22 May, 2025 04:33:38 PM


നടൻ ബഹദൂറിന് അക്ഷരങ്ങളില്‍ സ്മാരകം തീർക്കുന്നു



കൊടുങ്ങല്ലൂർ: നടൻ  ബഹദൂറിൻ്റെ ഓർമകള്‍ക്ക് ഇന്ന് 25 വയസ് പൂർത്തിയാകുമ്പോള്‍ ബഹദൂർ എന്ന പേരില്‍ ഇന്ന് പുതിയ ലിപി എത്തുന്നു. ഫോണ്ടോളജിസ്റ്റ് ഡോ. കെ.എച്ച്‌ ഹുസൈൻ ആണ് പുതിയ ലിപി രൂപപ്പെടുത്തിയത്. ബഹദൂറിനെ കുറിച്ച്‌ ഇന്ന് പുറത്തിറങ്ങുന്ന സ്മരണിക അച്ചടിച്ചിരിക്കുന്നത് ഈ ലിപിയിലാണ്. ആർട്ടിസ്റ്റ് നമ്പൂതിരിയാണ് സ്മരണികയുടെ കവർ ഡിസൈൻ ചെയ്തത്. കവർ പേജില്‍ വരച്ച അക്ഷരങ്ങളുടെ മാതൃകയിലാണ് കെ.എച്ച്‌ ഹുസൈൻ ബഹദൂർ ഫോണ്ട് തയ്യാറാക്കിയിരിക്കുന്നത്. 'രചന അക്ഷരവേദി'യാണ് ബഹദൂർ ഉള്‍പ്പടെയുള്ള സ്വതന്ത്ര ഫോണ്ടുകളുടെ അണിയറക്കാർ. 'രചന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൈപോഗ്രഫി' ആണ് യൂണികോഡ് ഫോണ്ടുകള്‍ ഡിസൈൻ ചെയ്ത് സംരക്ഷിക്കുന്നത്.

1954 - ല്‍ പ്രേംനസീർ നായകനായെത്തിയ അവകാശി എന്ന ചിത്രത്തിലൂടെയായിരുന്നു ബഹദൂറിന്റെ സിനിമ അരങ്ങേറ്റം. 1967ലെ പാടാത്ത പൈങ്കിളി എന്ന ചിത്രം അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. നായര് പിടിച്ച പുലിവാല്‍, ഉമ്മ, ഉണ്ണിയാര്‍ച്ച, പുതിയ ആകാശം പുതിയ ഭൂമി ,യക്ഷി തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം അദ്ദേഹം ഹാസ്യനടനായും സ്വഭാവനടനായുമൊക്കെ മലയാള സിനിമയില്‍ നിറഞ്ഞ് നിന്നു.

തിക്കുറിശ്ശിയാണ് പി.കെ.കുഞ്ഞാലുവിന് ബഹദൂര്‍ എന്ന പേര് നല്‍കിയത്. മികച്ച ഹാസ്യ നടനുള്ളതും, രണ്ട് തവണ മികച്ച രണ്ടാമത്തെ നടനുള്ളതുമായ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. നിര്‍മാതാവായും ഒരുകൈ നോക്കി. 2000 മെയ്22നായിരുന്നു അന്ത്യം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K