20 August, 2026 08:12:41 PM


ക്ലാസ് മുറിയിൽ അധ്യാപികയുടെ മർദനം; ആറ് വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു



ഹൈദരബാദ്: ഹോംവർക്ക് ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മര്‍ദിച്ച ആറ് വയസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലാണ് സംഭവം. പ്രണയ് തേജ എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. അധ്യാപികയുടെ മര്‍ദനത്തെയും ശകാരത്തെയും തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അക്ഷേപം.

വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ കുഴഞ്ഞുവീണ വിദ്യാര്‍ഥിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ കുറ്റക്കാരിയായ അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ കുടുംബാംഗങ്ങളും സ്‌കൂളിലെ മറ്റ് രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി.

രാവിലെ സ്‌കൂളിലേക്ക് പോകുമ്പോള്‍ കുട്ടിക്ക് മറ്റ് തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് പിതാവ് പറഞ്ഞു. പിന്നീട് കുട്ടിക്ക് വയ്യായ്കയുണ്ടെന്ന് അറിയിച്ചുകൊണ്ട് ഒരു ഫോണ്‍ കോള്‍ വന്നു. അത് സ്‌കൂള്‍ അധികൃതരുടെതായിരുന്നില്ലെന്നും കുട്ടിയുടെ അച്ഛന്‍ പറയുന്നു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഗൃഹപാഠം ചെയ്തില്ലെന്ന് പറഞ്ഞ് അധ്യാപിക മര്‍ദിക്കുകയും ശകാരിക്കുകയും ചെയ്യുന്നത് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ മുഖത്ത് അധ്യാപിക അടിച്ചതിന് തൊട്ടുപിന്നാലെ കുട്ടി ടീച്ചറുടെ ദേഹത്തേക്ക് കുഴഞ്ഞ് വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ടീച്ചറുടെ ശകാരം കുട്ടി നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K