07 May, 2026 12:27:21 PM
ആറാട്ടുപുഴയിൽ 40 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം

ആറാട്ടുപുഴ: ആറാട്ടുപുഴ കിഴക്കേക്കര സ്വദേശിനിയായ 40-കാരിക്കാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. നിലവിൽ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനിലയിൽ നിലവിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ടരവർഷം മുൻപ് അരയ്ക്ക് താഴെ തളർന്നുപോയ ഇവർ തുടർചികിത്സയുടെ ഭാഗമായി ഏപ്രിൽ 16-ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് പരിശോധനയ്ക്കായി രക്തസാംപിൾ നൽകിയത്. കഴിഞ്ഞ രണ്ടിന് വീട്ടിൽ മടങ്ങിയെത്തിയെങ്കിലും പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്ന് ഇവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മലിനമായ ജലാശയങ്ങളിൽ കുളിക്കുന്നതിലൂടെയാണ് സാധാരണയായി ഈ രോഗം പകരുന്നത്. എന്നാൽ താൻ അത്തരത്തിൽ മലിന ജലാശയങ്ങളിൽ കുളിച്ചിട്ടില്ലെന്നാണ് രോഗി പറയുന്നത്. ഈ വെളിപ്പെടുത്തൽ ആരോഗ്യവകുപ്പ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അമീബ തലച്ചോറിലേക്ക് കടക്കാനുള്ള മറ്റ് സാധ്യതകളെക്കുറിച്ച് ആരോഗ്യവകുപ്പ് വിശദമായ പഠനം നടത്തും. ഇതിന്റെ ഭാഗമായി പ്രദേശത്തെ ജലസ്രോതസ്സുകളിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആറാട്ടുപുഴ പഞ്ചായത്തിൽ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു.
പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പ്രദേശത്ത് ബോധവൽക്കരണ പരിപാടികൾ ഊർജിതമാക്കി. രോഗം സ്ഥിരീകരിച്ച വാർഡിലെ വീടുകൾ സംഘം സന്ദർശിച്ച് ലഘുലേഖകൾ വിതരണം ചെയ്യുകയും ഉച്ചഭാഷിണിയിലൂടെ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. കുടിവെള്ള സ്രോതസ്സുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്താനും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കാനും നിർദ്ദേശം നൽകി. നേഗ്ലെറിയ ഫൗലേറി ഉൾപ്പെടെയുള്ള അമീബകൾ മൂക്കിലൂടെയോ കർണപടലത്തിലെ സുഷിരങ്ങൾ വഴിയോ തലച്ചോറിലെത്തുന്നതാണ് രോഗകാരണം. തീവ്രമായ തലവേദന, പനി, ഓക്കാനം, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.




