02 July, 2026 07:19:07 PM


അമ്മയില്‍ വീണ്ടും പ്രതിസന്ധി; ശ്വേത മേനോന്‍ ഉൾപ്പെടെ ആരും രാജി തന്നിട്ടില്ലെന്ന് രമേഷ് പിഷാരടി



കൊച്ചി: താരസംഘടന അമ്മയിലെ പ്രതിസന്ധികള്‍ അവസാനിക്കുന്നില്ല. വിവാദങ്ങള്‍ക്കിടെ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ വച്ച് പ്രസിഡന്റ് ശ്വേത മേനോന്‍ അടക്കം ഭരണസമിതിയിലെ എല്ലാ അംഗങ്ങളും രാജിവച്ചിരുന്നു. എന്നാല്‍ ഈ രാജി പ്രഖ്യാപനത്തില്‍ മാത്രമേ ഉണ്ടായുള്ളൂ. ശ്വേതയടക്കമുള്ളവരുടെ രാജി ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നാണ് അഡ്‌ഹോക് കമ്മിറ്റി അറിയിക്കുന്നത്. ഭരണസമിതിയുടെ രാജിയ്ക്ക് പിന്നാലെ നിയോഗിച്ച അഡ്‌ഹോക് കമ്മിറ്റിയുടെ യോഗം നടന്നു വരികയാണ്. ഈ അവസരത്തിലാണ് ശ്വേതയുടേയും മറ്റും രാജികത്ത് ലഭിച്ചിട്ടില്ലെന്ന് അറിയിക്കുന്നത്. അഡ്‌ഹോക് കമ്മിറ്റിയുടെ കണ്‍വീനറായ രമേഷ് പിഷാരടിയാണ് ഇക്കാര്യം അറിയിച്ചത്.

'ശ്വേത അടക്കമുള്ളവരുടെ രാജി ഔദ്യോഗികമായി ലഭിച്ചിട്ടില്ല. പ്രഖ്യാപിച്ചു കൊണ്ട് ഇറങ്ങിപ്പോവുകയാണ് ചെയ്തത്. ഇന്നാണ് മെയിലിന്റെ ആക്‌സെസ് കിട്ടിയത്. ഇങ്ങനൊരു രാജി മെയിലില്‍ കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ജനറല്‍ സെക്രട്ടറിയായ കുക്കു പരമേശ്വരന്‍ പറഞ്ഞത് ഇന്നലെ വരെ അങ്ങനൊരു രാജി കയ്യില്‍ കിട്ടിയിട്ടില്ല എന്നാണ്. ഔദ്യോഗികമായി ഞങ്ങള്‍ക്കും കിട്ടിയിട്ടില്ല. അവര്‍ പ്രഖ്യാപിച്ച് പോവുകയാണുണ്ടായത്' രമേഷ് പിഷാരടി പറയുന്നു.

'രാജി പ്രഖ്യാപിക്കുന്നത് ജനറല്‍ ബോഡിയിലാണ്. പ്രസിഡന്റ് സ്ഥാനം മാത്രമല്ല, സംഘടനയിലെ അംഗത്വമടക്കമാണ്. പുറത്ത് വന്നപ്പോള്‍ മാധ്യമങ്ങളിലൂടെ ജനങ്ങളോട് പറഞ്ഞത് രാജിവെക്കുന്നുവെന്നാണ്. തൊട്ടടുത്ത ദിവസം ഇംഗ്ലീഷ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അയാം ഔട്ട്, അയാം നോട്ട് ഇന്‍ അമ്മ എന്നാണ്. ഇന്നേ ദിവസം വരെ ഞങ്ങള്‍ക്കും ഇത് മാധ്യമങ്ങളിലൂടെയേ അറിയൂ. കുക്കു പരമേശ്വരന്‍ പറയുമ്പോഴാണ് ഇതുവരെ രാജി അയച്ചിട്ടില്ല എന്ന് അറിയുന്നത്. മല്ലിക സുകുമാരനും ലക്ഷ്മി പ്രിയയും രാജി അയച്ചിട്ടുണ്ട്' എന്ന് അഡ്‌ഹോക് കമ്മിറ്റി അംഗം ഗണേഷ് കുമാറും അറിയിച്ചു.

ശ്വേതയും ഭരണസമിതിയും ഔദ്യോഗികമായി രാജികത്ത് നല്‍കാതെ വന്നതോടെ അഡ്‌ഹോക് കമ്മിറ്റിയുടെ നിലനില്‍പ്പും അമ്മയുടെ ദൈനംദിന കാര്യങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്നത്തെ യോഗത്തില്‍ രാജിവച്ച ഭരണസമിതിയിലെ സെക്രട്ടറിയായിരുന്ന കുക്കു പരമേശ്വരനും പങ്കെടുക്കുന്നുണ്ട്. ജൂണ്‍ 21 ന് നടന്ന ജനറല്‍ ബോഡി യോഗത്തിനിടെയാണ് പദവി ഒഴിയുന്നതായി ശ്വേത മേനോന്‍ അറിയിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912