27 June, 2025 09:43:02 PM


ആശ്രമത്തിന്റെ മറവിൽ കഞ്ചാവ് വിൽപന; സ്വയം പ്രഖ്യാപിത യോഗ ഗുരു അറസ്റ്റിൽ



റായ്പൂർ: ആശ്രമത്തിന്റ മറവിൽ കഞ്ചാവ് വിൽപന നടത്തിയ സ്വയം പ്രഖ്യാപിത യോഗ ഗുരു അറസ്റ്റിൽ. ഗോവയിൽ നിന്ന് തിരിച്ചെത്തി ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിൽ ആശ്രമം സ്ഥാപിക്കാൻ ശ്രമം നടത്തുകയായിരുന്ന 45 കാരനായ തരുൺ ക്രാന്തി അഗർവാൾ എന്ന എന്ന സോനുവാണ് അറസ്റ്റിലായത്. ഇയാളുടെ ആശ്രമത്തിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തുവെന്ന് ​പൊലീസ് വ്യക്തമാക്കി. 

ആശ്രമത്തിൽ മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഒരു ദശാബ്ദക്കാലം ഗോവയിൽ ചെലവഴിച്ചതിന് ശേഷമാണ് പ്രതി തിരിച്ചെത്തിയത്. വിദേശികൾ ഉൾപ്പെടെ പലർക്കും യോഗ പഠിപ്പിക്കുന്നതിന് 'ദി ക്രാന്തി' എന്ന സംഘടന നടത്തിയിരുന്നു. ഡോൺഗർഗഡ് ക്ഷേത്രത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയായി പ്രജ്ഞ ഗിരി കുന്നുകൾക്ക് സമീപം അഞ്ച് ഏക്കർ ഭൂമി ഇയാൾ വാങ്ങിയിരുന്നു. ഇവിടെ ആശ്രമം സ്ഥാപിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്തവർക്കും വിനോദസഞ്ചാരികൾക്കും ഇയാൾ മയക്കുമരുന്ന് നൽകുന്നുവെന്ന വിവരം ഡോൺഗർഗഡ് പൊലീസിന് ലഭിച്ചു. തുടർന്നായിരുന്നു പരിശോധന.

'സ്ഥലത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചു, തുടർന്ന് ജൂൺ 25-ന് ഞങ്ങൾ സ്ഥലം റെയ്ഡ് ചെയ്തു. ഇയാളുടെ കൈവശം 1.993 കിലോഗ്രാം കഞ്ചാവ് ഞങ്ങൾ കണ്ടെത്തി. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം ഇയാളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാൾ സ്ഥലത്ത് മയക്കുമരുന്ന് വിറ്റിരുന്നതായി ഞങ്ങൾ സംശയിക്കുന്നു," രാജ്നന്ദ്ഗാവ് പൊലീസ് സൂപ്രണ്ട് മോഹിത് ഗാർഗ് പറഞ്ഞു.

ഇയാളുടെ മാതാപിതാക്കൾ ബിസിനസുകാരാണ്. ഡോൺഗർഗഡ് സ്വദേശിയായ ഇയാൾ രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് വീട് വിട്ടിറങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. താൻ നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും പത്ത് എൻ‌ജി‌ഒകൾ നടത്തുന്നുണ്ടെന്നുമാണ് തരുണിന്റെ അവകാശവാദം. പാസ്‌പോർട്ട് പിടിച്ചെടുക്കുമെന്നും അയാൾ പരാമർശിക്കുന്ന എൻ‌ജി‌ഒകളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K