03 June, 2025 09:57:01 AM
സ്കൂട്ടർ യാത്രക്കിടെ വാക്കു തർക്കം: മുനമ്പത്ത് 53-കാരൻ പങ്കാളിയെ കുത്തിക്കൊന്നു

വൈപ്പിൻ: എറണാകുളത്ത് സ്കൂട്ടർ യാത്രക്കിടെ 53-കാരൻ പങ്കാളിയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി. പനമ്പള്ളി സ്വദേശി പ്രീത (43) ആണ് കൊല്ലപ്പെട്ടത്. പള്ളിപ്പുറം സ്വദേശി തൈപ്പറമ്പില്‍ വീട്ടില്‍ തോമസിന്റെ മകന്‍ സുരേഷ് ആണ് ഒപ്പം താമസിച്ചിരുന്ന പ്രീതയെ കൊലപ്പെടുത്തിയത്. സംഭവശേഷം സുരേഷ് തോമസ് മുനമ്പം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഇരുവരും സ്കൂട്ടറിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ വഴക്ക് കൂടി. ഇതിനിടയിൽ സുരേഷ് സ്കൂട്ടർ നിർത്തി വാഹനത്തിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുത്തേറ്റ് അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ പ്രീതയെ പ്രദേശവാസികൾ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴുത്തിന്‍റെ പിന്നിലാണ് പ്രീതക്ക് കുത്തേറ്റത്. കൊലപാതകത്തിന് പിന്നാലെ സുരേഷ് മുനമ്പം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രീതയുടെ മൃതദേഹം കുഴിപ്പള്ളി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പെയിന്റിങ് തൊഴിലാളിയായിരുന്നു സുരേഷ്. കഴിഞ്ഞ കുറച്ചുനാളുകളായി സുരേഷും പ്രീതയും ഒരുമിച്ചായിരുന്നു താമസം. ആദ്യ ഭാര്യ മരിച്ച ശേഷമാണ് സുരേഷ് പ്രീതയുമായി ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്.