04 April, 2026 04:21:58 PM


120 ദിവസം കൊണ്ട് വീട് നൽകുമെന്ന് പറഞ്ഞു; ശ്രുതിയെ ടി.സിദ്ദിഖ് പറ്റിച്ചെന്ന് കെ റഫീഖ്



കല്‍പ്പറ്റ: വയനാട് ദുരന്തത്തെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും രാഷ്ട്രീയ ലാഭത്തിനായി ചൂഷണം ചെയ്യുകയാണെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. ദുരന്തത്തിന്റെ പേര് പറഞ്ഞ് കോടികള്‍ കോണ്‍ഗ്രസ് പിരിച്ചെടുത്തു. എന്നാല്‍ ഒരു വീടുപോലും നിര്‍മ്മിച്ച് നല്‍കിയില്ല. പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ എവിടെ പോയെന്ന് കോണ്‍ഗ്രസ് പറയണമെന്നും ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട ശ്രുതി എന്ന പെണ്‍കുട്ടിയെ പോലും രാഷ്ട്രീയ മുതലെടുപ്പിനായി എംഎല്‍എ ടി. സിദ്ദിഖ് ഉപയോഗിച്ചുവെന്നും റഫീഖ് കുറ്റപ്പെടുത്തി.

ശ്രുതിക്ക് 120 ദിവസത്തിനുള്ളില്‍ വീട് നല്‍കുമെന്ന് സിദ്ദിഖ് പ്രഖ്യാപിച്ചിരുന്നു. ആശുപത്രി കിടക്കയില്‍ നിന്നുള്ള ശ്രുതിയുടെ വീഡിയോ വരെ പങ്കുവച്ചു. സിദ്ധിഖിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ച് സര്‍ക്കാരിന്റെ വീട് വേണ്ടെന്ന് ശ്രുതി എഴുതി നല്‍കി. എന്നാല്‍ മാസം നാല് കഴിഞ്ഞിട്ടും വീട് നല്‍കാത്തതിനെ തുടര്‍ന്ന്, ഇപ്പോള്‍ സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പില്‍ വീടിനായി ശ്രുതിക്ക് അപേക്ഷ നല്‍കേണ്ടി വന്നുവെന്ന് റഫീഖ് ചൂണ്ടിക്കാട്ടി. ആ പെണ്‍കുട്ടിയുടെ വൈകാരികതയെ ആണ് ടി സിദ്ധിഖ് ചൂഷണം ചെയ്തത് എന്നും സിപിഎം ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി.

ടി സിദ്ദിഖിന്റെ വാഗ്ദാനത്തെ തുടര്‍ന്ന് ശ്രുതി ടൗണ്‍ഷിപ്പിലെ വീട് വേണ്ടെന്ന് വച്ച് 15 ലക്ഷം രൂപ വാങ്ങി. ഇപ്പോള്‍ പണം തിരികെ നല്‍കാം, ടൗണ്‍ഷിപ്പില്‍ വീട് അനുവദിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാറിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. കേരളം മുഴുവന്‍ ചേര്‍ത്ത് നിര്‍ത്തിയ ശ്രുതിയെ കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചുവെന്നും കെ റഫീഖ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305