോക്കണമെന്നും പറഞ്ഞാണ് മടങ്ങിയത്.
പിന്നീട് വീട്ടിൽ തിരിച്ചെത്തിയ ശേഷം ഇരുവരും വിഷം കഴിക്കുകയായിരുന്നു. വൈകുന്നേരത്തോടെ വീട്ടുമുറ്റത്തു വീണു കിടക്കുന്ന നിലയിലാണ് ഇരുവരെയും പരിസരവാസികൾ കണ്ടെത്തിയത്. ഉടൻ ഹൊസങ്കടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അർധ രാത്രി 12.30 ഓടെ അജിത് മരിച്ചു. ഇന്ന് ചൊവ്വാഴ്ച ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ വെച്ച് ശ്വേതയും മരിച്ചു.