23 June, 2026 09:32:33 AM


കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി; 3 പേർക്ക് ദാരുണാന്ത്യം



കൊല്ലം: കൊട്ടാരക്കരയില്‍ ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിന്ന വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ ഇടയിലേക്ക് ടിപ്പർ ലോറി പാഞ്ഞു കയറി. നിയന്ത്രണം വിട്ട് മറിഞ്ഞു. ബസ് കാത്തുനിന്ന വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ പുറത്തേക്കാണ് മരിച്ചത്. മൂന്നു പേർ അപകടത്തിൽ മരിച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഒരു വിദ്യാർത്ഥിയും രണ്ട് മുതിർന്നവരുമാണ് മരിച്ചതെന്നാണ് വിവരമെന്ന് എസ്പി അറിയിച്ചു.

അപകടത്തിൽ പരിക്കേറ്റ നാലു പേർ ചികിത്സയിലാണ്. ഇതിലൊരാളുടെ നില ​ഗുരുതരമാണെന്നാണ് സൂചന. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മുക്കോളി മുക്കിൽ രാവിലെ 7.15 ഓടെയാണ് അപകടം ഉണ്ടായത്. മണ്ണ് കയറ്റി വന്ന ലോറിയാണ് കുട്ടികള്‍ക്ക് മേല്‍ മറിഞ്ഞത്. ലോറിയിൽ ഉണ്ടായിരുന്ന മണ്ണ് വീണ് അപകടത്തിൽപെട്ടവർ മണ്ണിന് അടിയിൽ കുടുങ്ങുകയായിരുന്നു. ബസ് സ്റ്റോപ്പിൽ വിദ്യാർത്ഥികൾ അടക്കം 12 ഓളം പേരുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.

പുറമെ തകർന്ന ബസ് സ്റ്റോപ്പിന്റെ അവശിഷ്ടങ്ങളും ആളുകൾക്ക് മേലേക്ക് പതിച്ചു. സ്വകാര്യ കോളേജ് അധ്യാപകന്‍ ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി പാര്‍ത്ഥിപ്, എന്നിവരെ തിരിച്ചറിഞ്ഞു. മരിച്ച മറ്റൊരു പുരുഷനെ തിരിച്ചറിഞ്ഞിട്ടില്ല.മണ്ണ് മാറ്റിയാണ് ആളുകളെ പുറത്തെടുത്തത്. മണ്ണിനടിയിൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്. കെഎസ്ഇബി അധികൃതരെത്തി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K